സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

March 7th, 2015

speaker-g-karthikeyan-ePathram

തിരുവനന്തപുരം: കേരള നിയമ സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളില്‍ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ എച്ച്. സി. ജി. ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 17 ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഓങ്കോളൊജി വിഭാഗത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്ത പത്മനാഭന്‍, ശബരീനാഥ് എന്നിവരും അടുത്ത ബന്ധുക്കളും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബാംഗ്ലുരുവിലെക്ക് പുറപ്പെട്ടു.

മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍, കെ. പി. സി. സി. ആസ്ഥാനം എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് സംസ്കരിക്കും.

1949-ല്‍ വര്‍ക്കലയില്‍ എന്‍. പി. ഗോപാല പിള്ളയുടേയും വനജാക്ഷി അമ്മയുടേയും മകനായാണ് രാഷ്ടീയ മണ്ഡലങ്ങളില്‍ ജി. കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ ജനിച്ചത്. കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ടായി വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കടന്നു വന്ന അദ്ദേഹം പിന്നീട് സംസ്ഥാന പ്രസിഡണ്ട്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. എല്‍. എല്‍. ബി. പഠന ശേഷം സജീവ രാഷ്ടീയത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

1980-ല്‍ ആണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമ സഭയിലേക്ക് മത്സരിക്കുന്നത്. സി. പി. എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി. പി. എമ്മിലെ കെ. അനിരുദ്ധനെ തോല്പിച്ച് നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1987-ല്‍ സി. പി. എമ്മിലെ തന്നെ എം. വിജയ കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ ആര്യനാട് മണ്ഡലത്തില്‍ എത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്നും 2006-വരെ തുടര്‍ച്ചയായി വിജയിച്ചു. ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായി മാറിയെങ്കിലും ജി. കാര്‍ത്തികേയന്‍ വിജയിച്ചു. 1995-ല്‍ വൈദ്യുതി മന്ത്രിയായും 2001-ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചു. ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിൽ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും സഭാ നാഥനാകുവാനായിരുന്നു കാര്‍ത്തികേയന്റെ നിയോഗം.

സിനിമ, സ്പ്പോര്‍ട്സ്, വായന, യാത്ര എന്നിവയില്‍ കാര്‍ത്തികേയനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാമൂഹിക രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു പാര്‍ളമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാവങ്ങളുടെ “ആദിത്യന്‍“ അസ്തമിച്ചു

February 14th, 2015

dr-shanavas-epathram

നിലമ്പൂര്‍: ആദിവാസികള്‍ക്കിടയില്‍ ആതുര സേവനം നടത്തി ശ്രദ്ധേയനായ ഡോ. ഷാനവാസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടു നിന്നും മലപ്പുറത്തെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടനെ അദ്ദേഹത്തെ എടവണ്ണയിലെ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടേയും കെ. ജമീലയുടേയും മകനാണ് ഡോ. ഷാനവാസ്. അവിവാഹിതനാണ്. ഡോ. ഷമീല, ഡോ. ഷിനാസ് ബാബു എന്നിവര്‍ സഹോദരങ്ങളാണ്.

പട്ടിണിയും രോഗങ്ങളും പിടി മുറുക്കിയ ആദിവാസി ഊരുകളില്‍ മരുന്നും ഭക്ഷണവും എത്തിച്ച് ഷാനവാസ് സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സൌമ്യവും മാനുഷ്യത്വപരവുമായ പെരുമാ‍റ്റം അദ്ദേഹത്തെ പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറ്റി. ഫേസ്ബുക്കില്‍ ആദിത്യന്‍ എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി മാറി. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റങ്ങള്‍ക്കും മറ്റു തരത്തിലുള്ള മാനസിക പീഢനങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. “ഹൈക്കോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും” എന്ന പോസ്റ്റ് ആരുടെയൊക്കെയോ കൊള്ളരുതായ്മകള്‍ വെളിപ്പെടുത്തും എന്നതിന്റെ സൂചനയായിരുന്നു. “ഹേ അധികാരികളേ നിങ്ങളുടെ നിരന്തരമായ മാന്‍സിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും” എന്ന പോസ്റ്റിട്ട് രണ്ടാം ദിനമാണ് അദ്ദേഹം യാത്രയായത്.

സോഷ്യല്‍ മീഡിയായിലും നേരിട്ടും നിലക്കാത്ത അനുശോചന പ്രവാഹം തുടരുകയാണ്. നിരന്തരമായ ചൂഷണത്തിനും അവഗണനയ്ക്കും വിധേയരായി ക്കൊണ്ടിരിക്കുന്ന ആദിവാസികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറെ മാത്രമല്ല തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വലിയ ഒരു മനുഷ്യനെ കൂടെയാണ് നഷ്ടപ്പെട്ടത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന യാത്ര ശ്രദ്ധേയമായി

July 27th, 2014

queerala-epathram

കൊച്ചി: ക്വിയര്‍ പ്രൈഡ് കേരളയുടെ നേതൃത്വത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കൊച്ചിയില്‍ നടത്തിയ അഞ്ചാമത് ലൈംഗിക സ്വാഭിമന ഘോഷ യാത്ര ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ലൈംഗിക ന്യൂനപക്ഷാംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഹൈക്കോടതിയുടെ മുന്നില്‍ നിന്നും ഘോഷയാത്ര ആരംഭിച്ചു. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞും, ചായം പൂശിയും അണി നിരന്ന പ്രകടനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ളക്കാർഡുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് യുവതീ യുവാക്കളും ഒപ്പം ചേര്‍ന്നു.

മഹാരാജാസ് കൊളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതു സമ്മേളനം തമിഴ്‌നാട്ടില്‍ നിന്നുമുള്ള പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വ്യക്തിയുമായ കല്‍ക്കി സുബ്രമണ്യം ഉദ്‌ഘാടനം ചെയ്തു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ പല തരത്തില്‍ വേട്ടയാടപ്പെടുകയും വിവേചനം അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും, അവര്‍ക്ക് അന്തസ്സോടെ ജീവിക്കുവാന്‍ ഉള്ള അവകാശം ഉറപ്പു വരുത്തണമെന്നും അവര്‍ പറഞ്ഞു. സി. ആര്‍. നീലകണ്ഠന്‍, രാജാജി മാത്യു തോമസ്, സിവിക് ചന്ദ്രന്‍, പി. ഗീത, രേഖ രാജ് എന്നിവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നവതിയിലും പോരാട്ടവീര്യത്തിന്റെ നിറയൌവ്വനവുമായി സഖാവ് വി.എസ്

October 20th, 2013

തിരുവനന്തപുരം: ജനനായകന്‍ വി.എസ്. അച്ച്യുതാനന്ദന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ കന്റോണ്മെന്റ് ഹൌസില്‍ കേക്ക് മുറിച്ചു. വി.എസിനു പിറന്നാള്‍ ആശംസ നേരുവാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വി.എസ് എന്ന രണ്ടക്ഷരം കേരളജനതയുടെ ആവേശമാകുന്നത് വിട്ടുവീഴ്ചയില്ലാതെ ജനപക്ഷത്തു നിന്നു കൊണ്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ്.തൊണ്ണൂറിലും വിപ്ലവവീര്യത്തിനൊട്ടും കുറവില്ലെന്ന് അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളും വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു. പിറന്നാള്‍ ആഘോഷവേളയിലും അദ്ദേഹത്തിനു പറയുവാനുണ്ടായിരുന്നത് അഴിമതിയ്ക്കെതിരായുള്ള പോരാട്ടം തുടരും എന്ന് തന്നെയാണ്. സോളാര്‍ കേസ് തേച്ച് മാച്ചു കളയുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കാതെ പിന്നോട്ടില്ലെന്നായിരുന്നു.

1923- ഒക്ടോബര്‍ 20 നാണ് വി.എസ്. ജനിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നായ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തു. അതു പകര്‍ന്ന സമരവീര്യം ഇന്നും അണയാതെ സൂക്ഷിക്കുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും അഴിമതിയ്ക്കും പെണ്‍‌വാണിഭത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഇറങ്ങിയപ്പോള്‍ വി.എസിനു പാര്‍ട്ടിയുമായി പലപ്പോഴും വിയോജിക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടിഅച്ചടക്കം ലംഘിക്കപ്പെട്ടു എന്നതിന്റെ പേരില്‍ പല തവണ നടപടിക്ക് വിധേയനാകേണ്ടിവന്നു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് എടുത്ത നിലപാടിന്റെ ഭാഗമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗത്വം നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിക്കകത്ത് പലര്‍ക്കും വി.എസിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഈ ജനകീയ നേതാവിന്റെ ഫോട്ടോ വച്ച് തന്നെ തങ്ങളുടെ മത്സര വിജയം ഉറപ്പു വരുത്തി. രണ്ടു തവണ സംസ്ഥാന ഘടകം മത്സരിക്കുവാന്‍ സീറ്റു നിഷേധിച്ചെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലിനെ കേന്ദ്ര നേതൃത്വത്തിനു കണ്ടില്ലെന്ന് വെക്കുവാനായില്ല.

വി.എസ് നവതി ആഘോഷിക്കുമ്പോള്‍ വര്‍ഷങ്ങളായി സന്തത സഹചാരിയായിരുന്ന സുരേഷ് പേഴ്സണല്‍ സ്റ്റാഫില്‍ ഇല്ല എന്നത് ശ്രദ്ധേയം. പാര്‍ട്ടിയില്‍ നിന്നും അച്ഛടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയതോടെ സുരേഷ് ഉള്‍പ്പെടെ മൂന്ന് വിശ്വസ്ഥരെ വി.എസിനു വിട്ടു പിരിയേണ്ടതായി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍; അടുപ്പക്കാരുടെ ആശാന്‍

September 18th, 2013

തിരുവനന്തപുരം: പ്രതിസന്ധികളില്‍ കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു വെളിയം ഭാര്‍ഗവന്‍. അടിയന്തിരാവസ്ഥക്കാലത്തെ പോലീസ് വേട്ടയാടലിന്റെ നാളുകളില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ആവേശം പകര്‍ന്ന നേതാവ്. മുന്നണിരാഷ്ടീയത്തിന്റെ ഭാഗമായി ചെയ്യേണ്ടിവരുന്ന വിട്ടുവീഴ്ചകകള്‍ക്കിടയിലും കമ്യൂണിസ്റ്റുകാരുടെ അന്തസ്സ് കൈമോശം വരുത്താത്ത നിലപാടുകള്‍. പാര്‍ട്ടിക്കാര്യങ്ങളില്‍ അല്പം കര്‍ക്കശ നിലപാടുകള്‍ ആയിരുന്നു പൊതുവെ സ്വീകരിച്ചു വന്നിരുന്നതെങ്കിലും അടുപ്പക്കാര്‍ക്ക് ആശാന്‍ ആയിരുന്നു വെളിയം. തനി നാട്ടിന്‍ പുറത്തുകാരന്‍. പ്രസംഗവേദികളിലായാലും പ്രത്യയശാസ്ത്ര ചര്‍ച്ചകളിള്‍ നടക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ ആണെങ്കില്‍ പോലും വെളിയം ഒരു നാട്ടിന്‍ പുറത്തുകാരനെ പോലെ സംസാരിച്ചു, സംവദിച്ചു.ആയുധമല്ല ആശയങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് കമ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ രാഷ്ടീയ സംഘട്ടനങ്ങളില്‍ സി.പി.ഐ ഭാഗമല്ലാതായതും അദ്ദേഹത്തെ പോലുള്ളവരുടെ ജാഗ്രതയുടെ കൂടെ ഫലമാണ്.

സന്യാസ വഴിയെ സ്വീകരിക്കുവാന്‍ പോയ ആള്‍ കമ്യൂണിസത്തിന്റെ ഉപാസകനായി മാറിയ ചരിത്രമാണ് വെളിയത്തിന്റേത്. ആത്മീയതയെന്നതിനെ ജനസേവനമാക്കി മാറ്റിയ മനുഷ്യന്‍. കമ്യൂണിസ്റ്റ് ആശയങ്ങളിലും ഭാരതീയ പുരാണോപനിഷത്തുക്കളിലും സംസ്കൃതത്തിലും തികഞ്ഞ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ബുദ്ധിജീവി പരിവേഷങ്ങള്‍ അണിഞ്ഞ കമ്യൂണിസ്റ്റുകാരില്‍ ചിലര്‍ കടുപ്പമേറിയ വാക്കുകളെ സ്വീകരിച്ചപ്പോള്‍ ആശാന്റെ വാക്കുകളില്‍ നാട്ടിന്‍ പുറത്തുകാരന്റെ ശൈലിയാണ് നിറഞ്ഞു നിന്നത്. സദാരണക്കാരുമായും സഖാക്കളുമായും സംസാരിക്കുമ്പോള്‍ നൈര്‍മല്യം നിറഞ്ഞ വാക്കുകളാല്‍ സമ്പന്നമായിരുന്നു എങ്കിലും പാര്‍ട്ടിക്കാര്യങ്ങളില്‍ ചിലപ്പോള്‍ കര്‍ക്കശക്കാരനായ കാരണവരായും മാറുവാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ശരിതെറ്റുകളെ തിരിച്ചറിഞ്ഞ് അത് ആരുടെ മുഖത്തു നോക്കിയും വെട്ടിത്തുറന്ന് പറയുന്ന ശീലം ചെറുപ്പം മുതല്‍ മുറുകെ പിടിച്ച വെളിയം അത് അവസാന കാലത്തും കൈവിടുവാന്‍ ഒരുക്കമായിരുന്നില്ല. വെളിയത്തെ അടുത്തറിയാവുന്നവര്‍ അത് തിരിച്ചറിഞ്ഞിരുന്നു. സിപി.എം-സി.പി.ഐ ആശയ സഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറിക്കു കൊള്ളുന്ന ചില പ്രയോഗങ്ങള്‍ ആശാനില്‍ നിന്നും ഉണ്ടാകാറുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ അത് വല്യേട്ടന്‍ ചമയുന്ന സി.പി.എംകാരെ അസ്വസ്ഥരാക്കാന്‍ പര്യാപ്തമാണെങ്കില്‍ പോലും അവര്‍ അത് ആശാന്റെ പ്രയോഗങ്ങളായി കാണാറാണ് പതിവ്. പിണറായി വിജയനും വെളിയവും തമ്മില്‍ ആശയപരമായി നേരിട്ട് ഏറ്റുമുട്ടിയപ്പോളും സൌഹൃദത്തില്‍ കോട്ടം വരാതെ സൂക്ഷിച്ചു. കെ.കരുണാകരന്റെ ഡി.ഐ.സി., അബ്ദുള്‍ നാസര്‍ മദനിയുടെ പി.ഡി.പി എന്നിവയുമായി ഇടതു മുന്നണിയെടുക്കേണ്ട നിലപാടുകളില്‍ ആശാന്‍ കര്‍ക്കശമായ നിലപാട് തന്നെ സ്വീകരിച്ചു.

1964-ലെ പിളര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി രണ്ടായെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്കിടയിലെ സമരവീര്യവും സൌഹൃദങ്ങളും സജീവമായിരുന്നു. ആശയഭിന്നതകള്‍ക്കപ്പുറം ഒരു വലിയ ലോകം സൃഷ്ടിച്ചു. ഈ.എം.എസും, എ.കെ.ജിയും, ടി.വി.തോമസും, വാസുദേവന്‍ നായരും, ഈ.കെ.നായനാരും, അച്ച്യുതാനന്ദനും, വെളിയവുമെല്ലാം ചരിത്രവഴിയിലൂടെ ഒരുമിച്ച് സഞ്ചരിച്ചവരും സ്വയം ചരിത്രമായവരുമാണ്. ഭിന്നമായ വഴികളിലൂടെ ഒരേ ലക്ഷ്യവുമായി അവര്‍ മുന്നേറിയവരില്‍ പലരും നേരത്തെ കാലയവനികയ്ക്കു പുറകില്‍ മറഞ്ഞു. ഇന്നിപ്പോള്‍ വെളിയവും അവര്‍ക്കൊപ്പം മറഞ്ഞിരിക്കുന്നു‍. മുണ്ടു മടക്കിക്കുത്തി നാട്ടുകാരോടും സഖാക്കളോടും പ്രസന്ന വദനനായി സംസാരിക്കുന്ന ആശാന്‍ ഇനി ഓര്‍മ്മ.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

13 of 221012131420»|

« Previous Page« Previous « സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും?
Next »Next Page » മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine