പൂരമഴയില്‍ കുതിര്‍ന്ന് വടക്കും നാഥന്‍

May 9th, 2014

thrissur-pooram-epathram

തൃശ്ശൂർ: മേട സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന പതിവിനു വിപരീതമായി കാര്‍മേഘങ്ങള്‍ കുട ചൂടിയ ആകാശമാണ് ഇത്തവണ വടക്കും നാഥനു മുകളില്‍. ഏതാനും ദിവസങ്ങളായി തുടരുന്ന മഴ പൂരത്തിന്റെ പ്രൌഢിയെ കെടുത്തുമോ എന്ന ആശങ്ക ഓരോ പൂര പ്രേമിക്കുമുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് മഴയും പൂരത്തിനായി സൌകര്യമൊരുക്കി. മഴ മാറിയതോടെ ഘടക ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള ദേവീ ദേവന്മാര്‍ പതിവു പ്രൌഢിയോടെ വടക്കും നാഥനിലേക്ക് എഴുന്നള്ളിയെത്തി. ആനയും മേളവും ആളും ആരവുമായി ഒരു പൂര മഴയായി മാറി അത് വടക്കും നാഥന്റെ സന്നിദ്ധിയില്‍ തിമര്‍ത്തു പെയ്തു കൊണ്ടിരിക്കുന്നു.

വെയിലും മഴയും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എത്തി വടക്കും നാഥനെ വണങ്ങി. തുടര്‍ന്ന് മറ്റു ഘടക പൂരങ്ങളും തങ്ങളുടെ ഊഴമനുസരിച്ച് ആഘോഷപൂര്‍വ്വം വന്നു ശ്രീമൂല സ്ഥാനത്തെത്തി വണങ്ങി. ഇതിനിടയില്‍ പാറമേക്കാവിനു മുമ്പില്‍ ദേവിയുടെ പൂരപ്പുറപ്പാട്. രാവിലെ മഠത്തിലെത്തിയ തിരുവമ്പാടി വിഭാഗം. ഇനി മഠത്തില്‍ വരവ്. മഠത്തില്‍ വരവിനു തൃശ്ശൂരിന്റെ തിലകക്കുറി തിരുവമ്പാടി ശിവസുന്ദര്‍ എഴുന്നള്ളും. തൃശ്ശൂര്‍ പൂരത്തിനു ശിവസുന്ദറിനെ കൊമ്പ് പിടിച്ചാനയിക്കുക അവനെ നടയ്ക്കിരുത്തിയ പ്രമുഖ വ്യവസായി ടി. എ. സുന്ദര്‍ മേനോന്‍ ആണ്. അന്നമന്നട പരമേശ്വര മാരാരാണ് മഠത്തില്‍ വരവിനു പ്രാമാണ്യം വഹിക്കുക.

സ്വരാജ് റൌണ്ട് മുറിച്ച് കടന്ന് മൈതാനത്തിലൂടെ കിഴക്കേ ഗോപുരം കടന്നെത്തുന്ന പാറമേക്കാവ് വിഭാഗം ഗജവീരന്‍ പാറമേക്കാവ് ശ്രീപത്മനാഭന്റെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടിലെത്തും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറം മേളം. കാലങ്ങള്‍ കടന്ന് ആവേശത്തിന്റെ കൊടുമുടിയേറ്റി ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിക്കുമ്പോള്‍ തെക്കോട്ടിറക്കമായി. തെക്കേ ഗോപുരം കടന്ന് മഹാരാജാവിന്റെ പ്രതിമയെ ചുറ്റി പാറമേക്കാവു വിഭാഗവും തിരുവമ്പാടി വിഭാഗവും മുഖാമുഖം നില്‍ക്കും. ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്ന് കൌതുകത്തിന്റെ കുടകള്‍ വിരിയും. രാത്രി പൂരം കഴിയുമ്പോള്‍ ആകാശത്ത് അഗ്നിയും വര്‍ണ്ണവും വാരി വിതറി കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം. പാറമേക്കാവും തിരുവമ്പാടിയും പരസ്പരം മത്സരിച്ച് പൊട്ടിക്കുമ്പോള്‍ അത് മറ്റൊരു ആകാശപ്പൂരമായി മാറും. പിറ്റേന്ന് രാവിലെ ഉള്ള പൂരത്തിനു ശേഷം ഉച്ചയോടെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. പൂരമഴയില്‍ കുളിച്ച ആസ്വാദകര്‍ക്ക് പിന്നെ അടുത്ത വര്‍ഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭ്യൂഹങ്ങള്‍ക്ക് വിരാമം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി

May 9th, 2014

Thechikottukavu_Ramachandran_ePathram

തൃശ്ശൂര്‍: ഇലഞ്ഞി പൂത്ത മണം പരന്ന് കിടക്കുന്ന വടക്കം നാഥന്റെ അന്തരീക്ഷം. തെക്കേ ഗോപുര നടയില്‍ അക്ഷമരായി ആകാംഷയോടെ കാത്തു നില്‍ക്കുന്ന ആയിരക്കണക്കിനു പേര്‍. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് തെക്കേ ഗോപുര വാതില്‍ തുറന്ന് തലയെടുപ്പോടെ നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പ്രൌഡിയോടെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേക്ക്. ഇതോടെ കാത്തു നിന്ന ആയിരക്കണക്കിനു ആരാധകരുടെ ആവേശം അണ പൊട്ടി. മഴയെ അവഗണിച്ച് തടിച്ചു കൂടിയവര്‍ വായ്ക്കുരവയിട്ടും കൈകളുയര്‍ത്തിയും കുടകള്‍ ഉയര്‍ത്തിയും ആഹ്ളാദ നൃത്തം ചവിട്ടി. ആരാധകരെ തുമ്പിയുയര്‍ത്തി വണങ്ങി രാമചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്ന് ആരാധകരുടെ നടുവിലേക്ക്. ചടങ്ങ് അവസാനിച്ചപ്പോള്‍ രാമചന്ദ്രനെ തന്റെ തട്ടകമായ പേരാമംഗലത്തേക്ക് എത്തിച്ചിട്ടാണ് ആരാധകര്‍ മടങ്ങിയത്. കേരളത്തില്‍ മറ്റൊരാനയ്ക്കും ഇല്ല ഇത്രയധികം ആരാധകര്‍.

ഈ സീസണില്‍ പ്രസിദ്ധമായ നിരവധി പൂരങ്ങളില്‍ പങ്കെടുത്തു വരികയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ആനയെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒരു ഉത്തരവ് വരുന്നു. രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ ചിലര്‍ക്കുള്ള വിയോജിപ്പിന്റെ ഫലമായിരുന്നു അത്.

ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കോടതി ഉത്തരവും വെറ്റിനറി ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഡി. എഫ്. ഒ. യുടെ അനുമതിയും ഉണ്ടെന്നിരിക്കെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നു. നെയ്തലക്കാവ് ക്ഷേത്ര പ്രതിനിധികളും തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തി. കമ്മറ്റിക്കാര്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെ ആരാധകരുടെ പ്രതിഷേധം ശക്തമായി. സെലിബറേഷന്‍ കമ്മിറ്റിയിലും ആനയെ പങ്കെടുപ്പിക്കണം എന്ന നിലപാടില്‍ ഭൂരിപക്ഷവും ഉറച്ചു നിന്നു. ഒടുവില്‍ കളക്ടര്‍ ചില നിബന്ധനകളോടെ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എങ്കിലും ചടങ്ങു നടക്കും വരെ ആരാധകരുടെ ആശങ്കകള്‍ അകന്നിരുന്നില്ല. അത്രയ്ക്കും ശക്തമായിരുന്നു രാമചന്ദ്രനെതിരെ ഉള്ള അണിയറ നീക്കങ്ങള്‍.

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ നിറസാന്നിദ്ധ്യമാണ്. ബുക്കിങ്ങ് ഏറിയപ്പോള്‍ ലേലം വിളിച്ച് ഉയര്‍ന്ന തുകയ്ക്കാണ് ഇവനെ ഉത്സവങ്ങള്‍ക്കായി വിടുന്നത്. ഒരു ഉത്സവത്തില്‍ പങ്കെടുക്കുവാനായി നാലു ലക്ഷത്തിലധികം രൂപയ്ക്ക് വരെ ഇവന്‍ ലേലത്തില്‍ പോയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

May 8th, 2014

mullaperiyar-dam-epathram

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുവാനുള്ള തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് തടഞ്ഞ് കൊണ്ട് കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നും സുപ്രീം കോടതി വിധിച്ചു.

കോടതി നിയമിച്ച വിദഗ്ദ്ധ സംഘം അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച 2006ലെ കോടതി വിധിക്ക് വിരുദ്ധമായി യാതൊന്നും പിന്നീട് നടത്തിയ അന്വേഷണത്തിലോ, ശാസ്ത്രീയ പരിശോധനകളിലോ, പഠനങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നും കോടതി ഓർമ്മിപ്പിച്ചു.

ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് എന്നത് ജനോപകാരപ്രദമായ ഒരു പരിഹാരം അസാദ്ധ്യമാക്കുന്നതായ് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം തമിഴ്നാടിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല എന്ന് കോടതി പറഞ്ഞു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിൽ എത്തിയാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം എന്നും ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി അറിയിച്ചു.

എന്നാൽ കേരളത്തിന്റെ ആശങ്കകൾ ദൂരീകരിക്കുവാൻ ഒരു മൂന്നംഗ സമിതിയെ കോടതി നിയോഗിക്കും. തമിഴ്നാടിന്റേയും കേരളത്തിന്റേയും പ്രതിനിധികൾക്ക് പുറമെ കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയും ഈ സമിതിയിൽ ഉണ്ടാവും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന പ്രക്രിയ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ പൂർണ്ണമായ മേൽനോട്ടത്തിലാവും നടത്തുക.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വോട്ട് കുടത്തിലാക്കാന്‍ ഇന്നസെന്റ് മോതിരവുമായി വീരന്‍

March 27th, 2014

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിക്കാരുടെ വോട്ട് കുടത്തിലാക്കാനുള്ള ശ്രമത്തിലാണ് നടന്‍ ഇന്നസെന്റ്. മലയാള സിനിമയില്‍ ചിരിയുടെ നിറകുടമായ ഇന്നസെന്റ് ഇപ്പോള്‍ കുടവുമായി തിരശ്ശീലയില്‍ നിന്നും നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവനത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്നസെന്റിന്റെ ചിഹ്നം കുടമാണ്. രാഷ്ടീയത്തില്‍ നിന്നും സിനിമയിലേക്കും അവിടെ നിന്നു വീണ്ടും രാഷ്ടീയത്തിലേക്കും എത്തിയ ഇന്നസെന്റിന്റെ ആരാധകരും ഇടതു പ്രവര്‍ത്തകരും ആവേശത്തിലാണ്.മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് ഇന്നസെന്റിനു പിന്‍ബലമേകുന്നു.

എതിര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്സിനെ പി.സി.ചാക്കോ ആണ്. എം.പി.എന്ന നിലയിലെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ വോട്ടര്‍മാരുടെ പ്രതികരണം മോശമാകും എന്ന് കണ്ട് തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ചാലക്കുടിയില്‍ എത്തിയ പി.സി.ചാക്കോ ആണ് പ്രധാന എതിരാളി. ഇന്നസെന്റിന്റെ ജനസ്വാധീനവും ഒപ്പം രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ തരംഗവും ഒപ്പം പി.സി.ചാക്കോയോട് ഉള്ള അതൃപ്തിയും വോട്ടാക്കി മാറ്റാം എന്ന കണക്കു കൂട്ടലിലാണ് ഇടതു പക്ഷം. ഗ്യാസ് സിലിണ്ടര്‍,ടെലിവിഷന്‍ എന്നിവയും ചിഹ്നമായി ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും മറ്റു സ്വതന്ത്രരും ആവശ്യവുമായി മുന്നോട്ട് വന്നതോടെ അദ്ദെഹം കുടം സ്വീകരിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഗ്യാസ് സിലിണ്ടര്‍ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ പ്രതിഷേധം വോട്ടാക്കി മാറ്റുവാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ പലരും ഗ്യാസ് സിലിണ്ടറിനെ ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എം.പി.വീരേന്ദ്രകുമാര്‍ മോതിരവുമായാണ് പാലക്കാട്ടെ വോട്ടര്‍മാരെ സമീപിക്കുന്നത്. കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള എം.പിമാരില്‍ ഏറ്റവും ശ്രദ്ധേയനായ എം.ബി. രാജേഷാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.ഫിനു മുന്‍‌തൂക്കമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ജനതാദളിനും സ്വാധീനമുണ്ട് ഈ മണ്ഡലത്തില്‍ എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ജനതാദളില്‍ ഉണ്ടായ പിളര്‍പ്പ് വീരേന്ദ്ര കുമാറിനു ദോഷകരമായി മാറാന്‍ ഇടയുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യു.ഡി.എഫിലേക്ക് പോയ വീരേന്ദ്രകുമാറിനെതിരെ ശക്തമായ നിലപാടെടുത്തത് പാലക്കാട് നിന്നുള്ള നേതാക്കളും അണികളുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ.രാജഗോപാലിനു പ്രതീക്ഷയേറുന്നു

March 27th, 2014

തിരുവനന്തപുരം: ഇരു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ജനങ്ങള്‍ക്ക് വ്യക്തിപരമായി ഉള്ള താല്പര്യവും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പ്രതീക്ഷ പകരുന്നു. നിലവിലെ എം.പിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.ശശി തരൂരിര്‍ ക്രിക്കറ്റ് കോഴ വിവാദം, പാക്ക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും ഒടുവില്‍ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും മൂലം പ്രതിച്ഛായ മങ്ങി നില്‍ക്കുകയാണ്. പോരാത്തതിനു സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യനായ എം.പി.എന്ന ഒരു ധാരണ പരന്നതും അദ്ദേഹത്തിനു വിനയാകുന്നു. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി ഡോ.ബെന്നറ്റ് അബ്രഹാമാകട്ടെ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിച്ഛായക്ക് തിളക്കം നഷ്ടപ്പെടുകയും ചെയ്തു. സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ശക്തമായ സമരം നടത്തിയ യുവജന വിഭാഗത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഈ സ്വാശ്രയ മെഡിക്കല്‍ കോളേജ് മുന്‍ പ്രിസിപ്പലിനെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കിയത്. മണ്ഡലത്തിലെ നിര്‍ണ്ണായക ശക്തിയായ ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ തന്നെ നായര്‍-ഈഴവ വോട്ടുകള്‍ ഇടതു പക്ഷത്തുനിന്നും ബി.ജെ.പിയിലേക്ക് മാറും എന്നാണ് ഒരു വിഭാഗം രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ടീയത്തില്‍ പരിചയസമ്പന്നനല്ലാത്ത ബെന്നറ്റിനെ ജനം സ്വീകരിക്കുമോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകരിലും ആശങ്കയുണ്ട്. നേരത്തെ തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള രാജഗോപാല്‍ പരാജയപ്പെട്ടു എങ്കിലും കേന്ദ്രമന്ത്രിയായ സമയത്ത് നടത്തിയ വികസനങ്ങളും രാഷ്ടീയമായി ഗുണം ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെമ്പാടും ഉയര്‍ന്നിട്ടുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം തിരുവനന്തപുരത്തും പ്രതിഫലിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗജരാജന്‍ തായങ്കാവ് മണികണ്ഠന് കണ്ണീരോടെ വിട
Next »Next Page » വോട്ട് കുടത്തിലാക്കാന്‍ ഇന്നസെന്റ് മോതിരവുമായി വീരന്‍ »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine