പാക്കിസ്ഥാനില്‍ തുടര്‍ന്നു വരുന്ന പ്രതിഷേധ സമരങ്ങള്‍ ഇസ്ലാമാബാദില്‍ എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അധികൃതര്‍ ഇസ്ലാമാബാദിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിരിച്ചു വിട്ട ജഡ്ജിമാരെ പുനഃ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരും മറ്റ് സംഘടനകളും തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ബലൂച്ചിസ്ഥാന്‍ തലസ്ഥാനത്തു നിന്നും മാര്‍ച്ച് നടത്തിയ ഒരു സംഘത്തെ പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് തടയുകയും സുപ്രീക് കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി അഹമദ് കുര്‍ദിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഏതു വിധേനയും പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്ത് എത്തിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. പ്രശ്നം 24 മണിക്കൂറുകള്‍ക്കകം പരിഹരിക്കണം എന്ന അമേരിക്കയുടെ അന്ത്യ ശാസന നില നില്‍ക്കുമ്പോഴും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ അയവൊന്നും വരുത്തിയിട്ടില്ല.



ഇറാന്‍ – ഇന്ത്യാ – പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
യു.എ.ഇ. യിലേക്ക് വരികയായിരുന്ന ഇബന്‍ ബത്തൂത്ത എന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ സഫാജ് തുറമുഖത്തിനടുത്ത് മുങ്ങി. മൂന്ന് പേര്‍ മരിച്ചു. കപ്പലില്‍ ഇന്ത്യക്കാരടക്കം 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ സമീപത്തുണ്ടായിരുന്ന കപ്പല്‍ രക്ഷപ്പെടുത്തി. 13 പേരെ കാണാതായി. ഗ്ലാസ് നിര്‍മ്മാണത്തിന് ആവശ്യമായ 6500 ടണ്‍ സിലിക്കയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
ലോക് സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ചു ഘട്ടങ്ങള്‍ ആയിട്ടാവും തെരഞ്ഞെടുപ്പ് നടത്തുക. കേരളത്തില്‍ ഏപ്രില്‍ 16നു തന്നെയാവും പോളിങ്. വോട്ടെണ്ണുന്നത് മെയ് 16നും. ജൂണ്‍ 2 ആവുമ്പോഴേക്കും 15ാമത് ലോക് സഭ നിലവില്‍ വരും. ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും അഞ്ചു ഘട്ടങ്ങളിലായി പോളിങ് നടക്കും. ബീഹാറില്‍ നാലു ഘട്ടങ്ങളും മഹാരാഷ്ട്രയിലും ബംഗാളിലും മൂന്ന് ഘട്ടങ്ങളും ആന്ധ്ര, ആസ്സാം, മണിപ്പൂര്‍, ജാര്‍ഖണ്ട്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഒറീസ്സ, പഞ്ചാബ് എന്നിവിടങ്ങളില്‍ രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. കേരളമടക്കം മറ്റ് 15 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും ഒറ്റ ദിവസമാവും തെരഞ്ഞെടുപ്പ് നടക്കുക.
























