ഗുഡ്‌ഗാവ്: 14,000 കോടിയുടെ ‘സത്യം’ തട്ടിപ്പിനുശേഷം കോര്‍പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പ് കൂടി അരങ്ങേറി. കൃത്രിമമായ കണക്കുകളും വ്യാജ വില്‍പനയും നടത്തി റീബോക്ക് ഇന്ത്യയില്‍ മുന്‍ മാനേജിംഗ് ഡയറക്‌ടര്‍ സുഭീന്ദര്‍ സിംഗ് പ്രേമിനും സി.ഒ.ഒ. വിഷുണു ഭഗത്തും 8700 കോടിയുടെ തട്ടിപ്പ് നടത്തിയെന്നു കമ്പനി ഗുഡ്‌ഗാവ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാതോടെയാണ് ഈ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഇന്ത്യന്‍ ഇടപാടുകളില്‍ തിരിമറികള് നടന്നതായും ഇത് മൂലം കമ്പനിക്ക് 870 കോടി രൂപയും 2012 ല്‍ നവീകരണത്തിനായി മാറ്റിവച്ച 470 കോടി രൂപയും നഷ്‌ടമായെന്ന് റീബോക്കിന്റെ ഉടമകളായ അഡിഡാസ് മേയ് ഒന്നിനു സമര്‍പ്പിച്ച രേഖകളില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഇരുവരേയും കസ്‌റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്ന് റീബോക്ക് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
ചെന്നൈ: സ്വാമി നിത്യാനന്ദയുടെ പ്രിയ ശിഷ്യ തന്നെയാണെന്ന് തമിഴ് സിനിമാ താരം രഞ്ജിത. സ്വാമി നിത്യാനന്ദയും രഞ്ജിതയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു ആരോപിച്ചു പുറത്ത് വന്ന വിവാദമായ യുടൂബ് തന്നെയും സ്വാമിയെയും അവഹേളിക്കാന്‍ ആരോ കൃത്രിമമായി നിര്‍മ്മിച്ചതാണ് എന്നും എന്നാല്‍ ഈ സത്യം മനസിലാക്കാതെ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി നടത്തിയ പ്രസ്താവന ഏറെ വേദനിപ്പിച്ചു, രണ്ജിത പറഞ്ഞു. താനിപ്പോഴും സ്വാമി നിത്യാനന്ദയുടെ ശിഷ്യയാണ് എന്നും അതിനാല്‍ ശിഷ്യ എന്ന നിലയില്‍ നിത്യാനന്ദ തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്താറുള്ള പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും രഞ്ജിത പറഞ്ഞു. രഞ്ജിത എപ്പോഴും സ്വാമി നിത്യാനന്ദയോടൊപ്പമാണെന്ന കാഞ്ചി മഠാധിപതിയുടെ പരാമര്‍ശത്തിനെതിരെ തന്നെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് രഞ്ജിത ചെന്നൈ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
റാഞ്ചി:തൊണ്ണൂറുകളില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ കാലിത്തീറ്റ കുംഭകോണ കേസില്‍ 69 പേര്‍ കുറ്റക്കാരാണെന്ന് സി. ബി. ഐ കോടതി. കുറ്റവാളികളില്‍ 29 പേര്‍ക്ക് ഇന്ന് കോടതി ശിക്ഷ വിധിച്ചു. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000 മുതല്‍ രണ്ട് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ജഗന്നാഥ് മിശ്ര എന്നിവര്‍ക്കെതിരെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളുണ്ട് ഇവരുടെതടക്കം ബാക്കിയുള്ളവരുടെ ശിക്ഷ മെയ് ഏഴിന് വിധിക്കും . കേസില്‍ 16 പേരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടു.
കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍, ദോറോന്ത ട്രഷറിയില്‍ നിന്ന് അനധികൃതമായി 45 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.
ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.
എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.
ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.
പൂനെ: ഓഹരി നല്‍കാമെന്ന കരാറില്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് 86.39 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഓഹരി കുംഭകോണക്കേസിലെ മുഖ്യപ്രതിയായിരുന്ന ഹര്‍ഷദ് മേത്തയുടെ സഹോദരന്‍ സുധീര്‍ മേത്ത അറസ്റ്റില്‍. 1997ലാണ് കേസിനാസ്പദമായ സംഭവം. 15 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.1997 ജൂലൈയില്‍ ഗോപാല്‍ രതി സാമ്പത്തിക ഇടപാടു സ്ഥാപനത്തിന്‍റെ ഡയറക്റ്റര്‍ ശ്രീകാന്ത് ഗോപാലാണ് ഓഹരി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഫറസ്ഖന്ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1994ല്‍ മേത്ത ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുകയും അതിന്‍റെ മാനെജിങ് ഡയറക്റ്ററായി അമിത് ഷായെ നിയമിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് 75 ലക്ഷം ഓഹരി വില്‍പ്പന നടത്തി 750 ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഒരു ലക്ഷത്തിലേറെ വ്യാജ ഷെയറുകള്‍ ഉള്‍പ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് കേസ്. സുധീര്‍ മേത്ത പൂനെയില്‍ എത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പ്രത്യേക സി. ഐ. ഡി സംഘത്തിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് തികോലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറെസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മേത്തയെ 18 വരെ റിമാന്‍ഡ് ചെയ്തു.