കോൺഗ്രസിന്റെ നാണം മറച്ച് കേരളം

May 17th, 2014

voting-machine-epathram

തിരുവനന്തപുരം: രാജ്യമാകെ തൂത്തെറിയപ്പെട്ടിട്ടും കേരളത്തിൽ കോൺഗ്രസിന് ആശ്വസിക്കാവുന്ന വിധി. ആകെയുള്ള 20 സീറ്റിൽ 12ലും യു. ഡി. എഫ്. വിജയിച്ചു. എൽ. ഡി. എഫിന് 8 സീറ്റ് ലഭിച്ചു. ബി. ജെ. പി. ഇത്തവണയും അക്കൌണ്ട് തുറന്നില്ല. കോൺഗ്രസ് 13 സീറ്റിൽ നിന്നും 9 സീറ്റിലേക്ക് ചുരുങ്ങി. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്രത്തിലെ അതി ദയനീയ പരാജയം കണക്കിലെടുത്താൽ കേരളത്തിലേത് അത്ര വലിയ തോൽവിയായി കണക്കാക്കേണ്ടതില്ല. കൂടാതെ മത്സരിച്ച കേന്ദ്ര മന്ത്രിമാർ എല്ലാവരും വിജയിച്ചു എന്ന് ആശ്വസിക്കാം. മുസ്ലീം ലീഗ് രണ്ടും കേരള കോൺഗ്രസ് (എം) ഒരു സീറ്റും നിലനിർത്തി. എൽ. ഡി. എഫ്. 4 സീറ്റിൽ നിന്നും 8 ലേക്ക് ഉയർന്നു. സി. പി. എം. നാല് സീറ്റുകൾ നിലനിർത്തി. രണ്ടു സ്വതന്ത്രർ അടക്കം 7 സീറ്റ് സി. പി. എമ്മിനും സി. പി. ഐ. ക്ക് ഒരു സീറ്റും നേടാനായി. എങ്കിലും ഭരണ വിരുദ്ധ വികാരം മുതലാക്കാൻ ഇടതിനായില്ല. എം. ബി. രാജേഷിന്റെ മിന്നുന്ന വിജയം ഒഴിച്ചാൽ നഷ്ടങ്ങളാണ് ഏറെയും. രാജ്യത്താകമാനം കോൺഗ്രസ് വിരുദ്ധ വികാരം അലയടിച്ചപ്പോൾ, കാസർക്കോട്ട് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു,

തിരുവനന്തപുരത്ത് സി. പി. ഐ. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി ശശി തരൂര്‍ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി. ജെ. പി. യുടെ ഒ. രാജഗോപാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. തരൂര്‍ 295126 വോട്ടും, രാജഗോപാല്‍ 281264 വോട്ടും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു.

ആറ്റിങ്ങലില്‍ സി. പി. എം. സിറ്റിങ് സ്ഥാനാര്‍ഥി എ. സമ്പത്ത് മണ്ഡലം നിലനിര്‍ത്തി. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ 69806 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സമ്പത്ത് 391346 വോട്ടും ബിന്ദു കൃഷ്ണ 321540 വോട്ടും നേടി.

കൊല്ലത്ത് പി. ബി. അംഗം എം. എ. ബേബിയുടെ തോൽവി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയായി. അവസാന നിമിഷം മുന്നണി വിട്ട് യു. ഡി. എഫിൽ ചേക്കേറിയ ആർ. എസ്. പി. യിലെ എൻ. കെ. പ്രേമചന്ദ്രൻ വൻ വിജയം നേടി. പ്രേമചന്ദ്രൻ 37649 വോട്ടിന്റെ ഭൂരിപക്ഷം നേടി. പ്രേമചന്ദ്രന്‍ അകെ 408528 വോട്ടാണ് നേടിയത്. ബേബി 370879 വോട്ടും ബി. ജെ. പി. യുടെ പി. എം. വേലായുധന്‍ 58671 വോട്ടും പിടിച്ചു.

