കല്‍ക്കട്ട : കല്‍ക്കട്ട മലയാളി സമാജത്തിന്റെ അറുപതാം വാര്‍ഷിക പൊതു യോഗം വെള്ളിയാഴ്ച വൈകീട്ട് 05:30 മണിക്ക് സമാജം ഓഫീസില്‍ വെച്ച് നടക്കും എന്ന് സമാജം സെക്രട്ടറി കെ. ശശിധര കുറുപ്പ് അറിയിച്ചു.
കല്‍ക്കട്ട : കല്‍ക്കട്ട മലയാളി സമാജത്തിന്റെ അറുപതാം വാര്‍ഷിക പൊതു യോഗം വെള്ളിയാഴ്ച വൈകീട്ട് 05:30 മണിക്ക് സമാജം ഓഫീസില്‍ വെച്ച് നടക്കും എന്ന് സമാജം സെക്രട്ടറി കെ. ശശിധര കുറുപ്പ് അറിയിച്ചു.
- ജെ.എസ്.

ശരദ് പവാര്‍ എന്ന് അറിയപ്പെടുന്ന ശരദ് ചന്ദ്ര ഗോവിന്ദ റാവു പവാര്‍ (ജനനം : 1940 ഡിസംബര്‍ 12) മഹാരാഷ്ട്രയില്‍ നിന്നുമുള്ള, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാവാണ്.
ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസില്‍ നിന്നും പിളര്‍ന്ന് ഇദ്ദേഹം 1999ല്‍ സ്ഥാപിച്ച നാഷണലിസ്റ്റ് കോണ്ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് പവാര്‍. പ്രതിരോധ വകുപ്പ് മന്ത്രി, മഹാരാഷ്ട്രാ മുഖ്യ മന്ത്രി എന്നീ സ്ഥാനങ്ങള്‍ കൈവശം ഉണ്ടായിരുന്ന പവാര്‍ ഇപ്പോള്‍ കേന്ദ്ര കൃഷി മന്ത്രിയും, ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ മന്ത്രിയുമാണ്.
പൂനെയിലെ ബരാമതി സ്വദേശിയായ ശരദ് പവാര്‍ മഹാരാഷ്ട്ര സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതിനോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രമുഖനാണ്. ലോക സഭയില്‍ മഹാരാഷ്ട്രയിലെ മധ നിയോജകമണ്ഡലം പ്രതിനിധാനം ചെയ്ത് എന്‍. സി. പി. യെ നയിക്കുന്നു.
2005 മുതല്‍ 2008 വരെ പവാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്നു. 2010ല്‍ അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ പ്രസിഡണ്ട് ആയി.
ഇദ്ദേഹത്തിന് എതിരെയുള്ള പ്രമുഖ ആരോപണങ്ങള്‍ ഇവയാണ്:
ഗോതമ്പ് കുംഭകോണം
2007 മെയ് മാസം ഫുഡ് കോര്‍പ്പൊറെയ്ഷന്‍ ഓഫ് ഇന്ത്യ ഗോതമ്പ് സംഭരിക്കാന്‍ പുറപ്പെടുവിച്ച ടെണ്ടര്‍ ലഭിച്ച വില കൂടുതലാണ് എന്ന കാരണം പറഞ്ഞു റദ്ദ് ചെയ്തു.
ഇതിനെ തുടര്‍ന്ന് സ്വകാര്യ വ്യാപാരികളെ ഗോതമ്പ് കര്‍ഷകരില്‍ നിന്നും നേരിട്ട് ഗോതമ്പ് വാങ്ങുവാന്‍ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ സര്‍ക്കാര്‍ ഗോഡൌണില്‍ വന്‍ ഗോതമ്പ് ക്ഷാമം അനുഭവപ്പെട്ടു. ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ വിലയ്ക്ക് ഗോതമ്പ് വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അവസരം മുതലെടുത്ത് നേരത്തെ 900 രൂപയ്ക്ക് വിറ്റിരുന്ന അരി വ്യാപാരികള്‍ 1300 രൂപയ്ക്ക് എഫ്. സി. ഐ. ക്ക് വിറ്റു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് ടണ്ണിനു 400 രൂപ അധിക ലാഭം കൊയ്യാന്‍ പവാര്‍ വ്യാപാരികളുമായി ഒത്തുകളിച്ചു.
ഇതില്‍ എത്രയാണ് പവാറിന്റെ ലാഭം? വ്യാപാരികള്‍ക്ക് 1100 കോടി ലാഭം ലഭിച്ചപ്പോള്‍ പവാറിന് ലഭിച്ചത് 1400 കോടി രൂപയാണ് എന്ന് ബി. ജെ. പി. അന്ന് ആരോപിച്ചിരുന്നു. ഒന്നര ശതമാനം ലാഭം എന്ന കണക്കില്‍ ഈ കുംഭകോണത്തില്‍ 120 കോടി രൂപ പവാറിന് കൊടുത്തു എന്നാണ് കമ്പോളത്തില്‍ നിന്നുമുള്ള സൂചന.
ഭൂമി കുംഭകോണങ്ങള്‍
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിദ്യാ പ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടവിരുദ്ധമായി 280 ഏക്കര്‍ ഭൂമി മഹാരാഷ്ട്രാ കൃഷ്ണാ വാലി ഡെവെലപ്മെന്റ് കോര്‍പ്പൊറെയ്ഷന്‍ അനുവദിച്ചു.
ശരദ് പവാറിന്റെ അനന്തിരവന്‍ അജിത് പവാര്‍ നയിക്കുന്ന ആനന്ദ് സ്മൃതി പ്രതിഷ്ഠാന്‍ എന്ന സ്ഥാപനത്തിന് 2 ഏക്കര്‍ ഭൂമി അനുവദിച്ചു.
ശരദ് പവാറിന്റെ മരുമകന്‍ സദാനന്ദ് സുലെയുടെ ലവാസ കോര്‍പ്പൊറെയ്ഷന് 32 ഏക്കര്‍ ഭൂമി അനുവദിച്ചു.
ശരദ് പവാറിന്റെ ശിവാജി നഗര്‍ കാര്‍ഷിക കോളേജിനു 1 ഏക്കര്‍ അനുവദിച്ചു.
ശരദ് ചന്ദ്രാജി സ്കൌട്ട് ആന്‍ഡ് ഗൈഡ് പരിശീലന കേന്ദ്രത്തിന് 3 ഏക്കര്‍ ഭൂമി നല്‍കി.
കാര്‍ഷിക ഭൂമി കാര്‍ഷികേതര ഭൂമിയായി മാറ്റി കാണിച്ച് നടത്തിയ 5000 കോടി രൂപയുടെ ലവാസ കുംഭകോണം ആണ് ഇതില്‍ ഏറ്റവും പ്രമുഖം.
ഐ. പി. എല്‍. ക്രിക്കറ്റ് ടീം പങ്കാളിത്തം
തന്റെ ആസ്തിയായി 3.6 കോടി രൂപ മാത്രം വെളിപ്പെടുത്തിയ ശരദ് പവാറിന് പൂനെ ഐ. പി. എല്‍. ടീം ഉടമകളായ സിറ്റി ഫിനാന്‍സില്‍ 16 ശതമാനം ഓഹരി ഉണ്ടെന്ന് തെളിഞ്ഞു. 1200 കോടിയാണ് പൂനെ ടീമിന്റെ മതിപ്പ് വില. അതായത് പവാറിന്റെ ആസ്തിയിലേക്ക് 192 കോടി കൂടി. ഇതിന്റെ കൂടെ ബാംഗളൂര്‍ റോയല്‍ ചാലഞെജെഴ്സ് ടീമിലെ ഓഹരി വിലയായ 6 കോടി കൂടി കൂട്ടാം.
പഞ്ചസാര കുംഭകോണം
കൃഷി മന്ത്രി ആയിരിക്കുമ്പോള്‍ 12.5 രൂപ കിലോയ്ക്ക് പഞ്ചസാര കയറ്റുമതി ചെയ്ത അദ്ദേഹം അതെ സമയം തന്നെ 36 രൂപയ്ക്ക് പഞ്ചസാര ഇറക്കുമതി ചെയ്തു ചരിത്രം സൃഷ്ടിച്ച സംഭവം അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരൂപ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റവാളികള്‍
2002ല്‍ കുപ്രസിദ്ധ കുറ്റവാളിയായ പപ്പു കലാനിയെ പോലീസ് ബുദ്ധിമുട്ടിക്കരുത് എന്ന് തന്നോട് ശരദ് പവാര്‍ ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി സുധാകര്‍ റാവു വെളിപ്പെടുത്തിയത് പിന്നീട് ശിവ സേനാ നേതാവ് ബാല്‍ താക്കറെയും ശരി വെച്ചു. ശരദ് പവാര്‍ പിന്നീട് കലാനിക്ക് നിയമ സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതോടെ കലാനി എന്ന ക്രിമിനല്‍ ഒരു രാഷ്ട്രീയക്കാരനായി മാറി.
മുദ്രപത്ര കുംഭകോണം
600 ബില്യന്‍ രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണത്തില്‍ പിടിയിലായ അബ്ദുല്‍ കരീം തെല്‍ഗി നാര്‍കോ പരിശോധനയില്‍ പവാറിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.
ഇതിനെല്ലാം പുറമെയാണ് ശരദ് പവാറിന്റെ മകളുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള 41 കോടിയുടെ സ്വത്തുക്കള്‍.
എന്‍ഡോസള്‍ഫാന്‍
ഏറ്റവും ഒടുവിലായി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ശരദ് പവാര്‍ സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക വന്ദന ശിവ പവാറിനെ അഴിമതിക്കാരന്‍ എന്ന് വിളിക്കുകയുമുണ്ടായി.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍

ന്യൂഡല്‍ഹി : ജനീവ കണ്‍വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കണമെന്ന ആവശ്യം പിന്തുണക്കണം എന്ന ആവശ്യവുമായി പ്രധാന മന്ത്രിയെ കണ്ടു നിവേദനം നല്‍കിയ കേരളത്തില്‍ നിന്നുമുള്ള സര്‍വകക്ഷി സംഘത്തിനെ പ്രധാനമന്ത്രി നിരാശപ്പെടുത്തി. ഐ. സി. എം. ആര്‍ (ICMR – Indian Council for Medical Research) ഈ വിഷയത്തില്‍ നടത്തുന്ന പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാവൂ എന്നാണ് മന്മോഹന്‍ സിംഗ് ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള സംഘത്തെ അറിയിച്ചത്.
മഹാരാഷ്ട്രയിലെ വന്‍ ഭൂവുടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനു ഇതോടെ കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രിയും പിന്തുണ നല്‍കിയിരിക്കുകയാണ്.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി

ന്യൂഡല്‍ഹി : രാജധാനി എക്സ്പ്രസ് തീവണ്ടിയില്‍ നടക്കുമായിരുന്ന ഒരു വന്‍ ദുരന്തം ഒഴിവാക്കി നൂറു കണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് പുരസ്കാരമായി പാന്‍ട്രി തൊഴിലാളികളുടെ ധീരതയ്ക്കുള്ള സമ്മാനമായി റെയില്‍വേ നല്‍കിയത് വെറും 158 രൂപ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാന്‍ട്രി തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രാജധാനി എക്സ്പ്രസ് തീവണ്ടിയില്‍ ഒരു വന്‍ തീപിടിത്തം ഒഴിവായത്. പാന്‍ട്രി കാറില്‍ നിന്നും ആരംഭിച്ച തീ തൊട്ടടുത്ത കോച്ചുകളായ ബി 6, ബി 7 എന്നിവയിലേക്ക് കൂടി പടര്‍ന്നിരുന്നു. എന്നാല്‍ പാന്‍ട്രി തൊഴിലാളികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഒരു യാത്രക്കാരന് പോലും അപായം സംഭവിച്ചില്ല.
ഇവര്‍ പ്രദര്‍ശിപ്പിച്ച ധീരതയ്ക്കുള്ള പാരിതോഷികമായാണ് റെയില്‍വേ ഇവര്‍ക്ക് മൂവായിരം രൂപ നല്‍കിയത്. 19 പേര്‍ക്കായി നല്‍കിയ ഈ തുക വീതിച്ചപ്പോള്‍ ഒരാള്‍ക്ക് തന്റെ ധീരതയ്ക്കായ് ലഭിച്ച സമ്മാനം വെറും 158 രൂപയായി.
- ജെ.എസ്.

ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.
കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ് – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്.
റിസോഴ്സ് സാറ്റ് – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്, എക്സ്-സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.
ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.
“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്.
റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സ്വകാര്യ കമ്പനിക്ക് എസ് – ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- ജെ.എസ്.
വായിക്കുക: ബഹുമതി, ശാസ്ത്രം, സാങ്കേതികം