മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നത് വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക് വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.




ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വായനക്കാര്‍ക്ക് ലഭ്യമാക്കുവാനായി ഗൂഗിള്‍ എഴുത്തുകാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ തള്ളി കളയണം എന്ന് അമേരിക്കന്‍ നീതി ന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലാവുന്നതോടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരം ഗൂഗിള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഈ പുസ്തകങ്ങള്‍ വായിക്കുവാനും കഴിയും. സാമൂഹികമായി ഏറെ നേട്ടമുള്ള ഒരു പദ്ധതിയാണ് ഇത് എങ്കിലും ഇത്തരം ഒരു നീക്കത്തോടെ ഓണ്‍ലൈന്‍ പുസ്തക രംഗത്ത് ഗൂഗിളിനെ ഒരു കുത്തക ആക്കി മാറ്റും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓപണ്‍ ബുക്ക് അലയന്‍സിന്റെ ആരോപണം. ഗൂഗിളിന്റെ ഏറ്റവും വലിയ മൂന്ന് എതിരാളികളായ മൈക്രോസോഫ്റ്റ്, യാഹൂ, ആമസോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഓപണ്‍ ബുക്ക് അലയന്‍സിന് രൂപം നല്‍കിയത്. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് തിരച്ചില്‍ രംഗത്ത് അജയ്യരായ ഗൂഗിളിന് പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുവാന്‍ ഉള്ള അവകാശവും കൂടി ലഭിച്ചാല്‍ പിന്നെ ഗൂഗിളിനെ തോല്‍പ്പിക്കുവാന്‍ അസാധ്യമാവും എന്ന് ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഇത്തരം ഒരു പദ്ധതിയിലൂടെ പുസ്തകങ്ങള്‍ തിരയുവാനും, വായിക്കുവാനും, ഡൌണ്‍ലോഡ് ചെയ്യുവാനും സാധ്യമാവുന്നത് പുസ്തകങ്ങള്‍ എന്ന മഹത്തായ സാംസ്ക്കാരിക സമ്പദ് ശേഖരത്തിന് മുന്‍പൊന്നും ലഭ്യമല്ലാത്ത അത്രയും വലിയ വായനക്കൂട്ടത്തെ സൃഷ്ടിക്കും എന്ന കാര്യം ഓപ്പണ്‍ ബുക്ക് അലയന്‍സും സമ്മതിക്കുന്നുണ്ട്.
ഇക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജില്‍ തന്നെയാണ് ക്ഷമാപണം നടത്തിയത്.

























