ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും.
അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല.
അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം.
തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്.



ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത് തമിഴ് നാട്ടിലെ വ്യത്യസ്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ റെസിഡന്റ് പദവി നല്‍കി അവര്‍ക്ക് നിയമ സാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ എഴുത്തിനു മേലെയാണ് കേന്ദ്രം ഇത്തരം ഒരു നടപടിക്ക് മുതിരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശനിയാഴ്‌ച്ച അറിയിച്ചു. തമിഴ് നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്ന ദ്രാവിട മുന്നേറ്റ കഴകം കഴിഞ്ഞ ആഴ്‌ച്ച കാഞ്ചീപുരത്ത് യോഗം കൂടി ഒരു ലക്ഷത്തോളം വരുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ പദവി നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിയാലോചിച്ച ശേഷം പ്രധാന മന്ത്രി ഈ കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.
അന്താരാഷ്ട്ര അഹിംസാ ദിന ആചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ 140ാം ജന്മ ദിനത്തില്‍ ഐക്യ രാഷ്ട്ര സഭ ഗാന്ധിജിയുടെ ചിത്രത്തോട് കൂടിയ സ്റ്റാമ്പ് പുറത്തിറക്കി. മിയാമിയിലെ പ്രശസ്ത ചിത്രകാരന്‍ ഫെര്‍ഡി പചീക്കൊ വരച്ച ഗാന്ധിജിയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്ളത്. ഒരു ഡോളറാണ് സ്റ്റാമ്പിന്റെ വില. മഹാത്മാ ഗാന്ധിയുടെ ജന്മ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായി അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹിംസാ ദിനാചരണം സംഘടിപ്പിയ്ക്കുകയുണ്ടായി. 
























