

- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യ, കുറ്റകൃത്യം, വിമാനം, വിവാദം

മുംബൈ : മാർച്ച് 12 1993. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടന്ന ദിനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ നടുക്കിയ 13 ബോംബ് സ്ഫോടനങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ഭീകരർ സംഘടിതമായി നടത്തിയത്. 250 പേർ കൊല്ലപ്പെട്ടു 700 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ദാവൂദ് ഇബ്രാഹിമിന്റെ കുപ്രസിദ്ധമായ ഡി കമ്പനിയായിരുന്നു സ്ഫോടനങ്ങൾക്ക് പുറകിൽ. ദുബായിൽ വെച്ചാണ് ഭീകരരെ ഈ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. ആയുധങ്ങൾ എത്തിച്ചു കൊടുത്തത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. യും.
പ്രധാന പതികളായ ദാവൂദ് ഇബ്രാഹിമിനേയോ ദാവൂദിന്റെ അനുചരനായ ടൈഗർ മേമനേയോ അറസ്റ്റ് ചെയ്യാൻ ഇന്ത്യക്കായില്ലെങ്കിലും സ്ഫോടന പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ സൂക്ഷിച്ചു വെച്ച് ഭീകരരെ സഹായിച്ച ഒട്ടേറെ പേരെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ഇവർക്കെതിരെ ഭീകര വിരുദ്ധ നിയമം (TADA – Terrorist and Disruptive Activities (Prevention) Act) പ്രകാരം കേസെടുക്കുകയും സുപ്രീം കോടതി ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.
ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചവരിൽ ഒരാൾക്ക് വേണ്ടി ഇപ്പോൾ ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ രംഗത്തു വന്നിരിക്കുന്നു. അറസ്റ്റിലായ 100 ഓളം പേരിൽ ഇയാൾക്കെതിരെ മാത്രം ഭീകര വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണാ വേളയിൽ തന്നെ നീക്കം ചെയ്യാൻ ഇയാളുടെ പണക്കൊഴുപ്പിനും താര പ്രഭയ്ക്കും കഴിഞ്ഞു. ഈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഫോണിൽ ബന്ധപ്പെടുകയും, ഇവരെ നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ആളാണ് ഇയാൾ.
ഇതാണ് സഞ്ജയ് ദത്തിന്റെ കഥ. ഇന്ത്യയിലെ അതി ശക്തമായ ബോളിവുഡ് സിനിമാ വ്യവസായമാണ് ഇയാളുടെ തൊഴിൽ മേഖല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇയാൾക്കെതിരെ ഇപ്പോൾ പിന്തുണയുമായി പല പ്രമുഖരും രംഗത്ത് വന്നത്. ഇത്തരമൊരു കേസിൽ പ്രതിയുടെ മാതാ പിതാക്കൾ സിനിമാ നടന്മാർ ആയിരുന്നു എന്നതോ അച്ഛനും സഹോദരിയും പാർലമെന്റ് അംഗങ്ങളാണ് എന്നതോ പ്രധാനമാവാൻ പാടില്ലാത്തതാണ്.
എന്നിട്ടും സഞ്ജയ് ദത്തിന് വേണ്ടി ഏറ്റവും ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നത് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്നെയാണ്.
സഞ്ജയ് ദത്തിനെ 5 കൊല്ലം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്കകം ജസ്റ്റിസ് കട്ജു മഹാരാഷ്ട്രാ ഗവർണർക്ക് കത്തയച്ചു. സഞ്ജയ് ദത്തിനെ ഭരണഘടനയുടെ 161ആം വകുപ്പിലെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന് കാരണമായി പറഞ്ഞത് ഇവയും:
1. സഞ്ജയ് ദത്ത് ഇത്രയും നാൾ കൊണ്ട് “ഒരുപാട്” കഷ്ടതകൾ അനുഭവിച്ചു.
2. ഒട്ടേറെ ആക്ഷേപങ്ങളും മാനഹാനിയും അനുഭവിച്ചു.
3. ഒരു പാട് തവണ കോടതിയിൽ പോകേണ്ടി വന്നു.
നിയമം ഭേദിച്ചാൽ കോടതിയിൽ പോകേണ്ടി വരും എന്ന് മറ്റാരേക്കാളും നന്നായി ജസ്റ്റിസ് കട്ജുവിന് അറിയാം. മറ്റ് പ്രതികളും “ഒരുപാട്” അനുഭവിച്ചില്ലേ ജസ്റ്റിസ് കട്ജു?
4. വിദേശത്ത് ഷൂട്ടിങ്ങിന് പോകാൻ സഞ്ജയ് ദത്തിന് കോടതിയുടെ അനുമതി തേടേണ്ടി വന്നു.
5. അദ്ദേഹത്തിന് ബാങ്ക്‍ ലോൺ ലഭിക്കുന്നില്ല.
6. ഇതിനോടകം അദ്ദേഹം18 മാസം ജയിലിൽ കഴിഞ്ഞു.
ഇതിലെന്താ അദ്ഭുതം? ജാമ്യം ലഭിച്ച അദ്ദേഹം തന്റെ തൊഴിൽ ചെയ്ത് ഒട്ടേറെ പണം സമ്പാദിച്ചു. പിന്നെ 18 മാസം എന്നത് ഇദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ 18 ശതമാനം മാത്രമേ ആവുന്നുള്ളൂ.
7. സഞ്ജയ് ദത്തിന് ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുണ്ട്.
ഭീകര വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരു വർഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. സുപ്രീം കോടതിയിൽ നിന്നും അന്തിമ വിധി വരുമെന്ന് അറിഞ്ഞിട്ടും കുടുംബ ജീവിതവുമായി മുന്നോട്ട് പോവാൻ ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. പിന്നെങ്ങനെ ഒരു കുടുംബം ഉണ്ട് എന്നത് ഇയാൾക്ക് മാപ്പ് നൽകാൻ കാരണമാവും?
8. ഇയാൾ ഭീകരനാണെന്നോ ഇയാൾക്ക് മുംബൈ സ്ഫോടനത്തിൽ പങ്കുണ്ടെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.
ശരിയാണ്. എന്നാൽ ആയുധ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പോലെ ഭീകര വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾക്കെതിരെ ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ നീക്കം ചെയ്തതിനെ ഒട്ടേറെ നിയമ വിദഗ്ദ്ധർ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ അനധികൃതമായി ആയുധം കൈവശം വെയ്ക്കുന്നത് തന്നെ അത്യന്തം കുറ്റകരമാണ് എന്നിരിക്കെ മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചത് അതീവ ഗുരുതരം തന്നെ. സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി ഇയാൾ നേരിട്ട് കാണുകയും സംസാരിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ കുറ്റം കൂടുതൽ സങ്കീർണ്ണമാവുന്നു.
9. ഇയാളുടെ അച്ഛനും അമ്മയും സമൂഹ നന്മയ്ക്കായി പ്രവർത്തിച്ചവരാണ്.
അതുകൊണ്ടെന്താ? ഇവരുടെ സദ്കർമ്മങ്ങളുടെ പുണ്യം ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെ ലഘൂകരിക്കും എന്നാണോ ജസ്റ്റിസ് കട്ജു ഉദ്ദേശിക്കുന്നത്? ജ്യോതിഷത്തിൽ ഇങ്ങനെ പറയാം. എന്നാൽ നിയമത്തിൽ ഇങ്ങനെയൊന്നുമില്ല. അത് ജസ്റ്റിസിന് അറിയില്ലേ?
10. സഞ്ജയ് ദത്ത് തന്റെ സിനിമകളിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കുകയും മഹാത്മജിയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.
???????????. കാര്യങ്ങൾ ഇതിലും അപഹാസ്യമാവുന്നതെങ്ങനെ? മുന്നാഭായ് സഞ്ജയ് ദത്ത് അഭിനയിച്ച ഒരു ഹിന്ദി സിനിമയിലെ സാങ്കൽപ്പിക കഥാപാത്രമാണ്. ഖൽ നായൿ മുതലായ സിനിമകളിൽ ഒട്ടേറെ ദുഷ്ട കഥാപാത്രങ്ങളേയും ഇയാൾ അവതരിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട്?
ജസ്റ്റിസ് മാർക്കണ്ഡേയ കട്ജും കേവലം വൈകാരികമായാണ് ഇതിനെ സമീപിക്കുന്നത്. നിയമപരമായി സഞ്ജയ് ദത്തിനെ പിന്തുണയ്ക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യത്തോടെ തന്നെയാവണം അദ്ദേഹം ഈ തന്ത്രം സ്വീകരിച്ചത്. അല്ലാതെ നിയമം അറിയാഞ്ഞിട്ടാവാൻ വഴിയില്ലല്ലോ.
ഇതിനിടെ സഞ്ജയ് ദത്തിന് മാപ്പ് നൽകുകയാണെങ്കിൽ ദാവൂദിന്റെ അനുചരൻ അബു സലെം ഏൽപ്പിച്ച ബാഗിൽ ആയുധങ്ങളാണ് എന്നറിയാതെ സൂക്ഷിക്കുകയും ഇതേ കേസിൽ സഞ്ജയ് ദത്തിനോടൊപ്പം പിടിയിലാവുകയും ചെയ്ത തന്റെ 71 കാരിയായ അമ്മൂമ്മയേയും വിട്ടയയ്ക്കണം എന്ന് കേസിലെ ഒരു പ്രതിയായ സൈബുന്നിസാ ഖാസിയുടെ മകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മാപ്പ് നൽകാനുള്ള ഗവർണ്ണറുടെ പ്രത്യേക അധികാരവും നിയമ വിശകലനത്തിന് വിധേയമാണ് എന്നും ഇത് പൊതു നന്മയ്ക്കായി മാത്രം പ്രയോഗിക്കാൻ ഉള്ളതാണ് എന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
- ജെ.എസ്.

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം വിവാദത്തിൽ. സീനിയോറിറ്റി മറികടന്നു മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് അടക്കം രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാർ ആക്കിയതിന് എതിരെ പരാതിയുമായി ഗുജറാത്തിലെ അഭിഭാഷകർ രംഗത്ത് വന്നു. നിയുക്തരായ രണ്ടു പേരേക്കാൾ സീനിയറായ മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ മറികടന്നാണ് ഈ നിയമനം എന്നും അതിനാൽ നിയമനം റദ്ദാക്കണം എന്നുമാണ് പരാതിക്കാരുടെ ആവശ്യം.
രാഷ്ട്രപതിയും സര്‍ക്കാറും അംഗീകരിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ ചോദ്യം ചെയ്ത് ഗുജറാത്തിലെ അഭിഭാകര്‍ പ്രമേയം പാസാക്കി രാഷ്ട്രപതിക്ക് അയച്ചിരിക്കയാണ്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കുര്യന്‍ ജോസഫ്, ആന്ധ്ര പ്രദേശ് ഹൈക്കോടതി ജഡ്ജി സി. ജെ. പിനാകിയു ചന്ദ്ര ഘോസെ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ ഇവരേക്കാൾ സീനിയർ ഹൈക്കോടതി ജഡ്ജിമാരായ ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബറിന്‍ ഘോഷ്, മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ശാന്തിലാല്‍ ഷാ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ എന്നിവരെയാണ് മറി കടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ഗുജറാത്തിലെ അഭിഭാഷക അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭട്ടാചാര്യയുടെ സിനിയോറിറ്റി, സത്യസന്ധത, സമര്‍പ്പണം എന്നിവ പരിഗണിച്ചില്ലെന്ന് ആരോപിച്ചിട്ടുണ്ട്. സിനിയോറിറ്റി മറികടന്ന് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ഇതാദ്യമായാണെന്നും പരാതിയിൽ പറയുന്നു.
- ഫൈസല്‍ ബാവ
കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. കുര്യനെ തന്റെ അംബാസഡര്‍ കാറിലാണ് കുമളി ഗസ്റ്റ് ഹൌസില്‍ എത്തിച്ചതെന്നും അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചിലവഴിച്ചെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് നേതാവ് ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യനുമായി ബന്ധപ്പെട്ടതെന്ന് ധര്‍മ്മരാജന്‍ വ്യക്തമാക്കുന്നു. ഉണ്ണി, ജമാല്‍ എന്നിവരും കൂടെ ഉണ്ടായിരുന്നതായും ബാജി എന്നത് മറ്റൊരു വ്യക്തിയാണെന്നും ഇയാള്‍ പറയുന്നു.
കേസന്വേഷിച്ച സിബി മാത്യൂസ് കുര്യന്റെ പേരു പറയരുതെന്ന് ആവശ്യപ്പെട്ടതായും അന്വേഷണ സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തുന്നു.കുര്യന്റെ പേരു പറയണമെന്ന് അന്വേഷണ സംഘത്തിലെ കെ.കെ. ജോഷ്വ ആവശ്യപ്പെട്ടു.കുര്യനു മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ നല്‍കിയത് കള്ളമൊഴിയാണെന്നും ധര്‍മ്മ രാജന്‍ പറയുന്നുണ്ട്.
സൂര്യനെല്ലി കെസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ധര്‍മ്മരാജന്‍. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
കേസില്‍ താന്‍ ഒഴികെ മറ്റുള്ളവരെല്ലാം രക്ഷപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തി കീഴടങ്ങുമെന്ന് ധര്‍മ്മരാജന്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുമായി ചാനല്‍ അഭിമുഖം പുറത്തു വന്നതോടെ സൂര്യനെല്ലി കേസിലെ കുര്യന്റെ പങ്ക് സംബന്ധിച്ചുള്ള വിവാദങ്ങള്‍ വീണ്ടും കൊഴുക്കുകയാണ്. സി.പി.എം നേതൃത്വം കുര്യനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി കുര്യന്‍ വിഷയത്തില്‍ രണ്ടു തട്ടിലാണ്. ബി.ജെ.പി കേരള ഘടകം കുര്യനെതിരെ ശക്തമായി വാദിക്കുമ്പോല്‍ ദേശീയ നേതൃത്വം അനുകൂലമായ സമീപനമാണ് സീകരിക്കുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. നിയമസഭ ഇന്നും സൂര്യനെല്ലി വിഷയത്തില്‍ പ്രക്ഷുബ്ദമാണ്.
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, പ്രതിഷേധം, വിവാദം, സ്ത്രീ
ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി അധികൃതര്‍. സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മദനിയെ കാര്‍ഡിയോളജി വിദഗ്ദര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവിധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇനിയും കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തും. പരിശോധനാഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ അദ്ദേഹത്തെ സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും.
ഭാര്യ സൂഫിയാ മദനിയും മകന്‍ ഉമര്‍ മുഖ്‌താറും മഅദനിയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൌകര്യം ആശുപത്രിയില്‍ നിന്നും തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ഫോടനക്കേസ് പ്രതിയായതിനാല്‍ മദനിയ്ക്ക് കനത്ത പോലീസ് കാവലുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസ് മഅദനിയെ അറസ്റ്റു ചെയ്തത്. കേസിന്റെ വിചാരണ കര്‍ണ്ണാടകയിലെ കോടതിയില്‍ നടന്നു വരികയാണ്.
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, കോടതി, തീവ്രവാദം, വിവാദം