ന്യൂഡല്‍ഹി : കര്‍ണാടക ചീഫ് ജസ്റ്റിസ് പി. ഡി. ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഈ ആരോപണത്തെ തുടര്‍ന്ന്‍ ദിനകരനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് തടഞ്ഞിരുന്നു, ദിനകരനെ ഇംപീച് ചെയ്യുന്നതിന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി അനുമതിയും നല്‍കിയിരുന്നു. ഭൂമി ഇടപാടില്‍ ഉള്പെട്ടതിനെ തടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിള്‍ നിന്നും വിട്ടു നില്‍ക്കുക യായിരുന്നു. ഡല്‍ഹി ഹൈക്കോടതി യിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മദന്‍ ഇ. ലോക്കോറിനെ കര്‍ണാടക ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.



ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്ന് മുതല്‍ വിദ്യാഭാസം കുട്ടികളുടെ മൌലികാവകാശമാകും. ആറു വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൌലികാവകാശം ആക്കുന്ന നിയമം ഇന്ന് (ഏപ്രില്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാത്ത ഒരു കോടിയോളം കുട്ടികള്‍ക്ക് ഇതോടെ വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആവും. ഇവരെ സ്കൂളില്‍ അയക്കാനുള്ള ബാധ്യത ഇനി സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാകും. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്നും അതിനാല്‍ ഈ നിയമം ചരിത്രപരമായി സുപ്രധാനമായ ഒന്നാണെന്നും നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. വിദ്യാഭാസ രംഗത്ത് രാഷ്ട്രത്തിനു ഇത് വീണ്ടും വിധിയുമായി ഒരു മുഖാമുഖമാണ് എന്ന് 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് ജവഹര്‍ ലാല്‍ നെഹ്‌റു നടത്തിയ പ്രശസ്തമായ വരികള്‍ കടമെടുത്ത് കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.
ഗോധ്രയില്‍ തീവണ്ടി കത്തിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂ ട്ടര്‍മാരായി സര്‍ക്കാര്‍ നിയമിച്ച മൂന്ന് അഭിഭാഷകര്‍ക്ക് വിശ്വ ഹിന്ദു പരിഷദ്, ബജ്‌റംഗ് ദള്‍, ബി. ജെ. പി. എന്നീ കക്ഷികളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന കാര്യം 2002ലെ ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തതിനു തൊട്ടു പിറകെ ഈ മൂന്നു അഭിഭാഷകരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വി. പി. ആത്രെ, പിയുഷ് ഗാന്ധി, എച്ച്. എം. ധ്രുവ് എന്നിവരാണ് ചോദ്യം ചെയ്യലിനു വിധേയമായത്. കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക
റായ് ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.
























