തേക്കടി : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തമായി മാറിയ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളും സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനും തമ്മില്‍ വാഗ്വാദം നടന്നു. സുരക്ഷാ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ ബോട്ടില്‍ ലഭ്യമല്ലായിരുന്നു എന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മന്ത്രിയ്ക്ക് ചുറ്റും കൂടുകയായിരുന്നു. ഈ കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ക്ഷമാപണം വേണം എന്നായി ബന്ധുക്കള്‍. ഡല്‍ഹിയില്‍ നിന്നുമുള്ള ഒരു ബന്ധു, മന്ത്രി “സോറി” എന്ന ഒരു വാക്കെങ്കിലും ഉച്ഛരിയ്ക്കണം എന്ന് ശഠിച്ചതോടെ മന്ത്രിയ്ക്ക് ശുണ്ഠി കയറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഞാനും നിങ്ങളെ പോലെ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒരു രാത്രിയേ ഉറങ്ങാതിരിക്കൂ; ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇനി എന്നും ഉറങ്ങാത്ത രാത്രികളാണ് എന്ന് ഇയാള്‍ പ്രതികരിച്ചു. ക്ഷമ പറയാന്‍ വിസമ്മതിച്ച മന്ത്രി, താന്‍ മരിച്ചവരുടെ ഒട്ടേറെ ബന്ധുക്കളെ കണ്ടിട്ടും, ഇതു പോലെ ബഹളം വെയ്ക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത് എന്നു പറഞ്ഞു.
അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമായി രുന്നെങ്കില്‍ ഇത്തരം ഒരു അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നു തന്നെയാണ് വിദഗ്ദ്ധ മതം. ലൈഫ് ജാക്കറ്റുകള്‍ സഞ്ചാരികള്‍ക്ക് ഉപയോഗി ക്കാനാവുന്ന വിധത്തില്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ ഉപയോഗം ഇവര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നുമില്ല. യാത്രക്കാരെ നിയന്ത്രിച്ച് ബോട്ടിന്റെ സുരക്ഷ ഉറപ്പു വരുത്താനും മതിയായ ജോലിക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ടു നിലയുള്ള ബോട്ടില്‍ ഡ്രൈവര്‍ക്കു പുറമെ ആകെ ഉണ്ടായിരുന്നത് ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു. ഡ്രൈവര്‍ ആകട്ടെ ഇത്തരം ബോട്ടുകള്‍ ഓടിച്ച് മതിയായ പരിചയം സിദ്ധിച്ചിട്ടു മുണ്ടായിരുന്നില്ല.



തേക്കടി : പെരിയാര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ വിനോദ യാത്രയ്ക്ക് കൊണ്ടു പോയ ടൂറിസം കോര്‍പ്പൊറെയ്ഷന്റെ ബോട്ട് മുങ്ങി 41 പേര്‍ മരിച്ചു. തേക്കടിയിലെ ജലാശയത്തില്‍ വന്യ മൃഗങ്ങളെ കാണിയ്ക്കുവാനായി വിനോദ സഞ്ചാരികളെയും വഹിച്ച് ജലാശയത്തില്‍ സഞ്ചരിച്ച ബോട്ട് മണക്കവല എന്ന സ്ഥലത്ത് എത്തിയപ്പോള്‍ തീരത്ത് കാണപ്പെട്ട കാട്ട്പോത്തുകളെ കണ്ടതിനെ തുടര്‍ന്ന് ബോട്ടിന്റെ ഒരു വശത്തേയ്ക്ക് നീങ്ങുകയായിരുന്നു എന്നാണ് നിഗമനം. എല്ലാ യാത്രക്കാരും ഒരു വശത്തേയ്ക്ക് നീങ്ങിയപ്പോള്‍ ബോട്ടിന്റെ സന്തുലനം നഷ്ടപ്പെടുകയും ബോട്ട് മറിയുകയും ആണ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു.
228 പേരുമായി ബ്രസീലില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് AF447 വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വെച്ച് കാണാതായി. ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉള്ള സ്ഥലത്തു കൂടി ആയിരുന്നു ഈ വിമാനം പറന്നിരുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. എന്നാല്‍ എയര്‍ ബസ് എ330-200 (Airbus A 330-200) എന്ന ഈ വിമാനം ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാണ്. ഈ തരം വിമാനം ഇങ്ങനെ തകരുന്നത് ഇത് ആദ്യമാണ്. വെറും നാലു വര്‍ഷം മാത്രമേ തകര്‍ന്ന വിമാനത്തിന് പഴക്കം ഉണ്ടായിരുന്നുള്ളൂ. ഇടിമിന്നല്‍ ഏറ്റതാണ് വിമാനം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വൈദ്യുത ശൃംഘലയിലെ തകരാറോ മറ്റെന്തോ സാങ്കേതിക തകരാറോ ആവാം വിമാനം തകരാന്‍ കാരണം എന്നും അഭിപ്രായം ഉണ്ട്. പുലര്‍ച്ചെ നാലേ കാലിന് വിമാനം അപ്രത്യക്ഷം ആവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് യന്ത്ര തകരാറ് സൂചിപ്പിക്കുന്ന ചില ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ വിമാനത്തില്‍ നിന്നും ലഭിച്ചിരുന്നു. ഏതായാലും പിന്നീട് വിമാനം പൊടുന്നനെ റഡാറുകളില്‍ നിന്നും അപ്രത്യക്ഷം ആവുക ആയിരുന്നു. ഭീകര ആക്രമണം എന്ന സാധ്യത പൊതുവെ തള്ളി കളഞ്ഞിട്ടുണ്ട്.
27കാരിയും സുന്ദരിയുമായ തന്റെ സഹ പൈലറ്റുമായി പ്രേമ സല്ലാപത്തില്‍ ഏര്‍പ്പെട്ട പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം ഇടിച്ച് 50 പേര്‍ കൊല്ലപ്പെട്ടു. ന്യൂ യോര്‍ക്കിലെ ബഫലോ വിമാന താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആണ് സംഭവം നടന്നത്. 47 കാരനായ ക്യാപ്റ്റന്‍ മാര്‍വിന്‍ 27 കാരിയായ റെബേക്കയുമായി ജീവിത ബന്ധങ്ങളെ കുറിച്ചും മറ്റും പ്രേമ സല്ലാപം നടത്തിയതിന്റെ ശബ്ദ രേഖ കോക്ക് പിറ്റിലെ ഫ്ലൈറ്റ് റെക്കോഡര്‍ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. 10,000 അടിക്ക് താഴെ ഉയരത്തില്‍ പറക്കുന്ന വേളയില്‍ വിമാനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പൈലറ്റുമാര്‍ തമ്മില്‍ സംസാരിക്കരുത് എന്നാണ് നിയമം. 
യു.എ.ഇ. യിലേക്ക് വരികയായിരുന്ന ഇബന്‍ ബത്തൂത്ത എന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ സഫാജ് തുറമുഖത്തിനടുത്ത് മുങ്ങി. മൂന്ന് പേര്‍ മരിച്ചു. കപ്പലില്‍ ഇന്ത്യക്കാരടക്കം 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ സമീപത്തുണ്ടായിരുന്ന കപ്പല്‍ രക്ഷപ്പെടുത്തി. 13 പേരെ കാണാതായി. ഗ്ലാസ് നിര്‍മ്മാണത്തിന് ആവശ്യമായ 6500 ടണ്‍ സിലിക്കയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
























