തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ച വൈകിയാണെങ്കിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഭൂമിയിലെ ഏറ്റവും നാടകീയമായ ഒരു പ്രതിഭാസമാണ് കേരളത്തില്‍ എല്ലാ വര്‍ഷവും വന്നെത്തുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ ലഭിക്കുന്ന മഴ വെള്ളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സമ്മാനിക്കുന്ന ഈ കാലവര്‍ഷം, കാര്‍ഷിക രംഗത്തെ ജലത്തിന്റെ ആവശ്യത്തിന് അനിവാര്യവുമാണ്.
ഈ വര്ഷം 98 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത നാലര മാസം കൊണ്ട് ഈ പ്രതിഭാസം വടക്ക് പശ്ചിമ ഘട്ടം വരെ നീങ്ങുകയും പിന്നീട് കിഴക്കോട്ടേക്ക് നീങ്ങി വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ മഴയെത്തിക്കുകയും ചെയ്യും. അതിനു ശേഷം ക്രമേണ തെക്കോട്ട് തന്നെയെത്തി തെക്കേ ഇന്ത്യയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയി മറയും. ഇതിനിടയില്‍ രാജ്യത്തെ ജല സംഭരണികളിലും, കൃഷിപ്പാടങ്ങളിലും ജലം നിറയ്ക്കുകയും, ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുകയും ചെയ്യും.
എന്നാല്‍ ഇതോടൊപ്പം തന്നെ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്ത്ഥനയും കര്‍ഷകനുണ്ട്. കര്‍ഷകന് അനുഗ്രഹമാവുന്ന ഇതേ കാലവര്‍ഷം തന്നെ ചില വര്‍ഷങ്ങളില്‍ അനേകം പേരുടെ ജീവന്‍ അപഹരിക്കുകയും, ഗ്രാമങ്ങള്‍ ഒന്നാകെ തന്നെ നശിപ്പിക്കുകയും ചെയ്യാറുണ്ട്.
ബുധനാഴ്ച മുതല്‍ ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് അടിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
കാലവര്‍ഷം സാധാരണ നിലയില്‍ ലഭിച്ചാല്‍ ഈ വര്ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനം ആവുമെന്നാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ കണക്ക് കൂട്ടല്‍. രാജ്യത്തെ യഥാര്‍ത്ഥ ധന മന്ത്രി താനല്ല, കാലവര്‍ഷം ആണെന്ന ധന മന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയുടെ അടിസ്ഥാനവും ഇത് തന്നെയാണ്.
ഫോട്ടോ കടപ്പാട് : ജിഷ സൂര്യ


ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കിക്കണ്ട പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു. 2009 മെയ് 31ന് പുനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു മാധവിക്കുട്ടി.
തിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.
























