ത്രസിപ്പിക്കുന്ന വിജയവുമായി യുനെസ്കോ (UNESCO) യുടെ തലപ്പത്തേയ്ക്ക് ആദ്യമായി ഒരു വനിത എത്തി. ബള്‍ഗേറിയയുടെ മുന്‍ വിദേശ കാര്യ മന്ത്രിയും ഇപ്പോഴത്തെ സ്ഥാനപതിയുമായ ഇറിന ബോകോവയ്ക്കാണ് ഈ നേട്ടം കൈവരിക്കാന്‍ ആയത്.
പാരിസ് ആസ്ഥാനം ആയുള്ള സംഘടന ആണ് UNESCO(United Nations Educational, Scientific and Cultural Organization). സോവിയറ്റ് സഖ്യ രാജ്യങ്ങളില്‍ നിന്നും ഈ സ്ഥാനത്തേയ്ക്ക് വരുന്ന ആദ്യ വ്യക്തിയും കൂടിയാണ് ഇവര്‍.
ഇന്നലെ നടന്ന 58അംഗ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഇറിനയ്ക്ക് 31 വോട്ടും തൊട്ടടുത്ത എതിരാളിയായ ഈജിപ്റ്റിന്റെ സാംസ്കാരിക മന്ത്രിയായ ഫറൂഖ് ഹോസ്നിയ്ക്ക് 27 വോട്ടും ലഭിച്ചു. ഈ നവംബറില്‍ നടക്കുന്ന യുനെസ്കോയുടെ ജനറല്‍ അസ്സംബ്ലിയിലേയ്ക്ക് ഇറിന ബോകോവയെ നോമിനേറ്റ് ചെയ്യും. യുനെസ്കോയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ഇന്നലെ നടന്നത്.



ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹ വാഹിനി പി.എസ്.എല്‍.വി. സി-14 ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 11:51 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഓഷ്യന്‍സാറ്റ്-2 എന്ന ഉപഗ്രഹവും മറ്റ് ആറ് വിദേശ ഉപഗ്രഹങ്ങളും ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക എന്ന ദൌത്യവുമായാണ് പി.എസ്.എല്‍.വി സി-14 കുതിച്ച് ഉയര്‍ന്നത്. തിങ്കളാഴ്‌ച്ച രാവിലെ ഒന്‍പതു മണിയ്ക്കാണ് റോക്കറ്റിന്റെ കൌണ്ട് ഡൌണ്‍ തുടങ്ങിയത് എന്ന് ദൌത്യത്തിന്റെ റേഞ്ച് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം. വൈ. എസ്. പ്രസാദ് അറിയിച്ചു. കാലാവസ്ഥ തൃപ്തികരമാണ്. മറ്റ് സാഹചര്യങ്ങളും അനുകൂലം തന്നെ. 960 കിലോഗ്രാം ഭാരമുള്ള ഓഷ്യന്‍ സാറ്റ്-2 എന്ന ഉപഗ്രഹം ആയിരിയ്ക്കും ആദ്യം ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക. ഇതിനു ശേഷം 1 കിലോഗ്രാം മാത്രം ഭാരമുള്ള നാല് നാനോ ഉപഗ്രഹങ്ങളായ ക്യൂബ്സാറ്റ് 1,2,3,4 എന്നിവ വാഹിനിയില്‍ നിന്നും വേര്‍പെടുത്തും. 9.1 കിലോഗ്രാമും 9.2 കിലോഗ്രാമും ഭാരമുള്ള റൂബിന്‍സാറ്റ് ഉപഗ്രഹങ്ങള്‍ റോക്കറ്റിന്റെ നാലാമത്തെ ഘട്ടവുമായി സ്ഥിരമായി ഘടിപ്പിച്ചിരിക്കുകയാണ്. ഇവ വേര്‍പെടുത്താതെ നാലാം ഘട്ടത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയാവും ചെയ്യുന്നത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്ക്ക് റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആകെ ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതി യിലേയ്ക്ക് മാറിയ ശക്തമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നാണക്കേട് ഉളവാക്കുന്ന കണക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ്) എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിയ്ക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടു വന്നത്. മാധ്യമ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ ശത്രുതയാണ് ഈ കൊലപാത കങ്ങള്‍ക്ക് കാരണമായത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
ഇന്ന് ലോക അല്‍ഷിമേര്‍സ് ദിനം. മനുഷ്യരെ മറവിയുടെ വലിയ കയങ്ങളിലെയ്ക്ക് മെല്ലെ കൊണ്ടു പോകുന്ന രോഗാവസ്ഥ. അല്‍ഷിമേര്‍സ് രോഗികളുടെ എണ്ണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ പ്രതിദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
2030 ഓടെ 35.6 ലക്ഷം ആളുകള്‍ ഡിമെന്‍ഷിയ എന്ന രോഗാവസ്ഥ യുമായി ജീവിക്കും എന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2030 ഓടെ ഇത് രണ്ടിരട്ടിയായി (65.7 ലക്ഷം) ആയി മാറും, 2050 ഓടെ 115.4 ലക്ഷവും. വളരെ ചുരുക്കം ചില പ്രതിവിധികള്‍ മാത്രമേ അല്‍ഷിമേര്‍സിന് ഉള്ളു. അല്‍ഷിമേര്‍സിന് ഏറ്റവും കൂടുതല്‍ കാരണം മേധാക്ഷയം എന്ന അവസ്ഥ ആണ്. “vascular demensia” പോലുള്ള അവസ്ഥ വരുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ അടഞ്ഞ് പോകുമ്പോഴാണ്. മരുന്നുകള്‍ക്ക് ഇതിനോട് അനുബന്ധിച്ച ചില ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. എന്നാല്‍ കാലക്രമേണ ഈ രോഗികള്‍ക്ക് അവരുടെ ഓര്‍മ്മ ശക്തിയും ദിശ മനസ്സിലാക്കുള്ള കഴിവും നഷ്ടമാകും. ചുറ്റുപാടുകളെ മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനുള്ള കഴിവുകളും പതുക്കെ നഷ്ടമാകും. ഈ അവസ്ഥകള്‍ക്ക് മതിയായ ചികിത്സ ഇതു വരെ ആധുനിക വൈദ്യ ലോകം കണ്ട് പിടിച്ചിട്ടില്ല.
ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു. 
























