ലഖ്‌നൗ : അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് ആറു ദശകത്തോളം നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനും ശേഷം കോടതി വിധി പുറത്തു വന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ചിന്റെ വിധിയനുസരിച്ച് തര്‍ക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി തിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും കൂടാതെ ഒരു ഭാഗം സന്യാസി സംഘമായ നിര്‍മോഹി അഖാരയ്ക്കും ആയിരിക്കും നല്‍കുക. ഇതിനായി മൂന്നു മാസത്തിനകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഭൂമി വിഭജിക്കും വരെ തത്സ്ഥിതി തുടരും. ഭൂമിയുടെ പൂര്‍ണ്ണാവകാശം തങ്ങള്‍ക്ക് നല്‍കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളി. വിഗ്രഹം ഇരിക്കുന്ന സ്ഥലം രാമ ജന്മ ഭൂമിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിധി പ്രഖ്യാപിച്ച ബെഞ്ചില്‍ മൂന്നു ജഡ്മിമാര്‍ ആണ് ഉണ്ടായിരുന്നത്.
കേസില്‍ വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങള്‍ ജഡ്ജിമാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. തര്‍ക്ക ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ശര്‍മയുടെ വിധിയില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബര്‍ അവിടെ ക്ഷേത്രം പണിഞ്ഞതെന്നും, ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ച മസ്ജിദ് മുസ്ലീം ദേവാലയമായി കാണക്കാക്കുവാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തര്‍ക്ക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്നു മൂതല്‍ എന്ന് ഇരു കക്ഷികള്‍ക്കും തെളിയിക്കുവാന്‍ ആകാത്തതിനാല്‍ തുല്യമായ ഉടമസ്ഥാവകാശം ആണെന്ന് ജഡ്ജിമാരില്‍ ഒരാളായ ഖാന്‍ വിധിയില്‍ അഭിപ്രയപ്പെട്ടു. തര്‍ക്ക സ്ഥാനത്ത് ഇപ്പോള്‍ താല്‍ക്കാലിക വിഗ്രഹം ഇരിക്കുന്നിടമാണ് ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് ഹിന്ദുക്കളില്‍ പലരും വിശ്വസിക്കുന്നു. ഈ ഭാഗം ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അവിടെ നിലനിന്നിരുന്ന ക്ഷേത്രാവ ശിഷ്ടങ്ങള്‍ക്ക് മീതെയാണ് പള്ളി പണിതതെന്നാണ് ജസ്റ്റിസ് ഖാന്റെ നിരീക്ഷണം.
വിധിയനുസരിച്ച് തര്‍ക്ക മന്ദിരത്തിന്റെ മധ്യത്തിലെ താഴികക്കുടം നിലനിന്നി രുന്നതിന്റെ കീഴെ ഉള്ള പ്രദേശം ഹിന്ദു മഹാസഭയ്ക്കും, തര്‍ക്കഭൂയില്‍ ഉള്ള രാം ഛബൂത്ര, സീതാ രസോയ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥലം നിര്‍മോഹി അഖാഡയ്ക്കും ലഭിക്കും. വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും എന്ന് വ്യക്തമാക്കി. വിധിയെ സംഘ പരിവാര്‍ പൊതുവില്‍ സ്വാഗതം ചെയ്തു. ആരുടേയും വിജയമോ പരാജയമോ ആയി കരുതെണ്ടതില്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. സംയമനത്തോടെ വിധിയെ സമീപിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.



ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ കോടതി തള്ളി. അതീവ ഗുരുതരമായ കേസാണിത് എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. തീവ്രവാദ സ്വഭാവമുള്ള ഇത്തരം കേസുകളില്‍ കോടതിക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൌരവവും കണക്കിലെടുത്തേ മതിയാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി : കര്‍ണാടക ചീഫ് ജസ്റ്റിസ് പി. ഡി. ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഈ ആരോപണത്തെ തുടര്‍ന്ന്‍ ദിനകരനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് തടഞ്ഞിരുന്നു, ദിനകരനെ ഇംപീച് ചെയ്യുന്നതിന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി അനുമതിയും നല്‍കിയിരുന്നു. ഭൂമി ഇടപാടില്‍ ഉള്പെട്ടതിനെ തടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിള്‍ നിന്നും വിട്ടു നില്‍ക്കുക യായിരുന്നു. ഡല്‍ഹി ഹൈക്കോടതി യിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മദന്‍ ഇ. ലോക്കോറിനെ കര്‍ണാടക ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
റായ് ബറേലി : തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ് ബാബറി മസ്ജിദ് തകര്‍ന്ന ദിനം എന്ന എല്‍. കെ. അദ്വാനിയുടെ പരാമര്‍ശം വ്യാജമാണെന്ന് ഇന്നലെ കോടതിയില്‍ റോ ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത നല്‍കിയ മൊഴി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ന്ന വേളയില്‍ കാര്യങ്ങളുടെ മേല്‍ നോട്ടം വഹിക്കാന്‍ എത്തിയ നേതാക്കളോടൊപ്പം, തകര്‍ന്ന പള്ളിയുടെ 150 മീറ്റര്‍ അടുത്ത് അദ്വാനി നിന്ന കാര്യം അഞ്ജു കോടതിയെ അറിയിച്ചു. നേതാക്കളാരും കര്‍സേവകരെ തടയാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, പള്ളിയുടെ താഴികക്കുടം തകര്‍ന്ന ഉടനെ എല്ലാവരും പരസ്പരം അനുമോദിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു എന്നും അഞ്ജു ഗുപ്ത വെളിപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ന്ന കാലയളവില്‍ അദ്വാനിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥ ആയിരുന്നു അഞ്ജു ഗുപ്ത. അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആരും തന്നെ അദ്വാനിക്കെതിരെ സി.ബി.ഐ. ക്ക് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാവാഞ്ഞ സാഹചര്യത്തില്‍ അഞ്ജു ഗുപ്ത മാത്രമാണ് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നത്.
























