
ബാംഗ്ലൂര്‍ : കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് രാത്രി കൂടി നഗ്നനായി ഉറങ്ങും. കഴിഞ്ഞ രണ്ടു രാത്രികളിലും അദ്ദേഹം വെറും തറയില്‍ നഗ്നനായാണ് ഉറങ്ങിയത്. ആഭിചാര ക്രിയകളിലൂടെ തന്നെ എതിരാളികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി ഇതിനു പരിഹാരമായി ഭാനു പ്രകാശ് ശര്‍മ്മ എന്ന പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ വിധാന്‍ സഭയുടെ പരിസരത്ത് ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പാണ് ഇവിടെ ദുര്‍മന്ത്രവാദം ചെയ്തത്. ഈ അന്വേഷണം എവിടെയും എത്തിയില്ല. അന്ന് അത് തന്റെ എതിരാളികള്‍ തനിക്കെതിരെ ചെയ്തതാണ് എന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.
തന്റെ ജീവന്‍ അപകടത്തിലാണെന്നും തന്നെ ആഭിചാരം കൊണ്ട് വക വരുത്താന്‍ എതിരാളികള്‍ ശ്രമിക്കുന്നുണ്ട് എന്നും വിധാന്‍ സഭയില്‍ നിന്നും വീട്ടിലേക്ക് സഞ്ചരിക്കാന്‍ തനിക്ക് ഭയമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യ പ്രസ്താവനയും നടത്തിയിരുന്നു.
ശത്രുക്കള്‍ ആഭിചാരം നടത്തുന്നതിനെതിരെ യെദ്യൂരപ്പയുടെ രക്ഷയ്ക്കെത്തിയത് അദ്ദേഹത്തിന്റെ “കുടുംബ പൂജാരി” ആയ ഭാനു പ്രകാശ് ശര്‍മ്മയാണ്. വൃശ്ചിക രാശിയില്‍ ജനിച്ച മുഖ്യമന്ത്രിയ്ക്ക് രാഹുവിന്റെ അപഹാരം തുടങ്ങുന്നതോടെ മാനഹാനിയും ശത്രു ദോഷവും സംഭവിക്കാം എന്നാണ് പൂജാരി പറയുന്നത്. ഇതിനു പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണം. അമാവാസിക്ക് മുന്‍പുള്ള മൂന്നു രാത്രികളില്‍ അദ്ദേഹം നഗ്നനായി വെറും തറയില്‍ ഉറങ്ങണം. പൂര്‍ണ നഗ്നനായി നദിയില്‍ മുങ്ങി 12 തവണ സൂര്യ നമസ്കാരം ചെയ്യണം. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചന്ദ്രിക യജ്ഞം നടത്തണം. ഗണപതിക്ക് ഒരു ലക്ഷം മോദകങ്ങള്‍ സമര്‍പ്പിക്കുന്ന ലക്ഷ മോദക ഗണപതി ഹോമവും നടത്തണം. ഇതാണ് പൂജാരി നിര്‍ദ്ദേശിച്ച പരിഹാരം.
ഇതെല്ലാം ചെയ്യാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായിരുന്നു കഴിഞ്ഞ രാത്രികളിലെ നഗ്നമായ ഉറക്കം.
താന്‍ മുഖ്യമന്ത്രിക്കെതിരെ ആഭിചാരം ചെയ്തു എന്ന ആരോപണ ത്തിനെതിരെ കോണ്ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സിദ്ധ രാമയ്യ കോടതിയെ സമീപിക്കുകയാണ്. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ് എന്ന് സിദ്ധരാമയ്യ പറയുന്നു. അന്ധ വിശ്വാസിയായ ഒരു മുഖ്യമന്ത്രി കര്‍ണ്ണാടകത്തിന് അപമാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.




തൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. “ന്യൂറോണ്‍” എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ് ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകരും,പരിസ്ഥിതി പ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും അടക്കം ഉള്ള ജനങ്ങളില്‍ നിന്നും ബി ടി വഴുതനയ്ക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം അനുമതി നല്‍കേണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ബി ടി വഴുതനങ്ങക്ക് അനുകൂലമായി സംസാരിച്ചതിനു കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് പലയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കേരളമുള്‍പ്പെടെ ഒമ്പതോളം സംസ്ഥാനങ്ങള്‍ ഇതിനോടകം ബി ടി വഴുതനങ്ങ തങ്ങള്‍ നിരോധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
























