- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, സാമ്പത്തികം
കൂടംകുളം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ഗ്രാമീണര്‍ കടലില്‍ ഇറങ്ങി ജല സത്യാഗ്രഹം ആരംഭിച്ചു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരക്കാര്‍ കടലില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിക്കുന്നത്. ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നത് നിര്‍ത്തി വെക്കണമെന്നും സമരക്കാര്‍ക്കെതിരെ ഉള്ള പോലീസ് നടപടികള്‍ അവസാനിപ്പി ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
സമരത്തിനിടയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നും പോലീസ് നടപടിയെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സാമൂഹിക – പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടക്കുന്നത് അക്രമമാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അരുന്ധതി റോയ് അയച്ച കുറിപ്പ് സമരപ്പന്തലില്‍ ഫാദര്‍ മൈപ്പ വായിച്ചു. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. സി. പി. എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വി. എസ്. രംഗത്തെത്തിയത്.
- എസ്. കുമാര്‍
വായിക്കുക: ആണവം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം
ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെ തിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധിച്ചു. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങിയാണ് ആയിരങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കു ചേര്‍ന്നത്. തങ്ങളുടെ സമര നായകനായ ഉദയകുമാറിനെ ഒരു കാരണവശാലും പോലീസിനു വിട്ടു കൊടുക്കില്ല എന്ന വാശിയിലാണ് സമരക്കാര്‍. എന്നാല്‍ ക്രിമിനല്‍ കേസ് ചാര്‍ജ്ജു ചെയ്തതിനാല്‍ അറസ്റ്റു ചെയ്തേ പറ്റൂ എന്ന് പോലീസും പറയുന്നു. സമര സമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത് .
ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ നടപടി എടുക്കണമെന്നും ഇടിന്തകരൈയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കടലിലിറങ്ങി സമരം നടക്കുന്നത്. എന്നാല്‍ ഇടിന്തകരൈയിൽ പോലിസ് ഇപ്പോഴും അഴിഞ്ഞാടുകയാണ്. സമരക്കാരുടെ വീടുകളില്‍ കയറി അക്രമം നടത്തുകയും ബോട്ടുകളും വള്ളങ്ങളും വലകളും നശിപ്പിക്കുകയും ചെയ്യുകയാണ്. പോലീസിന്റെ നരനായാട്ടിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും പോലീസിന്റെ ബല പ്രയോഗത്തില്‍ കേടു പറ്റിയ ബോട്ടുകള്‍ക്കും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സമര സമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു.
- ഫൈസല്‍ ബാവ
വായിക്കുക: ആണവം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം
കൂടംകുളം: കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന സമരത്തിനു നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ആണവ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് തൂത്തുക്കുടിയിൽ നടത്തിയ പ്രകടനത്തിനു നേരെയാണ് പോലീസ് വെടിവെച്ചത്. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി ആന്റണി ജോര്‍ജ് (44) ആണ് വെടിയേറ്റു മരിച്ചത്. ഇതോടെ തമിഴ്നാട് പരക്കെ സമരം വ്യാപിച്ചിരിക്കുകയാണ്.
ഒരു കൊല്ലത്തോളമായി നടത്തി വരുന്ന ഈ സമരത്തെ ഇതിനകം നിരവധി തവണ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമരത്തിനു നേതൃത്വം നല്‍കുന്ന ഉദയകുമാര്‍ അടക്കം സമരത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക സമരാനുകൂലികൾ ക്കെതിരെയും ശക്തമായ വകുപ്പുകള്‍ ചാര്‍ത്തി ഒന്നിലധികം കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്.
തമിഴ് നാട്ടില്‍ പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരോധനാജ്‌ഞ ലംഘിച്ച് കൂടംകുളം ആണവ നിലയത്തിനു സമീപം കടല്‍തീരത്ത് കൂട്ടംകൂടിയവരെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ സമരത്തെ അടിച്ചൊതുക്കുക എന്ന നയം തന്നെയാണ് ഭരണകൂടം സ്വീകരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയക്കാരുടെ കുറ്റകരമായ മൌനം ഇതിനെ സഹായിക്കുന്നു. സമരത്തെ നേരിടാന്‍ പോലീസും ദ്രുതകര്‍മ സേനയും അടക്കം നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.
- ലിജി അരുണ്‍
വായിക്കുക: പരിസ്ഥിതി, പോലീസ് അതിക്രമം, പ്രതിഷേധം
മുംബൈ : പ്രമുഖ കാര്‍ട്ടൂണിസ്റ്റും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അസിം ത്രിവേദിയെ ദേശ വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്തതിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം. ഞായറാഴ്ച അറസ്റ്റു ചെയ്ത ത്രിവേദിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഐ. പി. സി. 124 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഒപ്പം ദേശീയ ചിഹ്നങ്ങളോട് അനാദരവു കാട്ടിയെന്നതിന്റെ പേരില്‍ നാഷ്ണല്‍ എംബ്ലം ആക്ടും ചുമത്തിയിട്ടുണ്ട്.
ശക്തമായ രാഷ്ടീയ കാര്‍ട്ടൂണുകളിലൂടെ അസിം ത്രിവേദി കേന്ദ്ര സര്‍ക്കാറിനെ തുറന്നെതിർത്തിരുന്നു. പാര്‍ലമെന്റില്‍ പോലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അഴിമതിയെ തുറന്നു കാട്ടുന്ന നിരവധി കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ ഡൊട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വെബ്സൈറ്റിനെതിരെയും പോലീസ് നടപടിയുണ്ടായി. ഈ ബ്ലോഗ്ഗില്‍ ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത്രിവേദിക്കെതിരായ നടപടിയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് അവര്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനം ഒന്നും നടത്തിയിട്ടില്ലെന്ന് പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡ്യ കഠ്ജു വ്യക്തമാക്കി.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം