പി.ഭാസ്‌ക്കരന്‍ പുരസ്കാരം, ‘മേല്‍വിലാസം’ മികച്ച ചിത്രം

February 7th, 2012

MELVILASAM-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ  മികച്ച സിനിമയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത ‘മേല്‍വിലാസ’ത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ തന്നെ  അഭിനയത്തിന് പാര്‍ത്ഥിപന്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മുഹമ്മദ് സലീമാണ്. വിവിധ സിനിമകളിലെ അഭിനയമികവ് പരിഗണിച്ച് ശ്വേതാ മേനോനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. നവാഗത സംവിധായികയായി ശാലിനി ഉഷാനായരും മികച്ച സംഗീത സംവിധായകന്‍ എം. ജി ശ്രീകുമാര്‍, ഗാനരചയിതാവ് – വയലാര്‍ ശരത്ചന്ദ്രവര്‍മ,  ഗായകന്‍ സുദീപ്കുമാര്‍, ഗായിക രാജലക്ഷ്മി, ലളിത ഗാന രചയിതാവ് ശ്രീകണ്ഠന്‍നായര്‍, എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങള്‍, മേല്‍വിലാസത്തിന്റെ  സംവിധായകനും നിര്‍മാതാവിനും പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്‌ക്കരന്‍ പുരസ്‌കാരം നടന്‍ മധുവിനും പ്രതിഭാപുരസ്‌കാരങ്ങള്‍ ഷീല, മുകേഷ് എന്നിവര്‍ക്കും നല്‍കും. ഇന്ദ്രബാബുവിന്റെ ‘ശബ്ദമില്ലാത്ത കാലം’ എന്ന കവിതാ സമാഹാരത്തിനാണ് കവിതാ പുരസ്‌കാരം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആദാമിന്റെ മകന്‍ അബു ഓസ്‌കാറില്‍ നിന്നും പുറത്ത്‌

January 19th, 2012

adaminte makan abu-epathram

ന്യൂഡല്‍ഹി: മികച്ച വിദേശ ചിത്രമാകാനുള്ള മത്സരത്തില്‍ നിന്ന് ആദാമിന്റെ മകന്‍ അബുവിന്റെ പുറത്തായി. അതോടെ ഏറെ പ്രതീക്ഷയോടെ ഉണ്ടായിരുന്ന ഓസ്‌കാര്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ഏറ്റവും ഒടുവില്‍ തയാറാക്കിയിട്ടുള്ള ഒമ്പത് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ആദാമിന്റെ മകന്‍ അബു ഇല്ല. ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്‍മാര്‍ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്‌നസ്(പോളണ്ട്), വാരിയേഴ്‌സ് ഓഫ് ദി റെയിന്‍ബൊ(തായ്‌വാന്‍) എന്നീ ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ശേഷിക്കുന്നത്. ഇതില്‍ നിന്ന് കമ്മിറ്റി അഞ്ച് ചിത്രങ്ങളാണ് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ‘ദ ഡിസിഡന്റ്‌സ് ‘ മികച്ച ചിത്രം

January 16th, 2012

ലോസ് ആഞ്ചലീസ്: 69-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദശാബ്ദക്കാലം ഹോളിവുഡ് സിനിമയില്‍ നിറഞ്ഞുനിന്ന വെറ്ററന്‍ താരം മോര്‍ഗന്‍ ഫ്രീമാനെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ദ ഡിസിഡന്റ്‌സ് ആണ് മികച്ച ചിത്രം.  മികച്ച സംവിധായകനുള്ള പുരസ്കാരം ഹ്യൂഗോ എന്ന ചിത്രത്തിന്‍റെ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ തെരഞ്ഞെടുത്തു. മികച്ച നടനായി ദ ഡിസിഡന്റ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂണിയെയും നടിയായി ദ അയണ്‍ ലേഡിയിലെ അഭിനയത്തിനാണ് മെറില്‍ സ്ട്രിപും തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡിക്രാപിയോ, ബ്രാഡ് പിറ്റ് എന്നിവരുമായി കടുത്ത മത്സരം നേടിട്ടാണ് ജോര്‍ജ് ക്ലൂണി  പുരസ്‌കാരം നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദിയുടെ  ‘എ സെപ്പറേഷന്‍’ എന്ന ചിത്രത്തിന് ലഭിച്ചു.
ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ടൈറ്റാനിക് താരം കേറ്റ് വിന്‍സെലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിന് മഡോണയ്ക്കും പുരസ്‌കാരമുണ്ട്. കോമഡി ആന്റ് മ്യൂസിക്കല്‍ വിഭാഗത്തിനും പ്രത്യേകമായാണ് പുരസ്‌കാരങ്ങള്‍. ഈ വിഭാഗത്തില്‍ ജീന്‍ ഡുജാര്‍ഡിന്‍, മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടനും നടിയുമായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാള സിനിമ 2011

January 1st, 2012

പ്രതീക്ഷയും പുതുമയും പതിവു പാഴും

ബി. അബൂക്കറിനെ(മാരെ) പോലെ സിനിമയുടെ പ്രൊഡക്ഷന്‍ മുതല്‍ പ്രേക്ഷകനില്‍ വരെ വര്‍ഗ്ഗീയത തിരയുന്ന ചില ക്ഷുദ്ര ചിന്തകരെ മാറ്റി നിര്‍ത്തിയാല്‍ സാമാന്യ ആസ്വാദകരെ സംബന്ധിച്ച് 2011 മലയാള സിനിമയില്‍ വ്യത്യസ്ഥമായ പല പരീക്ഷണങ്ങള്‍ക്കും വേദിയായ വര്‍ഷമാണ്. വര്‍ഷാദ്യത്തില്‍ റിലീസ് ചെയ്ത “ട്രാഫിക്“ എന്ന ചിത്രം മലയാള സിനിമയുടെ ഗതിയെ തിരിച്ചു വിട്ട ഒന്നായി മാറി. ചില ക്ഷുദ്രചിന്തകര്‍ ഒഴികെയുള്ളവര്‍ മലയാള സിനിമയിലെ ഈ പുതു തരംഗത്തെ അംഗീകരിക്കുകയും ചെയ്തു.

malayalam-movie-traffic-epathram

രാജേഷ് പിള്ളയെന്ന സംവിധായകന്റെ പ്രഥമ സംരംഭം “ട്രാഫിക്” പ്രേക്ഷരെ ഒട്ടും നിരാശരാക്കിയില്ല. ഒരു ത്രില്ലിങ്ങ് മൂഡ് ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്താനായി. പ്രമേയത്തിന് അനുയോജ്യമാകും വിധം ഒട്ടും ബോറടിപ്പിക്കാത്തതും വേഗതയാര്‍ന്നതുമായ ദൃശ്യങ്ങളും ഒപ്പം കൃത്യതയാര്‍ന്ന സംഭാഷണങ്ങളും‍ ചിത്രത്തെ വേറിട്ടതാക്കി.

ട്രാഫിക്കിന്റെ വിജയം പിന്നീട് അത്തരം പരീക്ഷണങ്ങള്‍ക്കായി മുന്നോട്ടു വന്ന പലര്‍ക്കും ഊര്‍ജ്ജം പകര്‍ന്നു. തുടര്‍ന്ന് വന്ന ചാപ്പാ കുരിശും, സിറ്റി ഓഫ് ഗോഡും, അര്‍ജ്ജുനന്‍ സാക്ഷിയും, ബ്യൂട്ടിഫുളുമെല്ലാം മലയാള സിനിമയില്‍ വ്യത്യസ്ഥതയുടെ ദൃശ്യാനുഭവങ്ങളായി.

chappa-kurishu-epathram

വേറിട്ട പരീക്ഷണമെന്ന നിലയില്‍ ഉറുമിയെ കാണാമെങ്കിലും ദൃശ്യപ്പൊലിമക്കപ്പുറം മികവു പുലര്‍ത്തുവാന്‍ സംവിധായകനും ക്യാമറാമാനുമായ സന്തോഷ് ശിവനായില്ല. സമൂഹം നിശ്ചയിച്ച പ്രായത്തിനപ്പുറം നില്‍ക്കുന്ന പ്രണയത്തിന്റെ സാദ്ധ്യതകളെ കുറിച്ച് പ്രണയം എന്ന ചിത്രത്തിലൂടെ ബ്ലസ്സി മലയാളി പ്രേക്ഷനെ ഓര്‍മ്മിപ്പിച്ചു.

pranayam-epathram

കമലിന്റെ “ഗദ്ദാമ“ വീട്ടു ജോലിക്കാരുടെ ദുരിതങ്ങളിലേക്ക് ക്യാമറ തിരിച്ചപ്പോ‍ള്‍ അത് യാഥാര്‍ത്ഥ്യത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യാനുഭവമായി. കഥയിലെ പ്രണയത്തിനു പുതുമയില്ലെങ്കിലും പ്രമേയാവതരണം കൊണ്ട് സാള്‍ട്ട് ആന്റ് പെപ്പര്‍ വ്യത്യസ്ഥമായി. ആദാമിന്റെ മകന്‍ അബു അംഗീകാരങ്ങള്‍ ഏറെ വാരിക്കൂട്ടി.

salt-and-pepper-epathram

തൊട്ടു മുമ്പത്തെ വര്‍ഷം പ്രാഞ്ച്യേട്ടനും പാലേരി മാണിക്യവും ഒരുക്കിയ രഞ്ജിത്തിന്റെ “ഇന്ത്യന്‍ റുപ്പി” പക്ഷെ പ്രമേയം ആവശ്യപ്പെടുന്ന തലത്തിലേക്ക് ഉയര്ന്നില്ല.

director-ranjith-epathram

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയിച്ച ചിത്രങ്ങളുടെ പുറകെ പോകുവാനുള്ള ഒരു ശ്രമം കഴിഞ്ഞ വര്‍ഷവും കണ്ടു. രതി നിര്‍വ്വേദത്തിന്റെ രണ്ടാം വരവ് ശ്വേതാ മേനോന്റെ പ്രായമായ മേനിക്കൊഴുപ്പിലൂടെ തിയേറ്ററിലേക്ക് ആളെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു.

ഹിറ്റു ചാര്‍ട്ടില്‍ സീനിയേഴ്സ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, മേക്കപ്പ് മാന്‍ തുടങ്ങി പതിവു മസാലക്കൂട്ട് ചിത്രങ്ങള്‍ തന്നെയാകും ആദ്യം ഇടംപിടിക്കുക എങ്കിലും പുതിയ ദൃശ്യാഖ്യാനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ട്രാഫിക്കിന്റേയും, ചാപ്പാ കുരിശിന്റേയും വിജയങ്ങള്‍ സൂചിപ്പിക്കുന്നു.

ഉള്‍ക്കാമ്പുള്ള പ്രമേയവുമായി വന്ന മേല്‍‌വിലാസം പോലെ ഉള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടു എന്നത് ദൌര്‍ഭാഗ്യകരമായി പോയി. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ പോലുള്ള “അക്രമങ്ങള്‍” വന്‍ കളക്ഷന്‍ ഉണ്ടാക്കിയെങ്കിലും അറു ബോറായ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പരാജയം സമ്മാനിച്ചു കൊണ്ട് അര്‍ഹിക്കുന്ന മറുപടി നല്‍കുന്നതില്‍ പ്രേക്ഷകന്‍ പരാജയപ്പെട്ടില്ല.

മമ്മൂട്ടിയുടെ ഡബിള്‍സ്, പൃഥ്‌വി രാജിന്റെ തേജാഭായ് ആന്റ് ഫാമിലി, സുരേഷ് ഗോപിയുടെ കളക്ടര്‍, ജയറാമിന്റെ ഉലകം ചുറ്റും വാലിബന്‍, കുടുംബ ശ്രീ ട്രാവല്‍സ്‌ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

തിരക്കഥകളില്ലാതെ

മലയാള സിനിമ അഭിമുഖീകരിക്കുന്ന ഗൌരവ പൂര്‍ണ്ണമായ പ്രതിസന്ധിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരക്കഥയില്ല എന്നതു തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ സിനിമകളെ നിരീക്ഷിക്കുമ്പോഴും വ്യക്തമാകുന്നത് മികച്ച സംവിധായകനും താര നിരയും ഉണ്ടായാല്‍ പോ‍ലും തിരക്കഥ തന്നെയാണ് അതിലും വലിയ താരമെന്നാണ്. ജന പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സ്വന്തം രചനകള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. പുതിയ തിരക്കഥാ കൃത്തുക്കളെ പ്രോത്സാഹിപ്പിക്കുവാനുള്ള വിമുഖതയും സംവിധാനവും തിരക്കഥയുമെല്ലാം സ്വയം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില “മെച്ചങ്ങളും” പലരേയും പേന എടുപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി തങ്ങളുടെ തന്നെ പഴയ ചിത്രങ്ങള്‍ പുതിയവയെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് കാണാനാകുക. പ്രതിഭകളായ ടി. വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് വേണ്ടത്ര നിലവാരത്തില്‍ എത്തുവാനായില്ല. ലെനിന്‍ രാജേന്ദ്രന്‍ തിരഞ്ഞെടുത്ത പ്രമേയം നന്നായിരുന്നു എങ്കിലും തിരക്കഥയുടെ ഔര്‍ബല്യം മകര മഞ്ഞിന്റെ സാധ്യതകളെ ഇല്ലാതാക്കി. വേണ്ടത്ര ഗൃഹപാഠത്തിന്റെ കുറവും ഒപ്പം പ്രതിഭാ ദാരിദ്രവും ഒത്തു ചേര്‍ന്നപ്പോള്‍ പി. ടി. കുഞ്ഞു മുഹമ്മദിന്റെ വീരപുത്രന്‍ ഒരു തിരദുരന്തമായി മാറി. മികച്ച തിരക്കഥയില്ലെങ്കില്‍ സംവിധായകന്‍ നിസ്സഹായനാണെന്ന് സിബി മലയിലിന്റെ വയലിന്‍ എന്ന ചിത്രം അടിവരയിട്ട് ഉറപ്പിക്കുന്നു. ജോഷിയെ പോലെ ഒരു മികച്ച ക്രാഫ്റ്റ്സ്മാനു അടിപതറിയതും തിരക്കഥയില്‍ തെന്നി തന്നെയായിരുന്നു. ഡോ. ഇഖ്‌ബാല്‍ കുറ്റിപ്പുറത്തിന്റെ ബാലാരിഷ്ടതകള്‍ തീരാത്ത തിരക്കഥ സെവനീസ് (സെവന്‍സ്) എന്ന ചിത്രത്തിന്റെ പരാജയത്തില്‍ പ്രധാന പങ്കു വഹിച്ചു. വിപണിയില്‍ ലഭ്യമായ മികച്ച തിരക്കഥകള്‍ വാങ്ങി വായിച്ച് പഠിക്കേണ്ടിയിരിക്കുന്നു കുറ്റിപ്പുറം ഡോക്ടര്‍ എന്ന് പറയാതിരിക്കാനാവില്ല.

ജനപ്രിയ സംവിധായകര്‍ പുറകോട്ട്

sathyan-anthikkad-epathram

സംവിധായകന്‍ എന്ന നിലയില്‍ ഫാസിലും, സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും, ഷാജി കൈലാസും, ജോഷിയുമെല്ലാം പുറകോട്ടു പോകുന്ന കാഴ്ചയാണ് 2011ല്‍ കണ്ടത്. അന്തിക്കാട്ടെ വയല്‍ വരമ്പിലൂടെ മലയളി കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ സത്യന്‍ അന്തിക്കാട് ഇപ്പോള്‍ അതേ വയല്‍ വരമ്പിലൂടെ കാലിടറി പുറകോട്ട് സഞ്ചരിക്കുന്ന കാഴ്ചയാണ് “സ്നേഹവീട്“ എന്ന ചിത്രം കാണിച്ചു തരുന്നത്. ആവര്‍ത്തന വിരസത എല്ലാ അതിരുകളും കടക്കുന്നു ഈ മോഹന്‍ ലാല്‍ ചിത്രത്തില്‍. ഗ്രാമീണ ജീവിതത്തിനു എന്നും ഒരേ താളമാണെന്നുള്ള തെറ്റിദ്ധാരണയോ, കലാകാരനു സംഭവിക്കുന്ന അലസതയോ ആകാം അദ്ദേഹത്തിന്റെ ചിത്രങ്ങളെ മോശമാക്കി ക്കൊണ്ടിരിക്കുന്നത്.

നിലവാരത്തിന്റെ കാര്യത്തില്‍ ഷാജിയുടെ ആഗസ്റ്റ്-15 ഉം പ്രിയന്റെ ഒരു മരുഭൂമിക്കഥ (മാധവന്‍ നായരും ഒട്ടകവും പിന്നെ ഞാനും) എന്നിവ അവരുടെ മുന്‍ ചിത്രങ്ങളേക്കാള്‍ ഏറെ താഴെയാണ്. മമ്മൂ‍ട്ടി നായകനായ ആഗസ്റ്റ്-1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിച്ച ആഗസ്റ്റ്-15 ബോക്സോഫീസില്‍ പരാജയപ്പെട്ടുവെങ്കില്‍ പ്രിയന്‍ – മോഹന്‍ ലാല്‍ – മുകേഷ് കൂട്ടുകെട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ട് പ്രേക്ഷകര്‍ ഇപ്പോ‍ളും മരുഭൂമിക്കഥ കാണുവാന്‍ ക്യൂ നില്‍ക്കുന്നുണ്ട്. ചിത്രവും, ചന്ദ്രലേഖയും കണ്ട് മതിമറന്നാസ്വദിച്ച പ്രേക്ഷകര്‍ തീര്‍ച്ചയായും നിരാശപ്പെടാതിരിക്കാന്‍ തരമില്ല.

നിരവധി നല്ല സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയിലും വയലിന്‍ എന്ന ചിത്രത്തിലൂടെ പല ചുവട് പുറകോട്ട് പോയി. സെവനീസ് (സെവന്‍സ്) എന്ന ചിത്രത്തിലൂടെ ജോഷിയും പ്രേക്ഷകനെ നിരാശനാക്കി. ഫാസില്‍ സംവിധാനം ചെയ്ത “ലിവിങ്ങ് ടുഗതര്‍” പ്രമേയത്തിന്റേയും സംവിധാനത്തിന്റെയും കാര്യത്തില്‍ അമ്പേ പരാജയപ്പെട്ടു. ടി. വി. ചന്ദ്രനെ പോലെ ഒരു സംവിധായകനില്‍ നിന്നും “ശങ്കരനും മോഹനനും” പോ‍ലെ ഗുണമില്ലാത്ത ഒരു ചിത്രം ചലച്ചിത്രാസ്വാദകര്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. അടുത്ത കാലത്തായി നിലവാരത്തിന്റെ കാര്യത്തില്‍ പുറകോട്ട് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ജയരാജ് “ദി ട്രെയ്‌ന്‍” എന്ന ചിത്രത്തിലൂടെ അതിന്റെ വേഗത ഒന്നു കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സിനിമ ഷൂട്ടിങ്ങ് കണ്ട് നിന്നവരുടെ നിലവാരം പോലും പുലര്‍ത്താത്ത സംവിധായക വേഷങ്ങളേയും മലയാള സിനിമക്ക് സഹിക്കേണ്ടി വരാറുണ്ട്. മുഹബത്ത്, ഡബിള്‍സ്, പാച്ചുവും കോവാലനും തുടങ്ങി പാഴുകളുടെ ഒരു നിര തന്നെയുണ്ട് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 88 ചിത്രങ്ങളുടെ കൂട്ടത്തില്‍.

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് കൃഷ്ണനും രാധയും എന്ന പണ്ഡിറ്റ് ചിത്രം പൊട്ടന്മാരായ മലയാളി പ്രേക്ഷകരുടെ പോക്കറ്റില്‍ നിന്നും തന്ത്രപൂര്‍വ്വം പണം പിടുങ്ങിയത്. എന്തു തന്നെ ആയാലും അല്പം വിവാദവും മാധ്യമ സഹകരണവും ഉണ്ടെങ്കില്‍ അമേധ്യം വരെ വില്‍ക്കുവാന്‍ പറ്റിയ വിപണിയാണ് കേരളമെന്ന് നിസ്സംശയം പറയാം.

2011 അത്തരം കാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. നാനോ എക്സലും, ആപ്പിള്‍ ഫ്ലാറ്റു തട്ടിപ്പുമെല്ലാം അഭ്യസ്ഥ വിദ്യരെന്ന് അഹങ്കരിക്കുന്ന കേരളീയന്റെ കോടികളാണ് തട്ടിയത്. അപ്പോള്‍ പിന്നെ സിനിമയുടെ രൂപത്തില്‍ വന്ന ഒരു തട്ടിപ്പിനു നിന്നു കൊടുക്കുവാന്‍ മലയാളി മടി കാണിക്കേണ്ടതില്ലല്ലോ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ പ്രഭാകാന്‍റെ പിഗ്മാന്‍ എന്ന കഥ സിനിമയാകുന്നു

December 26th, 2011

പ്രശസ്ത കഥാകൃത്ത്‌ എന്‍. പ്രഭാകരന്‍റെ പിഗ്മാന്‍ എന്ന കഥ സിനിമയാകുന്നു. മലയാളഭാഷ ശാസ്ത്രഗവേഷണ വിദ്യാര്‍ഥിയായ ചെറുപ്പക്കാരന്‍ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കാരനായി മാറുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ് വളരെ പ്രശസ്തമായ ഈ കഥ. തകര ചെണ്ട എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തനായ അവിര റബേക്ക യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍. പ്രഭാകരന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.  ജയസൂര്യ, രമ്യാനമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, ബാബുരാജ്, എം.ആര്‍. ഗോപകുമാര്‍, ജാഫര്‍ ഇടുക്കി, ടി.പി. മാധവന്‍, മണികണ്ഠന്‍, അലന്‍സിയര്‍, നിമിഷ, ഉഷ, റീന ബഷീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീ സൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി. ആര്‍. ശ്രീരാജാണ് ചിത്രം  നിര്‍മിക്കുന്നത്. സന്തോഷ്‌ വര്‍മ്മ, പി. പി. രാമചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഗൗതം സംഗീതം നല്‍കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 20« First...111213...20...Last »

« Previous Page« Previous « ഡോ: ബിജുവിന്‍റെ പുതിയ ചിത്രം ആകാശത്തിന്റെ നിറം
Next »Next Page » നടി മമതാ മോഹന്‍ദാസ് വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine