
തിരുവനന്തപുരം : സാധാരണ ജനത്തിന്റെ ഉന്നമനത്തിനായി നീതി പീഠങ്ങള്‍ മൌലിക അവകാശങ്ങളും സമത്വവും ഉയര്‍ത്തി പിടിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍. ജസ്റ്റിസ് ഭഗവതി, ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് ചിന്നപ്പ റെഡ്ഢി എന്നിവര്‍ ഇത്തരത്തില്‍ ഭരണഘടനയെ നിര്‍വചിച്ച ന്യായാധിപന്മാര്‍ ആയിരുന്നു. എന്നാല്‍ ഇന്നത്തെ നവ പുരോഗമന വാദ ചിന്താഗതി ഇത്തരം “പഴഞ്ചന്‍” ആദര്‍ശങ്ങളെ പുറന്തള്ളു ന്നതിലേക്കാണ് അടുത്ത കാലത്ത് വന്ന പല കോടതി വിധികളും വിരല്‍ ചൂണ്ടുന്നത്.
കൊക്കകോള യ്ക്കെതിരെയുള്ള കേസില്‍ പലപ്പോഴും ബഹുരാഷ്ട്ര കമ്പനിയുടെ വ്യാപാര താല്‍പര്യങ്ങള്‍ ആയിരുന്നു പൊതു ജനത്തിന്റെ ആരോഗ്യത്തേക്കാള്‍ കോടതിയെ ആകുലപ്പെടുത്തിയത്. കേരള ഹൈക്കോടതിയുടെ ബന്ദ് നിരോധനം, വിദ്യാര്‍ത്ഥി രാഷ്ട്രീയം നിഷേധിക്കുക വഴി അവരുടെ ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നു കയറ്റം, എന്നിവയിലെല്ലാം കണ്ടത് നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് ഭരണ ഘടനയെ വ്യാഖാനം ചെയ്ത് ഭരണ ഘടന വിഭാവനം ചെയ്ത ജനാധിപത്യ തത്വങ്ങളെ തുരങ്കം വെയ്ക്കുന്നതാണ്.
കേരളത്തിന് വെളിയിലും ഇത് തന്നെ സ്ഥിതി. തമിഴ്നാട്ടിലെ ഭാരത് അലുമിനിയം കമ്പനി 170000 തൊഴിലാളികളെ പിരിച്ചു വിടാന്‍ തീരുമാനം എടുത്തപ്പോഴും സമരം ചെയ്യാനുള്ള അവകാശത്തെ കോടതി തടയുകയാണ് ഉണ്ടായത്.
നവ പുരോഗമന കാഴ്ചപ്പാട് ഇന്ത്യയിലെ ജുഡീഷ്യറിയെ ബാധിക്കുന്നതിന് മുന്‍പായിരുന്നു സര്‍ക്കാര്‍ കോളജുകള്‍ ഈടാക്കുന്ന ഫീസിനെക്കാള്‍ അധികം ഫീസ് സ്വകാര്യ കോളജുകള്‍ ഈടാക്കരുത് എന്ന് മോഹിനി ജെയിന്‍ കേസില്‍ കോടതി വിധിച്ചത്. ഭരണ ഘടനയുടെ 21 ആം വകുപ്പില്‍ പെടുന്ന ജീവിക്കാനുള്ള മൌലിക അവകാശമായാണ് അന്ന് വിദ്യാഭ്യാസത്തെ കോടതി കണ്ടത്. ജീവിക്കാനുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എന്നും അന്തസായി ജീവിക്കാന്‍ വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണ് എന്നും അന്ന് കോടതി നിര്‍വചിച്ചു. പിന്നീട് വന്ന ഉണ്ണികൃഷ്ണന്‍ കേസില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് മൌലിക അവകാശമാണ് എന്ന് കോടതി പറഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ വിദ്യാഭ്യാസം ഒരു വ്യവസായമായി കണക്കാക്കുന്നില്ല എന്ന് പറയാന്‍ കോടതി മറന്നില്ല. എന്നാല്‍ നവ പുരോഗമന കാലഘട്ടത്തിലെ ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ കോടതി തീര്‍ത്തും വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഉയര്‍ന്ന ഫീസ് നല്‍കി വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാധാരണ വിദ്യാര്‍ത്ഥികളെ കുറിച്ചായിരുന്നു മോഹിനി ജെയിന്‍ കേസില്‍ കോടതിയുടെ ഉല്‍ക്കണ്ഠ എങ്കില്‍ വിദ്യാഭ്യാസം ഒരു വ്യവസായമാണ് എന്ന് അംഗീകരിച്ച കോടതി സ്വകാര്യ വ്യവസായ സംരംഭകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ വ്യഗ്രത കാണിച്ചത്.
കോര്‍പ്പൊറേറ്റ് അജണ്ടകള്‍ സംരക്ഷിക്കാനും ഭരണ ഘടന കനിഞ്ഞു നല്‍കുന്ന അല്‍പ്പമാത്രമായ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടാനും ജുഡീഷ്യല്‍ ആക്ടിവിസം എന്ന ആയുധം പുറത്തെടുക്കുന്ന നീതി പീഠങ്ങള്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകനെ രക്ഷിക്കാനോ കട ബാദ്ധ്യത കൊണ്ട് പൊറുതി മുട്ടുന്ന കൃഷിക്കാരനെ രക്ഷിക്കാനോ ഈ ആക്ടിവിസമൊന്നും കാണിക്കാറില്ല.
ജന വിരുദ്ധ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമ്പോള്‍ അതിനെ തടയാനുള്ള ബാദ്ധ്യതയുള്ള ജുഡീഷ്യറി തന്നെ പൊതു ജനത്തിന്റെ യോഗം ചേരാനുള്ള അവകാശത്തിന് കടിഞ്ഞാണിട്ട വിരോധാഭാസമാണ് പാതയോരത്തെ പൊതു യോഗങ്ങള്‍ നിരോധിച്ച നടപടിയിലൂടെ കണ്ടത്. ആലുവ റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ പൊതു യോഗം നടക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് ഈ വിധിക്ക് കാരണമായത്. ഇത്തരത്തില്‍ യോഗം നടക്കുന്നത് തൊട്ടടുത്തുള്ള പൊതു നിരത്തിലെ വാഹന ഗതാഗതത്തിന് തടസ്സമാകുന്നു എന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ലംഘനമാണ് എന്നുമായിരുന്നു പരാതി.
ഇത്തരമൊരു പരാതി ലഭിച്ചാല്‍ അതിന്റെ ഗുണ ദോഷങ്ങള്‍ വിശദമായി പഠിക്കേണ്ട കോടതി സര്‍ക്കാരിന്റെ പക്ഷം കേള്‍ക്കാന്‍ പോലും തയ്യാറായില്ല. പൊതു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡരികില്‍ യോഗം ചേരുന്നത് ജനാധിപത്യ ഇന്ത്യയില്‍ സര്‍വ സാധാരണമാണ്. പ്രത്യേകിച്ച് രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍. അപൂര്‍വം ചില വലിയ യോഗങ്ങളില്‍ ഒഴികെ ഇത് വലിയ ഗതാഗത പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറുമില്ല.
സായുധരല്ലാതെ സംഘം ചേരാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടന അനുവദിച്ചിട്ടുള്ളതാണ്. പൊതു സ്ഥലത്ത് ഇത്തരത്തില്‍ സംഘം ചേരാനും, യോഗത്തില്‍ പങ്കെടുക്കാനും, സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇതില്‍ പെടുന്നു. ഈ അവകാശങ്ങള്‍ എടുത്തു കളയുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നതും ഭരണ ഘടന വിലക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ക്ക് സാധുത ഉണ്ടാവുന്നതല്ല എന്നും ഭരണ ഘടന വ്യക്തമാക്കുന്നു.
പാതവക്കില്‍ പൊതു യോഗങ്ങള്‍ നിരോധിക്കുന്നതിന് കോടതി പറഞ്ഞ കാരണങ്ങള്‍ പരിഹാസ്യമാണ്. ഗതാഗത കുരുക്കുകള്‍ക്കൊപ്പം, ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ജനക്കൂട്ടത്തിലേക്ക് ഇരച്ചു കയറി ആളപായം ഉണ്ടാക്കും എന്നും ആശങ്ക പൂണ്ടു കോടതി.
ഫീസടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ, പഠനം തുടരാന്‍ ആവാത്ത വിഷമം മൂലം ആത്മഹത്യ ചെയ്യുന്ന ഭാവി തലമുറയെ രക്ഷിക്കാനോ, കട ബാദ്ധ്യത മൂലം ജീവിക്കാന്‍ ആവാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ രക്ഷിക്കാനോ താല്പര്യം കാണിക്കാത്ത കോടതി, ജോലി നഷ്ടപ്പെട്ട് ജീവിക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരം നിഷേധിക്കുന്ന കോടതി, പക്ഷെ ചീറി പാഞ്ഞു വരുന്ന വാഹനങ്ങളില്‍ നിന്നും പാത വക്കില്‍ യോഗം ചേരുന്ന പൊതു ജനത്തിനെ രക്ഷിക്കാനും, വാഹനങ്ങളുടെ സുഗമമായി യാത്ര ഉറപ്പു വരുത്താനും കാണിക്കുന്ന ഔത്സുക്യം അധികാര സ്ഥാനങ്ങ ള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അവസാന ചലനം പോലും ഇല്ലാതാക്കാനും, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി ഭരണ ഘടനയെ നിര്‍വചിക്കാനുമുള്ള കോര്‍പ്പൊറേറ്റ് ശക്തികളുടെ സംഘടിത നീക്കമാണ് എന്നത് നിഷേധിക്കാനാവില്ല.



പാലക്കാട്: മലപ്പുറം വ്യാജക്കള്ള് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും കള്ളു ഷാപ്പുകള്‍ അടച്ചു. മലപ്പുറം, തൃശ്ശൂര്‍ തുടങ്ങി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അടച്ചതു കൂടാതെ അബ്കാരികള്‍ സ്വന്തം നിലയ്ക്കും ഷാപ്പുകള്‍ അടച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കള്ളെത്തിയിരുന്നത് പാലക്കാട്ടെ ചിറ്റൂര്‍ മേഖലയില്‍ നിന്നും ആയിരുന്നു. അവിടെ ഏകദേശം ആയിരത്തിനടുത്ത് തോട്ടങ്ങളില്‍ നിന്നും ചെത്തുന്ന കള്ളാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഷാപ്പുകളിലേക്കും എത്തിയിരുന്നത്. മൂന്നു ലക്ഷത്തോളം ലിറ്റര്‍ കള്ളാണ് ഇവിടെ നിന്നും വിതരണം ചെയ്തിരുന്നത്. എന്നാല്‍ ചിറ്റൂരിലെ കള്ള് അന്യ ജില്ലകളിലേക്ക് കൊണ്ടു പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഷാപ്പുകളില്‍ കള്ളിനു ദൌര്‍ലഭ്യം ആയി. അതാതു ഷാപ്പിന്റെ പരിധിയില്‍ ഉള്ള ചെത്തുകാര്‍ അളക്കുന്ന കള്ള് ഒരു മണിക്കൂര്‍ പോലും വില്‍ക്കുവാന്‍ തികയില്ല. ചിറ്റൂര്‍ കള്ളിന്റെ കൂടെ പിന്‍ബലത്തില്‍ ആയിരുന്നു ഒട്ടുമിക്ക ഷാപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്.

അടൂര്‍ : നോക്കു കൂലിക്കെതിരെ യൂണിയന്‍ നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും പ്രമേയം പാസ്സാക്കിയാലും, അതൊന്നും ബാധകമല്ലെന്നാണ് തൊഴിലാളികളുടെ ഭാഷ്യം. ആനയെക്കൊണ്ട് ലോറിയില്‍ മരം കയറ്റി, അതിനു നോക്കുകൂലി വാങ്ങിയാണ് അവര്‍ ഇത് ഒന്നു കൂടെ വ്യക്തമാക്കിയത്.
കണ്ണൂര്‍ : ഷാര്‍ജയില്‍ തൊഴിലുടമ മുങ്ങിയതിനാല്‍ ആറു മാസം ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് പോലീസിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഫലമായി കമ്പനി ഉടമയുടെ ബന്ധുക്കള്‍ നല്‍കാമെന്ന് ഏറ്റ തുകയ്ക്കുള്ള ചെക്ക് കൈമാറി. ഇന്നലെ രാവിലെയാണ് 20 ലക്ഷം രൂപ 10 ലക്ഷം രൂപയുടെ രണ്ടു ചെക്കുകളായി സി. പി. ഐ. (എം.) മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കമ്പനി ഉടമയുടെ ബന്ധുക്കള്‍ കൈമാറിയത്. ജൂലൈ 31നു കൈമാറാവുന്ന ചെക്കുകളാണ് നല്‍കിയത്. ചില തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള തുകയെ പറ്റിയുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് ഇനി ബാക്കി നില്‍ക്കുന്നത്.
തൃശ്ശൂര്‍ : സംസ്ഥാനത്ത് മണല്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം രംഗം സ്തംഭനാവസ്ഥ യിലേക്ക് നീങ്ങുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അസംസ്കൃത വസ്തുവായ മണല്‍ ലഭിക്കാതായതോടെ പലയിടങ്ങളും കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങി ക്കൊണ്ടിരിക്കുന്നു. മണല്‍ ക്ഷാമം നേരിടുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ആയെങ്കിലും മഴ പെയ്തതോടെ നദികളില്‍ നിന്നും മണലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ ക്ഷാമം കൂടുതല്‍ രൂക്ഷമായി.
























