തൃശ്ശൂര്‍ : സംസ്ഥാനത്ത് മണല്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം രംഗം സ്തംഭനാവസ്ഥ യിലേക്ക് നീങ്ങുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അസംസ്കൃത വസ്തുവായ മണല്‍ ലഭിക്കാതായതോടെ പലയിടങ്ങളും കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങി ക്കൊണ്ടിരിക്കുന്നു. മണല്‍ ക്ഷാമം നേരിടുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ആയെങ്കിലും മഴ പെയ്തതോടെ നദികളില്‍ നിന്നും മണലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ ക്ഷാമം കൂടുതല്‍ രൂക്ഷമായി.
തൃശ്ശൂര്‍ ജില്ലയില്‍ കെട്ടിടം പണിയുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ അവിടെ നിന്നും മണലിനുള്ള പാസ്സിനു അനുമതി പത്രം ലഭിക്കുമായിരുന്നു. ഇത് വടക്കാഞ്ചേരിയിലെ താലൂക്ക് ഓഫീസില്‍ കൊണ്ടു പോയി റജിസ്റ്റര്‍ ചെയ്തു പണമടച്ചാല്‍ പാസ്സുകള്‍ ലഭിക്കും. അനുവദിച്ച പാസ്സിനനുസരിച്ചു ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍ ലഭിച്ചിരുന്നു. ആവശ്യത്തില്‍ അധികം വരുന്ന പാസ്സ് പലരും കരിഞ്ചന്തയിലും വിറ്റിരുന്നു. കരിഞ്ചന്തയില്‍ ഒരു ലോഡ് ഭാരതപ്പുഴ മണലിനു ഇരുപതിനായിരം രൂപയോളം ആയിരുന്നു കഴിഞ്ഞ സീസണിലെ വില. സംസ്ഥാനത്തെ പുഴകളിലെ മണലിന്റെ ലഭ്യതയില്‍ വന്ന കുറവും, തമിഴ്‌നാട്ടില്‍ നിന്നും ഉള്ള മണലിന്റെ വരവ് ഇല്ലാതായതും മണലിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചു.
മണലിനു പകരം എം. സാന്റ് (പാറ പൊടിച്ചു ഉണ്ടക്കുന്നത്) ഉപയോഗി ക്കുന്നുണ്ടെങ്കിലും ഗുണനിലവാരം ഇല്ലാത്തതാണെങ്കില്‍ അത് ഉറപ്പിനെ ബാധിക്കും എന്നതിനാല്‍ പലരും മേല്‍ക്കൂര വാര്‍ക്കുവാന്‍ ഭാരതപ്പുഴ മണലിനെ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ ലാഭം ലക്ഷ്യമാക്കി വീടു നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പലരും, നിലവാരം കുറഞ്ഞ എം.സാന്റും, കരമണലും ഉപയോഗിക്കുന്നുണ്ട്. ഇത് ഭാവിയില്‍ കെട്ടിടത്തിന്റെ ഉറപ്പിനെ ദോഷകരമായി ബാധിക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.
മണല്‍ ക്ഷാമത്തോടൊപ്പം തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ദ്ധനവും, മേഖലയ്ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു മേസന്റെ ദിവസ കൂലി 450- 550 രൂപയാണ്. ഹെല്‍പര്‍ക്ക് 300 – 400 വരെ. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പൊതുവില്‍ കൂലി കുറവാണ്. പല കോണ്‍ട്രാക്ടര്‍മാരും ഇവരെ ആണ് ആശ്രയിക്കുന്നത്. തൊഴിലാളികളില്‍ അധിക പക്ഷവും മദ്യത്തിനു അടിമകള്‍ ആയതിനാല്‍, വര്‍ദ്ധിച്ച കൂലി ലഭിച്ചിട്ടും അതിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുന്നില്ല. ശരാശരി നൂറ്റിയിരുപത്തഞ്ചു രൂപയെങ്കിലും മദ്യത്തിനായി പലരും ചിലവിടുന്നു എന്നാണു കണക്കാക്കപ്പെടുന്നത്.



കിളിരൂര്‍ : തിരുനക്കര ശിവന്‍ എന്ന കൊമ്പന്‍ കിളിരൂരിനു സമീപം ഇടഞ്ഞു. കിളിരൂര്‍ ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയെ രണ്ടാം പാപ്പാന്‍ ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഇടഞ്ഞത്. നട പൂട്ടിയിരുന്ന ചങ്ങല ആന വലിച്ചു പൊട്ടിക്കുകയും അടുത്തുണ്ടായിരുന്ന മരം കുത്തി മറിച്ചിടുകയും ചെയ്തു. ആനയിടഞ്ഞ വാര്‍ത്ത പരന്നതോടെ ധാരാളം ആളുകള്‍ ഓടി കൂടി. ഇതിനിടയില്‍ മയക്കു വെടി വെയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ആനയുടെ ഒന്നാം പാപ്പാന്‍ വന്നാല്‍ ആനയെ ശാന്തനാക്കുവാന്‍ കഴിയും എന്ന് അവര്‍ അറിയിച്ചു. ആനയെ ബന്ധനസ്ഥ നാക്കിയ ശേഷം രണ്ടാം പാപ്പനെ ഏല്പിച്ച് വീട്ടിലേക്ക് പോയ ഒന്നാം പാപ്പാന്റെ അസാന്നിധ്യത്തില്‍ ആനയെ ചട്ടമാക്കുവാന്‍ രണ്ടാം പാപ്പാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിതനാക്കിയത്.
കണ്ണൂര്‍ : മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക കവിതാ പുരസ്കാരം കവി പി. കെ. ഗോപിക്ക് സമ്മാനിച്ചു. “സുഷുംനയിലെ സംഗീതം” എന്ന കവിതാ സമാഹാര ത്തിനാണ് പുരസ്കാരം ലഭിച്ചത്. ജൂണ്‍ 6നു മയ്യില്‍ ഐ. എം. എന്‍. എസ്. ജി. എച്ച്. എസ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോടാണ് പുരസ്കാരം സമ്മാനിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. സ്മാരക ട്രസ്റ്റ്, കെ. വി. കുഞ്ഞിരാമന്‍ സ്മാരക ട്രസ്റ്റ് മയ്യില്‍, ശ്രീരാഗം കലാക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും നടന്നത്.
വയനാട് : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. നല്ലതമ്പി തേര അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വയനാട്ടിലെ ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം അവര്‍ക്ക് ഭൂമി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ദീര്‍ഘമായ നിയമ വ്യവഹാരം നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, ഡോക്ടര്‍ എന്ന നിലയിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. പൊതുവില്‍ ചികിത്സാ സൌകര്യങ്ങള്‍ കുറവായ വയനാട്ടില്‍, ആദിവാസികള്‍ക്കും മറ്റും ചികിത്സ ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാലത്താണ് ഇദ്ദേഹം സേവന പ്രവര്‍ത്തനങ്ങളുമായി അവിടെ എത്തുന്നത്. 1976 മുതല്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വയനാട്ടിലേക്കുള്ള ബസ് യാത്ര പ്രശ്നം പരിഹരിക്കുവാനായി 1984-ല്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ ഫലമായി കെ. എസ്. ആര്‍. ടി. സി. യുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുകയും ചെയ്തു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡോ. നല്ലതമ്പി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
























