എം.എല്‍.എ. ബലാല്‍സംഗം ചെയ്ത കുട്ടിക്ക് ചുറ്റും രാഷ്ട്രീയ സര്‍ക്കസ്‌

January 17th, 2011

banda-girl-epathram

ബാന്‍ഡ : ഭരണ പക്ഷ എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ ചുറ്റി പറ്റി നടന്നു വരുന്ന രാഷ്ട്രീയ സര്‍ക്കസ്‌ മൂലം പെണ്‍കുട്ടിയും കുടുംബവും വന്‍ ദുരിതം അനുഭവിക്കുന്നു. മോഷണ ശ്രമം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പെണ്‍കുട്ടിയെ മാദ്ധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചതായിരുന്നു. എന്നാല്‍ ബി. എസ്. പി. എം. എല്‍. എ. യ്ക്കെതിരെയുള്ള  മൊഴി പെണ്‍കുട്ടിയെ സ്വാധീനിച്ച് മാറ്റുന്നത് തടയാന്‍ എന്നും പറഞ്ഞു സമാജ് വാദി പാര്‍ട്ടി തങ്ങളുടെ രണ്ട് എം. എല്‍. എ. മാരെ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ തന്നെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ബി. ജെ. പി., കോണ്ഗ്രസ് എം. എല്‍. എ. മാരും സ്ഥലത്ത് തമ്പടിച്ച് തങ്ങളാല്‍ ആവും വിധം രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ്. ബി. ജെ. പി. യുടെ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ 160 പോലീസുകാരെ പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കുട്ടിയുടെ “സുരക്ഷയ്ക്കായി” നിര്‍ത്തിയിട്ടുമുണ്ട്.

തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

രാഷ്ട്രീയക്കാരുടെ ഈ സര്‍ക്കസില്‍ നിന്നും എങ്ങനെയും പുറത്തു കടക്കണം എന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കരുതുന്നത് എങ്കിലും ഇതിനു മായാവതി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ അന്തസ്സിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടമാണ് തെരഞ്ഞെടുപ്പ്‌ അടുത്ത് വരുന്ന വേളയില്‍ എല്ലാവരുടെയും നോട്ടം.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്ത് എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കെണ്ടാതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌. 

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ജെല്ലിക്കെട്ടിന് മൂക്കുകയര്‍

January 12th, 2011

jellikkettu-animal-cruelty-epathram

ചെന്നൈ : നമ്മുടെ നാട്ടിലെ മിക്ക ഉത്സവങ്ങളെയും പോലെ മൃഗങ്ങളോടുള്ള ക്രൂരത മനുഷ്യന് വിനോദമായി മാറുന്ന മറ്റൊരു ഉല്‍സവമാണ് തമിഴ്‌ നാട്ടിലെ ജെല്ലിക്കെട്ട് എന്ന കാളപ്പോര്. ജെല്ലിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ചില സംഘടനകള്‍ നിയമ യുദ്ധം നടത്തി വരുന്നതിന്റെ ഫലമായി പല തവണ സുപ്രീം കോടതി ജെല്ലിക്കെട്ട് താല്‍ക്കാലികമായി നിരോധിച്ചിരുന്നു.

കഴിഞ്ഞ വര്ഷം നടന്ന ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ്‌ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ പിന്നീട് ചില ഉപാധികളോടെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ജെല്ലിക്കെട്ട് വീഡിയോയില്‍ പകര്‍ത്തണമെന്നും, കാണികള്‍ക്കോ മൃഗങ്ങള്‍ക്കോ യാതൊരു പരുക്കും ഏല്‍ക്കാത്ത രീതിയില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകളെടുക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവര്‍ മൂന്നു ദിവസം മുന്‍പ് ഇതിനായുള്ള അനുമതി തേടണം. മൃഗ ക്ഷേമ വകുപ്പ് സാക്ഷിയായി വേണം മത്സരങ്ങള്‍ നടത്താന്‍ എന്നും മല്‍സരത്തിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.

ഈ ജനുവരി 17ന് നടക്കുന്ന ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളുടെ ഉടമസ്ഥര്‍ 1000 രൂപ നല്‍കി കാളകളെ മൃഗ ക്ഷേമ വകുപ്പില്‍ റെജിസ്റ്റര്‍ ചെയ്യണം.

കാളകളെ ഉത്തേജക മരുന്നുകള്‍ നല്‍കി യാണ് പോരില്‍ പങ്കെടുപ്പിക്കുന്നത് എന്ന് മൃഗ ക്ഷേമ വകുപ്പ് വക്താവ് പറയുന്നു. ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് എതിരെ പ്രാദേശികമായി വന്‍ എതിര്‍പ്പ് ഉണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഈ ക്രൂര വിനോദം നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും മൃഗ ക്ഷേമ വകുപ്പ് അറിയിച്ചു.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കെതിരെ അടുത്ത കാലത്തായി വന്‍ തോതില്‍ ബോധവല്‍ക്കരണം നടന്നു വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : പ്രതിഷേധം ഇരമ്പുന്നു

December 28th, 2010

dr-binayak-sen-epathram

ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക്‌ സെന്‍ ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച കോടതി നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. അവിശ്വസനീയം എന്ന് വിശേഷിക്കപ്പെട്ട ഈ വിധിയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ രംഗത്ത്‌ വരികയും ഈ അനീതിക്കെതിരെ പ്രതിഷേധിക്കാനും, ഡോ സെന്നിന്റെ മോചനത്തിനായി പ്രക്ഷോഭം ആരംഭിക്കാനും ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ക്രമക്കേടുകളും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ദുര്‍ബലരായവരെ ശിക്ഷിക്കാന്‍ കാലഹരണപ്പെട്ട നിയമങ്ങളും പോലീസ്‌ മുറകളും ഉപയോഗിക്കുന്ന വിരോധാഭാസ ത്തിനെതിരെ ഒറ്റക്കെട്ടായാണ് ഈ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നത്.

ഡല്‍ഹിയിലെ തണുപ്പിനെ വക വെയ്ക്കാതെയാണ് ഇന്നലെ രാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന എന്നിവയിലെ വിദ്യാര്‍ത്ഥി കളോടൊപ്പം ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജന്തര്‍ മന്തറിനു മുന്നില്‍ തടിച്ചു കൂടി സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്‌.

ഖനി മാഫിയ ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ രാജ്യദ്രോഹിയായി മുദ്ര കുത്തി ജയിലില്‍ അടയ്ക്കുന്ന ഇന്ത്യയില്‍ കോര്‍പ്പൊറേറ്റ് ഭരണമോ മാഫിയാ ഭരണമോ ആണ് നടക്കുന്നത് എന്ന് ഇവര്‍ ആരോപിച്ചു.

ഈ വിധി ഒരു ന്യായവിധി ആയി കാണാനാവില്ല എന്നും ഇത് കേവലമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണ് എന്നാണു പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകയായ മേധാ പട്കര്‍ പ്രതികരിച്ചത്‌.

ജനാധിപത്യത്തെ അവഹേളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുകയല്ലാതെ മറ്റ് നിര്‍വാഹമില്ല എന്ന് സിനിമാ സംവിധായക അപര്‍ണ സെന്‍ പറഞ്ഞു.

വിദ്യാഭ്യാസ വിദഗ്ദ്ധര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി തലങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്ന് ഒരു ഫോറം രൂപീകരിക്കുകയും കല്‍ക്കട്ട പ്രസ്‌ ക്ലബില്‍ നിന്നും നഗര മദ്ധ്യത്തിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.

ഡോ. ബിനായക്‌ സെന്നിനെതിരെ കോടതിയില്‍ നിരത്തിയ തെളിവുകള്‍ക്ക് വിധിയുമായി ഒരു തരത്തിലും ബന്ധം ഉണ്ടായിരുന്നില്ല എന്ന് പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ പറഞ്ഞു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിനോടൊപ്പം അരുന്ധതി റോയിയും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. അഖിലേന്ത്യാ പുരോഗമന സ്ത്രീ സംഘടനയും (All India Progressive Women’s Association – AIPWA) അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടനയും (All India Students’ Association – AISA) ചേര്‍ന്നാണ് തലസ്ഥാന നഗരിയിലെ ധര്‍ണ്ണകളുടെ കേന്ദ്രമായ ജന്തര്‍ മന്തറില്‍ സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

രാജ്യത്തിനെതിരെ കുറ്റം ചെയ്തതിന് കല്‍ക്കട്ടയിലെ വ്യവസായിയായ ഗുഹ, നക്സല്‍ നേതാവായ സന്യാല്‍ എന്നിവര്‍ക്കൊപ്പമാണ് ശിശു രോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക്‌ സെന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി യിരിക്കുന്നത്. ഛത്തീസ്ഗഢ് ഗ്രാമ പ്രദേശങ്ങളില്‍ ഗോത്ര വര്ഗ്ഗക്കാര്‍ക്കിടയില്‍ വൈദ്യ സേവനം നടത്തി വന്ന ഡോ. സെന്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക്‌ നേരെ നടന്നു വന്ന അനീതിക്കും അക്രമത്തിനും എതിരെ ശബ്ദിച്ചതാണ് അദ്ദേഹത്തെ പോലീസ്‌ പിടിക്കാന്‍ കാരണമായത്‌. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജയിലില്‍ ജയില്‍ അധികൃതരുടെ നിരീക്ഷണത്തില്‍ ഒരു നക്സല്‍ നേതാവിനെ ചികില്‍സിക്കാന്‍ എത്തിയ ഇദ്ദേഹം ഒരു രഹസ്യ സന്ദേശം കൈമാറി എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ കുറ്റമായ രാജ്യദ്രോഹം ചുമത്തിയത്.

58 കാരനായ ഡോ. സെന്നിനെ സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ്‌ അറസ്റ്റ്‌ ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

റായ്പൂര്‍ കോടതി ഇദ്ദേഹത്തിന് 2010 ഡിസംബര്‍ 24ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്ന് കോടതി

November 28th, 2010

arundhati-roy-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ച അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. ഇന്ത്യന്‍ പീനല്‍ കോഡിലെ 124 (A) (രാജ്യദ്രോഹം), 121 (ഇന്ത്യക്കെതിരെ യുദ്ധം), 153 (A), 153 (B) 295 (വിദ്വേഷം പ്രചരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം അരുന്ധതിയ്ക്കെതിരെ ഡല്‍ഹി പോലീസിനോട് ജനുവരി ആറിന് മുന്‍പ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കോടതി നിര്‍ദ്ദേശം. അരുന്ധതി റോയിക്കൊപ്പം ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയിദ്‌ അലി ഷാ ഗിലാനി അടക്കം വേറെ അഞ്ചു പേര്‍ക്കെതിരെയും പോലീസിനെ കൊണ്ട് കേസെടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സുശീല്‍ പണ്ഡിറ്റ്‌ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് കോടതി നടപടി.

കാശ്മീര്‍ ചരിത്രപരമായി ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിരുന്നില്ല എന്നും ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ് എന്നും അരുന്ധതി പറഞ്ഞതാണ് ഇന്ത്യാ വിരുദ്ധ പ്രസ്താവനയാണ് എന്ന പേരില്‍ വിവാദ വിഷയമായത്.

താന്‍ കാശ്മീരില്‍ സഞ്ചരിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ചപ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടതായി അരുന്ധതി റോയ്‌ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കില്ല എന്ന് വേദനയോടെയും രോഷത്തോടെയും പറയുന്ന അവിടത്തെ ജനത്തിന് സ്വാതന്ത്ര്യം മാത്രമായിരുന്നു നീതി ലഭിക്കാനുള്ള പ്രതീക്ഷ.

ഷോപ്പിയാനില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ആസിയ യുടെയും നിലോഫറിന്റെയും ബന്ധുക്കള്‍ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇവരുടെ ഇടയില്‍ നിന്നും പിടിച്ചെടുത്ത കുട്ടികളുടെ കൈ വിരലുകളിലെ നഖങ്ങള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് പോലീസ്‌ പിഴുതെടുത്തത് താന്‍ കണ്ടതായി അരുന്ധതി പറഞ്ഞിരുന്നു.

വര്‍ഗ്ഗീയ കൊലപാതകികളും, കൂട്ട ക്കൊലയാളികളും, കോര്‍പ്പോറേറ്റ്‌ ഭീകരരും, അക്രമികളും, ബാലാല്‍സംഗികളും, പട്ടിണി പാവങ്ങളെ വേട്ടയാടി അഴിഞ്ഞാടുന്നവരും സ്വൈര്യ വിഹാരം നടത്തുമ്പോള്‍, നീതി ചോദിക്കുന്നവരുടെ കൈ നഖങ്ങള്‍ പറിച്ച് എടുക്കേണ്ട ഗതികേടിലാണ് ഇന്ന് രാഷ്ട്രമെങ്കില്‍, അതിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെ തടവില്‍ ആക്കുന്നതാണ് രാഷ്ട്ര നീതിയെങ്കില്‍, തനിക്ക്‌ ആ രാഷ്ട്രത്തോട് സഹതാപമുണ്ട് എന്ന് അരുന്ധതി റോയ്‌ അന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഗാന്ധിയന്‍ സമരവുമായി പത്തു വര്‍ഷം

November 3rd, 2010

irom-sharmila-chanu-epathram

ഇംഫാല്‍ : 28 കാരിയായ ഒരു യുവതിക്ക്‌ കരുത്തുറ്റ ഇന്ത്യന്‍ സൈന്യത്തിന് എതിരെ എന്ത് ചെയ്യാനാവും? നവംബര്‍ 2, 2000ന് ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ ഒരു ബസ്‌ സ്റ്റാന്‍ഡ് ആക്രമിച്ച് തന്റെ നാട്ടിലെ 10 സാധാരണ പൌരന്മാരെ നിഷ്ക്കരുണം വധിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങി തിരിച്ച ഇറോം ഷാനു ഷര്‍മിളയെ  പറ്റി എല്ലാവരും ഇതാണ് കരുതിയത്‌. അന്ന് തുടങ്ങിയ ഗാന്ധിയന്‍ നിരാഹാര സമരം ഇന്ന് പത്തു വര്ഷം തികയുമ്പോള്‍ മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഷര്‍മിളയുടെ ഈ പ്രതിരോധം, സൈന്യത്തിന് അസാധാരണമായ അധികാരങ്ങള്‍ നല്‍കുന്ന എ. എഫ്. എസ്. പി. എ. എന്ന കരി നിയമത്തിന് എതിരെ മാത്രമല്ല, ഭരണകൂടം സ്വയം അകപ്പെട്ടിരിക്കുന്ന ഹിംസാത്മക പത്മവ്യൂഹത്തിന് നേരെയുള്ള ശക്തമായ വെല്ലുവിളി കൂടിയാണ്.

സംശയം ഉള്ള ആരെയും അറസ്റ്റ്‌ ചെയ്യാനോ വെടി വെച്ചു കൊല്ലാനോ സൈന്യത്തിന് അധികാരം നല്‍കുന്ന കരി നിയമമാണ് ആംഡ്‌ ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്റ്റ്‌ (Armed Forces Special Powers Act – AFSPA).

1980ല്‍ ഷര്‍മിളയ്ക്ക് വെറും 8 വയസുള്ളപ്പോള്‍ മണിപ്പൂരില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതാണ്. അതിര്‍ത്തി കടന്നു വന്ന ഒരു സംഘം ഒരു സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയതിനു പ്രതികാരമായി ഇംഫാലില്‍ അഴിഞ്ഞാടിയ അസം റൈഫിള്‍സിലെ സൈനികര്‍ നടത്തിയ കൂട്ടക്കൊലയാണ് ഷര്‍മിളയെ ഐതിഹാസികമായ ഈ സമരത്തിന്‌ പ്രേരിപ്പിച്ചത്.

അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സിദ്ധാന്തം ലോകത്തിന് കാഴ്ച വെച്ച രാഷ്ട്രം പക്ഷെ പ്രതികരിച്ചത് ഷര്‍മിളയെ ആത്മഹത്യാ ശ്രമത്തിന് അറസ്റ്റ്‌ ചെയ്തു കൊണ്ടായിരുന്നു. അറസ്റ്റ്‌ ചെയ്ത് ജവഹര്‍ ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷര്‍മിള കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഭൂരിഭാഗവും ചിലവഴിച്ചത് ഇവിടെ തന്നെ. തന്നെ കണ്ടാല്‍ മകളുടെ മനക്കരുത്ത് ചോര്‍ന്നു പോയാലോ എന്ന ഭയം മൂലം ഷര്‍മിളയുടെ അമ്മ ഇറോം സഖി കഴിഞ്ഞ പത്തു വര്‍ഷമായി മകളെ ഒരു നോക്ക് കാണാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്.

താന്‍ ഓരോ തവണ ആഹാരം കഴിക്കുമ്പോഴും ഷര്‍മിളയെ ഓര്‍ക്കുന്നു. ഷര്‍മിള യുടെ സമരം വിജയിക്കുന്ന അന്ന് ഞാന്‍ അവള്‍ക്ക് പാലൂട്ടും. ശര്‍മ്മിള മണിപ്പൂരിലെ ഓരോ അമ്മയുടെയും മകളാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ ഭരണകൂടം ഷര്‍മിളയുടെ മൂക്കിലൂടെ ബലമായി വിറ്റാമിനുകളും പോഷകങ്ങളും നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയി രിക്കുകയാണ്. ഷര്‍മിളയുടെ തൂക്കം ഇപ്പോള്‍ വെറും 37 കിലോ മാത്രമാണ്. ആന്തരിക അവയവങ്ങള്‍ മിക്കവാറും പ്രവര്‍ത്തന രഹിതമായി. ആര്‍ത്തവവും നിലച്ചു. മൂക്കിലൂടെയുള്ള ഈ പോഷണം എത്ര വേദനാ ജനകമായിരിക്കും എന്നോര്‍ത്ത് ആ അമ്മ തേങ്ങുമ്പോള്‍ അവര്‍ തനിച്ചല്ല. മണിപ്പൂരിലെ ഓരോ സ്ത്രീയും ആ തേങ്ങലില്‍ പങ്കു ചേരുന്നു.

irom-sharmila-chanu-hospitalized-epathram

ഷര്‍മിള ആശുപത്രിയില്‍

ഷര്‍മിള സത്യഗ്രഹം തുടങ്ങി നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ദിവസം നിരോധിക്കപ്പെട്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുടെ പ്രവര്‍ത്തക ആണെന്ന് ആരോപിച്ച് മനോരമ എന്ന യുവതിയെ ആസാം റൈഫിള്‍സിലെ സൈനികര്‍ പിടിച്ചു കൊണ്ട് പോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നത്.

ഇതിനെതിരെ മണിപ്പൂരിലെ 12 അമ്മമാര്‍ സ്വയം നഗ്നരായി പ്രതിഷേധിച്ചിട്ടും നിസംഗമായ രാഷ്ട്രം പ്രതികരിച്ചില്ല.

എന്ത് പറഞ്ഞാണ് ഇവര്‍ ഞങ്ങളോട് വോട്ട് ചോദിക്കുന്നത്? ഞങ്ങള്‍ പ്രതിഷേധ സമരം നടത്തി, നഗ്നരായി പ്രതിഷേധിച്ചു. ഞങ്ങള്‍ സ്ത്രീകളാണ്. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യണം? ഇന്ത്യന്‍ സൈന്യം ഇതു നിമിഷവും ഞങ്ങളെ പിടി കൂടി ബലാല്‍സംഗം ചെയ്യും എന്ന ഭീതിയിലാണ് ഞങ്ങള്‍ കഴിയുന്നത് എന്ന് ഇവര്‍ ആശങ്കയോടെ പറയുമ്പോള്‍ വരാനിരിക്കുന്ന ഒരു വന്‍ സംഘര്‍ഷത്തിന്റെ സൂചനയാവാം അത്.

എന്നാല്‍ എന്നെങ്കിലും നാട്ടില്‍ സമാധാനം തിരികെയെത്തും എന്ന പ്രതീക്ഷ കൈവെടിയാതെ അപ്പോഴും ഇറോം ഷാനു ഷര്‍മിള തന്റെ ഗാന്ധിയന്‍ നിരാഹാര സത്യഗ്രഹം തുടരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

15 of 211014151620»|

« Previous Page« Previous « അരുന്ധതി റോയിയുടെ വീട് ബി.ജെ.പി. ആക്രമിച്ചു
Next »Next Page » ഹരിപ്രസാദ്‌ ചൌരസ്യക്ക് പരമോന്നത ഫ്രെഞ്ച് ബഹുമതി »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine