അഹമ്മദാബാദില്‍ പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോര്‍പ്പൊറേഷന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സിറിഞ്ച് വേട്ടയില്‍ 10,000 കിലോഗ്രാം ഉപയോഗിച്ച സിറിഞ്ചുകള്‍ പിടിച്ചെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ഗോഡൌണുകളിലും വെള്ളിയാഴ്ച നടത്തിയ റെയിഡില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് പതിനഞ്ച് സ്വകാര്യ ആശുപത്രികള്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം 15 ഡോക്ടര്‍മാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും ഇതു വരെ നടന്നിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്യും എന്നാണ് സൂചന.
നഗരത്തിലെ ഗോഡൌണുകളിലും ആക്രി കച്ചവടക്കാരുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തിയ പോലീസ് സംഘം അഞ്ച് ഗോഡൌണുകളും സീല്‍ ചെയ്തിട്ടുണ്ട്. വന്‍ തോതില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് ഇവിടങ്ങളില്‍ കണ്ടെത്തി. ഹെപാറ്റൈറ്റിസ് പടര്‍ന്നു പിടിച്ച സ്ഥലങ്ങളില്‍ നിന്ന് ഈ ആക്രി കച്ചവടക്കാര്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വാങ്ങി കൂട്ടി മറിച്ചു വില്‍ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചണ്ടിയില്‍ നിന്നും ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും ശേഖരിച്ച് വൃത്തിയാക്കി പുതിയത് പോലെ പാക്ക് ചെയ്തു വീണ്ടും വില്‍പ്പനക്ക് വെക്കുന്ന ഒരു വന്‍ സംഘം തന്നെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സൂചന. ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നത് വഴി ഹെപാറ്റൈറ്റിസ് സി രോഗം പടരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കരളിനെ മാരകമായി ബാധിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും എന്നത് ഈ വിപത്തിനെ കൂടുതല്‍ ഗൌരവം ഉള്ളത് ആക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുവാനും ഇത് കാരണം ആകുന്നു.
ആശുപത്രി ചണ്ടിയില്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും രക്തം പുരണ്ട ഗ്ലാസ് സ്ലൈഡുകളും അലൂമിനിയം ഫോയലുകളും പരിശോധനകള്‍ക്കായി രക്തം ശേഖരിച്ച കുപ്പികളും മറ്റും ഉണ്ടാവും. ഇവയില്‍ മിക്കതും രോഗങ്ങള്‍ പരത്തുവാന്‍ ശേഷിയുള്ളതും ആവും. ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ പോലും ഇതില്‍ പകുതി പോലും നിര്‍വീര്യം ആവില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ നിര്‍വീര്യമാക്കുവാന്‍ വളരെ ഉയര്‍ന്ന ചൂടില്‍ കത്തിക്കുവാന്‍ ആശുപത്രികളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച് ഇവ കത്തിച്ചു കളഞ്ഞതിനു ശേഷം ഇവ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുഴിച്ചിടുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരം ഒരു ചണ്ടി സംസ്ക്കരണ പദ്ധതിയൊന്നും പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഇതൊന്നും അധികൃതര്‍ കണ്ടതായി ഭാവിക്കുന്നുമില്ല. പല ആശുപത്രികളും തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചണ്ടി പൊതു സ്ഥലങ്ങളിലും, ഒഴിഞ്ഞ പറമ്പുകളിലും, റോഡരികിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. ഇത് മൂലം ചര്‍മ്മ രോഗങ്ങളും കോളറ, ടൈഫോയ്ഡ്, ഗാസ്റ്ററോ എന്ററൈറ്റിസ്, ക്ഷയം, ഡിഫ്തീരിയ എന്നീ രോഗങ്ങളും എയ്ഡ്സ് പോലും പകരുവാനും ഇടയാകുന്നു. ഇത്തരം ചണ്ടി ആഴത്തില്‍ കുഴിച്ചിടാത്തതു മൂലം മഴക്കാലത്ത് ഇത് മഴ വെള്ളത്തില്‍ കലര്‍ന്ന് ഭൂഗര്‍ഭ കുടി വെള്ള പൈപ്പുകളില്‍ കടന്ന് കൂടുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കാവുന്ന വിപത്ത് അചിന്തനീയം ആണ്.



സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിനിമയിലും ടെലിവിഷനിലും പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ഈ സാമൂഹിക ദൂഷ്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായകരം ആവും എന്ന് അഭിപ്രയപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി ഇതിന് എതിരെ ഉത്തരവിട്ടിരുന്നത്. പുകവലി നിരോധനം കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രമദോസിന്റെ ശ്രമത്തെ തുടര്‍ന്ന് 2006ല്‍ ആയിരുന്നു നിലവില്‍ വന്നത്. ജനം വെള്ളിത്തിരയിലെ തങ്ങളുടെ ആരാധ്യ പുരുഷന്മാരെ അനുകരിച്ച് ആരോഗ്യത്തിന് ഹാനികരം ആയ പുകവലി സ്വീകരിക്കാന്‍ പ്രേരിതമാവും എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരസ്യ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുകവലി ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ നിയമം സിഗരറ്റും മറ്റ് പുകവലി ഉല്പന്നങ്ങളുടേയും പരസ്യത്തിന് നിയമ സാധുത നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത് സിനിമയില്‍ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹരജിയില്‍ ചോദിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മൌലിക അവകാശം ആയ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ നിരോധനം വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു.
ലാലു പ്രസാദ് ഇന്ന് ലോക സഭയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ടു ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച ബജറ്റ് അവതരണത്തില്‍ ഈ കാലയളവില്‍ 90000 കോടി രൂപയാണ് അധിക വരുമാനം റെയില്‍വേ ഉണ്ടാക്കിയത് എന്ന് സഭയെ അറിയിച്ചു. ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ട് ശതമാനം ഇളവുകള്‍ ആണ് ഉള്ളത്. ഏ. സി., മെയില്‍, എക്സ്പ്രസ് വണ്ടികളിലാണ് നിരക്ക് ഇളവുകള്‍ ബാധകം ആവുക. ചരക്ക് കൂലിയില്‍ മാറ്റമില്ല. പതിനാറ് വണ്ടികളില്‍ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. 2010 ല്‍ 43 പുതിയ വണ്ടികള്‍ ആരംഭിക്കും. ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വരുന്നതിനെ സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ നടത്തും. പൊതു ജനത്തിനു മേല്‍ അധിക ഭാരം വരുത്താതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം എന്നും ലാലു പ്രസ്താവിച്ചു.
വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഉള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വിലക്ക്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഇബിബൊ എന്നിങ്ങനെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും, സംഗീതം, വീഡിയോ, ഫോട്ടോ എന്നിവ പങ്കു വെക്കുന്ന കാസാ, ഫ്ലിക്കര്‍, പിക്കാസ എന്നിങ്ങനെ ഉള്ള സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീമെയില്‍ പോലുള്ള വെബ് മെയിലുകള്‍ ഇനി സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശം ഉണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഈമെയില്‍ വിലാസങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യാഹൂ, ഗൂഗിള്‍, ഹോട്ട്മെയില്‍ എന്നീ വെബ് ഈമെയില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.
























