
തൃശ്ശൂര്‍: തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിനടുത്ത് അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളറ്റ ഏഴു പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പടക്ക നിര്‍മ്മാണ ശാലയുടെ ഉടമയായ ജോഫിയും കൊല്ലപ്പെട്ടു. വാഹനങ്ങള്‍ എത്തുവാന്‍ ബുദ്ധിമുട്ടുള്ള ഒരു കുന്നിന്റെ മുകളില്‍ ആയിരുന്നു പടക്ക നിര്‍മ്മാണ ശാല. അപകടം ഉണ്ടായപ്പോള്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്തുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ വൈകിപ്പിക്കുവാന്‍ ഇടയാക്കി. രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് തീ പൂര്‍ണ്ണമായും അണയ്ക്കുവാനായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ചില വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.





വാടാനപ്പള്ളി : വാടാനപ്പള്ളി നടുവില്‍ക്കര പുത്തിലത്ത് ക്ഷേത്രത്തിലെ പാലക്കൊമ്പ് എഴുന്നള്ളി പ്പിനിടെയുണ്ടായ സംഘട്ടന ത്തിനിടയില്‍ ആനയിടഞ്ഞു. ഗുരുവയൂര്‍ ദേവസ്വത്തിന്റെ ‘ശേഷാദ്രി’ കൊമ്പന് സംഘട്ടന ത്തിനിടയില്‍ മടലു കൊണ്ട് അടിയേല്‍ക്കുകയായിരുന്നു. അടി കൊണ്ട് വേദനിച്ച ആന രണ്ടു പേരെ പുറത്തിരുത്തി ഓടി. ഇടഞ്ഞ ആന ചില വീടുകള്‍ക്കും മതിലുകള്‍ക്കും കേടു വരുത്തി. ആനയുടെ അടിയേറ്റ് സത്യന്‍ എന്ന ആള്‍ക്ക് കാലിനു പരിക്കേറ്റു. മേപ്പുറത്ത് അരുണിന്റെ വീട്ടിലെ വളര്‍ത്തു നായയെ ആന തുമ്പി കൊണ്ട് എടുത്ത് നിലത്ത് അടിച്ചു കൊന്നു. അര്‍ദ്ധരാത്രി 12:45 നു ആനയെ തളച്ചു. നാശ നഷ്ടമുണ്ടായവര്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ പരാതി നല്‍കുവാന്‍ ആലോചിക്കുന്നുണ്ട്.

























