സമൂഹ വിവാഹത്തിന് വന്ന യുവതികളെ നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയ മധ്യ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വയമേവ കേസ് ഏറ്റെറ്റുത്ത കമ്മീഷന്‍ നാലാഴ്ച്ചക്കകം വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ വിവാഹത്തിന് വന്ന 151 പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്ക് നിര്‍ബന്ധ പൂര്‍വ്വം വിധേയരാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മധ്യ പ്രദേശ് മുഖ്യ മന്ത്രി ശിവ രാജ് സിങ് ചൌഹാന്റെ പ്രത്യേക താല്പര്യ പ്രകാരം ‘മുഖ്യമന്ത്രി കന്യാദാന്‍ യോജന’ എന്ന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് സംഭവം നടന്നത്. ജൂണ്‍ 30നായിരുന്നു സംഭവം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തികമായി സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ സമൂഹ വിവാഹത്തിലൂടെ വിവാഹിതരാവാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിവാഹം നടക്കുന്നതിന് തൊട്ട് മുന്‍പ് വിവാഹിതയാവാന്‍ എത്തിയ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നതാണ് സംഭവത്തിന്റെ തുടക്കം. പ്രസവ വേദന പുറത്തറിഞ്ഞതോടെ വേദിയില്‍ ബഹളമായി. പ്രശ്നത്തില്‍ ഇടപെട്ട അധികാരികള്‍ എല്ലാ സ്ത്രീകളേയും നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയരാക്കുകയും ചെയ്തു എന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത.



പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ 
വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച അപ്പോളോ 11 അതിലെ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുമായി തിരികെ ഭൂമിയിലേക്ക് വരുന്ന 1969 ജൂലൈ 23ന് പേടകം സമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പായി അവസാന ഘട്ട വാര്‍ത്താ വിനിമയം നടത്തേണ്ട നാസയുടെ ഗ്വാമിലെ ട്രാക്കിങ് നിലയത്തിന്റെ മേധാവി ഞെട്ടിപ്പിക്കുന്ന ഒരു തകരാറ് കണ്ടു പിടിച്ചു. നാസയുടെ വാര്‍ത്താ വിനിമയ സംവിധാനത്തെ അപ്പോളോയുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ശക്തി കൂടിയ ആന്റിനയുടെ ബെയറിങ് തകരാര്‍ ആയതിനാല്‍ ആന്റിന പ്രവര്‍ത്തന രഹിതം ആയിരിക്കുന്നു. അവസാന ഘട്ട സന്ദേശങ്ങള്‍ കൈമാറാതെ പേടകം സുരക്ഷിതമായി ഇറക്കാനാവില്ല. ആന്റിന പ്രവര്‍ത്തനക്ഷമം ആക്കണം എങ്കില്‍ അത് അഴിച്ചെടുത്ത് അതിന്റെ ബെയറിങ് മാറ്റണം. അതിനുള്ള സമയവുമില്ല. പേടകം ഉടന്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ട്രാക്കിങ് നിലയം മേധാവി ചാള്‍സ് ഫോഴ്സിന് അപ്പോഴാണ് ഒരു ആശയം തോന്നിയത്. കേടായ ബെയറിങ്ങിനു ചുറ്റും കുറച്ച് ഗ്രീസ് തേച്ചു പിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലം പ്രശ്നം പരിഹരിക്കാന്‍ കഴിയും. ആപ്പോഴാണ് അടുത്ത പ്രശ്നം. ബെയറിങ്ങിലേക്ക് എത്താനുള്ള വിടവിന് വെറും രണ്ടര ഇഞ്ച് മാത്രമേ വലിപ്പമുള്ളൂ. ട്രാക്കിങ് നിലയത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കാര്‍ക്കും അതിലൂടെ കൈ കടത്താന്‍ കഴിയുന്നില്ല. ചാള്‍സിന് മറ്റൊരു ആശയം തോന്നി. ഉടന്‍ ഒരാളെ തന്റെ വീട്ടിലേക്ക് വിട്ടു തന്റെ 10 വയസ്സുള്ള മകന്‍ ഗ്രെഗ്ഗിനെ കൂട്ടി കൊണ്ടു വന്നു. ഗ്രെഗ്ഗ് തന്റെ ചെറിയ കൈ വിടവിലൂടെ ഇട്ട് ബെയറിങ്ങില്‍ ഗ്രീസ് പുരട്ടി. അതോടെ ആന്റിന പ്രവര്‍ത്തന ക്ഷമം ആവുകയും ചെയ്തു. അപ്പോളോ 11 അടുത്ത ദിവസം സുരക്ഷിതമായി വെള്ളത്തില്‍ പതിക്കുകയും ചെയ്തു. 

























