മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരു ഹിന്ദു സന്യാസിനിയായ സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍ അറസ്റ്റിലായതോടെ നിരവധി ആര്‍. എസ്. എസ്. നേതാക്കള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശിലെ മക്ക മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ എന്ന് തുടങ്ങി ഇപ്പോള്‍ അവസാനമായി സംജൌത്ത എക്സ്പ്രസ് തീവണ്ടിയിലെ സ്ഫോടനവും കൂടി ആയതോടെ പട്ടിക നീളുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വിട്ടു കിടക്കുന്ന കണ്ണികള്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞാല്‍ ലഭിക്കുന്ന ചിത്രം എന്തായിരിക്കും എന്ന ചിന്ത ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. തീവ്രവാദത്തിനു മതമില്ലെങ്കിലും, ഈ തീവ്രവാദി ആക്രമണങ്ങളില്‍ പോലീസ് അന്വേഷണത്തിന് വിധേയമായിട്ടുള്ളവര്‍ ഹിന്ദു മതക്കാര്‍ ആണെന്നതിന് പുറമേ ഇവര്‍ക്ക് സംഘടനയുമായി ഉള്ള അടുത്ത ബന്ധം കൂടിയാണ് രാഷ്ട്രീയ സ്വയം സേവക് സംഘത്തെ ആശങ്കയിലാക്കുന്നത്.
ആദ്യമൊക്കെ സാധ്വി പ്രഖ്യാ സിങ് ഠാക്കുറിനെ അനുകൂലിച്ച ആര്‍. എസ്. എസ്. പിന്നീട് മൌനം പാലിക്കുന്നതാണ് കണ്ടത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നേതൃത്വം തീവ്രവാദികളെ സംരക്ഷിക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഇത് സംബന്ധിച്ച് മൌനം പാലിക്കും എന്ന് എല്‍. കെ. അദ്വാനിയും രാജ് നാഥ് സിംഗും വ്യക്തമാക്കി. അജ്മീര്‍ സ്ഫോടനത്തില്‍ ആര്‍. എസ്. എസ്. പ്രചാരകന്‍ ദേവേന്ദ്ര ഗുപ്ത അറസ്റ്റിലായപ്പോള്‍ ഇതേ സംബന്ധിച്ച് ആരും ഒന്നും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ജനം ആര്‍. എസ്. എസിനെ ബന്ധപ്പെടുത്തുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യും എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണം.
അജ്മീര്‍ സ്ഫോടനത്തില്‍ അറസ്റ്റിലായ ദേവേന്ദ്ര ഗുപ്ത ജാര്‍ഖണ്ഡില്‍ ആര്‍. എസ്. എസ്. പ്രചാരകനായിരുന്നു. ഇത് ആര്‍. എസ്. എസിന് നിഷേധിക്കാന്‍ ആവുമായിരുന്നില്ല. മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്ത അജ്മീര്‍ സ്ഫോടനത്തില്‍ ഗുപ്ത അറസ്റ്റിലായത് ആര്‍. എസ്. എസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. മാത്രമല്ല, ഈ സ്ഫോടനത്തിനു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ 2007 മെയ് 17നു 16 പേര്‍ കൊല്ലപ്പെട്ട മക്ക പള്ളി സ്ഫോടനത്തിനു ഉപയോഗിച്ച സിം കാര്‍ഡുകളുടെ അതേ സീരീസില്‍ പെട്ടതായിരുന്നു. പഴയ ഹൈദരാബാദ് നഗരത്തില്‍ ചാര്മിനാറിനു അടുത്തുള്ള മക്ക മസ്ജിദ് സ്ഫോടനത്തില്‍ ബോംബ് പൊട്ടിക്കാന്‍ ടൈമര്‍ ആയി ഉപയോഗിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടൈമര്‍ ആയി ഉപയോഗിച്ചു തന്നെയാണ് 2007 ഒക്ടോബര്‍ 11ന് അജ്മീര്‍ സ്ഫോടനവും നടത്തിയത്. രണ്ടു സ്ഫോടനങ്ങള്‍ക്കും ഉപയോഗിച്ച സിം കാര്‍ഡുകള്‍ ജാര്‍ഖണ്ഡില്‍ നിന്നുമായിരുന്നു വാങ്ങിയത് എന്നും കൂടെ പോലീസ് കണ്ടെത്തിയതോടെ ഈ സ്ഫോടനങ്ങള്‍ക്കെല്ലാം ഒരു പൊതു സ്വഭാവവും ബന്ധവും കൈവന്നു. ഈ കണ്ണികള്‍ എല്ലാം ചേര്‍ത്ത് വായിക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിഞ്ഞാല്‍ ഇവിടെ പലതും ഇനി പഴയ പോലെയാവില്ല എന്ന് ഉറപ്പാണ്.



ബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കറിന്റെ ആശ്രമത്തില്‍ നടന്ന വെടിവെയ്പ്പ് അദ്ദേഹത്തിനെ ലക്‌ഷ്യം വെച്ചുള്ള ഒന്നായിരുന്നില്ല എന്ന് കര്‍ണ്ണാടക പോലീസ് ഡി. ജി. പി. അറിയിച്ചു. പ്രഭാഷണം കഴിഞ്ഞു രവി ശങ്കറും പരിവാരങ്ങളും കാറുകളില്‍ കയറി സ്ഥലം വിട്ടതിനു ശേഷം അഞ്ചു മിനിട്ടോളം കഴിഞ്ഞാണ് വെടി വെയ്പ്പ് നടന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ വെടി വെയ്പ്പിന്റെ ലക്‌ഷ്യം രവി ശങ്കര്‍ ആയിരുന്നില്ല എന്നാണു പോലീസിന്റെ നിഗമനം.
ഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക് കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട് മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക് ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.
കൊല്‍ക്കത്ത : 65 പേരുടെ മരണത്തിന് ഇടയാക്കിയ ഗ്യാനേശ്വരി എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. ഈ അപകടത്തിനു പുറകില്‍ മാവോയിസ്റ്റുകള്‍ ആണെന്നായിരുന്നു പോലീസിന്റെ ആരോപണം. അപകടത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നു എന്ന മാവോയിസ്റ്റുകളുടെ പ്രസ്താവന അടങ്ങുന്ന രണ്ടു പോസ്റ്ററുകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിനു പിറകില്‍ മാവോയിസ്റ്റുകളാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.
ന്യൂഡല്‍ഹി : ഏറെ ഒച്ചപ്പാടുണ്ടാക്കിയ രുചിക പീഡന കേസില്‍ മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിനു കോടതി ഒന്നര വര്ഷം തടവ് ശിക്ഷ നല്‍കി. വിധിയ്ക്കെതിരെ പ്രതിയ്ക്ക് അപ്പീല്‍ നല്‍കാവുന്നതാണ് എന്ന് വ്യക്തമാക്കിയ കോടതി പ്രതിയെ ഉടനടി ജെയിലിലേക്ക് കൊണ്ട് പോകാനും ഉത്തരവിട്ടു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സി. ബി. ഐ. കോടതി 6 മാസത്തേയ്ക്ക് ശിക്ഷിച്ച ഇയാള്‍ മേല്‍ കോടതിയില്‍ നല്‍കിയ ഹരജിയിന്മേലാണ് ഈ വിധി. 
























