

- ലിജി അരുണ്‍
വായിക്കുക: മാദ്ധ്യമങ്ങള്‍

ലീപിങ്ങ്: ടിബറ്റിലെ ലാസയിലെ മൈഷോകുഗര്‍ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന ചൈന നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പ് കോര്‍പ്പറേഷനു വേണ്ടിയാണ് അപകടം നടന്ന ഖനി പ്രവര്‍ത്തിക്കുന്നത്. മരിച്ചവരിൽ അധികവും ഹാൻ ചൈനീസ് വിഭാഗത്തിൽ പെടുന്നവരാണ്.
2.6 മില്യണ്‍ ക്യുബിക് അടി മണ്ണും പാറയുമാണ് 1.5 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ ഇടിഞ്ഞ് വീണത്. അതിനാൽ തന്നെ ഖനിയിലെ മുഴുവൻ പേരും മരിച്ചിരിക്കാനാണ് സാധ്യത എന്ന് അധികൃതർ പറയുന്നു. ടിബറ്റൻ മേഖലയിൽ ആയതിനാൽ പോലിസ് വേണ്ട വിധത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയപരമായി ചൈന രൂക്ഷമായ വിമർശനം നേരിടേണ്ടി വരും. രക്ഷാ പ്രവര്‍ത്തന ശ്രമങ്ങളില്‍ യാതൊരു കുറവും വരാന്‍ പാടില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കി. രണ്ടായിരത്തോളം രക്ഷാ പ്രവർത്തകരാണ് സംഭവ സ്ഥലത്ത് രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രാദേശിക സമയം സമയം പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഖനിക്കുള്ളില്‍ ഉറങ്ങി കിടക്കുന്നവരാണ് അപകടത്തിൽ പെട്ടവരിൽ കൂടുതലും.
- ജെ.എസ്.

സിഡ്നി : ഭൂമിക്കായി ഒരു മണിക്കൂർ നീക്കി വെയ്ക്കുന്ന ദിവസമാണിന്ന്. ഭൌമ മണിക്കൂർ ആചരിക്കുന്ന ദിനം. മാർച്ച് അവസാന ദിനങ്ങളിലൊന്നിൽ ആചരിക്കുന്ന ഭൌമ മണിക്കൂർ ഈ വർഷം ഇന്ന് രാത്രി പ്രാദേശിക സമയം രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുത വിളക്കുകൾ അണച്ചു കൊണ്ട് ലോകരാജ്യങ്ങൾ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഭൌമ മണിക്കൂർ ഇത്തവണ നെൽസൺ മണ്ടേല, ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഒട്ടേറെ സിനിമാ താരങ്ങൾ എന്നിങ്ങനെ നിരവധി പ്രമുഖർ പിന്തുണയ്ക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രവും ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാവും.
പ്രമുഖ സിനിമാ നടിയായ ജെസ്സിക്കാ ആൽബയാണ് ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിന്റെ ആഗോള അംബാസഡർ.
ഭൌമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ഉള്ള ഒരു മുന്നേറ്റമാണ് “നിനക്കാവുമെങ്കിൽ എനിക്കും” എന്ന വെല്ലുവിളി. പരിസ്ഥിതിയ്ക്കായി എന്തെങ്കിലും സദുദ്ദേശപരമായി ചെയ്യാനുള്ള ഒരു പ്രചോദനമാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. വ്യക്തികൾക്കോ സംഘങ്ങൾക്കോ ഇത്തരം വെല്ലുവിളികൾ പ്രഖ്യാപിക്കാം. 1000 പേർ പ്ലാസ്റ്റിക്കിനു പകരം വീണ്ടും ഉപയോഗിക്കാവുന്ന സഞ്ചികൾ ഉപയോഗിക്കുകയാണെങ്കിൽ ഞങ്ങൾ രണ്ടു പേരും അടിവസ്ത്രം മാത്രം ധരിച്ച് റോഡിലൂടെ ഓടാം എന്നും 1000 പേർ ഓഫീസിലേക്ക് സൈക്കിളിൽ പോവുകയാണെങ്കിൽ അന്ന എന്ന പെൺകുട്ടി ഉയർന്ന ഹീലുള്ള ചെരിപ്പിട്ട് ബാസ്ക്കറ്റ് ബോൾ കളിക്കും എന്നൊക്കെയുള്ള ഒട്ടേറെ രസകരമായ വെല്ലുവിളികൾ ഇതിനോടകം ഇവിടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഭൌമ മണിക്കൂറിന്റെ യൂട്യൂബ് പേജിൽ നിങ്ങൾക്കും വെല്ലുവിളികൾ രേഖപ്പെടുത്താം.
- ജെ.എസ്.
വായിക്കുക: പരിസ്ഥിതി

ലോസ് ആഞ്ജലസ് : “ചൂടൻ” യോഗ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബിക്രം ചൌധരിക്ക് എതിരെ ഒരു യുവ ശിഷ്യ ലൈംഗിക അതിക്രമത്തിന് പരാതി നൽകി. തന്റെ ഗുരു തന്നെ വർഷങ്ങളായി ശല്യം ചെയ്യുകയാണ് എന്നാണ് സാറാ ബോൺ എന്ന 29കാരിയുടെ പരാതി. ബിക്രം ചൌധരി ഒരു നല്ല മനുഷ്യനല്ല, ഒരു നല്ല പരിശീലകൻ മാത്രമാണ് എന്ന് യുവതി മറ്റു പല ശിഷ്യന്മാരോടും മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം യോഗ പരിശീലനത്തിനിടയിൽ തന്റെ മുകളിൽ കയറി തന്നെ ബലമായി കയ്യേറ്റം ചെയ്യുകയും താൻ വിതുമ്പി കരയുന്നത് വരെ തന്റെ കാതുകളിൽ “ഗുരു” അശ്ലീലം പറയുകയും ചെയ്തു എന്നും സാറ വെളിപ്പെടുത്തി.
105 ഡിഗ്രി ഫാരെൻഹൈറ്റ് വരെ ചൂടാക്കിയ മുറിയിൽ ഇരുന്ന് യോഗ പരിശീലനം ചെയ്യുക എന്ന വ്യത്യസ്ത ശൈലിയാണ് ബിക്രം ചൌധരിയുടെ ബിക്രം യോഗ. ഇന്ത്യയിലെ പരമ്പരാഗത യോഗ മുറകൾ എല്ലാവർക്കും ശാന്തിയും സൌഖ്യവും ആശംസിക്കുകയും തികച്ചും ശാന്തമായ പരിശീലന രീതിയും അനുശാസിക്കുമ്പോൾ തിരക്കേറിയ ആധുനിക കോർപ്പൊറേറ്റ് ഉദ്യോഗസ്ഥരേയും വൻകിടക്കാരേയും ലക്ഷ്യമിട്ട് അതിവേഗം ചെയ്യാവുന്ന കുറേ ആസനങ്ങൾ ഒരു ചൂടാക്കിയ മുറിയിൽ വെച്ച് അഭ്യസിപ്പിക്കുന്ന ഒരു രീതിയാണ് ബിക്രം യോഗ സ്വീകരിച്ചു വരുന്നത്.
അമേരിക്കൻ പ്രസിഡണ്ടുമാരായ നിക്സൺ, റീഗൻ, ക്ലിന്റൻ എന്നിവരും മഡോണ, ബെക്ക്ഹാം, ലേഡി ഗാഗ, ജോർജ്ജ് ക്ലൂണി എന്നീ അതി പ്രശസ്തരും എല്ലാം ബിക്രമിന്റെ ശിഷ്യന്മാരാണ്.
പൂർവ്വ ജന്മത്തിലെ ബന്ധം പറഞ്ഞ് തന്നോട് അടുക്കാൻ ശ്രമിച്ച ഗുരു താൻ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് തനിക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് പട്ടം പോലും നിഷേധിച്ചു എന്ന് സാറ കോടതിയിൽ നൽകിയ പരാതിയിൽ വെളിപ്പെടുത്തി.
- ജെ.എസ്.

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58) അന്തരിച്ചു. സാമ്രാജ്യത്വ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ മുട്ട് മടക്കില്ല എന്ന് ലോകത്താകെയുമുള്ള പോരാളികളെ കൊണ്ട് പറയിച്ച വിപ്ലവോര്‍ജ്ജമായ ഷാവേസ് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ വെച്ച് ഈ ലോകത്തോട് വിട പറയുമ്പോൾ വെനസ്വേലൻ ജനതയ്ക്കൊപ്പം ലോകം തേങ്ങുകയാണ്. വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറയാണ് ഷാവേസിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ക്യാന്‍സര്‍ രോഗ ബാധയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു ഷാവേസ്. ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.
കടുത്ത സാമ്രാജ്യത്വ വിരുദ്ധത തുറന്നു പറഞ്ഞ ഷാവേസ് ഒരു ബദല്‍ ലോകം ആവശ്യമാണെന്ന വാദം മുന്നോട്ട് വെച്ചു. ലോകം അമേരിക്കയാല്‍ നിയന്ത്രിക്കപ്പെടേണ്ട ഒന്നല്ല എന്നും എല്ലാവരും ഒരു പോലെ ആണെന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ട് തന്നെ ഷാവേസിനെ ശത്രുവായ് തന്നെയാണ് അമേരിക്ക കണ്ടിരുന്നത്. നിരവധി തവണ അദ്ദേഹത്തിന്റെ അധികാരം അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ സഹായിക്കാന്‍ അമേരിക്ക തയ്യാറായി. എങ്കിലും അതെല്ലാം ഷാവേസ് ധീരമായി അതിജീവിച്ചു. 14 വര്‍ഷക്കാലം വെനസ്വേലയുടെ ഭരണാധികാരിയായ ഷാവേസ് 2012 ഒക്ടോബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.
വെനസ്വേലൻ ജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം കുത്തക എണ്ണ കമ്പനികളെ ദേശസാല്‍കരിച്ചു കൊണ്ട് രാജ്യത്ത് സമഗ്രമായ മാറ്റത്തിന് വഴി തെളിയിച്ചു. ബൊളീവിയന്‍ വിപ്ലവ വീര്യം നിറഞ്ഞ ഷാവേസ് ക്യൂബയുടേയും ഫിഡല്‍ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു. ഷാവേസിന്റെ വിയോഗം ലോകത്തിനു തന്നെ കനത്ത നഷ്ടമാണ്.
- ഫൈസല്‍ ബാവ
വായിക്കുക: അമേരിക്ക, ചരമം, മനുഷ്യാവകാശം, ലോക നേതാക്കള്‍, വെനസ്വേല

ഡബ്ലിൻ: അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഇന്ത്യൻ വംശജ സവിതയുടെ മരണം ഒഴിവാക്കാൻ ആവുന്നതായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് ചോർന്നു. ഇതോടെ സവിതയുടെ കുടുംബത്തിന്റെ ആരോപണം സത്യമായിരുന്നു എന്ന് വെളിപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ദ ഇൻഡിപ്പെൻഡന്റ്” പത്രമാണ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.
തന്റെ ഗർഭം അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞതായാണ് ബന്ധുക്കളുടെ പരാതി. 31 കാരിയായിരുന്ന സവിത ദന്ത ഡോക്ടർ ആയിരുന്നു.
സവിത പരാതിപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയ തങ്ങൾക്ക് ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നും ഈ അവസ്ഥയിൽ ഗർഭച്ഛിദ്രം നടത്താൻ അയർലൻഡിലെ നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ സവിതയുടെ മരണത്തിൽ കലാശിച്ച അണുബാധ മൂന്ന് ദിവസത്തോളം കണ്ടെത്താൻ കഴിയാതിരുന്നത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണ് എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. ഈ അവസ്ഥയിൽ സവിത ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവരെ ഗർഭച്ഛിദ്രത്തിന് വിധേയ ആക്കണമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, ദുരന്തം, വൈദ്യശാസ്ത്രം

കൈറോ : ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ഈജിപ്റ്റ് പ്രസിഡണ്ട് മൊഹമ്മദ് മുർസിയുടെ പടിവാതിലിൽ എത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഒരു പ്രതിഷേധക്കാരനെ പോലീസ് നഗ്നനാക്കി ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വണ്ടി ചക്രങ്ങൾക്ക് തീ കൊളുത്തിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ച്ഹും പ്രതിഷേധക്കാർ പോലീസിനെ നേരിട്ടു. നെറ്റിയിലും നെഞ്ഞത്തും വെടിയേറ്റ ഒരു 23കാരൻ കൊല്ലപ്പെട്ടു.
അധികാരം കയ്യടക്കി വെച്ച മുസ്ലിം ബ്രദർഹുഡിനെതിരെയും പോലീസ് അതിക്രമങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുന്ന മുർസിക്കെതിരെയുമാണ് പ്രതിഷേധം മുറുകുന്നത്. മുർസിയെ സ്ഥാനഭ്രഷ്ട്ടനാക്കണം എന്നാണ് ഉയർന്നു വരുന്ന ആവശ്യം.
തന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർക്ക് പുറകിൽ രാഷ്ട്രീയ ശക്തികളാണെന്നും അക്രമത്തെ എല്ലാ കക്ഷികളും അപലപിക്കണമെന്നുമാണ് മുർസിയുടെ പ്രസ്താവന.
- ജെ.എസ്.
വായിക്കുക: ഈജിപ്റ്റ്, ക്രമസമാധാനം, പോലീസ്, പ്രതിഷേധം

ധാക്ക: ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നത് അടക്കമുള്ള സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുവാനും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമാണ് കരാർ. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുവരും കരാറില്‍ ഒപ്പു വെച്ചത്. കൂടാതെ ഇരു രാജ്യങ്ങളിലെയും പൌരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാ കരാറിലും ഇരു രാജ്യങ്ങളും ഭേദഗതി വരുത്തി. തിങ്കളാഴ്ചയാണ് ഷിന്‍ഡെ രണ്ടു ദിവസത്തെ ബംഗ്ളാദേശ് പര്യടനത്തിനെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹര്‍ റിസ്വി, കേന്ദ്ര മന്ത്രി ശംസുല്‍ ഹഖ് തുക്കു, ബംഗ്ളാദേശ് ഹൈക്കമ്മീഷണര്‍ താരിഖ് എ. കരീം, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കജ് ശരണ്‍ എന്നിവരുമായും ഷിന്‍ഡെ ചര്‍ച്ചകൾ നടത്തി.
- ഫൈസല്‍ ബാവ
വായിക്കുക: കുറ്റകൃത്യം, നിയമം, ബംഗ്ലാദേശ്

സോൾ : ദക്ഷിണ കൊറിയ തങ്ങളുടെ ചരിത്രത്തിലെ ആദ്യ സൈനികേതര ബഹിരാകാശ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു ശാസ്ത്ര ഉപഗ്രഹം വഹിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. നാരോ എന്ന പേരിൽ അറിയപ്പെടുന്ന വിക്ഷേപണ യാനം ദക്ഷിണ കൊറിയയുടെ ദക്ഷിണ തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്ന് വിജയകരമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ഒരു ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിക്കുന്നത്. ഇതിന് മുൻപ് നടന്ന രണ്ടു ശ്രമങ്ങളും പരാജയമായിരുന്നു. സാങ്കേതിക തടസങ്ങൾ നേരിട്ടത് കാരണം ഇരു വിക്ഷേപണ ഉദ്യമങ്ങളും അവസാന നിമിഷം റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.
- ജെ.എസ്.
വായിക്കുക: ദക്ഷിണ കൊറിയ, ബഹിരാകാശം, ശാസ്ത്രം

അൾജിയേഴ്സ് : ഭീകരർ കീഴടക്കിയ പ്രകൃതി വാതക പ്ലാന്റിൽ അൾജീരിയൻ പട്ടാളം നടത്തിയ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച്ച സൈന്യം നടത്തിയ തെരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആവാത്ത വിധം വികൃതമായിരുന്നതിനാൽ അവ ഭീകരരുടേതാണോ ബന്ദികളുടേതാണോ എന്ന് വ്യക്തമല്ല എന്ന് അധികൃതർ അറിയിച്ചു. മരണ സംഖ്യ 80 കവിഞ്ഞതായാണ് സൂചന. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് ശനിയാഴ്ച്ചയാണ് അൾജീരിയൻ സൈന്യം ഭീകരർ കൈയ്യടക്കി വെച്ച റിഫൈനറിയിൽ ആക്രമണം അഴിച്ചു വിട്ടത്. ബന്ദികളെ മുഴുവൻ വധിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ പദ്ധതി തകർക്കാനാണ് ആക്രമണം നടത്തിയത് എന്നാണ് സർക്കാർ വിശദീകരണം. അയൽ രാജ്യമായ മാലിയിൽ ഫ്രെഞ്ച് സൈന്യം നടത്തുന്ന സൈനിക നടപടിക്ക് ഏതെങ്കിലും രാജ്യം പിന്തുണ നൽകിയാൽ അ രാജ്യത്തിൽ ഇത്തരം ആക്രമണങ്ങൾ തങ്ങൾ വീണ്ടും നടത്തും എന്നാണ് ഭീകരരുടെ മുന്നറിയിപ്പ്.
- ജെ.എസ്.