സിംഗപ്പൂര്‍ : പഞ്ചാബിലെ ഒരു പ്രബല വ്യാപാര ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേട് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയ മലയാളി എന്‍ജിനിയര്‍ കഴിഞ്ഞ നാല് മാസമായി പ്രാണ രക്ഷാര്‍ത്ഥം നാട് വിട്ടു സിംഗപ്പൂരില്‍ കഴിയുകയാണ്. എറണാകുളം കടവന്ത്ര സ്വദേശിയായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനാണ് ഈ ദുര്‍വിധി.
തന്റെ ജീവിതത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന സംഭവങ്ങള്‍ സാംദീപ് സിംഗപ്പൂരില്‍ നിന്നും ടെലിഫോണ്‍ വഴി e പത്രത്തോട് വിശദീകരിച്ചു. പ്രബലരായ ഒരു പഞ്ചാബി കുടുംബത്തിന്റെ ഡല്‍ഹിയിലെ ജെയ് പോളികെം എന്ന പെട്രോ കെമിക്കല്‍ സ്ഥാപനത്തില്‍ രണ്ടു വര്ഷം മുന്‍പാണ് സാംദീപ് ജോലിക്ക് ചേര്‍ന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തെ കമ്പനിയുടെ ശാഖ തുടങ്ങാനുള്ള ദൌത്യം നല്‍കി അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക് പറഞ്ഞയച്ചു. എന്നാല്‍ അന്ന് മുതല്‍ തന്നെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹത്തിന് സംശയങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീട് 2009 ജനുവരിയില്‍ സാംദീപ് കമ്പനിയുടെ സിംഗപ്പൂര്‍ ശാഖയിലേക്ക് പെട്രോ കെമിക്കല്‍ വിഭാഗം വൈസ് പ്രസിഡണ്ടായി സ്ഥലം മാറി വന്നു. കമ്പനിയുടെ വ്യാപാര രീതിയില്‍ സംശയം ഉണ്ടായിരുന്ന സാംദീപിന് ഏറെ വൈകാതെ തന്നെ കമ്പനി നടത്തുന്ന ഒട്ടേറെ ക്രമക്കേടുകളെ കുറിച്ച് ബോധ്യം വന്നു.

സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്
2009 സെപ്തംബറില്‍ ജോലി രാജി വെച്ച സാംദീപ് നവമ്പറില്‍ ഈ വിവരങ്ങള്‍ മതിയായ തെളിവുകളും രേഖകളും അടക്കം സിംഗപ്പൂര്‍ കൊമ്മേഴ്സ്യല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് (CAD), കറപ്റ്റ് പ്രാക്ടീസസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (CPIB) എന്നീ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വകുപ്പുകളെ അറിയിച്ചു. കമ്പനിയുടെ ആസ്ഥാനം ഡല്‍ഹിയില്‍ ആയതിനാല്‍ ഈ വിവരങ്ങളെല്ലാം സാംദീപ് ഇന്ത്യന്‍ അധികൃതരെയും അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് (DRI), ഡയറക്ടറേറ്റ് ഓഫ് എന്ഫോഴ്സ്മെന്റ്റ് (DoE), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (FIA) എന്നീ വകുപ്പുകള്‍ക്കാണ് സാംദീപ് ഈ വിവരങ്ങള്‍ കൈമാറിയത്.
കമ്പനിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത സാംദീപിനെതിരെ 2010 ഫെബ്രുവരി 5ന് കമ്പനി ഡയറക്ടര്‍മാര്‍ പഞ്ചാബ് പോലീസില്‍ പരാതി നല്‍കി. സാംദീപിന്റെ ഒരു സഹ പ്രവര്‍ത്തകനായ അമര്‍ദീപ് സിംഗ് ഒപ്പിട്ടു നല്‍കിയ കടലാസുകള്‍ ഉപയോഗിച്ചാണ് ഈ പരാതികള്‍ പോലീസിനു നല്‍കിയത്. കമ്പനിയുടെ പേരില്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ച് അതില്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. സാംദീപ് ഒരിക്കലും പഞ്ചാബില്‍ ജോലി ചെയ്തിട്ടില്ല എന്നിരിക്കെ ഈ പരാതി പഞ്ചാബിലെ രാജ്പുര പോലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്തത് കമ്പനി ഉടമകള്‍ക്ക് ഇവിടെയുള്ള അവരുടെ സ്വാധീനം ഉപയോഗിക്കാനാണെന്ന് സാംദീപ് വിശദീകരിക്കുന്നു.
തന്നെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മന്‍മോഹന്‍ ശര്‍മ കൊച്ചിയില്‍ എത്തിയതും, കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ഗേറ്റ്‌വേ ഹോട്ടലില്‍ തങ്ങിയതും കമ്പനിയുടെ സ്ഥിരം ട്രാവല്‍ ഏജന്റ് മുഖാന്തിരമാണ്. കമ്പനി ചിലവില്‍ രാജ്യമെങ്ങും സാംദീപിനു വേണ്ടി പോലീസ് വേട്ടയാടി. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട സാംദീപ് സിംഗപ്പൂരിലേക്ക് താമസം മാറിയിരുന്നു. തന്റെ നാടിനേക്കാള്‍ സുരക്ഷിതമാണ് സിംഗപ്പൂര്‍ എന്നതാണ് തന്നെ ഏറെ ദുഖിപ്പിക്കുന്നത് എന്ന് സാംദീപ് ഏറെ വിഷമത്തോടെ e പത്രത്തോട് പറഞ്ഞു.
തന്റെ കുടുംബത്തെയും പോലീസ് വെറുതെ വിട്ടില്ല. പ്രായമായ തന്റെ അമ്മയെയും (മറിയാമ്മ മാത്യു) കേസില്‍ പോലീസ് പ്രതിയായി കൂട്ടിച്ചേര്‍ത്തു. കടവന്ത്രയിലെ വീട്ടില്‍ ഗുണ്ടകള്‍ വന്നു മകനോട് ഒത്തുതീര്‍പ്പിന് തയ്യാറാവാന്‍ പറയണമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി. താന്‍ നാട്ടില്‍ കാലുകുത്തിയാല്‍ തന്നെ പിടിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എച്ച്. ഐ. വി. പോസിറ്റീവായ തന്റെ സുഹൃത്തായ രാജേഷിനെ (യഥാര്‍ത്ഥ പേരല്ല) പോലീസ് അറസ്റ്റ് ചെയ്തു പഞ്ചാബിലേക്ക് കൊണ്ട് പോയി ഒരു മാസത്തോളം മര്‍ദ്ദിച്ചു. പോലീസ് ബെല്‍റ്റ് ഊരി തന്നെ അടിക്കുമ്പോള്‍ അത് കാണാന്‍ കമ്പനി ഉടമയും വരാറുണ്ടായിരുന്നു എന്ന് രാജേഷ് പറയുന്നു.
താന്‍ കയ്യൊപ്പിട്ട കടലാസുകള്‍ ദുരുപയോഗം ചെയ്താണ് സാംദീപിനെതിരെ പോലീസില്‍ പരാതി നല്‍കിയത് എന്ന് മനസ്സിലാക്കിയ അമര്‍ദീപ് സിംഗ് ഈ കാര്യം കമ്പനി ഉടമകളോട് തിരക്കിയതിനെ തുടര്‍ന്ന് ഏറെ വാക്കേറ്റം ഉണ്ടാവുകയും, അമര്‍ദീപ് സിംഗ് കമ്പനിയില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടൊരു ദിവസം കമ്പനി ഉടമകള്‍ ഇയാളെ കമ്പനിയിലേക്ക് വിളിച്ചു വരുത്തി ഏറെ മര്‍ദ്ദിച്ചു. ബെല്‍റ്റ് ഊരി അടിച്ചു അവശനാക്കി, തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും ഐഫോണും അടക്കം എല്ലാം ഇവര്‍ കവര്‍ന്നെടുത്തു. ഏതാനും ദിവസത്തിനകം ഇയാളുടെ പേരും പഞ്ചാബ് പോലീസ് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തി.
തന്റെ പേരിലുള്ള എഫ്. ഐ. ആര്‍. നിര്‍വ്വീര്യമാക്കണം എന്ന് കാണിച്ചു സാംദീപ് പഞ്ചാബ് ഹൈക്കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും, കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് ഹൈക്കോടതിയിലെ നടപടികള്‍ മനപൂര്‍വ്വം വൈകിക്കുന്ന സമീപനമാണ് കമ്പനി ഉടമകള്‍ സ്വീകരിച്ചു വരുന്നത്. ഇത് മൂലം കേസ് അനന്തമായി നീളുകയാണ് എന്ന് സാംദീപ് പറയുന്നു.
മുപ്പത്തി ഒന്പതുകാരനായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസ് 1994ല്‍ തൃശൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടിയതാണ്. തുടര്‍ന്ന് 13 വര്‍ഷത്തോളം റിലയന്‍സില്‍ ജോലി ചെയ്ത ശേഷമാണ് ജെയ് പോളികെം എന്ന കമ്പനിയില്‍ വൈസ് പ്രസിഡണ്ടായി ജോലിയില്‍ പ്രവേശിച്ചത്.



ബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ മേധാവിയായ ആദ്ധ്യാത്മിക ഗുരു രവിശങ്കറിന്റെ പ്രാണഭീതിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ, പോള്‍ ഫെര്‍ണാണ്ടസ് എന്ന ഒരാളുടെ ഏതാണ്ട് 15 ഹെക്ടര്‍ സ്ഥലം ആശ്രമം കൈയ്യേറി എന്നാണു പുതിയ വെളിപ്പെടുത്തല്‍.
ബാംഗ്ലൂര്‍ : വിവാദ സ്വാമി നിത്യാനന്ദ ജെയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് “ലോക സമാധാനത്തിന്” ഉള്ള “പഞ്ച തപസ് പൂജ” ചെയ്യാനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ നടികളുമായുള്ള ലൈംഗിക ആരോപണങ്ങള്‍ തെളിവായി വീഡിയോ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് പിടിയിലായ നിത്യാനന്ദയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ നിത്യാനന്ദന്‍ ഉടന്‍ തന്നെ ലോക സമാധാനത്തിനായുള്ള ഒരു പൂജയും തുടങ്ങിയെങ്കിലും ഒട്ടേറെ കേസുകള്‍ തനിക്കെതിരെയുള്ള ഇയാള്‍ക്ക് അടുത്തൊന്നും പോലീസ് സമാധാനം നല്‍കാന്‍ ഇടയില്ല. ഇയാള്‍ക്കെതിരെ പുതുശേരിയില്‍ നിലവിലുള്ള ഒരു കേസിന് പുറമെ ചെന്നൈയില്‍ രണ്ടോ മൂന്നോ കേസുകള്‍ വേറെയും ഉണ്ടെന്നാണ് ഇയാളുടെ അഭിഭാഷകനായ വിവേകാനന്ദ് ഗുപ്ത പറയുന്നത്. ഇതില്‍ ശ്രീ പെരംബത്തൂരില്‍ നിന്നുള്ള ഒരു സ്വകാര്യ അന്യായവും പെടും.
ബാംഗ്ലൂര്‍ : തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വാദം പോലീസ് അംഗീകരിക്കുന്നില്ല. പോലീസിനു പറയാനുള്ളത് മറ്റൊരു കഥയാണ്. രവിശങ്കറിന്റെ ആശ്രമത്തിനു സമീപം താമസിക്കുന്ന ഡോ. മഹാദേവ പ്രസാദ് എന്നയാള്‍ ബാംഗ്ലൂര്‍ക്ക് പോകാനായി തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വഴി മുടക്കി മൂന്നു നാല് പട്ടികള്‍ നില്‍ക്കുന്നതായി കണ്ടു. ഇവയെ വിരട്ടി ഓടിക്കാനായി ഇയാള്‍ തന്റെ ലൈസന്‍സുള്ള .32 റിവോള്‍വര്‍ പുറത്തെടുത്ത് പട്ടികള്‍ക്ക് നേരെ മൂന്നു തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒരു ബുള്ളറ്റാണ് ലക്‌ഷ്യം തെറ്റി 2500 അടി അകലെയുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ എത്തിയത്. .32 റിവോള്‍വറിലെ ബുള്ളറ്റിന് 4000 അടി വരെ ദൂരം സഞ്ചരിക്കാനാവും എന്ന് പോലീസ് അറിയിച്ചു.
























