തൃശ്ശൂര്‍ : ജനുവരി മുതല്‍ മെയ് മാസം വരെ നീളുന്ന ഉത്സവ സീസണ്‍ കഴിഞ്ഞതോടെ കേരളത്തിലെ നാട്ടാനകള്‍ക്ക് ഇനി വിശ്രമത്തിന്റെയും സുഖ ചികിത്സയുടേയും നാളുകള്‍. ആയ്യുര്‍വേദ വിധി പ്രകാരം ഉള്ള പ്രത്യേക ചികിത്സകള്‍ ആണ് കൃത്യമായി പരിപാലിക്കപ്പെടുന്ന ആനകള്‍ക്ക് നല്‍കുക. പല ആനകള്‍ക്കും നീരുകാലം ജൂണ്‍ – ജനുവരി വരെ ഉള്ള കാലയളവില്‍ ആയിരിക്കും. അതു കൊണ്ടു തന്നെ ഉത്സവങ്ങള്‍ ഇല്ലാത്ത ഈ സമയം അവയ്ക്ക് യഥാവിധി നീര് ഒഴുകി പോകുന്നതിനും കൃത്യമായ വിശ്രമത്തിനും ഉള്ള അവസരമായി മാറുന്നു.
തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ നടക്കുന്നത്. ആറായിരം മുതല്‍ മുകളിലേക്കാണ് ആനയുടെ ഒരു ദിവസത്തെ ഏക്കത്തുക. ഡിമാന്റനുസരിച്ച് ഒരു ലക്ഷം രൂപ വരെ പ്രതിദിനം ഏക്കത്തുക വാങ്ങുന്ന ആനകള്‍ കേരളത്തില്‍ ഉണ്ട്. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍, മന്ദലാംകുന്ന് കര്‍ണ്ണന്‍, പുത്തന്‍കുളം അനന്ദപത്മനാഭന്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ഊട്ടോളി രാജശേഖരന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ തുടങ്ങിയ ആനകള്‍ക്ക് കേരളത്തിലെ ഉത്സവങ്ങളില്‍ നല്ല ഡിമാന്റ് ആയിരുന്നു. തലയെടുപ്പിലും ഉയരത്തിലും ഒന്നാമനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ ആയിരുന്നു ഈ വര്‍ഷവും കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ ഒന്നാമന്‍. ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രാമചന്ദ്രന്റെ ഏക്കത്തുക പലപ്പോഴും ലേലത്തിലൂടെയാണ് ഉറപ്പിക്കുക പതിവ്.
കേരളത്തിലെ ആനയുടമകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം ഉത്സവങ്ങളില്‍ നിന്നും ലഭിക്കുന്ന ഏക്കത്തുകയാണ്. ഈ സീസണില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഒരു വര്‍ഷം മുഴുവന്‍ ആനയെ പരിചരിക്കുവാന്‍ ആവശ്യമായ തുക കണ്ടെത്തുന്നത്. ഇതിനിടയില്‍ ഇടയുകയോ മദപ്പാടില്‍ ആകുകയോ ചെയ്താല്‍ അത് ഉടമയ്ക്ക് വലിയ സാമ്പത്തീക ബാധ്യത വരുത്തി വെയ്ക്കുന്നു. കഴിഞ്ഞ സീസണില്‍ ആനയിടഞ്ഞതിനെ തുടര്‍ന്ന് ഏഴ് പേരോളം കൊല്ലപ്പെട്ടിരുന്നു.
ആനകള്‍ക്ക് മാത്രമല്ല അവയെ വഴി നടത്തുന്ന പാപ്പാന്മാര്‍ക്കും ഇത് വിശ്രമത്തിന്റെ കാലമാണ്. പ്രത്യേകിച്ചും ഒന്നാം പാപ്പാന്മാര്‍ക്ക്. പല ആനകളും ഇവര്‍ക്ക് മാത്രം വഴങ്ങുന്നവര്‍ ആയിരിക്കും. ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പു കളിലേക്കുള്ള പ്രയാണത്തിനിടയില്‍ പലപ്പോഴും ഇവര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം കഴിയുവാന്‍ അവസരം ലഭിക്കില്ല. സീസണ്‍ കഴിഞ്ഞു ആനയെ ബന്ധവസ്സാക്കിയാല്‍ പിന്നെ ഇവര്‍ ഇല്ലെങ്കിലും സഹായികള്‍ക്ക് ആനയെ പരിചരിക്കുവാനാകും. പലപ്പോഴും ഈ സമയത്താണ് പല പാപ്പാന്മാരും പുതിയ ആനകള്‍ക്കൊപ്പം ജോലിക്ക് ചേരുന്നത്.



കണ്ണൂര്‍ : പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ ഇന്ന് രാവിലെ മട്ടന്നൂരില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തൊഴിലാളികളെ അനാഥരാക്കി മുങ്ങിയ തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ തൊഴിലാളികളുടെ ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി. ദുബായിലെ കമ്പനിയില്‍ നിന്നും രേഖകള്‍ വരുത്തി പരിശോധിച്ചതിനു ശേഷം തൊഴിലാളികള്‍ക്ക് കൊടുക്കുവാനുള്ള കുടിശിക തിട്ടപ്പെടുത്താന്‍ ഒരാഴ്ച സമയം വേണമെന്ന ഉടമയുടെ ബന്ധുക്കളുടെ ആവശ്യം തൊഴിലാളികള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ധാരണയായത്. ഈ മാസം 15നു ചേരുന്ന തുടര്‍ യോഗത്തില്‍ ശമ്പള കുടിശികയുടെ ചെക്ക് തൊഴിലാളികള്‍ക്ക് കൈമാറണം എന്നതാണ് ചര്‍ച്ചയില്‍ എടുത്ത തീരുമാനം. ഇത് തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ അംഗീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ : ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ തൊഴില്‍ ഉടമയുടെ കണ്ണൂര്‍ കൂടാളിയിലെ വീട്ടില്‍ ഇവിടെ നിന്നും മടങ്ങി എത്തിയ തൊഴിലാളികള്‍ ഇന്ന് രാവിലെ അന്വേഷിച്ചെത്തി. എന്നാല്‍ അപ്പോഴേയ്ക്കും വിവരം മണത്തറിഞ്ഞ തൊഴില്‍ ഉടമ വിമാനം കയറി അറബി നാട്ടിലേയ്ക്ക് പറന്നിരുന്നു. ആറു മാസക്കാലം തങ്ങള്‍ക്ക് ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച തൊഴിലുടമയുടെ വീട്ടിനു മുന്‍പില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടിയതോടെ രംഗം സംഘര്‍ഷ ഭരിതമായി. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, പഞ്ചാബ് എന്നിങ്ങനെ ഇന്ത്യയില്‍ പല ഭാഗത്ത് നിന്നുമുള്ള തൊഴിലാളികളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.
ചാവക്കാട്: കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ ഇയര്‍ ബി. എസ്. സി. റാങ്ക് ലിസ്റ്റ് ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജ് ആറ് റാങ്കുകള്‍ കരസ്ഥമാക്കി. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ ഒന്നാം റാങ്ക് ഗ്രീഷ്മ ഗോപാലന്‍ കാവീടിനും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം റാങ്ക് അപര്‍ണ കെ. വി, പെരുമ്പിലാവിനും ലഭിച്ചു. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടി മുബീന പി. കെ. എടക്കഴിയൂര്‍, മൂന്നാം റാങ്ക് നേടി അഞ്ജു ഉണ്ണികൃഷ്ണന്‍, കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം റാങ്ക് നേടി ജയശ്രീ പി. ജെ. ചാവക്കാട്, മാത്തമാറ്റിക്സില്‍ മൂന്നാം റാങ്ക് നേടി മീര യു. പോര്‍ക്കുളവും ഉന്നത വിജയം നേടി.

























