ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ അതികായനായ ടാറ്റ പുറത്തിറക്കുന്ന നാനോ എന്ന ഈ കാര്‍ 1.2 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ ആവും. ഏപ്രില്‍ രണ്ടാം വാരത്തോടെ മാത്രമേ കാറിന്റെ ബുക്കിങ് ആരംഭിക്കൂ.
ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ “ജനങ്ങളുടെ കാര്‍” എന്ന് വിശേഷിപ്പിച്ച നാനോ കാര്‍ കമ്പനി അവകാശപ്പെട്ടതു പോലെ ഒരു ലക്ഷം രൂപക്കാവും ഫാക്റ്ററിയില്‍ നിന്നും ഉരുണ്ടിറങ്ങുന്നത്. നികുതികളും മറ്റ് കരങ്ങളും എല്ലാം ചേര്‍ത്ത് ഇത് 1.2 ലക്ഷത്തിന് വാങ്ങുവാന്‍ ആവും. 70,000 രൂപയാണ് ബുക്കിങ് തുക.
രാഷ്ട്രീയവും സാങ്കേതികവും ആയ ഒട്ടേറെ കടമ്പകള്‍ കടന്നാണ് കാര്‍ വിപണിയില്‍ എത്തിയത്. 623 സി.സി. എഞ്ചിന്‍ കൊണ്ട് ഇന്ധന ക്ഷമതയും സഞ്ചാര സുഖവും ഒരു പോലെ നല്‍കി വിലയും നിയന്ത്രിച്ചു നിര്‍ത്തുന്നത് തന്നെ ടാറ്റയുടെ മുന്‍പിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. ഇതിനെ തങ്ങളുടെ സാങ്കേതിക പ്രവീണ്യം കൊണ്ട് ടാറ്റ മറി കടന്നെങ്കിലും തൃണമുല്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ടാറ്റക്ക് നേരിടാനായില്ല. തോല്‍വി സമ്മതിച്ച ടാറ്റക്ക് തങ്ങളുടെ ഫാക്ടറി പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു.
അഞ്ചു മാസമാണ് ഈ രാഷ്ട്രീയ ഇടപെടല്‍ മൂലം നാനോ നിരത്തില്‍ ഇറങ്ങുന്നതിനെ വൈകിച്ചത്. 2010ല്‍ മാത്രമേ പുതിയ ഫാക്ടറി ഗുജറാത്തില്‍ സജ്ജമാകൂ. അതു വരെ ഉത്തര്‍ഖണ്ടിലും മഹാരാഷ്ട്രയിലും ഉള്ള തങ്ങളുടെ മറ്റു ഫാക്ടറികളില്‍ പരിമിതമായേ നാനോ നിര്‍മ്മിക്കുവാന്‍ ടാറ്റക്ക് കഴിയൂ. അതിനാല്‍ വിപണിയില്‍ നാനോയുടെ ലഭ്യത ആവശ്യത്തെ അപേക്ഷിച്ച് തുലോം കുറവായിരിക്കും.
സുരക്ഷിതത്വവും പരിസര മലിനീകരണ പ്രശ്നങ്ങളും എന്നും നാനോ കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ തങ്ങളുടെ കാര്‍ ഏറ്റവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കി സുരക്ഷിതത്വവും മലിനീകരണ വിമുക്തവും ആക്കിയിട്ടുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിലവിലുള്ള ഭാരത് സ്റ്റേജ് II മാനദണ്ഡത്തിനു അനുസൃതമാണ് നാനോ. മാത്രമല്ല യൂറോപ്പില്‍ നിലവിലുള്ള യൂറോ 4 മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണ് നാനോ എന്ന് കമ്പനി അറിയിക്കുന്നു. 2011 ല്‍ യൂറോ 5 മാനദണ്ഡങ്ങളും നാനോ പാലിക്കും. സുരക്ഷാ പരിശോധനകളും നാനോ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും ചെറിയ കാറായ മാരുതി 800 നേക്കാള്‍ 8 ശതമാനം നീളം കുറവാണ് നാനോക്കെങ്കിലും ഉള്ളിലെ സ്ഥലം മാരുതിയേക്കാള്‍ 21 ശതമാനം അധികമാണ് എന്ന് ടാറ്റ അറിയിച്ചു. 623 സി.സി. വ്യാപ്തമുള്ള പെട്രോള്‍ എഞ്ചിന്റെ കുതിര ശക്തി 33 HP ആണ്. അടുത്തു തന്നെ ഡീസല്‍ വാഹനവും പുറത്തിറങ്ങും.



ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന്‍ ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
ഇറാന്‍ – ഇന്ത്യാ – പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
ലോക് സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ചു ഘട്ടങ്ങള്‍ ആയിട്ടാവും തെരഞ്ഞെടുപ്പ് നടത്തുക. കേരളത്തില്‍ ഏപ്രില്‍ 16നു തന്നെയാവും പോളിങ്. വോട്ടെണ്ണുന്നത് മെയ് 16നും. ജൂണ്‍ 2 ആവുമ്പോഴേക്കും 15ാമത് ലോക് സഭ നിലവില്‍ വരും. ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും അഞ്ചു ഘട്ടങ്ങളിലായി പോളിങ് നടക്കും. ബീഹാറില്‍ നാലു ഘട്ടങ്ങളും മഹാരാഷ്ട്രയിലും ബംഗാളിലും മൂന്ന് ഘട്ടങ്ങളും ആന്ധ്ര, ആസ്സാം, മണിപ്പൂര്‍, ജാര്‍ഖണ്ട്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഒറീസ്സ, പഞ്ചാബ് എന്നിവിടങ്ങളില്‍ രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. കേരളമടക്കം മറ്റ് 15 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും ഒറ്റ ദിവസമാവും തെരഞ്ഞെടുപ്പ് നടക്കുക.
സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിനിമയിലും ടെലിവിഷനിലും പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ഈ സാമൂഹിക ദൂഷ്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായകരം ആവും എന്ന് അഭിപ്രയപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി ഇതിന് എതിരെ ഉത്തരവിട്ടിരുന്നത്. പുകവലി നിരോധനം കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രമദോസിന്റെ ശ്രമത്തെ തുടര്‍ന്ന് 2006ല്‍ ആയിരുന്നു നിലവില്‍ വന്നത്. ജനം വെള്ളിത്തിരയിലെ തങ്ങളുടെ ആരാധ്യ പുരുഷന്മാരെ അനുകരിച്ച് ആരോഗ്യത്തിന് ഹാനികരം ആയ പുകവലി സ്വീകരിക്കാന്‍ പ്രേരിതമാവും എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരസ്യ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുകവലി ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ നിയമം സിഗരറ്റും മറ്റ് പുകവലി ഉല്പന്നങ്ങളുടേയും പരസ്യത്തിന് നിയമ സാധുത നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത് സിനിമയില്‍ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹരജിയില്‍ ചോദിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മൌലിക അവകാശം ആയ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ നിരോധനം വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു.
























