ബജറ്റില്‍ റോഡുവികസനത്തിനു മുന്‍ഗണന

July 9th, 2011

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1000 കോടി വകയിരുത്തി റോഡ് വികസനത്തിനും അടിസ്ഥാന തൊഴില്‍ മേഖലയ്ക്കും കൂടുതല്‍ തുക അനുവദിച്ചുള്ള ആദ്യ ബജറ്റ് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 10 കോടി രൂപ അനുവദിക്കും. ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിനായി ആദ്യഘട്ടം അഞ്ച് കോടി രൂപ വകയിരുത്തി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. റോഡ് പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി, വിഴിഞ്ഞം പദ്ധതിക്ക് 180 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം.

കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി, കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന് 25 കോടി, സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി, മലയാരോ വികസന പദ്ധതിക്ക് ആദ്യ ഘട്ടമായി അഞ്ച് കോടി, കോട്ടയം ടൂറിസ്റ്റ് ഹൈവേയ്ക്ക് അഞ്ച് കോടി, എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി, ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റവന്യു ടവര്‍, പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റിന് 25 ലക്ഷം, തീരദേശ വികസന അതോറിറ്റിക്ക് അഞ്ച് കോടി, വള്ളുവനാട് വികസന അതോറിറ്റി, ചേര്‍ത്തല-മണ്ണുത്തി ദേശീയപാത മാതൃകാ റോഡ്, ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി, പാല, പാണക്കാട് വിദ്യാഭ്യാസ ആരോഗ്യ ഹബിന് ഒരു കോടി, തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി, ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം, തലസ്ഥാനനഗര വികസനത്തിന് 30 കോടി, മഞ്ചേരി, മമ്പുറം എന്നിവിടങ്ങളില്‍ റിങ് റോഡുകള്‍ക്ക് 10 കോടി, അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി, ഹില്‍ ഹൈവേക്ക് അഞ്ച് കോടി എന്നിവയാണ് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളും പദ്ധതി വിഹിതവും. റോഡ്,റെയില്‍, തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ചുകൊണ്ടുകൊണ്ടുള്ള ബൃഹത് പദ്ധതിയായി കോട്ടയത്ത് മൊബിലിറ്റി ഹബ് സ്ഥാപിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

July 8th, 2011

medical-entrance-kerala-epathram

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതു സംബന്ധിച്ചു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ.) സര്‍ക്കാരിനു നോട്ടീസ് നല്‍കി. സമരത്തിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെയ്ക്കും.

11-ന് കെ. ജി. എം. ഒ. എ. യെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. നേരത്തേ സര്‍ക്കാരുമായി കെ. ജി. എം. ഒ. എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഒരു മാസത്തിനകം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഒരു മാസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതെന്ന് കെ. ജി. എം. ഒ. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാ ദേവി അറിയിച്ചു.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ വലയും. ഈ മാസം 19 മുതല്‍ അനിശ്ചിത കാല സമരത്തിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

-

വായിക്കുക: , ,

1 അഭിപ്രായം »

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു

July 7th, 2011

tomin-thachankary-epathram

തിരുവനന്തപുരം: ഈ മാസം പത്തിനു സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതോടെ സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ്‌ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി. ജി. പി. എന്നിവര്‍ ഉള്‍പ്പെട്ട റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു തീരുമാനമെന്നു മഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട്‌ പറഞ്ഞു. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാണു റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സര്‍വീസില്‍ പ്രവേശിക്കുന്നതു അന്വേഷണത്തെ ബാധിക്കില്ലേ എന്നു ചോദ്യത്തിന് അദ്ദേഹത്തിന്റെ നിയമനത്തെ ക്കുറിച്ചു ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ തച്ചങ്കരിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളും നിയമ നടപടികളും തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരള കോണ്ഗ്രസ് നേതാവ് പി. സി. ജോര്‍ജ്ജ് എം. എല്‍. എ. യും സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിയെ എതിര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ബന്ധമുള്ളവരെ പോലീസില്‍ നിന്നും ഒഴിവാക്കും എന്ന പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മന്ത്രിസഭയുടെ തീരുമാനം വരുന്നത്.

