
- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യ, കുറ്റകൃത്യം, വിമാനം, വിവാദം
മുംബൈ : മാർച്ച് 12 1993. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടന്ന ദിനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ നടുക്കിയ 13 ബോംബ് സ്ഫോടനങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ഭീകരർ സംഘടിതമായി നടത്തിയത്. 250 പേർ കൊല്ലപ്പെട്ടു 700 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ദാവൂദ് ഇബ്രാഹിമിന്റെ കുപ്രസിദ്ധമായ ഡി കമ്പനിയായിരുന്നു സ്ഫോടനങ്ങൾക്ക് പുറകിൽ. ദുബായിൽ വെച്ചാണ് ഭീകരരെ ഈ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. ആയുധങ്ങൾ എത്തിച്ചു കൊടുത്തത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. യും.
പ്രധാന പതികളായ ദാവൂദ് ഇബ്രാഹിമിനേയോ ദാവൂദിന്റെ അനുചരനായ ടൈഗർ മേമനേയോ അറസ്റ്റ് ചെയ്യാൻ ഇന്ത്യക്കായില്ലെങ്കിലും സ്ഫോടന പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ സൂക്ഷിച്ചു വെച്ച് ഭീകരരെ സഹായിച്ച ഒട്ടേറെ പേരെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ഇവർക്കെതിരെ ഭീകര വിരുദ്ധ നിയമം (TADA – Terrorist and Disruptive Activities (Prevention) Act) പ്രകാരം കേസെടുക്കുകയും സുപ്രീം കോടതി ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.
ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചവരിൽ ഒരാൾക്ക് വേണ്ടി ഇപ്പോൾ ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ രംഗത്തു വന്നിരിക്കുന്നു. അറസ്റ്റിലായ 100 ഓളം പേരിൽ ഇയാൾക്കെതിരെ മാത്രം ഭീകര വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണാ വേളയിൽ തന്നെ നീക്കം ചെയ്യാൻ ഇയാളുടെ പണക്കൊഴുപ്പിനും താര പ്രഭയ്ക്കും കഴിഞ്ഞു. ഈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഫോണിൽ ബന്ധപ്പെടുകയും, ഇവരെ നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ആളാണ് ഇയാൾ.
ഇതാണ് സഞ്ജയ് ദത്തിന്റെ കഥ. ഇന്ത്യയിലെ അതി ശക്തമായ ബോളിവുഡ് സിനിമാ വ്യവസായമാണ് ഇയാളുടെ തൊഴിൽ മേഖല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇയാൾക്കെതിരെ ഇപ്പോൾ പിന്തുണയുമായി പല പ്രമുഖരും രംഗത്ത് വന്നത്. ഇത്തരമൊരു കേസിൽ പ്രതിയുടെ മാതാ പിതാക്കൾ സിനിമാ നടന്മാർ ആയിരുന്നു എന്നതോ അച്ഛനും സഹോദരിയും പാർലമെന്റ് അംഗങ്ങളാണ് എന്നതോ പ്രധാനമാവാൻ പാടില്ലാത്തതാണ്.
എന്നിട്ടും സഞ്ജയ് ദത്തിന് വേണ്ടി ഏറ്റവും ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നത് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്നെയാണ്.
സഞ്ജയ് ദത്തിനെ 5 കൊല്ലം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്കകം ജസ്റ്റിസ് കട്ജു മഹാരാഷ്ട്രാ ഗവർണർക്ക് കത്തയച്ചു. സഞ്ജയ് ദത്തിനെ ഭരണഘടനയുടെ 161ആം വകുപ്പിലെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന് കാരണമായി പറഞ്ഞത് ഇവയും:
1. സഞ്ജയ് ദത്ത് ഇത്രയും നാൾ കൊണ്ട് “ഒരുപാട്” കഷ്ടതകൾ അനുഭവിച്ചു.
2. ഒട്ടേറെ ആക്ഷേപങ്ങളും മാനഹാനിയും അനുഭവിച്ചു.
3. ഒരു പാട് തവണ കോടതിയിൽ പോകേണ്ടി വന്നു.
നിയമം ഭേദിച്ചാൽ കോടതിയിൽ പോകേണ്ടി വരും എന്ന് മറ്റാരേക്കാളും നന്നായി ജസ്റ്റിസ് കട്ജുവിന് അറിയാം. മറ്റ് പ്രതികളും “ഒരുപാട്” അനുഭവിച്ചില്ലേ ജസ്റ്റിസ് കട്ജു?
4. വിദേശത്ത് ഷൂട്ടിങ്ങിന് പോകാൻ സഞ്ജയ് ദത്തിന് കോടതിയുടെ അനുമതി തേടേണ്ടി വന്നു.
5. അദ്ദേഹത്തിന് ബാങ്ക്‍ ലോൺ ലഭിക്കുന്നില്ല.
6. ഇതിനോടകം അദ്ദേഹം18 മാസം ജയിലിൽ കഴിഞ്ഞു.
ഇതിലെന്താ അദ്ഭുതം? ജാമ്യം ലഭിച്ച അദ്ദേഹം തന്റെ തൊഴിൽ ചെയ്ത് ഒട്ടേറെ പണം സമ്പാദിച്ചു. പിന്നെ 18 മാസം എന്നത് ഇദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ 18 ശതമാനം മാത്രമേ ആവുന്നുള്ളൂ.
7. സഞ്ജയ് ദത്തിന് ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുണ്ട്.
ഭീകര വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരു വർഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. സുപ്രീം കോടതിയിൽ നിന്നും അന്തിമ വിധി വരുമെന്ന് അറിഞ്ഞിട്ടും കുടുംബ ജീവിതവുമായി മുന്നോട്ട് പോവാൻ ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. പിന്നെങ്ങനെ ഒരു കുടുംബം ഉണ്ട് എന്നത് ഇയാൾക്ക് മാപ്പ് നൽകാൻ കാരണമാവും?
8. ഇയാൾ ഭീകരനാണെന്നോ ഇയാൾക്ക് മുംബൈ സ്ഫോടനത്തിൽ പങ്കുണ്ടെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.
ശരിയാണ്. എന്നാൽ ആയുധ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പോലെ ഭീകര വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾക്കെതിരെ ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ നീക്കം ചെയ്തതിനെ ഒട്ടേറെ നിയമ വിദഗ്ദ്ധർ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ അനധികൃതമായി ആയുധം കൈവശം വെയ്ക്കുന്നത് തന്നെ അത്യന്തം കുറ്റകരമാണ് എന്നിരിക്കെ മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചത് അതീവ ഗുരുതരം തന്നെ. സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി ഇയാൾ നേരിട്ട് കാണുകയും സംസാരിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ കുറ്റം കൂടുതൽ സങ്കീർണ്ണമാവുന്നു.
9. ഇയാളുടെ അച്ഛനും അമ്മയും സമൂഹ നന്മയ്ക്കായി പ്രവർത്തിച്ചവരാണ്.
അതുകൊണ്ടെന്താ? ഇവരുടെ സദ്കർമ്മങ്ങളുടെ പുണ്യം ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെ ലഘൂകരിക്കും എന്നാണോ ജസ്റ്റിസ് കട്ജു ഉദ്ദേശിക്കുന്നത്? ജ്യോതിഷത്തിൽ ഇങ്ങനെ പറയാം. എന്നാൽ നിയമത്തിൽ ഇങ്ങനെയൊന്നുമില്ല. അത് ജസ്റ്റിസിന് അറിയില്ലേ?
10. സഞ്ജയ് ദത്ത് തന്റെ സിനിമകളിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കുകയും മഹാത്മജിയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.
???????????. കാര്യങ്ങൾ ഇതിലും അപഹാസ്യമാവുന്നതെങ്ങനെ? മുന്നാഭായ് സഞ്ജയ് ദത്ത് അഭിനയിച്ച ഒരു ഹിന്ദി സിനിമയിലെ സാങ്കൽപ്പിക കഥാപാത്രമാണ്. ഖൽ നായൿ മുതലായ സിനിമകളിൽ ഒട്ടേറെ ദുഷ്ട കഥാപാത്രങ്ങളേയും ഇയാൾ അവതരിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട്?
ജസ്റ്റിസ് മാർക്കണ്ഡേയ കട്ജും കേവലം വൈകാരികമായാണ് ഇതിനെ സമീപിക്കുന്നത്. നിയമപരമായി സഞ്ജയ് ദത്തിനെ പിന്തുണയ്ക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യത്തോടെ തന്നെയാവണം അദ്ദേഹം ഈ തന്ത്രം സ്വീകരിച്ചത്. അല്ലാതെ നിയമം അറിയാഞ്ഞിട്ടാവാൻ വഴിയില്ലല്ലോ.
ഇതിനിടെ സഞ്ജയ് ദത്തിന് മാപ്പ് നൽകുകയാണെങ്കിൽ ദാവൂദിന്റെ അനുചരൻ അബു സലെം ഏൽപ്പിച്ച ബാഗിൽ ആയുധങ്ങളാണ് എന്നറിയാതെ സൂക്ഷിക്കുകയും ഇതേ കേസിൽ സഞ്ജയ് ദത്തിനോടൊപ്പം പിടിയിലാവുകയും ചെയ്ത തന്റെ 71 കാരിയായ അമ്മൂമ്മയേയും വിട്ടയയ്ക്കണം എന്ന് കേസിലെ ഒരു പ്രതിയായ സൈബുന്നിസാ ഖാസിയുടെ മകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മാപ്പ് നൽകാനുള്ള ഗവർണ്ണറുടെ പ്രത്യേക അധികാരവും നിയമ വിശകലനത്തിന് വിധേയമാണ് എന്നും ഇത് പൊതു നന്മയ്ക്കായി മാത്രം പ്രയോഗിക്കാൻ ഉള്ളതാണ് എന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
- ജെ.എസ്.
ന്യൂഡല്‍ഹി : ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതിയും ബസ് ഡ്രൈവറും ആയിരുന്ന രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ നമ്പര്‍ മൂന്നിലെ അഞ്ചാം വാര്‍ഡില്‍ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളായിരുന്നു ദാരുണമായ സംഭവം നടക്കുമ്പോള്‍ ബസ് ഓടിച്ചിരുന്നത്.
പോലീസിനു മുമ്പാകെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തി ആകാത്ത ഒരു പ്രതി അടക്കം ആറു പ്രതികളുള്ള കേസിന്റെ വിചാരണ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് മുഖ്യ പ്രതിയുടെ ആത്മഹത്യ.
- ഫൈസല്‍ ബാവ
വായിക്കുക: കുറ്റകൃത്യം, കോടതി
കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. കുര്യനെ തന്റെ അംബാസഡര്‍ കാറിലാണ് കുമളി ഗസ്റ്റ് ഹൌസില്‍ എത്തിച്ചതെന്നും അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചിലവഴിച്ചെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് നേതാവ് ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യനുമായി ബന്ധപ്പെട്ടതെന്ന് ധര്‍മ്മരാജന്‍ വ്യക്തമാക്കുന്നു. ഉണ്ണി, ജമാല്‍ എന്നിവരും കൂടെ ഉണ്ടായിരുന്നതായും ബാജി എന്നത് മറ്റൊരു വ്യക്തിയാണെന്നും ഇയാള്‍ പറയുന്നു.
കേസന്വേഷിച്ച സിബി മാത്യൂസ് കുര്യന്റെ പേരു പറയരുതെന്ന് ആവശ്യപ്പെട്ടതായും അന്വേഷണ സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തുന്നു.കുര്യന്റെ പേരു പറയണമെന്ന് അന്വേഷണ സംഘത്തിലെ കെ.കെ. ജോഷ്വ ആവശ്യപ്പെട്ടു.കുര്യനു മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ നല്‍കിയത് കള്ളമൊഴിയാണെന്നും ധര്‍മ്മ രാജന്‍ പറയുന്നുണ്ട്.
സൂര്യനെല്ലി കെസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ധര്‍മ്മരാജന്‍. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
കേസില്‍ താന്‍ ഒഴികെ മറ്റുള്ളവരെല്ലാം രക്ഷപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തി കീഴടങ്ങുമെന്ന് ധര്‍മ്മരാജന്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുമായി ചാനല്‍ അഭിമുഖം പുറത്തു വന്നതോടെ സൂര്യനെല്ലി കേസിലെ കുര്യന്റെ പങ്ക് സംബന്ധിച്ചുള്ള വിവാദങ്ങള്‍ വീണ്ടും കൊഴുക്കുകയാണ്. സി.പി.എം നേതൃത്വം കുര്യനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി കുര്യന്‍ വിഷയത്തില്‍ രണ്ടു തട്ടിലാണ്. ബി.ജെ.പി കേരള ഘടകം കുര്യനെതിരെ ശക്തമായി വാദിക്കുമ്പോല്‍ ദേശീയ നേതൃത്വം അനുകൂലമായ സമീപനമാണ് സീകരിക്കുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. നിയമസഭ ഇന്നും സൂര്യനെല്ലി വിഷയത്തില്‍ പ്രക്ഷുബ്ദമാണ്.
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, പ്രതിഷേധം, വിവാദം, സ്ത്രീ
ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ തീഹാര്‍ജയിലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു അഫ്‌സലിനെ തൂക്കിലെറ്റിയത്. ഈ കേസിന്റെ വിചാരണയ്ക്കൊടുവില്‍ അഫ്‌സലിനു വധ ശിക്ഷ വിധിച്ചിരുന്നു. 2005 ഓഗസ്റ്റ് നാലിനു സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ ദയാഹര്‍ജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷാവിധി നടപ്പിലാക്കിയത്. മൃതദേഹം ജയില്‍ വളപ്പില്‍ മതാചാരപ്രകാരം സംസ്കരിച്ചു.
വധശിക്ഷ നടപ്പാക്കുന്ന വിവരം വെള്ളിയാഴ്ച വൈകുന്നേരം അഫ്‌സലിനെ ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഉദ്യ്യൊഗസ്ഥര്‍ വിളിച്ചുണര്‍ത്തി ചായ നല്‍കി. അതിനു ശേഷം ഇയാള്‍ നിസ്കാരം നടത്തി. തുടര്‍ന്ന് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൂക്കുമുറിയിലേക്ക് കൊണ്ടു പോയി. എട്ടുമണിയോടെ തൂക്കിലേറ്റി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃദദേഹം മതപണ്ഡിതരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റുന്ന വിവരം സ്പീഡ് പോസ്റ്റ് വഴി കുടുമ്പത്തെ അറിയിച്ചിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കാശ്മീരിലെ സോപോര്‍ സ്വദേശിയാണ് അഫ്‌സല്‍. ഇയാളാണ് 2001 ഡിസംബര്‍ 13നു നടന്ന പാര്‍ളമെന്റ്റിനു നേരെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഉദ്യാന പാലകനും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഭടന്മാരുടെ ആക്രമണത്തില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇയാളുടെ ദയാഹര്‍ജിയില്‍ നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാല്‍ പുതിയ രാഷ്ട്രപതി ചുമതലയേറ്റപ്പോള്‍ ആഭ്യന്തരമന്ത്രാലയം അഫ്‌സലിന്റെ ദയാഹര്‍ജി തള്ളുവാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിനെ കഴിഞ്ഞ നവംബര്‍ 21 നു തൂക്കിലേറ്റിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതില്‍ ബി.ജെ.പി ശക്തമായ രാഷ്ടീയ സമ്മര്‍ദ്ദം കൊണ്ടു വന്നിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, കോടതി, തീവ്രവാദം, രാജ്യരക്ഷ