ചിദംബരത്തിനും ഷൂ കൊണ്ടേറ്

April 7th, 2009

കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു നേരെ ഒരു സിക്ക് മാധ്യമ പ്രവര്‍ത്തകന്‍ പത്ര സമ്മേളനത്തിനിടെ ഷൂ വലിച്ചെറിഞ്ഞു. 1984ല്‍ നൂറ് കണക്കിന് സിക്കുകാരെ കശാപ്പ് ചെയ്ത കലാപം സൂത്രധാരണം ചെയ്തു എന്ന് ആരോപിക്കപ്പെട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗ്‌ദീഷ് ടൈറ്റ്‌ലറെ സി.ബി.ഐ. കുറ്റവിമുക്തം ആക്കിയ നടപടിയെ കുറിച്ച് താന്‍ ചോദിച്ച ചോദ്യത്തിന് മന്ത്രി നല്‍കിയ ഉത്തരത്തില്‍ കുപിതനായാണ് ഒരു ഹിന്ദി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയ ജര്‍ണൈല്‍ സിങ് ചിദംബരത്തിനു നേരെ തന്റെ ഷൂ ഏറിഞ്ഞത്. എന്നാല്‍, തന്റെ നേരെ ഷൂ പറന്നു വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാല്‍ മന്ത്രിക്ക് ഏറ് കൊണ്ടില്ല. ഇയാളെ പിടിച്ച് പുറത്ത് കൊണ്ട് പോകൂ എന്ന് ആവശ്യപ്പെട്ട മന്ത്രി പക്ഷെ ഇയാളെ പതുക്കെ കൈകാര്യം ചെയ്യണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ ഇയാളോട് ക്ഷമിച്ചു എന്ന് പിന്നീട് ചിദംബരം അറിയിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
 
ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിക്ക് മതക്കാരായ അംഗ രക്ഷകര്‍ വെടി വെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തില്‍ സിക്ക് മതക്കാരെ തെരഞ്ഞു പിടിച്ച് കശാപ്പ് ചെയ്ത സംഭവം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകാന്‍ വെബ് സൈറ്റ്

April 7th, 2009

ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്‍പില്‍ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്‍പില്‍ നില്‍ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല.
 
ഇവിടെയാണ് വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനത്തിന്റെ ആവശ്യം അടുത്ത സര്‍ക്കാരിനെ അറിയിക്കുക എന്ന നൂതന ആശയവുമായി “സുസ്ഥിര ഇന്ത്യ (stableindia.com)” എന്ന ഒരു പുതിയ വെബ് സൈറ്റിന് പ്രവാസികളായ ചില ധിഷണാ ശാലികള്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിനുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
 
ഈ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഇത് അടുത്ത സര്‍ക്കാര്‍ രൂപീകൃതം ആവുന്ന വേളയില്‍ പുതിയ ഭരണകൂടത്തിന്റെ സാരഥികള്‍ക്ക് കൈമാറുന്നതാണ്.
 
545 ലോക സഭാ മണ്ഡലങ്ങളില്‍ നിന്നും ഉള്ള നവീന ആ‍ശയങ്ങള്‍ ക്രോഡീകരിച്ച് 28 സംസ്ഥാന പദ്ധതികള്‍ക്ക് രൂപം നല്‍കും. ഈ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ ലോകമെമ്പാടും നിന്ന് സുസ്ഥിര ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സന്നദ്ധരായ യുവ വ്യവസായ സംരംഭകരെ കണ്ടെത്തി പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട തുടര്‍ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷവും ഈ വെബ് സൈറ്റ് പ്രവര്‍ത്തന നിരതം ആയിരിക്കും. തുടര്‍ന്നും ജനത്തിനു മുന്‍പില്‍ ആശയ സമാഹരണത്തിനുള്ള ഒരു സ്ഥിരം ഉപാധിയായി ഇത് പ്രവര്‍ത്തിക്കും.
 
ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് എന്ന സംരംഭത്തിന്റെ ശില്‍പ്പികള്‍ തന്നെയാണ് ഈ നൂതന ആശയത്തിനും പുറകില്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടിവ് ബാച്ചലേഴ്സ്, പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സേവനങ്ങള്‍ അവയുടെ പുതുമയും വ്യത്യസ്തതയും ഉപയോഗവും കൊണ്ട് ഏറെ ഉപകാരപ്രദം ആവുകയായിരുന്നു.
 
വിവിധ രാഷ്ട്രീയ മുന്നണികളുടെ അംഗീകാരത്തിനായി വെബ് സൈറ്റ് ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അനുകൂലമായ പ്രതികരണവും താല്പര്യവും പ്രമുഖ ദേശീയ മുന്നണികള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട് എന്ന് എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് അറിയിക്കുന്നു. താമസിയാതെ തന്നെ ഈ മുന്നണികളുടെ വെബ് സൈറ്റുകളില്‍ “സ്റ്റേബിള്‍ ഇന്‍ഡ്യ” സ്ഥാനം പിടിക്കും എന്നും അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍

April 3rd, 2009

താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
 
മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍‌കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം.
 

 
ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം.
 
ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു.
 
ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം.
 
ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.
 
താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു.
 


(സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍)

ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം

April 1st, 2009

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
 
പുതിയ വനിതാ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരം അല്ല. അത്തരം ബലാല്‍ക്കാരം നടത്താനുള്ള അധികാരം പുരുഷന് നിയമം അനുവദിച്ചു കൊടുക്കുന്നു. ഇതിനെതിരെ സ്ത്രീക്ക് യാതൊരു വിധ നിയമ സംരക്ഷണവും ഈ നിയമത്തില്‍ ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് വീടിനു വെളിയില്‍ ഇറങ്ങാനാവില്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും ഭര്‍ത്താവിന്റെ അനുവാദം കൂടിയേ തീരൂ. ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമെ ഇനി ഒരു അഫ്ഗാന്‍ വനിതക്ക് കഴിയൂ.
 
ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വ്യക്തമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. അഫ്ഗാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള ഹസാര എന്ന ന്യൂന പക്ഷ കക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും ഈ നിയമത്തിനുണ്ട്.
 
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള നീരസം കര്‍സായിയെ അറിയിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിന്നും പുറകോട്ട് പോകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണം ഒബാമയുടെ വിദേശ നയത്തിന്റെ ഒരു പ്രധാന ഘടകം ആണെന്നു ചര്‍ച്ചക്ക് ശേഷം ക്ലിന്റണ്‍ അറിയിച്ചു.
 
അഫ്ഗാനിസ്ഥാന് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തെ അഫ്ഗാന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യ ബലം വിനിയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലവില്‍ വന്ന പുതിയ ഭരണ കൂടവും പഴയ പാത പിന്തുടരുന്നത് ഇപ്പോള്‍ പുതിയ ഉല്‍ക്കണ്ഠക്ക് കാരണം ആയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഡ്ഢി ദിനത്തില്‍ കോണ്‍ഫിക്കര്‍ ആക്രമിക്കുമോ?

March 31st, 2009

കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
 
ആന്റി വയറസ് പ്രോഗ്രാമുകളുടെ ശ്രദ്ധയില്‍ പെടാതെ ഈ വയറസിന് ഒരു യു.എസ്.ബി. ഫ്ലാഷ് ഡ്രൈവില്‍ നിന്നും നേരിട്ട് കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് കയറി പറ്റാന്‍ ആവുന്നു എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. കൊണ്ടു നടക്കുവാന്‍ എളുപ്പവും ധാരാളം ശേഖരണ ശേഷിയുമുള്ള യു.എസ്.ബി. ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് ഈ വയറസ് കമ്പ്യൂട്ടറുകളെ ഏറ്റവും എളുപ്പം പകര്‍ന്ന് പിടിച്ചതും. മറ്റൊരു ശ്രദ്ധേയമായ വസ്തുത അനധികൃതമായ വിന്‍ഡോസ് ഉപയോക്താക്കളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചത് എന്നതാണ്. സോഫ്റ്റ്വെയര്‍ കൊള്ള (piracy) തടയാന്‍ മൈക്രോസോഫ്റ്റ് ഇത്തരം അനധികൃത പകര്‍പ്പുകളെ ഏറ്റവും പുതിയ സുരക്ഷാ കൂട്ടിച്ചേര്‍ക്കലുകള്‍ (security patches) സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞത് മൂലമാണ് ഇത്. സ്വന്തം കമ്പ്യൂട്ടറുകള്‍ ശരിയായ വിധം അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും ഇത് വിനയായി. അത്തരം കമ്പ്യൂട്ടറുകളെയാണ് ഈ വയറസ് ഏറ്റവും അധികം ബാധിച്ചത്.
 
ലോകമാകമാനം 12 മില്ല്യണിലേറെ കമ്പ്യൂട്ടറുകളെ ഇതിനോടകം ബാധിച്ചു കഴിഞ്ഞ ഈ വയറസിനെ നമുക്ക് തള്ളി കളയാന്‍ ആവില്ല. ഇതിന്റെ നാശം വിതക്കാന്‍ ഉള്ള കഴിവും അപാരമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇത് ചെയ്യുവാന്‍ ഉള്ള കഴിവ് ഈ വയറസിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ഏപ്രില്‍ ഒന്നിന് ഇതിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ നശീകരണത്തിന് പ്രാപ്തമാക്കില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനെ തടയുവാന്‍ ഉള്ള ശ്രമങ്ങളെ ചെറുക്കുവാന്‍ മാത്രമെ ഈ വയറസിന് വരുന്ന മാറ്റങ്ങള്‍ ഉതകൂ. ഇത് വരുത്തുന്ന നാശം എപ്പോള്‍ വേണമെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുകയോ അതിന്റെ ആക്രമണ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാനാവും.
 
നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ കഴിയില്ല. അത് പോലെ തന്നെ മറ്റ് അനേകം ആന്റി വയറസ് സൈറ്റുകളിലേക്കും ഉള്ള പ്രവേശനം ഈ വയറസ് മുടക്കും. ഈ വയറസിനെ നശിപ്പിക്കാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ വയറസ് വിമുക്തമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
എന്നാല്‍ ഈ സൈറ്റിലേക്കുള്ള പ്രവേശനവും വയറസ് നിരോധിച്ചിട്ടുണ്ട്. ഈ സൈറ്റ് നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ ആവുന്നുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വയറസ് ഇല്ല എന്ന് നിങ്ങള്‍ക്ക് മിക്കവാറും ഉറപ്പിക്കാം
 
മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ ലഭ്യമായ ഈ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള കോണ്‍ഫിക്കറിനെ നശിപ്പിക്കാം.
 
ഈ വയറസിനെതിരെ ലഭ്യമായ മറ്റ് രണ്ട് പ്രോഗ്രാമുകള്‍ ഇവിടെയും ഇവിടെയും ഉണ്ട്.
 
ഈ വയറസിന്റെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായി പഠിച്ച ഒരു വിയറ്റ്നാം സുരക്ഷാ കമ്പനി ഇതിന്റെ ഉല്‍ഭവം ചൈനയില്‍ നിന്നാണ് എന്ന് അറിയിക്കുന്നു. അവര്‍ സൌജന്യമായി ലഭ്യമാക്കിയ ആന്റിവയറസ് പ്രോഗ്രാം ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചൈനയില്‍ നിന്നും സൈബര്‍ യുദ്ധം
Next »Next Page » പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം »



  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine