
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, ദുരന്തം
ആശയങ്ങൾ കൊണ്ട് നേരിടുവാൻ കഴിയാതെ വരുമ്പോൾ ഭീരുക്കള്‍ ആയുധങ്ങളെ അഭയം തേടുമെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു സഖാവ് ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിലൂടെ. അഴീക്കോടന്‍ രാഘവനു ശേഷം ജനകീയനായ ഒരു കമ്യൂണിസ്റ്റ് നേതാവിനെ കൊലപ്പെടുത്തുന്നത് കേരള രാഷ്ടീയത്തില്‍ ഇത് ആദ്യം. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത ചിന്തയും മനസ്സില്‍ പേറിക്കൊണ്ട് എങ്ങിനെ പുരോഗമനത്തെ പറ്റിയും മാനവികതയെ പറ്റിയും പ്രസംഗിക്കുവാന്‍ ആകും എന്ന് കേരള സമൂഹത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ഇനിയും അന്യം നിന്നിട്ടില്ലെങ്കില്‍ അവരില്‍ നിന്നും ഉയര്‍ന്നു വരേണ്ട ചോദ്യമാണ്.
മുസ്ലിം ലീഗ് പ്രവര്‍ത്തകനെ താലിബാന്‍ മോഡല്‍ വിചാരണ ചെയ്തു കൊലപ്പെടുത്തി എന്ന വാര്‍ത്ത കേരള സമൂഹത്തെ ഞെട്ടിച്ചിട്ട് അധിക നാള്‍ ആയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ജയകൃഷ്ണന്‍ മാഷെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് മുമ്പിലിട്ടു നിഷ്ഠൂരമായി വെട്ടിക്കൊന്നത് കേരളത്തിലാണ്.
ഇപ്പോള്‍ ടി. പി. യുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ ശക്തികള്‍ ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞൊഴുകയാണ്. മാധ്യമങ്ങളിലെ ഉഷ്ണമാപിനി രണ്ടോ മൂന്നോ ദിവസത്തിനധികം തണുക്കും. പ്രതികളായി മൂന്നോ നാലോ പേരെ നിരത്തിക്കൊണ്ട് പ്രതികള്‍ക്ക് പ്രേരണ നല്‍കിയവരെ പറ്റി തികച്ചും അജ്ഞത നടിച്ചു കൊണ്ട് കേസ് ഡയറിയും ക്ലോസ് ചെയ്യപ്പെടാനേ സാധ്യതയുള്ളൂ.
സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിക്കൊണ്ട് ഒത്തുകിട്ടിയ അവസരത്തെ രാഷ്ട്രീയമായി വിനിയോഗിക്കുകയാണ് യു. ഡി. എഫ്. കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്നോ നാലോ ഗുണ്ടകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്നവരെ നിയമത്തിന്റേയും സമൂഹത്തിന്റേയും മുമ്പില്‍ കൊണ്ടു നിര്‍ത്തുകയാണ് ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തെല്ലെങ്കിലും ആത്മാര്‍ഥത യുണ്ടെങ്കില്‍ ചെയ്യേണ്ടത്. ചന്ദ്രശേഖന്‍ ധീരനായ കമ്യൂണിസ്റ്റെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവായ സഖാവ് വി. എസിനു കഴിയുമോ പഴയ സഖാവിന്റെ കൊലപാതികകളെ കയ്യാമം വെച്ച് നടത്തിക്കുവാൻ ?
അവസരവാദ രാഷ്ട്രീയക്കാരുടേയും സാമുദായിക ശക്തികളുടെ പാദസേവകരുടേയും കാലത്ത് ആണത്തത്തോടെ നട്ടെല്ലു നിവര്‍ത്തി നിന്നു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരളത്തിനു നഷ്ടമായിരിക്കുന്നത്. കേരളത്തിന്റെ മണ്ണില്‍ ഒഞ്ചിയം സഖാക്കള്‍ വിപ്ലവത്തിന്റെ ഇതിഹാസം രചിച്ചത് സ്വന്തം ജീവന്‍ ബലി നല്‍കി ക്കൊണ്ടായിരുന്നു. ആ ധീര സഖാക്കള്‍ നല്‍കിയ ഊര്‍ജ്ജം തന്നെയാണ് പിന്‍തലമുറയ്ക്കും സമര നിലങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുവാന്‍ കരുത്തു പകര്‍ന്നത്. സി. പി. എമ്മിന്റെ അപചയം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥകളോട് കലഹിച്ചു കൊണ്ട് പുറത്തു പോയവരില്‍ പ്രമുഖനായിരുന്നു സഖാവ് ടി. പി. ചന്ദ്രശേഖരൻ .
മണ്‍മറഞ്ഞ വിപ്ലവകാരികളുടെ ത്യാഗോജ്ജ്വലമായ സ്മരണകളും സമര പാരമ്പര്യവും ദീപ്ത സ്മരണയായി നിലനില്‍ക്കുന്ന ഒഞ്ചിയത്തെ ജനങ്ങള്‍ കൂടെ നിന്നപ്പോള്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുവാന്‍ ടി. പി. ചന്ദ്രശേഖരനെ പോലെ ഉള്ളവര്‍ക്ക് കരുത്ത് ലഭിച്ചു. റെവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ജനനം അങ്ങിനെയായിരുന്നു. അങ്ങിനെ ഒഞ്ചിയം കേരളത്തിന്റെ മണ്ണിൽ വീണ്ടും മറ്റൊരു വിപ്ലവത്തിനു വേദി ഒരുക്കി. ജനങ്ങള്‍ ചന്ദ്രശേഖരന്‍ എന്ന ധീര നേതാവിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അതിന്റെ ഫലമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപത്തി ഒന്നായിരത്തില്‍ പരം വോട്ടുകള്‍ അദ്ദേഹത്തിനു ലഭിച്ചത്. നാടിനു ഈ നേതാവില്‍ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകളെ ആണ് ഒരു സംഘം വാടക കൊലയാളികൾ വാളിനാൽ വെട്ടിയരിഞ്ഞ് ഇല്ലാതാക്കിയത്.
ശത്രുക്കള്‍ ഉണ്ടെന്ന് കേട്ടാല്‍ പിന്തിരിഞ്ഞ് ഓടുകയല്ല മറിച്ച് അവര്‍ക്ക് നേരെ നെഞ്ചു വിരിച്ചു തന്നെ നടന്ന ചരിത്രമാണ് ഒഞ്ചിയം സഖാക്കളുടേത്. വിട്ടു പോന്ന പ്രസ്ഥാനത്തില്‍ നിന്നും ഭീഷണികള്‍ നിലനില്‍ക്കുമ്പോളും ജനങ്ങളുടെ നേതാവാണ് താനെന്നും ഭീരുവായി ഒളിഞ്ഞ് ജീവിക്കുവാന്‍ തനിക്കാവില്ലെന്നുമായിരുന്നു ടി. പി. യുടെ നിലപാട്. അതെ, സഖാവിന് അങ്ങിനെയേ ആകുവാന്‍ കഴിയൂ. കാരണം ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ നിന്നും വളര്‍ന്നു വന്ന സഖാവിന് ഒറ്റുകാരനോ അവസരവാദിയോ ഭീരുവോ ആകുവാന്‍ കഴിയില്ല. ഇരുളിന്റെ മറവില്‍ ഭീരുക്കള്‍ പുറകില്‍ നിന്നും കുത്തിയപ്പോളും ആ സഖാവ് പതറിയിട്ടുണ്ടാകില്ല.
പണക്കൊഴുപ്പിന്റെ ഇസം ചമയ്ക്കുന്ന പുത്തന്‍ രാഷ്ട്രീയക്കാരന്റെ പിണിയാളുകള്‍ക്ക് മുമ്പില്‍ ഒഞ്ചിയത്തിന്റെ വിപ്ലവ പാരമ്പര്യം കൈമോശം വരുത്താത്ത കറ കളഞ്ഞ ഒരു കമ്യൂണിസ്റ്റുകാരന് എങ്ങിനെ പതറാനാകും?
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, രാഷ്ട്രീയ അക്രമം
തിരുവനന്തപരം: റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് ഒരു പങ്കും ഇല്ലെന്നും ഇത് പാര്‍ട്ടിക്കെതിരെ നടക്കുന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊലപാതകം തികച്ചും അപലപനീയമാണ്. അതില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പോയവരെല്ലാം പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചുവന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഒഞ്ചിയത്ത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. എതിരാളികളെ ശാരീരികമായി തകര്‍ക്കുന്ന രീതി സി.പിഎമ്മിനില്ല ക്വട്ടേഷന്‍ സംഘമാണ് ചന്ദ്രശേഖരന്റെ കൊല നടത്തിയത്. അവരെ കണ്ടെത്തണം. എന്നാല്‍ ചിലര്‍ മനപൂര്‍വ്വം സി.പി.എമ്മിനെതിരെ നുണക്കഥകള്‍ പടച്ചു വിടുകയാണ്, ഇതില്‍ ദുരൂഹതയുണ്ട് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ്
കോഴിക്കോട് : റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പേർ പോലിസ് കസ്റ്റഡിയിലായതായി സൂചന. എന്നാല്‍ പിടിയിലായവര്‍ക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു. അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകക്ക് നല്‍കിയ കെ. പി. നവീന്‍ദാസ്, ഇയാളുടെ ബന്ധു ഹാരിസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാമത്തെ ആള്‍ ആരെന്നു പോലിസ് വ്യക്തമാക്കിയില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ടു വളരെ പ്രധാനപ്പെട്ട തെളിവുകൾ ലഭിച്ചു എന്നും, പ്രതികള്‍ ആരായാലും ഉടന്‍ പിടിയിലാകുമെന്നും ഡി. ജി. പി. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം
കോഴിക്കോട് : ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരനെ ഒരു സംഘം ആളുകള്‍ വെട്ടി ക്കൊന്നു. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിക്കുക യായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു. അടുത്തു വരാന്‍ ശ്രമിച്ചവരെ ബോംബെറിഞ്ഞു വിരട്ടിയോടിച്ചു.
ഒഞ്ചിയത്ത് സി. പി. എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി(ആര്‍ എം പി)യുടെ ഏരിയാ സെക്രട്ടറിയും ഇടതു പക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായിരുന്നു ടി. പി. ചന്ദ്രശേഖരന്‍. സി. പി. എം. ആസൂത്രിത മായി നടത്തിയ കൊലയാണിത് എന്ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു.
2008 ല്‍ ഒഞ്ചിയം മേഖലയില്‍ സി. പി. എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വ ത്തിന്റെ നിലപാടു കളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരനാണ്.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി യായി വടകര മണ്ഡല ത്തില്‍ മത്സരിച്ചു. ഇതിനു ശേഷം സി. പി. എം. വിമതരെ കൂട്ടിയിണക്കി ഇടതു പക്ഷ ഏകോപന സമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ 1 വരെ കോഴിക്കോട് ടൗണ്‍ ഹാളിലും 2 മുതല്‍ 3 വരെ വടകര യിലും പൊതുദര്‍ശനത്തിനു വെയ്ക്കും. ശവസംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടു വളപ്പില്‍ നടക്കും.
- pma
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം