ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചു. പൂനെയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹത്തിന് ഈ ബഹുമതി രാഷ്ട്രപതിക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സമ്മാനിച്ചത്. രാഷ്ട്ര പതി പ്രതിഭാ പാട്ടീലില്‍ നിന്നും ബഹുമതി നേരിട്ട് സ്വീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എങ്കിലും ആരോഗ്യ സ്ഥിതി അനുവദിക്കാഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷ മാനിച്ചാണ് വീട്ടില്‍ വെച്ചു തന്നെ ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതല്‍ വിപുലമായ ചടങ്ങൊന്നും വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിലെ “കിര്‍ണ” ഖരാനയ്ക്കാരനായ ഭീം സേന്‍ ജോഷിയുടെ ഏഴ് പതിറ്റാണ്ട് കാലത്തെ സംഗീത സപര്യയ്ക്ക് തിലകം ചാര്‍ത്തുന്നതാണ് ഈ ബഹുമതി. എണ്‍പത്തി ഏഴുകാരനായ ഇദ്ദേഹം പത്തൊന്‍പത് വയസ്സിലാണത്രെ തന്റെ അരങ്ങേറ്റം കുറിച്ചത്.
കര്‍ണ്ണാടകയിലെ ഗഡാഗില്‍ 1922 ഫെബ്രുവരി 19ന് ജനിച്ച ഇദ്ദേഹത്തിന് 1972ല്‍ പദ്മശ്രീ, 1985ല്‍ പദ്മ ഭൂഷണ്‍, 1991ല്‍ പദ്മ വിഭൂഷണ്‍ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഈ ബഹുമതി ഒരു അവതരണ കലാകാരന് ലഭിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുന്‍പ് ഷെഹനായ് വിദഗ്ദ്ധനായ ഉസ്താദ് ബിസ്മില്ലാ ഖാനെയായിരുന്നു ഈ ബഹുമതിയ്ക്ക് തെരഞ്ഞെടുത്തിരുന്നത്.
കലാ സാംസ്ക്കാരിക രംഗത്ത് നിന്നും ഈ ബഹുമതി ലഭിച്ച ആറാമത്തെ ആളാണ് ജോഷി. സത്യജിത് റേ, എം. എസ്. സുബ്ബുലക്ഷ്മി, പണ്ഡിറ്റ് രവി ശങ്കര്‍, ലതാ മങ്കേഷ്കര്‍, ഉസ്താദ് ബിസ്മില്ലാ ഖാന്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ ബഹുമതി ലഭിച്ച കലാകാരന്മാര്‍.



ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രാമ ക്ഷേത്രം എന്നും പറഞ്ഞു വരുന്ന ബി. ജെ. പി. യുടെ ഇരട്ട താപ്പ് നയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും ഇത്തവണ ഇത്തരം വിഭാഗീയ തന്ത്രങ്ങള്‍ ഒന്നും തന്നെ ബി. ജെ. പി. യെ തുണക്കില്ല എന്നും സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു. ഭീകരതയും സുരക്ഷയും ആണ് ഇപ്പോള്‍ ജനത്തിനു മുന്നില്‍ ഉള്ള പ്രശ്നം. ആഭ്യന്തര ഭീകരതയും സുരക്ഷിതത്വവും ജനത്തെ പുറമെ നിന്നുള്ള തീവ്രവാദത്തെ പോലെയോ അതിലേറെയോ അലട്ടി തുടങ്ങിയിരിക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയതയും, മത വൈരവും തീവ്രവാദത്തെ സഹായിക്കുന്ന അവസ്ഥ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തീവ്രവാദത്തെ ചെറുക്കാന്‍ ഒരുമയാണ് വേണ്ടത്. വിഭാഗീയതയല്ല. ഈ കാര്യത്തില്‍ ബി. ജെ. പി. ഒരു പരാജയം ആണ്. വാക്കുകള്‍ അല്ല, പ്രവര്‍ത്തിയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ശക്തമായ നയങ്ങള്‍ രൂപീകരിച്ച് ഐക്യ ദാര്‍ഡ്യവും ഒത്തൊരുമയും പരിപോഷിപ്പിച്ച് വര്‍ഗ്ഗീയതയേയും ഭീകര വാദത്തേയും ജനം ഒറ്റക്കെട്ടായി നിന്ന് ചെറുക്കണം എന്നും അവര്‍ പറഞ്ഞു.
2008ലെ ബാംഗളൂര്‍ ബോംബ് സ്ഫോടന കേസില്‍ പോലീസ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ മലയാളികള്‍ ആണ്. ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത 2008ലെ ബാംഗളൂര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിക്കപ്പെട്ട സംഘടന ആയ സിമി യുടെ നിഴലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ഏറ്റെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് നാല് പേര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കാശ്മീരില്‍ വെച്ച് സൈന്യവുമായുള്ള ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
മംഗലാപുരത്ത് പബില്‍ അതിക്രമിച്ചു കയറി പെണ്‍ കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അക്രമികളെ കുറ്റ വിമുക്തം ആക്കി സുരക്ഷാ സംവിധാനത്തിന്റെ പാളിച്ച ആണ് സംഭവത്തിന് കാരണം എന്ന ഒരു വനിതാ കമ്മീഷന്‍ അംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ തള്ളി. ശ്രീ രാമ സേന എന്ന ഒരു തീവ്ര ഹിന്ദുത്വ സംഘത്തിന്റെ പ്രവര്‍ത്തകരാണ് ലോകത്തിനു മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തിയ താലിബാന്‍ മോഡല്‍ ആക്രമണം മംഗലാപുരത്ത് അഴിച്ചു വിട്ടത്. സംഭവ സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ്, പെണ്‍ കുട്ടികള്‍ സ്വയം അച്ചടക്കം പാലിക്കണം എന്നും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
