കോൺഗ്രസിൽ നിന്നും വന്ന പീലിപ്പോസ് തോമസിനെ സ്വതന്ത്രനായി നിര്‍ത്തി വോട്ട് പിടിക്കാനുള്ള ഇടത് തന്ത്രം പത്തനംതിട്ടയില്‍ പാളി. യു. ഡി. എഫ്. സിറ്റിങ് എം. പി. ആന്റോ ആന്റണി 56191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആന്റോ ആന്‍റണിക്ക് 358842 വോട്ടും, പീലിപ്പോസിന് 302651 വോട്ടും ലഭിച്ചു. ബി. ജെ. പി. യുടെ എം. ടി. രമേശ് 138954 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തി.

മാവേലിക്കരയില്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നേല്‍ സുരേഷ് 32737 വോട്ടിന് ചെങ്ങറ സുരേന്ദ്രനെ തോല്‍പിച്ചു. കൊടിക്കുന്നേല്‍ 402432ഉം ചെങ്ങറ 369695ഉം വോട്ടുകള്‍ നേടി. ബി. ജെ. പി. യുടെ പി. സുധീര്‍ 79743 വോട്ട് പിടിച്ചു.

ഏറെ വിവാദങ്ങ ള്‍ക്കൊടുവിലും ആലപ്പുഴയില്‍ സിറ്റിങ് എം. പി. യും കേന്ദ്ര മന്ത്രിയുമായ കെ. സി. വേണുഗോപാല്‍ വിജയിച്ചു. എൽ. ഡി. എഫ്. സ്ഥാനാര്‍ഥി സി. ബി. ചന്ദ്രബാബുവിനെ 19407 വോട്ടിന് വേണുഗോപാല്‍ പരാജയപ്പെടുത്തി. വേണുഗോപാല്‍ 462525ഉം ചന്ദ്രബാബു 443118ഉം വോട്ടുകള്‍ നേടി. ബി. ജെ. പി. യുടെ പിന്തുണയോടെ മത്സരിച്ച ആർ. എസ്. പി. – ബി. യുടെ എ. വി. താമരാക്ഷന്‍ മൂന്നാം സ്ഥാനത്ത് എത്തി.

കോട്ടയത്ത് യു. ഡി. എഫ്. സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് – എമ്മിലെ ജോസ് കെ. മാണി ഭൂരിപക്ഷം ഉയര്‍ത്തി രണ്ടാം തവണയും വിജയം ആവർത്തിച്ചു. 120599 വോട്ടാണ് ഭൂരിപക്ഷം. 2009ല്‍ 71570 വോട്ടായിരുന്നു ഭൂരിപക്ഷം. ജോസ് കെ. മാണി 424194 വോട്ടും മാത്യു ടി. തോമസ് 303595 വോട്ടും നേടി. ബി. ജെ. പി. പിന്തുണയില്‍ മത്സരിച്ച സ്വതന്ത്രന്‍ നോബ്ള്‍ മാത്യു 44357 വോട്ട് പിടിച്ചു. ആപ്പിന്റെ അനില്‍ ഐക്കര 26381 വോട്ട് നേടി.

ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് അട്ടിമറി വിജയം നേടി. പി. ടി. തോമസിനെ മാറ്റിയതും കസ്തൂരിരംഗന്‍ വിഷയവും ഇടത് സ്വതന്ത്രന്റെ വിജയം അനായാസമാക്കി. 50542 വോട്ട് ഭൂരിപക്ഷം നേടിയ ജോയ്സ് 382019 വോട്ടുകള്‍ നേടി. യൂത്ത് കോണ്‍ഗ്രസ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസ് 331477ഉം ബി. ജെ. പി. യുടെ സാബു വര്‍ഗീസ് 50438ഉം വോട്ട് പിടിച്ചു.

എറണാകുളത്ത് സിറ്റിങ് എം. പി. യും കേന്ദ്ര മന്ത്രിയുമായ കെ. വി. തോമസ് 87047 ഭൂരിപക്ഷം ഉയർത്തി രണ്ടാമതും വിജയിച്ചു. ഇടത് സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് (266794) രണ്ടാം സ്ഥാനവും, ബി. ജെ. പി. യുടെ എന്‍. രാധാകൃഷ്ണന്‍ (99003) മൂന്നാം സ്ഥാനവും നേടി. ആപ്പ് സ്ഥാനാര്‍ഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് 51517 വോട്ട് നേടി.

ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനും, സിനിമാ താരവുമായ ഇന്നസെന്‍റ് പ്രമുഖ കോണ്‍ഗ്രസ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ പി. സി. ചാക്കോയെ അട്ടിമറിച്ചു. 13884 വോട്ടാണ് ഇന്നസെന്റിന്റെ ഭൂരിപക്ഷം. പി. സി. ചാക്കോ 344556ഉം ഇന്നസെന്റ് 358440ഉം വോട്ടും നേടി. ബി. ജെ. പി. യുടെ ബി. ഗോപാലകൃഷ്ണന്‍ 92848 വോട്ട് പിടിച്ചു.

തൃശൂരില്‍ സി. പി. ഐ. യുടെ മാനം കാത്ത് സി. എന്‍. ജയദേവന്‍ 38227 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു. ഡി. എഫിലെ കെ. പി. ധനപാലനെ പരാജയപ്പെടുത്തി കന്നി വിജയം നേടി. ജയദേവന്‍ 389209ഉം ധനപാലന്‍ 350982ഉം വോട്ട് കരസ്ഥമാക്കി. ബി. ജെ. പി. യുടെ കെ. പി. ശ്രീശന്‍ 102681 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. പ്രമുഖ എഴുത്തുകാരിയും ആപ്പ് സ്ഥാനാര്‍ഥിയുമായ സാറാ ജോസഫ് 44638 വോട്ട് പിടിച്ചതും ശ്രദ്ധേയമായി.

ആലത്തൂരില്‍ സി. പി. എമ്മിലെ പി. കെ. ബിജു ഭൂരിപക്ഷം വർദ്ധിപ്പിച്ചു കൊണ്ട് മണ്ഡലം നിലനിര്‍ത്തി. യു. ഡി. എഫ്. സ്ഥാനാര്‍ഥി ഷീബയെ 37312 വോട്ടിനാണ് ബിജു തോല്‍പിച്ചത്. ബിജു 411808 വോട്ടും ഷീബ 374496 വോട്ടും നേടി. ബി. ജെ. പി. യുടെ ഷാജുമോന്‍ വട്ടേക്കാട്ട് 87803 വോട്ടുമായി മൂന്നാം സ്ഥാനത്ത്.

പാലക്കാട് എം. ബി. രാജേഷ് 1005300ന്റെ വൻ ഭൂരിപക്ഷത്തിൽ സോഷ്യലിസ്റ്റ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ എം. പി. വീരേന്ദ്ര കുമാറിനെ തോൽപിച്ചു. ബി. ജെ. പി. യുടെ ശോഭാ സുരേന്ദ്രന്‍ 136587 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തി.

പൊന്നാനിയില്‍ മുസ്ലിം ലീഗ് ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവ് വന്നെങ്കിലും ഒരിക്കല്‍ കൂടി ഇ. ടി. മുഹമ്മദ്‌ ബഷീർ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി. അബ്ദു റഹ്മാനെതിരെ വിജയം നേടി. 25410 വോട്ടിന്റെ ഭൂരിപക്ഷമാണ് ബഷീറിനു ലഭിച്ചത്. വി. അബ്ദു റഹ്മാന്‍ 353093 വോട്ടും ബി. ജെ. പി. യുടെ നാരായണന്‍ മാസ്റ്റര്‍ 75212 വോട്ടും നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ പിടിച്ചു.

സ്ഥാനാർഥി നിർണ്ണയത്തിൽ വന്ന എതിർപ്പുകളെ മറി കടന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് വൻ വിജയം നേടി. സി. പി. എമ്മിലെ പി. കെ. സൈനബയെ 194739 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് അഹമ്മദ് പരാജയപ്പെടുത്തിയത്. സൈനബ 242984ഉം വോട്ടും, ബി. ജെ. പി. യുടെ എന്‍. ശ്രീപ്രകാശം 64705 വോട്ടും നേടി.

കോഴിക്കോട് എൽ. ഡി. എഫിലെ എ. വിജയരാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിന്നിലാക്കി യു. ഡി. എഫ്. സ്ഥാനാര്‍ഥി എം. കെ. രാഘവന്‍ സീറ്റ് നിലനിര്‍ത്തി. എം. കെ. രാഘവന്‍ 397615 വോട്ടും എ. വിജയരാഘവന്‍ 380732 വോട്ടും നേടി. ബി. ജെ. പി. യുടെ സി. കെ. പത്മനാഭന്‍ 115760 വോട്ട് പിടിച്ചു.

ഭൂരിപക്ഷം 20870 ആയി കുറഞ്ഞെങ്കിലും യു. ഡി. എഫിലെ എം. ഐ. ഷാനവാസ് വയനാട് സീറ്റില്‍ രണ്ടാമതും വിജയം നേടി. ഷാനവാസ് 377035ഉം സി. പി. ഐ. യുടെ സത്യന്‍ മൊകേരി 356165ഉം വോട്ട് നേടി. ബി. ജെ. പി. യുടെ പി. ആർ. റസ്മില്‍നാഥ് 80752 വോട്ട് നേടി.

വടകര മണ്ഡലത്തില്‍ സി. പി. എം. സ്ഥാനാര്‍ഥി എ. എം. ഷംസീറിനെ 3306 വോട്ടിന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെടുത്തി സീറ്റ് നിലനിര്‍ത്തി. മുല്ലപ്പള്ളി 416479 വോട്ടും ഷംസീര്‍ 413173 വോട്ടും പിടിച്ചു. ബി. ജെ. പി. യുടെ വി. കെ. സജീവന്‍ 76313 പിടിച്ച് മൂന്നാം സ്ഥാനത്തെത്തി. ആർ. എം. പി. അപ്രസക്തമായി.

കണ്ണൂരിൽ പി. കെ. ശ്രീമതി 6425 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പി. കെ. ശ്രീമതി 427622ഉം കെ. സുധാകരന്‍ 421056ഉം വോട്ട് നേടി. ബി. ജെ. പി. യുടെ പി. സി. മോഹനന്‍ മാസ്റ്റര്‍ 51636 വോട്ട് പിടിച്ചു. സുധാകരന്റെ രണ്ട് അപരന്മാർ 6985 വോട്ട് പിടിച്ചു.

കാസര്‍കോട് സി. പി. എമ്മിന്റെ പരമ്പരാഗത കോട്ട പി. കരുണാകരന്‍ ഹാട്രിക് നേടി നിലനിര്‍ത്തിയത് വെറും 6921 വോട്ട് ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസ് യുവ നേതാവ് ടി. സിദ്ധീഖിനെയാണ് കരുണാകരൻ പരാജയപ്പെടുത്തിയത്. കരുണാകരന്‍ 384964 വോട്ടും സിദ്ധീഖ് 378043 വോട്ടും പിടിച്ചു. ബി. ജെ. പി. യുടെ കെ. സുരേന്ദ്രന്‍ 172826 വോട്ട് നേടി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. എന്‍. ജയദേവന്‍ തൃശ്ശൂരില്‍ വിജയിച്ചു

May 16th, 2014

communism-epathram

തൃശ്ശൂര്‍: ജയപരാജയങ്ങള്‍ മാറി മാറി ലഭിക്കുന്ന സി. പി. ഐ. ക്ക് തൃശ്ശൂരില്‍ ഇത്തവണ തിളക്കമാര്‍ന്ന വിജയം. രണ്ടാമൂഴത്തില്‍ സി. എന്‍. ജയദേവന്‍ കോണ്‍ഗ്രസ്സിന്റെ കെ. പി. ധനപാലനെ 38,227 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കടുത്ത കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം ജില്ലയില്‍ നിലനിന്നിരുന്നു. സംസ്ഥാന രാഷ്ടീയത്തിലെ ഇരു മുന്നണികളിലെ പ്രമുഖ നേതാക്കന്മാരും എം. എല്‍. എ. മാരുമായ ടി. എന്‍. പ്രതാപനും, വി. എസ്. സുനില്‍ കുമാറും തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. പൊതു സമൂഹത്തില്‍ സ്വീകാര്യത ഏറെ ഉള്ള വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ. സി. എന്‍. ജയദേവന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ചിട്ടയായ പ്രവര്‍ത്തനവും ഒപ്പം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരവും സി. എന്‍. ജയദേവന്റെ വിജയത്തിന്റെ തിളക്കം കൂട്ടി. നാട്ടുകാരന്‍ എന്നതും ഇടതു പക്ഷത്തിനു സ്വാധീനമുള്ള മണലൂര്‍, അന്തിക്കാട്, നാട്ടിക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള വോട്ടുകളും സി. പി. ഐ. സ്ഥാനാര്‍ഥിക്ക് കരുത്ത് പകര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാറാ ജോസഫ് നാല്പതിനായിരത്തില്‍ പരം വോട്ടുകള്‍ നേടിയിരുന്നു. തൃശ്ശൂരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കൃസ്ത്യന്‍ സഭകളും മണ്ഡലത്തില്‍ കൃസ്ത്യാനിയല്ലാത്ത കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയോട് മമത കാട്ടിയില്ലെന്നും വിലയിരുത്തപ്പെടുന്നു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വൈരം പരസ്പരം നേതാക്കന്മാരെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിയ ജില്ലയാണ് തൃശ്ശൂര്‍. രണ്ടു ജില്ലാ നേതാക്കന്മാരാണ് ഇവിടെ അടുത്തടുത്ത് കൊല്ലപ്പെട്ടത്. എം. പി. എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലാത്തതും ഗ്രൂപ്പുകള്‍ക്ക് അനഭിമതനായതിനെ തുടര്‍ന്ന് വിജയ പ്രതീക്ഷ തീരെ ഇല്ലായിരുന്നു മണ്ഡലത്തിലെ സിറ്റിങ്ങ് എം. പി. യായിരുന്ന പി. സി. ചാക്കോ. തുടര്‍ന്ന് അദ്ദേഹം ചാലക്കുടിയിലേക്ക് മാറുകയായിരുന്നു. ചാലക്കുടിയിലെ സിറ്റിംഗ് എം. പി. ആയിരുന്ന കെ. പി. ധനപാലനെ തൃശ്ശില്‍ മത്സരിപ്പിച്ചു. ചാലക്കുടിയില്‍ പി. സി. ചാക്കോ നടന്‍ ഇന്നസെന്റിനോട് പതിനായിരത്തില്‍ പരം വോട്ടിനു പരാജയപ്പെട്ടു. ഫലത്തില്‍ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ്സിനു നഷ്ടമായി.

‘ഞങ്ങള്‍ ചാക്കോയെയാണ് എതിരാളിയായി പ്രതീക്ഷിച്ചത്. ധനപാലനെ കുറിച്ച് ഒരു ഘട്ടത്തിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ധനപാലനിലൂടെ ചാക്കോയെത്തന്നെയാണ് ഞങ്ങള്‍ തോല്പിച്ചത്’ എന്ന ജയദേവന്റെ വാക്കുകള്‍ നാട്ടുകാരുടേത് കൂടിയാകുന്നു.

സി. പി. ഐ. ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. ദേശീയ രാഷ്ടീയത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ചില ചരിത്ര വിജയങ്ങളും സി. പി. ഐ. ഈ മണ്ഡലത്തില്‍ കാഴ്ച വെച്ചിട്ടുണ്ട്. വി. വി. രാഘവന്‍ കേരള രാഷ്ടീയത്തിലെ അതികായനായിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനേയും, പിന്നീട് അദ്ദേഹത്തിന്റെ മകനും മുന്‍ കെ. പി. സി. സി. പ്രസിഡണ്ടുമായിരുന്ന കെ. മുരളീധരനേയും പരാജയപ്പെടുത്തിയ മണ്ഡലമാണ് തൃശ്ശൂര്‍. ഇത്തവണത്തെ വിജയവും ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ലീഡോടെ സി. പി. ഐ. വിജയിച്ച മണ്ഡലം എന്ന നിലയില്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എ. ബേബിയെ പരാജയപ്പെടുത്തി എന്‍. കെ. പ്രേമചന്ദ്രനു അട്ടിമറി വിജയം

May 16th, 2014

nk-premachandran-epathram

കൊല്ലം: കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബിയെ പരാജയപ്പെടുത്തി ആര്‍. എസ്. പി. നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ വന്‍ വിജയം നേടി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍. ഡി. എഫില്‍ നിന്നും യു. ഡി. എഫിലേക്ക് ചേരി മാറിയ ആര്‍. എസ്. പി. യെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കൊല്ലത്തേത്. കടുത്ത മത്സരം നടന്ന ഈ മണ്ഡലത്തില്‍ പ്രേമചന്ദ്രനെതിരെ എല്‍. ഡി. എഫ്. നേതാക്കള്‍ വ്യക്തിഹത്യാപരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പ്രചാരണ വേളയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം വന്‍ വിവാദമായിരുന്നു. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്ക് ജനം ബാലറ്റിലൂടെ പ്രതികരണം നല്കും എന്നാണ് അന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ സമയത്ത് മാത്രമാണ് എം. എ. ബേബി പ്രേമചന്ദ്രനേക്കാള്‍ മുന്നിട്ട് നിന്നത്. ബാക്കി മുഴുവന്‍ ഘട്ടങ്ങളിലും പ്രേമചന്ദ്രന്‍ മുന്നിട്ട് നിന്നു. ബേബിയുടെ സ്വന്തം മണ്ഡലമായ കുണ്ടറയിലും പ്രേമചന്ദ്രന്‍ മുന്നേറ്റം നടത്തി എന്നത് എല്‍. ഡി. എഫ്. കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രന്‍ വന്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദ്യ ലഭ്യത കുറഞ്ഞു; സംസ്ഥാനത്ത് മയക്കു മരുന്ന് ലോബി പിടിമുറുക്കുന്നു?

May 14th, 2014

alcohol-abuse-epathram

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നതായി സൂചന. അടുത്തടുത്ത ദിവസങ്ങളിലായി സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിലോ കണക്കിനു കഞ്ചാവാണ് പോലീസ് പിടികൂടിയത്. മദ്യത്തേക്കാള്‍ കുറഞ്ഞ ചിലവില്‍ ലഹരി പകരുന്ന കഞ്ചാവിനെയാണ് സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. അരിഷ്ടം എന്ന വ്യാജേന ഉള്ള മദ്യ വ്യാപാരം ഉണ്ട്. തെക്കന്‍ കേരളത്തിലെ ഒരു ആയുര്‍‌വ്വേദ ആശുപത്രിയുടെ മറവില്‍ നടത്തിയിരുന്ന മദ്യ വില്പന കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത് കണ്ടെടുത്തിരുന്നു. സംസ്ഥാനത്ത് നാനൂറില്‍ അധികം ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് മദ്യത്തിന്റെ ലഭ്യതയില്‍ കുറവ് വന്നിട്ടുണ്ട്. ബാറിന്റെ കൌണ്ടറില്‍ ചെന്നാല്‍ നിമിഷങ്ങള്‍ക്കകം ലഭ്യമായിരുന്ന മദ്യത്തിനായി ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളിലെ വലിയ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇതാണ് മദ്യപാനികളില്‍ ചിലരെ കഞ്ചാവ് ഉള്‍പ്പെടെ ഉള്ള മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്നവര്‍ മാനസിക രോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബാറുകള്‍ അടച്ചതിനാല്‍ മദ്യത്തിന്റെ അനധികൃത കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലറ്റുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങികൊടുക്കുന്നതിനായി അമ്പതു മുതല്‍ നൂറു രൂപ വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം വാങ്ങി ഉപഭോക്താവ് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്നവരും ഉണ്ട്.

സംസ്ഥാനത്തേക്ക് വ്യാജ മദ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതായും, മലയോര മേഖലകളിൽ വ്യാജ വാറ്റ് വ്യാപകമാകുന്നതായും സൂചനയുണ്ട്. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് മദ്യ ദുരന്തങ്ങള്‍ക്ക് വഴി വെക്കുവാനും സാധ്യതയുണ്ട്. ബാറുകളുടെ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ഗുരുതരമായ പ്രത്യാഘാതം ആണ് ഉണ്ടാക്കുന്നതെന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൂരമഴയില്‍ കുതിര്‍ന്ന് വടക്കും നാഥന്‍

May 9th, 2014

thrissur-pooram-epathram

തൃശ്ശൂർ: മേട സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന പതിവിനു വിപരീതമായി കാര്‍മേഘങ്ങള്‍ കുട ചൂടിയ ആകാശമാണ് ഇത്തവണ വടക്കും നാഥനു മുകളില്‍. ഏതാനും ദിവസങ്ങളായി തുടരുന്ന മഴ പൂരത്തിന്റെ പ്രൌഢിയെ കെടുത്തുമോ എന്ന ആശങ്ക ഓരോ പൂര പ്രേമിക്കുമുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് മഴയും പൂരത്തിനായി സൌകര്യമൊരുക്കി. മഴ മാറിയതോടെ ഘടക ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള ദേവീ ദേവന്മാര്‍ പതിവു പ്രൌഢിയോടെ വടക്കും നാഥനിലേക്ക് എഴുന്നള്ളിയെത്തി. ആനയും മേളവും ആളും ആരവുമായി ഒരു പൂര മഴയായി മാറി അത് വടക്കും നാഥന്റെ സന്നിദ്ധിയില്‍ തിമര്‍ത്തു പെയ്തു കൊണ്ടിരിക്കുന്നു.

വെയിലും മഴയും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എത്തി വടക്കും നാഥനെ വണങ്ങി. തുടര്‍ന്ന് മറ്റു ഘടക പൂരങ്ങളും തങ്ങളുടെ ഊഴമനുസരിച്ച് ആഘോഷപൂര്‍വ്വം വന്നു ശ്രീമൂല സ്ഥാനത്തെത്തി വണങ്ങി. ഇതിനിടയില്‍ പാറമേക്കാവിനു മുമ്പില്‍ ദേവിയുടെ പൂരപ്പുറപ്പാട്. രാവിലെ മഠത്തിലെത്തിയ തിരുവമ്പാടി വിഭാഗം. ഇനി മഠത്തില്‍ വരവ്. മഠത്തില്‍ വരവിനു തൃശ്ശൂരിന്റെ തിലകക്കുറി തിരുവമ്പാടി ശിവസുന്ദര്‍ എഴുന്നള്ളും. തൃശ്ശൂര്‍ പൂരത്തിനു ശിവസുന്ദറിനെ കൊമ്പ് പിടിച്ചാനയിക്കുക അവനെ നടയ്ക്കിരുത്തിയ പ്രമുഖ വ്യവസായി ടി. എ. സുന്ദര്‍ മേനോന്‍ ആണ്. അന്നമന്നട പരമേശ്വര മാരാരാണ് മഠത്തില്‍ വരവിനു പ്രാമാണ്യം വഹിക്കുക.

സ്വരാജ് റൌണ്ട് മുറിച്ച് കടന്ന് മൈതാനത്തിലൂടെ കിഴക്കേ ഗോപുരം കടന്നെത്തുന്ന പാറമേക്കാവ് വിഭാഗം ഗജവീരന്‍ പാറമേക്കാവ് ശ്രീപത്മനാഭന്റെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടിലെത്തും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറം മേളം. കാലങ്ങള്‍ കടന്ന് ആവേശത്തിന്റെ കൊടുമുടിയേറ്റി ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിക്കുമ്പോള്‍ തെക്കോട്ടിറക്കമായി. തെക്കേ ഗോപുരം കടന്ന് മഹാരാജാവിന്റെ പ്രതിമയെ ചുറ്റി പാറമേക്കാവു വിഭാഗവും തിരുവമ്പാടി വിഭാഗവും മുഖാമുഖം നില്‍ക്കും. ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്ന് കൌതുകത്തിന്റെ കുടകള്‍ വിരിയും. രാത്രി പൂരം കഴിയുമ്പോള്‍ ആകാശത്ത് അഗ്നിയും വര്‍ണ്ണവും വാരി വിതറി കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം. പാറമേക്കാവും തിരുവമ്പാടിയും പരസ്പരം മത്സരിച്ച് പൊട്ടിക്കുമ്പോള്‍ അത് മറ്റൊരു ആകാശപ്പൂരമായി മാറും. പിറ്റേന്ന് രാവിലെ ഉള്ള പൂരത്തിനു ശേഷം ഉച്ചയോടെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. പൂരമഴയില്‍ കുളിച്ച ആസ്വാദകര്‍ക്ക് പിന്നെ അടുത്ത വര്‍ഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭ്യൂഹങ്ങള്‍ക്ക് വിരാമം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി
Next »Next Page » മദ്യ ലഭ്യത കുറഞ്ഞു; സംസ്ഥാനത്ത് മയക്കു മരുന്ന് ലോബി പിടിമുറുക്കുന്നു? »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine