ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിന്റെ തുടര്‍ച്ച പോലുള്ളതും എന്നാല്‍ പൊതു ഖജനാവിന് അതിനേക്കാള്‍ ഭീമമായ നഷ്ടം വരുത്തുന്നതുമായ ഇടപാടിനെ ക്കുറിച്ചാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പുതിയ അന്വേഷണം. ഐ.എസ്.ആര്‍ ഒ യുടെ വാണിജ്യവിഭാഗം ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടി മീഡിയായുമായി 2005 ലുണ്ടാക്കിയ കരാറാണ് രണ്ടുലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തുമെന്ന് പ്രാഥമിക നിഗമനത്തില്‍ സിഎജി എത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ യുടെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ദേവാസില്‍ നിന്നും 1000 കോടി രൂപ സ്വീകരിക്കുന്നതായിരുന്നു കരാര്‍. എന്നാല്‍ ഇതുവഴി ദേവാസിന് 20 വര്‍ഷത്തേക്ക് 70 മെഗാഹെട്‌സ് എഫ്.ബാങ്ക് സ്‌പെക്ട്രം ഉപയോഗിക്കാന്‍ വഴിയൊരുങ്ങും.
പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയ്ക്ക് 20 മെ.ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിക്കാന്‍ പന്തീരായിരം കോടി രൂപയിലേറെ വേണ്ടി വരുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് നിസ്സാര തുകക്ക് സ്‌പെക്ട്രം കൈമാറാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ യുടെ മുന്‍ കരാറുകളില്‍ പൊതുവായി സ്വീകരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും ദേവാസിന് വേണ്ടി മാറ്റിയെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസോ മന്ത്രിസഭയോ മതിയായ ചര്‍ച്ച നടത്താതെയായിരുന്നു കരാര്‍.
ലേലം വിളിക്കാതെ എഫ്.ബാങ്ക് സ്‌പെക്ട്രം വിതരണം ചെയ്യാന്‍ വഴിയൊരുക്കി എന്നും സി.എ.ജി കണ്ടെത്തി. വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളായ ജി.സാറ്റ് 6, ജി.സാറ്റ് 6എ എന്നിവയില്‍ പത്ത് ട്രാന്‍സ് പോര്‍ട്ടറുകള്‍ വീതം ഉപയോഗിക്കാനും ദേവാസിന് കരാര്‍ പ്രകാരം ഓഫര്‍ ലഭിക്കും. 1.76 കോടി ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് എഫ്.ബാങ്ക് സ്‌പെക്ട്രം പുതിയ വിവാദത്തിന് വഴിയൊരുക്കുന്നത്.



ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും. 
