എന്‍. ഐ. എ. യുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിപ്രായം കൂടി കണക്കിലെടുത്താണ് തച്ചങ്കരിയെ തിരിച്ചെടുക്കണമെന്നു റിവ്യൂ കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്‌. ഐ. പി. എസ്‌. ഉദ്യോഗസ്‌ഥനായ ടോമിന്‍ തച്ചങ്കരി ഔദ്യോഗികാനുമതി ഇല്ലാതെ നടത്തിയ ഖത്തര്‍ യാത്രയെക്കുറിച്ചുളള അന്വേഷണം തുടരുകയാണ്. കൂടാതെ വിദേശത്ത്‌ വെച്ച് തീവ്രവാദ ബന്ധമുളളവരുമായി തച്ചങ്കരി കൂടിക്കാഴ്‌ച നടത്തി എന്ന ആരോപണത്തെ പറ്റിയും എന്‍. ഐ. എ. അന്വേഷിച്ചു വരികയാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

July 6th, 2011

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും തെരഞ്ഞെടുത്തു. ബഷീറിന് പൊതുകാര്യവും മജീദിന് സംഘടനാ കാര്യവും എന്നിങ്ങിനെ ചുമതലകള്‍ വിഭജിച്ചു നല്‍കി. കുട്ടി അഹമ്മദ് കുട്ടി, എന്‍.സി മായിന്‍ ഹാജി, എം.ഐ തങ്ങള്‍, പി.എം.എ സലാം എന്നിവരാണ് സെക്രട്ടറിമാര്‍ . വൈസ്‌പ്രസിഡന്റുമാരരായി കെ.വി. മുഹമ്മദ്‌കുഞ്ഞി(കണ്ണൂര്‍), എ. മുഹമ്മദ്‌(ആലപ്പുഴ) തെരെഞ്ഞെടുത്തു. എം.എ മുഹമ്മദ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കളത്തില്‍ അബ്ദുല്ല, എന്നിവരെ സെക്രട്ടേറിയേറ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. പി.വി. അബ്‌ദുള്‍വഹാബിനാണു പാര്‍ട്ടിപത്രമായ ചന്ദ്രികയുടെ ചുമതല. കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായാണു ജനറല്‍ സെക്രട്ടറി പദവി വിഭജിച്ചതെന്നു ലീഗ്‌ പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇമ്മിണി ബല്ല്യ ബഷീര്‍

July 5th, 2011

vaikom-muhammad-basheer-epathram

വിശ്വ സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു. ആ വലിയ മനുഷ്യന്റെ ഓര്‍മ്മക്ക് മുമ്പില്‍ മലയാളത്തിന്റെ ആദരാഞ്ജലികള്‍.

ബഷീറിന്റെ ഏറെ പ്രശസ്തമായ കഥ ഒരു മനുഷ്യന്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു:

ഒരു മനുഷ്യന്‍

നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല. ദൂര ദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല, ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍, ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും; പലേ സാഹസ പ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു… കാലം വളരെ കഴിഞ്ഞു പോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ നിങ്ങള്‍ ഓര്‍ക്കും… അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞു വരുന്നത് എന്റെ ഒരനുഭവമാണ്. ഞാനുള്‍പ്പെടെയുള്ള മനുഷ്യ വര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാ ക്രൂരന്മാരും കള്ളന്മാരുമുണ്ട്, സാംക്രമിക രോഗമുള്ളവരുണ്ട്, ഭ്രാന്തന്‍മാരുണ്ട് – പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍, ഇതു നമ്മള്‍ മറന്നു പോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാനാ നിസ്സാര സംഭവം ഇവിടെ പറയാം:

ഇവിടെ നിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെ പര്‍വതത്തിന്റെ താഴ്‌വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടു കാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരു കേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകങ്ങള്‍, കൂട്ടക്കവര്‍ച്ച, പോക്കറ്റടി – ഇതെല്ലാം നിത്യ സംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ പുറം രാജ്യങ്ങളില്‍ പണം പലിശയ്ക്ക് കൊടുക്കുന്നവരായും, മില്ലുകള്‍, വലിയ ആഫീസുകള്‍, ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനു വേണ്ടി എന്തും ചെയ്യും; ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട്; രാത്രി ഒമ്പതര മണി മുതല്‍ പതിനൊന്നു മണി വരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു രണ്ടണ മുതല്‍ നാലണ വരെ ഫീസാണ്.

അതില്‍നിന്നു രക്ഷ നേടാനും വേണ്ടി വന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലു മണിക്കേ ഉണരൂ, ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ, ഉച്ചയ്ക്ക് ഊണ്.

അങ്ങനെ പതിവു പോലെ ഞാന്‍ നാലു മണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു. ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്റെ കോട്ടു പോക്കറ്റില്‍ ഒരു പേഴ്‌സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍ – വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതു കൊടുക്കാനായി കോട്ടു പോക്കറ്റില്‍ കയ്യിട്ടു… ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദഹിച്ചു പോയി. എന്താണെന്നുവെച്ചാല്‍ കോട്ടു പോക്കറ്റില്‍ പേഴ്‌സ് ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:

‘എന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു!’

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:

‘ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ… നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍ !’

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു: ‘എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടു വരാം.’

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചു വെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചു വെച്ചു.

ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:
‘അടിയിലൊന്നുമില്ല.’

എല്ലാവരും ചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:
‘എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!’

ഒരു അന്‍പതു പേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: ‘അടിയിലെന്തെങ്കിലും കാണും!’

എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്‌നനായ ഒരുവന്‍ ആള്‍ ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ… ഓ… പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ …! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ… എല്ലാം ശുഭം… മംഗളം!

ഞാന്‍ ട്രൗസറിന്റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

‘നില്‍ക്കൂ; ഞാന്‍ പണം തരാം!’

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്ന തലപ്പാവും കറുത്ത കോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടി പൊക്കക്കാരന്‍. കൊമ്പന്‍ മീശയും നീലക്കണ്ണുകളും…

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടു വന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

‘എത്രയുണ്ടെന്നാ പറയുന്നത്?’

‘മുക്കാല്‍ രൂപയോളം!’

അത് അയാള്‍ കൊടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു:

‘എല്ലാം ധരിക്കൂ.’

ഞാന്‍ ധരിച്ചു.

‘വരൂ.’ അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ? ഞാന്‍ പറഞ്ഞു:

‘അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!’

അയാള്‍ ചിരിച്ചു.

‘പേരെന്താ?’ അയാള്‍ ചോദിച്ചു.
ഞാന്‍ പേര്, നാട് ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ‘എനിക്ക് പേരില്ല!’

ഞാന്‍ പറഞ്ഞു:
‘എങ്കില്‍… ദയവ് എന്നായിരിക്കും പേര്.’

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നു നടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നു ചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:
‘നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!’

എനിക്ക് കാര്യം മനസ്സിലായി.
അയാള്‍ രണ്ടു മൂന്നു പോക്കറ്റുകളില്‍ നിന്ന് അഞ്ചു പേഴ്‌സുകള്‍ എടുത്തു! അഞ്ച്…! കൂട്ടത്തില്‍ എന്റേതും.

‘ഇതില്‍ എതാണ് നിങ്ങളുടേത്?’
എന്റേതു ഞാന്‍ തൊട്ടു കാണിച്ചു.

‘തുറന്നു നോക്കൂ.’

ഞാന്‍ തുറന്നു നോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:
‘പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!’

ഞാനും പറഞ്ഞു:
‘ദൈവം… നിങ്ങളെയും… എന്നെയും… എല്ലാവരെയും രക്ഷിക്കട്ടെ!’

മംഗളം!


മുകളിലെ ബഷീറിന്റെ ചിത്രത്തിന് കടപ്പാട് : ശ്രീധരന്‍ ടി. പി.

fineartamerica എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച Basheer The Man എന്ന ഡിജിറ്റല്‍ ചിത്രം.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍
Next »Next Page » മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine