

- ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക് :ഇല്ലാത്ത കംപ്യൂട്ടര്‍ സയന്‍സ് ബിരുദം ബയൊഡാറ്റയില്‍ ഉള്‍പ്പെടുത്തിയത്തിന്റെ പേരില്‍ പ്രമുഖ ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിന്‍ സ്ഥാപനം യാഹൂവിന്‍റെ ചീഫ് എക്സിക്യുട്ടിവ് സ്കോട്ട് തോംസണ്‍ രാജിവച്ചു. വിശദമായ അന്വേഷണത്തില്‍ തന്റെ ബിരുദം കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നാണു രാജി. ഗ്ലോബല്‍ മീഡിയ തലവന്‍ റോസ് ലെവിന്‍സണെ പകരമായി നിയമിച്ചു. ഫ്രെഡ് അമോറസെയാണു പുതിയ യാഹൂ ചെയര്‍മാന്‍. ചെലവു ചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാരുടെ പിരിച്ചു വിടല്‍ പരിഷ്കാരം നടത്തിയതിലൂടെ സ്കോട്ട് തോംസണ്‍ ഏറെ പഴി കേട്ടിരുന്നു. ഓണ്‍ലൈന്‍ പേമെന്‍റ് സ്ഥാപനം പേപാലിന്‍റെ പ്രസിഡന്‍റായിരുന്ന തോംസണ്‍ 2011 സെപ്റ്റംബറിലാണു യാഹൂവിന്‍റെ മേധാവിയായത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, സാമ്പത്തികം

ലണ്ടൻ : ചൈന ധാർമ്മിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ദലായ് ലാമ പ്രസ്താവിച്ചു. നിയമ രാഹിത്യവും വ്യാപകമായ അഴിമതിയും ചൈനയിൽ നടമാടുകയാണ്. ഇത് ചൈനക്കാരെ വൻ തോതിൽ ബുദ്ധ മതത്തിലേക്ക് ആകർഷിക്കുന്നു എന്നും ലാമ അറിയിച്ചു. ടെമ്പ്ൾടൺ പുരസ്കാരം സ്വീകരിക്കാനായി ലണ്ടനിൽ എത്തിയ വേളയിലാണ് ദലായ് ലാമ ഈ പ്രസ്താവന നടത്തിയത്.
ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്ത ദലായ് ലാമ ലക്ഷക്കണക്കിന് ചൈനീസ് യുവാക്കളാണ് ആദ്ധ്യാത്മികതയിൽ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത് എന്ന് ചൂണ്ടിക്കാട്ടി.
20 കോടി ചൈനാക്കാർ ബുദ്ധ മതം അനുസരിച്ച് ജീവിക്കുന്നതായി സർവേ കണക്കുകൾ വ്യക്തമാക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.
- ജെ.എസ്.

ലണ്ടന്‍: ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമയെ വധിക്കാന്‍ ചൈന ഗൂഢാലോചന നടത്തുന്നു. ഭക്‌തരുടെ വേഷത്തിലെത്തി ആക്രമണം നടത്താന്‍ ടിബറ്റന്‍ വനിതകള്‍ക്ക് ചൈന പരിശീലനം നല്‍കുന്നുണ്ട്. മുടിയിലും ഉത്തരീയത്തിലും വിഷം പുരട്ടി ആക്രമണത്തിനെത്താനാണു നീക്കം. ആശീര്‍വാദം നല്‍കാനായി അവരുടെ തലയില്‍ സ്‌പര്‍ശിക്കുന്ന തന്നെ വിഷബാധ ഏല്‍പ്പിക്കുകയാണു ലക്ഷ്യം ദൈലൈലാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചൈന ടിബറ്റിനോടുള്ള മനോഭാവം മാറ്റുമെന്നും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും പ്രതീക്ഷയുണ്ട്. അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടെമ്പിള്‍ടണ്‍ പുരസ്‌കാരം സ്വീകരിക്കാനായി ലണ്ടനിലെത്തിയതായിരുന്നു ദലൈലാമ.
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, ചൈന

അല്‍ജിയേഴ്സ്: ഈജിപ്തിലെയും ടുണീഷ്യയിലെയും പോലെ അറബ് വസന്ത വിപ്ളവം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി അല്‍ജീരിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ബൂ തഫ്ലീഖിന്‍െറ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്. എല്‍.എന്‍.) 462 അംഗ പാര്‍ലമെന്‍റില്‍ 220 സീറ്റുകള്‍ നേടി ഭരണകക്ഷി വീണ്ടും വിജയം കൊയ്തു. ഇസ്ലാമിസ്റ്റ് സഖ്യമായ ‘ഗ്രീന്‍ അല്‍ജീരിയ’ ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ മൊത്തം 59 സീറ്റുകള്‍ മാത്രമാണ് ഈ സഖ്യത്തിന് ലഭിച്ചത്. പ്രധാനമന്ത്രി അഹ്മദ് ഉയഹ്യയുടെ നാഷനല്‍ റാലി ഫോര്‍ ഡെമോക്രസി 68 സീറ്റുകള്‍ നേടി. തെരെഞ്ഞെടുപ്പില്‍ വ്യാപകമായ കൃതൃമം നടന്നതായി ഇസ്ലാമിസ്റ്റ് സഖ്യനേതാവ് അബൂ ജര്‍ജ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഭരണകക്ഷി നിഷേധിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, യുദ്ധം

ന്യൂഡൽഹി : ഇറാന്റെ ആണവ പദ്ധതികൾക്ക് എതിരെ ആഞ്ഞടിക്കുന്ന അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയ ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇറാനിൽ നിന്നുമുള്ള എണ്ണ കയറ്റുമതി വെട്ടിച്ചുരുക്കുന്നതായി സൂചന. ഹിലരി ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചത് ഇന്തോ – ഇറാൻ വ്യാപാര ബന്ധത്തിന് കൂച്ചു വിലങ്ങിടുക എന്ന വ്യക്തമായ ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു. ഹിലരി ക്ലിന്റനോടൊപ്പം പൊതു വേദിയിൽ വെച്ച് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇറാനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നേരത്തേയുള്ള നയത്തിന് കടക വിരുദ്ധമായി ഇന്ത്യ ഇറാനിൽ നിന്നും വാങ്ങുന്ന എണ്ണയുടെ അളവിൽ ഗണ്യമായ കുറവ് വരുത്തി എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്ന് അഭിമാനത്തോടെ ക്ലിന്റന്റെ അംഗീകാരം ഉറപ്പു വരുത്താൻ എന്നവണ്ണം പറഞ്ഞത് ഇന്ത്യൻ വിദേശ നയത്തിന്റെ നട്ടെല്ലില്ലായ്മ വിളിച്ചോതുന്ന അവസരമായി താഴ്ന്നത് ഇന്ത്യാക്കാർ ഏറെ അപകർഷതാ ബോധത്തോടെ തന്നെയാണ് വീക്ഷിച്ചത്.
ഒരു മാസത്തിനുള്ളിൽ ഇന്ത്യ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് 4 ലക്ഷം ബാരൽ പ്രതിദിനം എന്നതിൽ നിന്നും 2.7 ലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കു മേൽ നേരിട്ടുള്ള നയതന്ത്ര സമ്മർദ്ദം, സൌദിയിൽ നിന്നും ഇറാഖിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള നിർദ്ദേശം, ഇറാനുമായി ധന വിനിമയ മാർഗ്ഗങ്ങൾ നിർത്തി വെയ്ക്കുക എന്നതിനു പുറമെ അമേരിക്കയുടെ നിർദ്ദേശത്തിന് ജൂണിന് മുൻപ് വഴങ്ങിയില്ലെങ്കിൽ ഇന്ത്യക്കെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും എന്നും അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്.
- ജെ.എസ്.

റെഗ്ഗ സംഗീത രംഗത്ത് വിസ്മയമായിരുന്ന ബോബ് മാര്‍ലി ഓര്‍മ്മയായിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുന്നു. മൂന്നാം ലോക രാജ്യങ്ങളുടെ സംഗീത ചക്രവര്‍ത്തി തന്റെ ആലാപനത്തിന്റെ പ്രത്യേകത കൊണ്ട് ലോകമെമ്പാടും ആരാധക വൃന്ദത്തെ സൃഷ്ടിച്ചു. ‘ബഫലോ സോള്‍ജര്‍’ എന്ന എക്കാലത്തെയും ഹിറ്റ് ആല്‍ബം ഇന്നും സംഗീത പ്രേമികള്‍ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കുന്നു. 1981 മെയ് 11നാണ് ഈ മഹാനായ ഗായകൻ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഈ ലോകത്തോട് വിട പറഞ്ഞത്. ബോബ് മാര്‍ലി സൃഷ്ടിച്ച അലകള്‍ സംഗീത ആസ്വാദകര്‍ ക്കിടയില്‍ ഇന്നും മായാത്ത ഓര്‍മ്മയാണ്.
- ന്യൂസ് ഡെസ്ക്

ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇന്നലെ നടന്ന ഇരട്ട ചാവേർ കാർ ബോംബ് ആക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടു. 372 പേർക്ക് പരിക്കുണ്ട്. പ്രസിഡണ്ട് ബഷർ അൽ അസ്സദിനെതിരെ ഒരു വർഷത്തിലേറെ കാലമായി തുടർന്നു വരുന്ന പ്രക്ഷോഭത്തിൽ എറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടന്നത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ ആക്രമണത്തോടെ എപ്രിൽ 12ന് അന്താരാഷ്ട്ര ഇടനിലക്കാരനായ കോഫി അന്നന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വെടി നിർത്തൽ അപ്രായോഗികമായി തീർന്നു. വെടിനിർത്തൽ അവസാനിച്ചു എന്ന് പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെടുമ്പോൾ വെടിനിർത്തൽ തന്നെയാണ് മുന്നോട്ട് പോവാനുള്ള ഏക പ്രതീക്ഷ എന്നാണ് വെടി നിർത്തലിന് മുൻകൈ എടുത്ത പാശ്ചാത്യ രാജ്യങ്ങളുടെ പക്ഷം.
- ജെ.എസ്.
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, മനുഷ്യാവകാശം, സിറിയ

ലണ്ടന്‍: ഇന്ത്യന്‍ തീരത്ത് ഗുജറാത്തിലെ സൂററ്റില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം അമേരിക്ക സംസ്‌കരിച്ചത് എന്ന് ബില്‍ വാറണ്‍ അവകാശപ്പെട്ടു. അറിയപ്പെടുന്ന നിധിവേട്ടക്കാരനാണു ബില്‍ വാറണ്‍. അമേരിക്ക തന്നെ പുറത്തുവിട്ട ചിത്രങ്ങളുടെ സഹായത്തോടെയാണ് ‘സംസ്‌കാര’ സ്‌ഥലം കണ്ടെത്തിയത് എന്ന് വാറണ്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തല്‍ എളുപ്പമല്ലെന്നും ഇതിനായി രണ്ടു ലക്ഷം ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം ഒരു സ്‌പാനിഷ് പത്രത്തോടു പറഞ്ഞു. കടലിന്റെ അടിത്തട്ടിലുള്ള ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളെടുക്കാനും ഡി.എന്‍.എ. പരിശോധന നടത്താനും ലക്ഷ്യമിടുന്നതായും എന്നാല്‍ തന്റെ ദൗത്യം അട്ടിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, തീവ്രവാദം
| കാഠ്മണ്ഡു: നേപ്പാളില്‍ ദേശീയ സര്‍ക്കാരിനായി ബാബുറാം ഭട്ടറായി പ്രധാനമന്ത്രിയായി തുടര്‍ന്നുകൊണ്ട് തന്നെ സമവായത്തിനു ധാരണയായി. നേപ്പാളി കോണ്‍ഗ്രസ്, സി. പി. എന്‍- യു. എം. എല്‍, ജോയിന്റ് ഡമോക്രാറ്റിക് മാധേശി ഫ്രണ്ട് എന്നിവര്‍ തമ്മിലുള്ള ഉടമ്പടിയെത്തുടര്‍ന്നു കഴിഞ്ഞ ദിവസം മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിരുന്നു. പ്രധാന പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് സര്‍ക്കാരില്‍ പങ്കാളിയായികൊണ്ടാണ് ഈ സമവായം. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാമചന്ദ്ര പൗഡ്യാലയാണ് ഇക്കാര്യം അറിയിച്ചതു. നേപ്പാളി കോണ്‍ഗ്രസാകും സര്‍ക്കാരിനെ നയിക്കുകയെന്നാണു സൂചന. പുതിയ ഭരണഘടന ഈ മാസം 27 നു മുമ്പു തയാറാകുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു. |
- ന്യൂസ് ഡെസ്ക്