- എസ്. കുമാര്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം

ടോക്യോ : ദക്ഷിണ ചൈനാ കടലിലെ ഒരു കൂട്ടം സ്വകാര്യ ദ്വീപുകൾ ജപ്പാൻ സർക്കാർ വിലയ്ക്കു വാങ്ങിയതിനെ ചൊല്ലി ചൈന ജപ്പാനുമായി നയതന്ത്ര സൈനിക തലങ്ങളിൽ ഏറ്റുമുട്ടലിന് ഒരുങ്ങുന്നു. ആൾപാർപ്പില്ലാത്ത മൂന്ന് ദ്വീപുകളാണ് കഴിഞ്ഞ ദിവസം ജപ്പാൻ ദ്വീപുകളുടെ ഉടമകളായ ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും 2.6 കോടി ഡോളർ നൽകി സ്വന്തമാക്കിയത്. ഇതിനെതിരെ ചൈന നിരന്തരമായി നൽകിയ ഭീഷണികളെ വക വെയ്ക്കാതെയാണ് ജപ്പാൻ ദ്വീപുകൾ വാങ്ങിയത്. സംഭവം അറിഞ്ഞയുടൻ രണ്ട് യുദ്ധക്കപ്പലുകൾ ചൈന ദ്വീപുകളിലേക്ക് അയച്ചു. ഈ കപ്പലുകൾ ഇപ്പോൾ ദ്വീപുകൾക്കരികിൽ റോന്തു ചുറ്റുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിൽ സൈനിക സംഘർഷം മുറുകുന്നത് ആശങ്കാ ജനകമാണ്. ജപ്പാൻ തീ കൊണ്ടാണ് കളിക്കുന്നത് എന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ദ്വീപുകളുടെ സമാധാനപരവും സുസ്ഥിരവുമായ നിലനിൽപ്പ് ലക്ഷ്യമിട്ടാണ് തങ്ങൾ ദ്വീപ് വിലയ്ക്ക് വാങ്ങിയത് എന്നാണ് ജപ്പാന്റെ പക്ഷം. ജപ്പാന്റെ കോസ്റ്റ് ഗാർഡ് ദ്വീപുകളുടെ സുരക്ഷിതത്വം ഏറ്റെടുക്കും എന്ന് ജപ്പാൻ അറിയിച്ചു.
കഴിഞ്ഞ മാസം ഒരു സംഘം ചൈനാക്കാർ ദ്വീപിലേക്ക് ഒരു ബോട്ടിൽ വരാൻ ശ്രമം നടത്തിയത് ജപ്പാൻ നാവിക സേന തടയുകയും (മുകളിലെ ഫോട്ടോ കാണുക) ചൈനാക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇവരെ വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാൻ എംബസിക്ക് മുൻപിൽ വൻ പ്രതിഷേധമാണ് ചൈനാക്കാർ നടത്തിയത്. ജപ്പാന്റെ പതാക കത്തിക്കുകയും ജപ്പാൻ ഉൽപ്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇന്റർനെറ്റിലും വൻ പ്രതിഷേധമാണ് ജപ്പാനു നേരെ ഉണ്ടായത്. ചൈനയുടെ ദ്വീപാണ് ഇത് എന്നും അതിനാൽ അവിടേക്ക് സഞ്ചരിച്ച ചൈനാക്കാരെ പിടികൂടിയത് അക്രമമാണ് എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
- ജെ.എസ്.

ബെയ്ജിങ് : വെള്ളിയാഴ്ച്ച നടന്ന ഇരട്ട ഭൂകമ്പത്തിൽ തെക്ക് പടിഞ്ഞാറൻ ചൈനയിൽ 80ലേറെ പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ തകർന്നു. മലയോര പ്രദേശമായ ഇവിടെ മലകളിൽ നിന്നും വൻ പാറകൾ വീടുകൾക്ക് മേൽ ഉരുണ്ടു വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചൈനയിലെ ഏറെ ദരിദ്രരായ ആളുകൾ പാർക്കുന്ന പ്രവിശ്യകളിലാണ് ദുരന്തം സംഭവിച്ചത്. ഇവിടത്തെ ആളുകൾ പ്രധാനമായും ചെറുകിട കൃഷിക്കാരും ഖനിത്തൊഴിലാളികളുമാണ്. റോഡാകെ പാറ കഷ്ണങ്ങൾ നിറഞ്ഞു നിൽക്കുന്നത് ഇവിടേയ്ക്ക് രക്ഷാ പ്രവർത്തകർക്ക് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനം ഉണ്ടായത്. അര മണിക്കൂറിനകം ഇത്ര തന്നെ ശക്തമായ മറ്റൊരു ഭൂചലനവുമുണ്ടായി. തുടർന്ന് അനേകം തുടർ ചലനങ്ങളും. ചലനങ്ങളുടെ തീവ്രത ഏറെ കടുത്തതല്ലെങ്കിലും ഇവ ആഴം കുറഞ്ഞ പ്രകമ്പനങ്ങൾ ആയിരുന്നു. ഇത്തരം ആഴം കുറഞ്ഞ കമ്പനങ്ങളാണ് നാശ നഷ്ടങ്ങൾ കൂടുതൽ വരുത്തുന്നത്. വെള്ളിയാഴ്ച്ച നടന്ന ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്റർ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോസ്റ്റാ റിക്കയിൽ നടന്ന ഭൂകമ്പത്തിന്റെ തീവ്രത 7.6 ആയിരുന്നിട്ടും നാശ നഷ്ടങ്ങൾ കുറവായിരുന്നത് അതിന്റെ ആഴം 40 കിലോമീറ്റർ അയിരുന്നത് കൊണ്ടാണ്.
- ജെ.എസ്.

ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനമെഴുതിയ സൈമൺ ഡെന്യർ തന്റെ ലേഖനത്തിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി. വാഷിംഗ്ടൺ പോസ്റ്റിന്റെ ഇന്ത്യാ ബ്യൂറോ ചീഫാണ് ലേഖകൻ. താൻ നേരത്തെ പ്രധാന മന്ത്രിയുടെ ഓഫീസിലെ വാർത്താവിനിമയ ഉപദേശകനായ പങ്കജ് പച്ചൌരിയോട് മാപ്പ് പറഞ്ഞു എന്ന് പറയുന്നത് അസത്യമാണ് എന്നും ലേഖകൻ അറിയിക്കുന്നു. താൻ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്നാൽ വെബ്സൈറ്റ് അൽപ്പ നേരത്തേക്ക് പ്രവർത്തന രഹിതമായതിനാൽ ലേഖനത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാന മന്ത്രിയുടെ ഓഫീസിനു കഴിഞ്ഞില്ലെന്നും ഇതിനാണ് താൻ മാപ്പ് പറഞ്ഞത് എന്നും സൈമൺ വ്യക്തമാക്കി.
നിശ്ശബ്ദനായ പ്രധാന മന്ത്രി ഒരു ദയനീയ ചിത്രമായി എന്ന തലക്കെട്ടിൽ വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആഴത്തിൽ അഴിമതി നിലനിൽക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന നിഷ്ഫലനായ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്ങ് എന്ന് വർണ്ണിക്കുന്നു.
കൽക്കരി അഴിമതിയെ ചൊല്ലി മന്മോഹൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനം സ്തംഭിച്ച കാര്യവും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
മൻ മോഹൻ സിങ്ങ് കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ച കാലത്ത് സർക്കാർ ഖജനാവിന് വൻ നഷ്ടം വരുത്തിക്കൊണ്ട് കൽക്കരി ഖനന അനുമതി സ്വകാര്യ കമ്പനികൾക്ക് തുച്ഛമായ തുകയ്ക്ക് നൽകിയതാണ് ഇപ്പോൾ സർക്കാർ ഓഡിറ്റർ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇന്ത്യ, മാദ്ധ്യമങ്ങള്‍

ന്യൂയോർക്ക് : ഏതാനും മാസങ്ങൾ മുൻപ് വരെ ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന കൌശിൿ ബസു ലോക ബാങ്കിന്റെ ചീഫ് ഇകൊണോമിസ്റ്റായി നിയമിതനായി. 60 കാരനായ ബസു ഒക്ടോബർ 1 മുതൽ തന്റെ പുതിയ തസ്തികയിൽ പ്രവർത്തനം ആരംഭിക്കും എന്ന് ലോക ബാങ്ക്‍ ഗ്രൂപ്പ് പ്രസിഡണ്ട് ജിം യോങ്ങ് കിം അറിയിച്ചു.
ലണ്ടൻ സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ നിന്നും പി. എച്ച്. ഡി. കരസ്ഥമാക്കിയ ബസു 1992ൽ ഡെൽഹി സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ സെന്റർ ഫോർ ഡെവെലപ്മെന്റ് ഇകൊണോമിക്സ് സ്ഥാപിക്കുകയുണ്ടായി.
- ജെ.എസ്.
വായിക്കുക: ബഹുമതി, സാമ്പത്തികം

കൈറോ : ഈജിപ്റ്റിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ആദ്യമായി ഒരു വനിത മുടി മറച്ച് വാർത്ത വായിച്ചത് വൻ വിവാദമായി. പുറത്താക്കപ്പെട്ട ഹൊസ്നി മുബാറക്കിന്റെ ഭരണകാലത്ത് മത നിരപേക്ഷതയിൽ ഊന്നൽ നൽകി ഇത്തരം വേഷവിധാനങ്ങൾ ധരിച്ച സ്ത്രീകളെ സർക്കാരിന്റെ മുഖം എന്ന നിലയ്ക്ക് സർക്കാർ ചാനലിൽ വാർത്ത വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റ് പരിപാടികളിൽ പങ്കെടുക്കുന്ന സ്ത്രീകളെ വേഷവിധാനങ്ങളുടെ പേരിൽ വിലക്കിയിരുന്നുമില്ല. എന്നാൽ ഈ പുതിയ മാറ്റം ഭരണത്തിലും ഈജിപ്ഷ്യൻ സമൂഹത്തിലും യാഥാസ്ഥിതിക ചിന്ത പ്രചരിപ്പിക്കുവാനുള്ള മുസ്ലിം ബ്രദർഹുഡിന്റെ ബോധപൂർവ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മുടി മറയ്ക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ സാദ്ധ്യമായത് എന്നും അതിനാൽ ഇത് സ്ത്രീ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്തുന്ന സ്വാഗതാർഹമായ നടപടി ആണെന്നും വാദിക്കുന്നവരും ഈജിപ്റ്റിലുണ്ട്.
- ജെ.എസ്.
വായിക്കുക: മതം, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍, വിവാദം, സ്ത്രീ വിമോചനം

അംസ്റ്റർഡാം : ഫേസ്ബുക്കിലെ പോസ്റ്റുകൾ ജനിപ്പിച്ച വിദ്വേഷം ഹോളൻഡിൽ 15 വയസുള്ള ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചു. പെൺകുട്ടിയെ കൊന്നതാകട്ടെ പെൺകുട്ടിയെ അറിയുക പോലും ചെയ്യാത്ത ഒരു 15 വയസുകാരനും. സോഷ്യൽ മീഡിയയുടെ സാമൂഹിക ആഘാതത്തെ പറ്റിയുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായിരിക്കുകയാണ്.
ആഴ്ച്ചകളോളം കൊല്ലപ്പെട്ട പെൺകുട്ടി തന്റെ രണ്ട് സുഹൃത്തുക്കളുമായി ഫേസ്ബുക്കിൽ വാദപ്രതിവാദങ്ങൾ നടത്തി കലഹിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. കലഹം മൂത്ത് വിദ്വേഷം കടുത്തപ്പോൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾ കുട്ടിയെ വക വരുത്താൻ തീരുമാനിക്കുകയും ഇതിനായി ഫേസ്ബുക്ക് വഴി തന്നെ ഒരു വാടക കൊലയാളിയെ കണ്ടെത്തുകയും ചെയ്തു. 1000 യൂറോയാണ് ഇവർ പ്രതിഫലമായി പെൺകുട്ടിയെ വധിക്കാനുള്ള കരാർ ഏറ്റെടുത്ത 15 കാരനായ ഡച്ച് ബാലന് വാഗ്ദാനം ചെയ്തത്.
ഡച്ച് ബാലനെ കോടതി ഒരു വർഷം ദുർഗുണ പാഠശാലയിൽ തടവിന് വിധിച്ചു. തന്റെ മകളുടെ ജീവന് പകരമായി ബാലന് വെറും ഒരു വർഷം തടവ് നൽകിയതിൽ പെൺകുട്ടിയുടെ പിതാവിന് അമർഷമുണ്ട്. എന്നാൽ നെതർലൻഡ്സിലെ നിയമപ്രകാരം കുട്ടികൾക്ക് നൽകാവുന്ന പരമാവധി ശിക്ഷയാണ് ഇത്.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, കുട്ടികള്‍, കുറ്റകൃത്യം

- ന്യൂസ് ഡെസ്ക്
വായിക്കുക: തട്ടിപ്പ്, പാക്കിസ്ഥാന്

ടെഹറാൻ : അമേരിക്കയുടെ വിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ശാസ്ത്ര – സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പാക്കുന്ന കരാറിൽ ഇറാനും ഉത്തര കൊറിയയും ഒപ്പു വെച്ചു. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സംയുക്തമായി ശാസ്ത്ര സാങ്കേതിക പരീക്ഷണ ശാലകൾ സ്ഥാപിക്കുകയും വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി, ഊർജ്ജം, ഭക്ഷണം, കൃഷി എന്നീ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറുകയും ചെയ്യും. ഇറാൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ്, ഉത്തര കൊറിയയുടെ ഭരണത്തലവൻ കിം യോങ് നാം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്. ഉത്തര കൊറിയയ്ക്കും ഇറാനും പൊതു ശത്രുക്കളാണ് ഉള്ളത് എന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അൽ ഖമേനി അറിയിച്ചതായി ഇറാൻ ടെലിവിഷൻ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: ഇറാന്, ഉത്തര കൊറിയ

ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വാത്തയില്‍ ജഡ്ജിയടക്കം മൂന്ന് പേരെ അക്രമികള്‍ വെടിവെച്ച് കൊന്നു. സെഷന്‍സ് ജഡ്ജിയായ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഡ്രൈവറും അംഗരക്ഷകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതികള്‍ക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചു. ആരും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല
- ഫൈസല്‍ ബാവ
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പാക്കിസ്ഥാന്