തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ബുധനാഴ്ച എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ വാഗ്വാദമാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ എസ്എഫ്ഐ നേതാവ് കൂടിയായ ആര്‍. രാജേഷ് എം.എല്‍.എയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ശന്തമായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം സമരക്കാര്‍ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരം നേരിടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ് രാജേഷിനെയും കൊണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തേക്ക് നീങ്ങി. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും മുഖ്യമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇരു പക്ഷത്തെ എം.എല്‍. എമാരും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ഉന്തുംതള്ളുമുണ്ടായതോടെ വാച്ച് ആന്റ് വാര്‍ഡും മുതിര്‍ന്ന അംഗങ്ങളും എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.



ന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യനൂര്‍ ചന്ദ്രനെ വധിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി വിധിച്ച ജീവ പര്യന്തം ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് എസ്. എസ്. നിരഞ്ജാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. ചന്ദ്രന്‍ വധക്കേസില്‍ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ എം. സുരേന്ദ്രന്‍, കെ. പുരുഷോത്തമന്‍, കെ. പ്രേമന്‍, എം. സുകുമാരന്‍ എന്നീ സി. പി. എം. പ്രവര്‍ത്തകരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരി വെച്ചത്. കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ അരുന്ധതിയുടെ സാക്ഷി മൊഴി പരിഗണിക്കരുതെന്ന് കേസിന്റെ വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
























