വനിത എം.എല്‍.എമാരെ പറ്റി മോശം പരാമര്‍ശം;പ്രതിഷേധത്തിനൊടുവില്‍ കെ.സി.അബു മാപ്പു പറഞ്ഞു

March 21st, 2015

കോഴിക്കോട് :എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവരെ കുറിച്ച് പത്രസമ്മേളനത്തിനിടയില്‍ അവഹേളന പരമായ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബു മാപ്പു പറഞ്ഞു. കോഴിക്കോട് നഗരത്തിലും ഡി.സി.സി ഓഫീ‍സിനു മുമ്പിലും അബുവിന്റെ വീടിനു മുമ്പിലും വിവിധ വനിതാ സംഘടനകളുടെയും എ.ഐ.വൈ.എഫിന്റേയും,ഡിവൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. എ.ഐ.വൈ.ഫ് നടത്തിയ പ്രകടനം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു.

കോണ്‍ഗ്രസില്‍ നിന്നും അബുവിന്റെ അവഹേളനപരമായ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ അബുവിന്റെ പരാമര്‍ശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധം വ്യാപകമായതോടെ കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ അബു മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സുധീരന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് അബു വനിത എം.എല്‍.എമാരെയും ഷിബു ബേബിജോണിനേയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

നിയമസഭയില്‍ ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ബിജിമോള്‍ക്ക് പരാതിയുണ്ടാകാന്‍ ഇടയില്ലെന്നും ഇരുവരും അത് ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്നും അബു പറഞ്ഞിരുന്നു.നിയമ സഭയ്ക്കകത്ത് തന്നെ തടഞ്ഞ മന്ത്രി ശിവദാസന്‍ നായരെ ജമീല പ്രകാശം എം.എല്‍.എ കടിച്ചതിനെ പറ്റിയും അബു അവഹേളന പരമായിട്ടാണ് കെ.സി.അബു സംസാരിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനു ഇടവരുത്തി. മന്ത്രി ഷിബു ബേബി ജോണ്‍ അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷിബു വ്യക്തമാക്കി. ബിജിമോളും അബുവിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട് . തന്നെ വ്യക്തിഹത്യ നടത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഭരണ പക്ഷം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തന്‍ കൊല്ലപ്പെട്ടു; തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

March 2nd, 2015

പാവറട്ടി: പാവറട്ടിയ്ക്കടുത്ത് ചുക്കുബസാറില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തിരുനെല്ലൂര്‍ മതിലകത്ത് പരേതനായ ഖാദറിന്റെ മകന്‍ ഷിഹാബുദ്ദീന്‍(41) ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ചുക്കുബസാര്‍ പൂവത്തൂര്‍ റോഡില്‍ വച്ച് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കാറിലെത്തിയ സംഘം ബൈക്കില്‍ സുഹൃത്ത് ബൈജുവുമൊത്ത് യാത്ര ചെയ്യുകയായിരുന്ന ഷിഹാബുദ്ദീനെ ആക്രമിക്കുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 10.15 നു മരിക്കുകയായിരുന്നു.

സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗമായ ഷിഹാബുദ്ദീന്‍ കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് വധ ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.

2006 ജനുവരി 20 നു നടന്ന സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്‌മാന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന അറയ്ക്കല്‍ വിനോദിനെ (വിനു) 2008 നവമ്പര്‍ 18 ന് പാടൂരില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയകേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീന്‍. മുബീനയാണ് ഭാര്യ. മക്കള്‍:ഷിയാന്‍, ഫാത്തിമ.

ഷിഹാബുദ്ദീന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാവോവാദി വേട്ട അവസാനിപ്പിക്കണം: പി.സി.ജോര്‍ജ്ജ്

January 14th, 2015

തൃശ്ശൂര്‍: മാവോ വാദികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെനും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ആദിവാസികള്‍ക്കു വേണ്ടി കൊള്ളപ്പലിശക്കാര്‍ക്ക് എതിരെയാണ് അവര്‍
നിലകൊള്ളുന്നത്. നീതിക്കു വേണ്ടിയാണ് മാവോ വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാവോവാദി സാന്നിധ്യം കാരണം വയനാട് അടക്കം ഉള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മാവോവാദികള്‍ സംസ്ഥാനത്ത് ആരെയും വെടിവെച്ച് കൊന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് പണം തട്ടിയെടുക്കുവാന്‍ കഴിയുന്ന തരത്തില്‍ കോടികളുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന നാണം കെട്ട രീതിയോട് യോജിക്കാന്‍ കഴിയില്ല. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചിലവിടേണ്ടതെന്നും ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞു.

അക്രമം നടത്തുന്ന മാവോവാദികളെ സര്‍ക്കാര്‍ നേരിടുമെന്നും പി.സി.ജോര്‍ജ്ജ് ആദ്യം അക്രമം നടത്തുന്ന മാവോവാദികളെ ഉപദേശിക്കട്ടെ എന്നും മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം അവസാനിപ്പിച്ചാല്‍ മാവോവാദി വേട്ടയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി.ജോര്‍ജ്ജിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു

December 4th, 2014

justice-vr-krishnaiyer-epathram

കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.

നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.

1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.

‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

വി.എസിനെ തള്ളി നമോവിചാര്‍ മഞ്ചിനു സി.പി.എമ്മിന്റെ സ്വാഗതം

January 26th, 2014

തിരുവനന്തപുരം: ഒ.കെ.വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ കണ്ണൂരിലെ ബി.ജെ.പി വിമതരുടെ സംഘടനയായ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള സി.പി.എം കണ്ണൂര്‍ ലോബിയുടെ തീരുമാനം നടപ്പാകുന്നു. നമോ വിചാര്‍ മഞ്ചുകാര്‍ മോഡിയുടെ ആളുകളാണെന്നും നിരവധി സി.പി.എം പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടുന്ന നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയില്‍ എടുക്കുന്നത് ദോഷം ചെയ്യുമെന്നു വി.എസ്.പരസ്യമായി പറഞ്ഞിരുന്നു. വി.എസിന്റെ വിമര്‍ശനത്തെ അവഗണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഇവരെ പാര്‍ട്ടിയില്‍ എടുക്കുവാന്‍ തീരുമാനിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം കൂടെ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പി.ജയരാജന്റെ നേതൃത്വത്തില്‍ നമോ വിചാര്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുകയും യോഗം കൂടുകയും ചെയ്തിരുന്നു.

നമോ വിചാര്‍ മഞ്ചിനു അനുകൂലമായി നിലപാടെടുത്ത കണ്ണൂര്‍ ലോബിയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉള്‍പ്പെടെ ഉള്ളവര്‍ വി.എസിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതിയുണ്ടെങ്കില്‍ പരസ്യമായല്ല പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കേണ്ടതെന്ന് ഒരു വിഭാഗം പറഞ്ഞു. മഞ്ചില്‍ നിന്നും പ്രവര്‍ത്തകര്‍ രാജിവെച്ചാണ് സി.പി.എമ്മില്‍ ചേരുന്നതെന്നും വി.എസ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ഇത്തരത്തില്‍ പലരും പാര്‍ട്ടിയില്‍ വന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നമോ വിചാര്‍ മഞ്ചിനെ സ്വീകരിക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടുത്ത നീരസമുണ്ട്. സോഷ്യല്‍ മീഡിയായിലും ഇക്കാര്യം സജീവ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഘപരിവാറിനും നരേന്ദ്ര മോഡിക്കും എതിരെ പാര്‍ട്ടി നിരന്തരം പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അവരില്‍ നിന്നും ഒരു സംഘത്തെ സ്വീകരിക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും എന്നതാണ് ഒരു വാദം.സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ നാളുകളില്‍ ഒ.കെ വാസുമാസ്റ്റര്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അന്ന് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ നമോ വിചാര്‍ മഞ്ചുകാരെ പാര്‍ട്ടിയില്‍ എടുക്കുന്നത് ശരിയല്ലെന്നും രക്തസാക്ഷികളോടും അവരുടെ കുടുമ്പങ്ങളോടും ചെയ്യുന്ന അനീതിയാണെന്നുമാണ് പ്രതികൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ കൈകള്‍ തളര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലപാടിനെ ചൂണ്ടിക്കാട്ടിയാണ് അനുകൂലിക്കുന്നവര്‍ വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. സംഘട്ടനങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി മരിച്ച നിരവധി പേര്‍ ഉണ്ടെങ്കിലും കണ്ണൂര്‍ പോലുള്ള മേഘലകളില്‍ സി.പി.എമ്മിന്റെ തീരുമാനത്തിനെതിരെ ഇവരുടെ കുടുമ്പങ്ങള്‍ രംഗത്തുവരുവാന്‍ തയ്യാറാകില്ല എന്നതാണ് ഔദ്യോഗിക വിഭാഗത്തിനു ആശ്വാസമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 2378920»|

« Previous Page« Previous « ടി.പി. വധം: പാര്‍ട്ടി കുറ്റ വിമുക്തമായെന്ന് പിണറായി വിജയന്‍
Next »Next Page » ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine