മണലിനു പുറകെ മരത്തിനും ക്ഷാമം; കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്

June 5th, 2014

paarppidam-blog-epathram

കൊച്ചി: സംസ്ഥാനത്ത് മണലിന്റെ ക്ഷാമം രൂക്ഷമായതിനൊപ്പം മ്യാന്മറില്‍ (ബര്‍മ്മ) നിന്നുമുള്ള തടിയുടെ വരവ് നിലച്ചത് കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പിന്‍‌കോഡ, തേക്ക് എന്നീ മരങ്ങളാണ് പ്രധാനമായും മ്യാന്മറില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. ഉറപ്പും ഈടും ഉള്ള പിന്‍‌കോഡ എന്ന മരം കേരളത്തിന്റെ കാലാവസ്ഥയോട് വളരെയധികം യോജിക്കുന്നതിനാലാണ് നിര്‍മ്മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഏപ്രില്‍ മാസത്തിലാണ് മ്യാന്മറില്‍ നിന്നുമുള്ള ഉരുളന്‍ തടിയുമായി അവസാന കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തത്.

ഉരുളന്‍ തടിയുടെ കയറ്റുമതി മ്യാന്മര്‍ നിര്‍ത്തി വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. പകരം പല വലിപ്പത്തില്‍ മുറിച്ച് സൈസാക്കിയ തടികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കേരളത്തില്‍ എത്തുമ്പോള്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരുന്നു. ഇതു മൂലം ഇറക്കുമതിക്കാര്‍ പിന്‍‌വാങ്ങുന്നു. പ്രതിവര്‍ഷം ഏതാണ്ട് ഒരു ലക്ഷം ടണ്ണിനടുത്ത് പിന്‍‌കോഡയാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അമ്പതിനായിരം ടണ്ണോളം തേക്കും ഇറക്കുമതി ചെയ്യുന്നു. വരവ് നിലച്ചതോടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 250 മുതല്‍ 350 രൂപ വരെ ക്യുബിക്ക് അടിക്ക് അധിക വില നല്‍കേണ്ടി വരുന്നു. നേരത്തെ പിന്‍‌കോഡ കൊണ്ടുള്ള ഉരുപ്പടികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ കരാര്‍ ഏറ്റവര്‍ക്ക് ആണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

നാടന്‍ മരങ്ങളുടെ ലഭ്യത കുറവ് വന്നതോടെയാണ് ഇറക്കുമതി മരങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമായത്. വിലക്കുറവും ഒപ്പം തന്നെ മരം അറുത്താല്‍ പാഴായി പോകുന്നതും കുറവാണ് എന്ന പ്രത്യേകതയും പിന്‍‌കോഡയ്ക്കുണ്ട്. മ്യാന്മര്‍ മരത്തിന്റെ വരവ് നിലച്ചതോടെ ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും മരങ്ങള്‍ വരുന്നുണ്ടെങ്കിലും അതിനു ഡിമാന്റ് കുറവാണ്. ഉറപ്പിനെയും ഈടിനേയും കുറിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.

മണല്‍ പ്രതിസന്ധി മൂലം പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അമിത വില നല്‍കിക്കൊണ്ട് കള്ള മണലിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ നിര്‍മ്മാണ മേഖല. നിലവാരമില്ലാത്ത കര മണലിനേയും എം. സാന്റിനേയും ആശ്രയിക്കേണ്ട ഗതികേടിലാണ് കെട്ടിടം നിര്‍മ്മിക്കുന്നവര്‍. ഇതു മൂലം നിര്‍മ്മാണ ചിലവ് വലിയ തോതില്‍ വര്‍ദ്ധിച്ചു, ഒപ്പം കെട്ടിടങ്ങളുടെ ഈടും ബലവും കുറഞ്ഞു. ഇതോടൊപ്പം മരത്തിന്റെ വരവ് നിലച്ചതോടെ നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വരും ദിനങ്ങളില്‍ കരിങ്കൽ ഖനനത്തിനു നിയന്ത്രണം വരിക കൂ‍ടെ ചെയ്താല്‍ സ്തംഭനാവസ്ഥയിലേക്കാവും ഈ മേഖല എത്തുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍: കുടുംബം ആത്മഹത്യ ചെയ്തു

June 2nd, 2014

endosulfan-epathram

കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ കാലം ദുരിത ജീവിതം അനുഭവിക്കേണ്ടി വന്ന മൂന്നംഗ കുടുംബം ചികിത്സക്കെത്തിയ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്.

കാർത്തിൿ ഏറെ കാലമായി എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കാർത്തിക്കിന്റെ മൂന്നംഗ കുടുംബമാണ് ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചത്. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്. മകന്റെ അവസ്ഥയിൽ മനം നൊന്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് എഴുതി വെച്ചിരുന്നു. ഇവരുടെ മൂത്ത മക്കളും എന്‍ഡോസള്‍ഫാന്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.

കാര്‍ത്തിക്കിന്‍റെ ചികിത്സയ്ക്കായി തമ്പാനും കുടുംബവും സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. സംഭവത്തെ കുറിച്ച് ഡി. വൈ. എസ്. പി. അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സച്ചിന്റെ ടീമിനു കേരള ബ്ളാസ്റ്റേഴ്സ് എന്ന് പേരിട്ടു

May 27th, 2014

sachin-tendulkar-epathram

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കൊച്ചി ടീമിന്റെ പേര് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ളബ് എന്നായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും തിരുവനന്തപുരത്ത് നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് പേരു പ്രഖ്യാപിച്ചത്. കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിനുള്ള ആദര സൂചകമായാണ് പേരില്‍ കേരള എന്ന് ചേര്‍ത്തത്. ഒപ്പം എന്നെ എല്ലാവരും മാസ്റ്റര്‍ ബ്ളാസ്റ്റർ എന്നാണ് വിളിക്കുന്നത്, അതും ചേര്‍ത്താണ് ടീമിനു നാമകരണം ചെയ്തതെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ ആകുമെന്നാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞ സച്ചിന്‍ 1980-ല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തില്‍ നിന്നും ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു എന്നും സ്മരിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന അതിരറ്റ സ്നേഹത്തിനു നന്ദി പറഞ്ഞ സച്ചിന്‍ കൊച്ചിന്‍ ക്ളബ്ബിന് സര്‍ക്കാരിന്റെയും ജനങ്ങളുടേയും മാധ്യമങ്ങളുടേയും പിന്തുണ അഭ്യര്‍ഥിച്ചു.

അടുത്ത വര്‍ഷം ആദ്യം കേരളത്തില്‍ നടക്കുന്ന നാഷ്ണല്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണം സച്ചിന്‍ സ്വീകരിച്ചു. ചടങ്ങിനു ശേഷം സച്ചിന്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇരുവരും മാധ്യമ പ്രവര്‍ത്തകരെ കണ്ടു. സച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുമെന്ന് അച്യുതാനന്ദന്‍ ഉറപ്പ് നല്‍കി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ കാലം ചെയ്തു

May 27th, 2014

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ(93) കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ പരുമല ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 നുമണിക്ക് കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. ദയറ ചാപ്പലില്‍ പ്രത്യേകം തയ്യാറാക്കുന്ന കല്ലറയില്‍ ആണ് ബാവയെ സംസ്കരിക്കുക. ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതൊലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിക്കും.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റേയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ മകനായാണ് 1921 ഒക്ടോബറ് 29 ബാവ ജനിച്ചത്. സി.ടി.തോമസ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. 2005- മുതല്‍ 2010 ഒക്ടോബര്‍ വരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി ഇരുന്ന ഇദ്ദേഹം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ബാവയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സഭാവിശ്വാസികളും മത,രാഷ്ടീയ, സാംസ്കാരിക നേതാക്കളും അനുശോചിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തിലേക്ക് കുട്ടികളെ കടത്തിയ 8 പേര്‍ പിടിയില്‍

May 26th, 2014

child-abuse-epathram

പാലക്കാട്: ഉത്തരേന്ത്യയില്‍ നിന്നും മലബാറിലെ യത്തീം ഖാനകളിലേക്ക് ട്രെയിനില്‍ കുട്ടികളെ കടത്തി ക്കൊണ്ടു വന്ന സംഭവത്തില്‍ എട്ടു പേര്‍ പാലക്കാട് അറസ്റ്റിലായി. കേരളത്തിലെ വിവിധ മുസ്ലിം ഓര്‍ഫനേജു കളിലേക്കാണ് ഈ കുട്ടികളെ കൊണ്ടു വന്നതെന്ന് കരുതുന്നു. 24 ആം തിയതി പാറ്റ്ന – എറണാകുളം ട്രെയിനില്‍ കോഴിക്കോട്ടെത്തിയ 456 കുട്ടികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ ദിവസം ബംഗാളില്‍ നിന്നും കൊണ്ടു വന്ന 124 കുട്ടികളെ പാലക്കാട് റയില്‍വേ പോലീസും കസ്റ്റഡിയില്‍ എടുത്തു. കുട്ടികളെ ട്രെയിനില്‍ കുത്തി നിറച്ചാണ്‌ കേരളത്തിലേക്ക് കടത്തി ക്കൊണ്ടു വന്നത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത കുട്ടികൾ കോഴിക്കോട്ടെയും പാലക്കാട്ടെയും ജില്ലാ ചൈല്‍ഡ് വെല്‍‌ഫെയര്‍ കമ്മറ്റിയുടെയും വിവിധ ബാല ഭവനുകളുടേയും സംരക്ഷണയിലാണിപ്പോള്‍.

ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് സ്വദേശികളാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഉള്ള കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി
Next »Next Page » ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ കാലം ചെയ്തു »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine