സായിബാബ അന്തരിച്ചു

April 24th, 2011

sathya-sai-baba-epathram

പുട്ടപര്‍ത്തി : ദൈവങ്ങളുടെ സ്വന്തം നാടായ ഇന്ത്യയിലും ലോകമെമ്പാടും അനേക ലക്ഷം ഭക്തര്‍ക്ക്‌ ആത്മീയ ഗുരുവും നേതാവുമായിരുന്ന സായിബാബ (86) അന്തരിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശ്രീ സത്യ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ഇന്ന് രാവിലെ 07:40 നായിരുന്നു അന്ത്യം. “ഭഗവാന്‍ തന്റെ ഭൌതിക ശരീരം ഉപേക്ഷിച്ചത് ഹൃദയ ശ്വാസകോശ സംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ്” എന്ന് ആശുപത്രിയില്‍ നിന്നുമുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ന് വൈകീട്ട് 6 മണി മുതല്‍ രണ്ടു ദിവസത്തേയ്ക്ക് ബാബയുടെ ഭൌതിക ശരീരം സായി കുല്‍വന്ത് ഹാളില്‍ അനുയായികളുടെ ദര്‍ശനത്തിന് വെയ്ക്കും.

മാര്‍ച്ച് 28നാണ് ബാബയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

സായി ബാബ എന്ന് അറിയപ്പെടുന്ന സത്യനാരായണ ബാബു 1926 നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ജനിച്ചു. 1940ല്‍ താന്‍ ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെട്ടു. ശൂന്യതയില്‍ നിന്നും വിഭൂതിയും സ്വര്‍ണ്ണ മാലയും മറ്റും സൃഷ്ടിച്ച് അദ്ദേഹം ലോക പ്രശസ്തനായതോടെ ഇതെല്ലാം തട്ടിപ്പാണെന്നും ഏതു മാജിക്കുകാരനും കാണിക്കാവുന്ന കണ്കെട്ട് വിദ്യകളാണ് എന്നും ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇത്തരം പ്രകടനങ്ങള്‍ ഉപേക്ഷിച്ച ബാബ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ ഒട്ടേറെ ലൈംഗിക അപവാദങ്ങളും ഉടലെടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള ഭരണാധിപന്മാര്‍ അടക്കം പ്രശസ്തരും, രാഷ്ട്രീയ നേതാക്കളും, സിനിമാ കായിക താരങ്ങളും, സൈനിക ഉദ്യോഗസ്ഥരും, ന്യായാധിപന്മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു വന്‍ ശിഷ്യ സമ്പത്ത്‌ സായി ബാബയ്ക്ക് ഉണ്ടായിരുന്നു.

സായി ബാബയ്ക്ക്‌ എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് 2001 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി എ. ബി. വാജ്പേയ്‌, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി. എന്‍. ഭഗവതി, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ രംഗനാഥ് മിശ്ര, കേന്ദ്ര മന്ത്രിയായിരുന്ന ശിവരാജ്‌ പാട്ടീല്‍, ബി. ജെ. പി. ഉപാദ്ധ്യക്ഷയും രാജ്യ സഭാംഗവും ആയിരുന്ന നെജ്മ ഹെപ്ത്തുള്ള എന്നിവര്‍ സംയുക്തമായി ഒപ്പ് വെച്ച കത്തില്‍ പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.

ദൈവത്തിന്റെ പൂര്‍ണ്ണാവതാരമായ സായി ബാബ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിന് കേവലമായ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത അര്‍ത്ഥ തലങ്ങള്‍ ഉണ്ട് എന്നും അന്തരാത്മാവിലെ ആത്മീയ ചൈതന്യം ഉണര്‍ത്തുവാനുള്ള അനുഗ്രഹമാണ് ഇതെല്ലാമെന്നും വിശ്വാസികള്‍ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശരദ്‌ പവാര്‍

April 23rd, 2011

sharad-pawar-india-epathram

ശരദ്‌ പവാര്‍ എന്ന് അറിയപ്പെടുന്ന ശരദ്‌ ചന്ദ്ര ഗോവിന്ദ റാവു പവാര്‍ (ജനനം : 1940 ഡിസംബര്‍ 12) മഹാരാഷ്ട്രയില്‍ നിന്നുമുള്ള, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാവാണ്.

ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസില്‍ നിന്നും പിളര്‍ന്ന് ഇദ്ദേഹം 1999ല്‍ സ്ഥാപിച്ച നാഷണലിസ്റ്റ് കോണ്ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് പവാര്‍. പ്രതിരോധ വകുപ്പ്‌ മന്ത്രി, മഹാരാഷ്ട്രാ മുഖ്യ മന്ത്രി എന്നീ സ്ഥാനങ്ങള്‍ കൈവശം ഉണ്ടായിരുന്ന പവാര്‍ ഇപ്പോള്‍ കേന്ദ്ര കൃഷി മന്ത്രിയും, ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ മന്ത്രിയുമാണ്.

പൂനെയിലെ ബരാമതി സ്വദേശിയായ ശരദ്‌ പവാര്‍ മഹാരാഷ്ട്ര സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതിനോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രമുഖനാണ്. ലോക സഭയില്‍ മഹാരാഷ്ട്രയിലെ മധ നിയോജകമണ്ഡലം പ്രതിനിധാനം ചെയ്ത് എന്‍. സി. പി. യെ നയിക്കുന്നു.

2005 മുതല്‍ 2008 വരെ പവാര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്നു. 2010ല്‍ അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൌണ്‍സിലിന്റെ പ്രസിഡണ്ട് ആയി.

ഇദ്ദേഹത്തിന് എതിരെയുള്ള പ്രമുഖ ആരോപണങ്ങള്‍ ഇവയാണ്:

ഗോതമ്പ്‌ കുംഭകോണം

2007 മെയ്‌ മാസം ഫുഡ്‌ കോര്‍പ്പൊറെയ്ഷന്‍ ഓഫ് ഇന്ത്യ ഗോതമ്പ്‌ സംഭരിക്കാന്‍ പുറപ്പെടുവിച്ച ടെണ്ടര്‍ ലഭിച്ച വില കൂടുതലാണ് എന്ന കാരണം പറഞ്ഞു റദ്ദ്‌ ചെയ്തു.

ഇതിനെ തുടര്‍ന്ന് സ്വകാര്യ വ്യാപാരികളെ ഗോതമ്പ്‌ കര്‍ഷകരില്‍ നിന്നും നേരിട്ട് ഗോതമ്പ്‌ വാങ്ങുവാന്‍ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ സര്‍ക്കാര്‍ ഗോഡൌണില്‍ വന്‍ ഗോതമ്പ്‌ ക്ഷാമം അനുഭവപ്പെട്ടു. ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ വിലയ്ക്ക് ഗോതമ്പ്‌ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അവസരം മുതലെടുത്ത്‌ നേരത്തെ 900 രൂപയ്ക്ക് വിറ്റിരുന്ന അരി വ്യാപാരികള്‍ 1300 രൂപയ്ക്ക് എഫ്. സി. ഐ. ക്ക് വിറ്റു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് ടണ്ണിനു 400 രൂപ അധിക ലാഭം കൊയ്യാന്‍ പവാര്‍ വ്യാപാരികളുമായി ഒത്തുകളിച്ചു.

ഇതില്‍ എത്രയാണ് പവാറിന്റെ ലാഭം? വ്യാപാരികള്‍ക്ക്‌ 1100 കോടി ലാഭം ലഭിച്ചപ്പോള്‍ പവാറിന് ലഭിച്ചത് 1400 കോടി രൂപയാണ് എന്ന് ബി. ജെ. പി. അന്ന് ആരോപിച്ചിരുന്നു. ഒന്നര ശതമാനം ലാഭം എന്ന കണക്കില്‍ ഈ കുംഭകോണത്തില്‍ 120 കോടി രൂപ പവാറിന് കൊടുത്തു എന്നാണ് കമ്പോളത്തില്‍ നിന്നുമുള്ള സൂചന.

ഭൂമി കുംഭകോണങ്ങള്‍

ശരദ്‌ പവാറിന്റെ നേതൃത്വത്തിലുള്ള വിദ്യാ പ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടവിരുദ്ധമായി 280 ഏക്കര്‍ ഭൂമി മഹാരാഷ്ട്രാ കൃഷ്ണാ വാലി ഡെവെലപ്മെന്റ് കോര്‍പ്പൊറെയ്ഷന്‍ അനുവദിച്ചു.

ശരദ്‌ പവാറിന്റെ അനന്തിരവന്‍ അജിത്‌ പവാര്‍ നയിക്കുന്ന ആനന്ദ്‌ സ്മൃതി പ്രതിഷ്ഠാന്‍ എന്ന സ്ഥാപനത്തിന് 2 ഏക്കര്‍ ഭൂമി അനുവദിച്ചു.

ശരദ്‌ പവാറിന്റെ മരുമകന്‍ സദാനന്ദ്‌ സുലെയുടെ ലവാസ കോര്‍പ്പൊറെയ്ഷന് 32 ഏക്കര്‍ ഭൂമി അനുവദിച്ചു.

ശരദ്‌ പവാറിന്റെ ശിവാജി നഗര്‍ കാര്‍ഷിക കോളേജിനു 1 ഏക്കര്‍ അനുവദിച്ചു.

ശരദ്‌ ചന്ദ്രാജി സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്‌ പരിശീലന കേന്ദ്രത്തിന് 3 ഏക്കര്‍ ഭൂമി നല്‍കി.

കാര്‍ഷിക ഭൂമി കാര്‍ഷികേതര ഭൂമിയായി മാറ്റി കാണിച്ച് നടത്തിയ 5000 കോടി രൂപയുടെ ലവാസ കുംഭകോണം ആണ് ഇതില്‍ ഏറ്റവും പ്രമുഖം.

ഐ. പി. എല്‍. ക്രിക്കറ്റ്‌ ടീം ‌പങ്കാളിത്തം

തന്റെ ആസ്തിയായി 3.6 കോടി രൂപ മാത്രം വെളിപ്പെടുത്തിയ ശരദ്‌ പവാറിന് പൂനെ ഐ. പി. എല്‍. ടീം ഉടമകളായ സിറ്റി ഫിനാന്‍സില്‍ 16 ശതമാനം ഓഹരി ഉണ്ടെന്ന് തെളിഞ്ഞു. 1200 കോടിയാണ് പൂനെ ടീമിന്റെ മതിപ്പ്‌ വില. അതായത്‌ പവാറിന്റെ ആസ്തിയിലേക്ക് 192 കോടി കൂടി. ഇതിന്റെ കൂടെ ബാംഗളൂര്‍ റോയല്‍ ചാലഞെജെഴ്സ് ടീമിലെ ഓഹരി വിലയായ 6 കോടി കൂടി കൂട്ടാം.

പഞ്ചസാര കുംഭകോണം

കൃഷി മന്ത്രി ആയിരിക്കുമ്പോള്‍ 12.5 രൂപ കിലോയ്ക്ക് പഞ്ചസാര കയറ്റുമതി ചെയ്ത അദ്ദേഹം അതെ സമയം തന്നെ 36 രൂപയ്ക്ക് പഞ്ചസാര ഇറക്കുമതി ചെയ്തു ചരിത്രം സൃഷ്ടിച്ച സംഭവം അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരൂപ്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റവാളികള്‍

2002ല്‍ കുപ്രസിദ്ധ കുറ്റവാളിയായ പപ്പു കലാനിയെ പോലീസ്‌ ബുദ്ധിമുട്ടിക്കരുത് എന്ന് തന്നോട് ശരദ്‌ പവാര്‍ ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി സുധാകര്‍ റാവു വെളിപ്പെടുത്തിയത്‌ പിന്നീട് ശിവ സേനാ നേതാവ്‌ ബാല്‍ താക്കറെയും ശരി വെച്ചു. ശരദ്‌ പവാര്‍ പിന്നീട് കലാനിക്ക്‌ നിയമ സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ്‌ നല്‍കിയതോടെ കലാനി എന്ന ക്രിമിനല്‍ ഒരു രാഷ്ട്രീയക്കാരനായി മാറി.

മുദ്രപത്ര കുംഭകോണം

600 ബില്യന്‍ രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണത്തില്‍ പിടിയിലായ അബ്ദുല്‍ കരീം തെല്‍ഗി നാര്‍കോ പരിശോധനയില്‍ പവാറിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.

ഇതിനെല്ലാം പുറമെയാണ് ശരദ്‌ പവാറിന്റെ മകളുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള 41 കോടിയുടെ സ്വത്തുക്കള്‍.

എന്‍ഡോസള്‍ഫാന്‍

ഏറ്റവും ഒടുവിലായി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ശരദ്‌ പവാര്‍ സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക വന്ദന ശിവ പവാറിനെ അഴിമതിക്കാരന്‍ എന്ന് വിളിക്കുകയുമുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കേരള സംഘത്തിന് നിരാശ

April 23rd, 2011

manmohan-singh-sharad-pawar-epathram

ന്യൂഡല്‍ഹി : ജനീവ കണ്‍വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കണമെന്ന ആവശ്യം പിന്തുണക്കണം എന്ന ആവശ്യവുമായി പ്രധാന മന്ത്രിയെ കണ്ടു നിവേദനം നല്‍കിയ കേരളത്തില്‍ നിന്നുമുള്ള സര്‍വകക്ഷി സംഘത്തിനെ പ്രധാനമന്ത്രി നിരാശപ്പെടുത്തി. ഐ. സി. എം. ആര്‍ (ICMR – Indian Council for Medical Research) ഈ വിഷയത്തില്‍ നടത്തുന്ന പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാവൂ എന്നാണ് മന്മോഹന്‍ സിംഗ് ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള സംഘത്തെ അറിയിച്ചത്‌.

മഹാരാഷ്ട്രയിലെ വന്‍ ഭൂവുടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി  സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനു ഇതോടെ കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രിയും പിന്തുണ നല്‍കിയിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാസാരെ നിരാഹാരം അവസാനിപ്പിച്ചു

April 9th, 2011

anna-hazare-ends-fast-epathram

ന്യൂഡല്‍ഹി : 96 മണിക്കൂര്‍ നീണ്ട നിരാഹാര സത്യാഗ്രഹം ഗാന്ധിയന്‍ പ്രക്ഷോഭകന്‍ അണ്ണാ ഹസാരെ അവസാനിപ്പിച്ചു. അഴിമതി വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുത്തും എന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഹസാരെ തന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഇത് ജനങ്ങളുടെ വിജയം : അണ്ണാ ഹസാരെ

April 9th, 2011

anna-hazare-epathram
ന്യൂഡല്‍ഹി : കര്‍ശനമായ അഴിമതി വിരുദ്ധ നിയമം ജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന ആവശ്യവുമായി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ പ്രമുഖ ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കും എന്നാണ് ഇന്നലെ എടുത്ത തീരുമാനം.

സര്‍ക്കാര്‍ പ്രതിനിധികളായ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി, ടെലികോം മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നിവരുമായി ഹസാരെയുടെ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമായ കിരണ്‍ ബേദി, സ്വാമി അഗ്നിവേശ്, അരവിന്ദ്‌ കെജ്രിവാള്‍ എന്നിവര്‍ ഇന്നലെ രാത്രി നടത്തിയ അവസാന വട്ട സന്ധി സംഭാഷണത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണ്ണാ ഹസാരെയുടെ വാക്കുകള്‍ രാജ്യത്തെ മദ്ധ്യ വര്‍ഗ്ഗത്തെ അഴിമതിയ്ക്കെതിരെ പോരാടാനുള്ള സമരാവേശം കൊണ്ട് ആവേശ ഭരിതരാക്കിയിരുന്നു. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും എല്ലാം ഹസാരേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ ഈ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഹസാരെയുടെ സമരത്തിന്‌ ലഭിച്ച പിന്തുണയുടെ പ്രവാഹം ഈ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഇടയാക്കി.

രാജ്യമെമ്പാടും നിന്ന് ഹസാരേയ്ക്ക് പിന്തുണയുമായി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങള്‍ ഒന്നടങ്കം എത്തിയത് സര്‍ക്കാരിനെ ആശങ്കയില്‍ ആക്കിയിരുന്നു. ഹസാരേയ്ക്ക് വ്യാഴാഴ്ച രാത്രി സോണിയ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചത്‌ ഈ സാഹചര്യത്തിലാണ്.

വെള്ളിയാഴ്ച രാത്രി പതിനായിര ക്കണക്കിന് ആളുകള്‍ ജന്തര്‍ മന്തറിനു സമീപം ഒത്തുകൂടി ബോളിവുഡ്‌ സിനിമയായ ഷാറൂഖ് ഖാന്‍ അഭിനയിച്ച (മൈ നെയിം ഈസ്‌ ഖാന്‍” എന്ന സിനിമയിലൂടെ പ്രശസ്തമായ അമേരിക്കന്‍ ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമായ “വീ ഷാല്‍ ഒവര്‍കം” (We shall overcome) എന്ന ഗാനം ആലപിച്ചു.

അവസാന വട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും സര്‍ക്കാരിനും പൊതു സമൂഹത്തിനും എങ്ങനെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം വിശദീകരിച്ച നിയമ മന്ത്രി കപില്‍ സിബില്‍ പറഞ്ഞത്‌.

ഇത് ജനങ്ങളുടെ വിജയമാണ് എന്നാണ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കാര്യം ജനങ്ങളോട് അറിയിച്ചു കൊണ്ട് അണ്ണാ ഹസാരെ പ്രതികരിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹസാരെയുടെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വെള്ള വസ്ത്ര കാമ്പെയിന്‍
Next »Next Page » ഹാസാരെ നിരാഹാരം അവസാനിപ്പിച്ചു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine