അതികായന്‍ അരങ്ങൊഴിഞ്ഞു

November 9th, 2014

mv-raghavan-epathram

കണ്ണൂര്‍: സി. എം. പി. കേരള രാഷ്ടീയത്തിലെ അതികായന്‍ എം. വി. രാഘവന്‍ അരങ്ങൊഴിഞ്ഞു. അദ്ദേഹം യാഥാർത്ഥ്യമാക്കിയ പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നു രാവിലെ 9.10 നു ആയിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു വൈകീട്ട് നാലു മണി വരെ പരിയാരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും പൊതു ദര്‍ശനത്തിനു വെക്കും. പിന്നീട് ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ സി. എം. പി. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലും ടൌണ്‍ സ്ക്വയറിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

1933 മെയ് 5നു കണ്ണൂരില്‍ മേലത്ത് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടേയും തമ്പായിയുടേയും മകനായിട്ടാണ് എം. വി. രാഘവന്‍ എന്ന എം. വി. ആറിന്റെ ജനനം. പി. കൃഷ്ണ പിള്ളയുടേയും, എ. കെ. ജി. യുടേയും സ്വാധീനം മൂലം പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തന്റേടവും പ്രവര്‍ത്തന മികവും അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് വളര്‍ത്തി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. എമ്മിനൊപ്പം നിന്നു. ഡി. വൈ. എഫ്. ഐ. യുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. മലബാറില്‍ യുവാക്കളേയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. തനിക്കൊപ്പം പുതിയ ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ എം. വി. ആര്‍. പ്രത്യേകം ശ്രദ്ധിച്ചു. പലരും നക്സലിസത്തിലേക്ക് വഴി മാറിയപ്പോള്‍ അവരെ തിരിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വരുവാന്‍ പാര്‍ട്ടി നിയോഗിച്ചത് എം. വി. ആറിനെ ആയിരുന്നു. ഇന്ന് സി. പി. എമ്മിന്റെ നേതൃനിരയില്‍ ഉള്ള പലരും രാഘവന്‍ കൈപിടിച്ചുയര്‍ത്തിയവരാണ്.

1964-ല്‍ ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ച് ജയിലില്‍ അടച്ചവരുടെ കൂട്ടത്തില്‍ എം. വി. രാഘവനും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 1967-ല്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1970-ല്‍ മാടായി മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമ സഭയില്‍ എത്തി. 1980ലും 82 ലും കൂത്തുപറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതോടെ പാര്‍ട്ടിക്ക് അനഭിമതനായി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് നിരന്തരമായ രാഷ്ടീയ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അവയെ കരുത്തോടെ നേരിട്ടു.

1986 ജൂലൈ 27 നു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി. എം. പി.) രൂപീകരിച്ചു. അന്നു മുതല്‍ മരണം വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. സി. പി. എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ച് വിജയം കൈവരിച്ചത് പിന്നീട് ഗൌരിയമ്മക്കും ടി. പി. ചന്ദ്രശേഖരനും കരുത്തു പകര്‍ന്നു. സി. എം. പി. യും, ഗൌരിയമ്മയുടെ പാര്‍ട്ടിയും പിന്നീട് യു. ഡി. എഫിന്റെ ഘടക കക്ഷിയായി.

1987-ലെ തിരഞ്ഞെടുപ്പ് എം. വി. രാഘവന്റെ രാഷ്ടീയ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നു. സി. പി. എമ്മിന്റെ കോട്ടയില്‍ തന്റെ രാഷ്ട്രീയ ശിഷ്യന്‍ ഇ. പി. ജയരാജനുമായിട്ടായിരുന്നു ഏറ്റുമുട്ടിയത്. വിജയം എം. വി. രാഘവനായിരുന്നു. തുടര്‍ന്ന് 1991-ല്‍ കഴക്കൂട്ടത്തു നിന്നും വിജയിച്ച് സഹകരണ മന്ത്രിയുമായി. 1996-ല്‍ ആറന്മുളയില്‍ കവി കടമനിട്ടയോടും 2006-ല്‍ പുനലൂരിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെന്മാറയിലും പരാജയപ്പെട്ടു.

സഹകരണ മന്ത്രിയായിരിക്കെ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പിന്തുണയോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനു തുടക്കമിട്ടു. പാപ്പിനിശ്ശേരിയില്‍ വിഷ ചികിത്സാ കേന്ദ്രവും സ്ഥാപിച്ചു. സി. പി. എമ്മില്‍ നിന്നും ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സ കേന്ദ്രം തകര്‍ത്തും വീടിനു തീ വെച്ചും എതിരാളികള്‍ രാഘവനോടുള്ള രാഷ്ടീയ പക തീര്‍ത്തു. സഹകരണ മന്ത്രിയായിരുന്ന രാഘവനെ തെരുവില്‍ തടയുന്നത് പതിവായി. ഇതൊടുവില്‍ 1994 നവമ്പര്‍ 25 നു കൂത്തുപറമ്പില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ മരണത്തിനും ഇടയാക്കി.

എം. വി. ആറിന്റെ ജീവിതം കേരളത്തിലെ വിശിഷ്യ മലബാറിലെ സി. പി. എമ്മിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. ഒരു ജന്മം എന്ന തന്റെ ആത്മകഥയില്‍ അതിജീവിച്ച പ്രതിസന്ധികളേയും ഒപ്പം കേരള രാഷ്ടീയത്തിലെ നിരവധി വിഷയങ്ങളേയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വേട്ടയാടലുകളെ കരുത്തു കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച ജ്വലിക്കുന്ന ഓര്‍മ്മയായി എം. വി. ആര്‍. നിലനില്‍ക്കും. ഓര്‍മ്മകള്‍ നഷ്ടമായ അവസാന കാലത്ത് സി. എം. പി. യില്‍ ഉണ്ടായ പിളര്‍പ്പ് ഒരു പക്ഷെ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകാനിടയില്ല. ഒരു വിഭാഗം യു. ഡി. എഫിനൊപ്പവും മറു വിഭാഗം എല്‍. ഡി. എഫിനൊപ്പവും ചേര്‍ന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട് മക്കള്‍ ഇരു ചേരിയില്‍ നിലയുറപ്പിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

സി. വി. ജാനകിയാണ് ഭാര്യ. മക്കള്‍ എം. വി. ഗിരിജ, എം. വി. ഗിരീഷ് കുമാര്‍, എം. വി. രാജേഷ്, എം. വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.). മരുമക്കള്‍ റിട്ട. പ്രൊഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി, പ്രിയ, റാണി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ മാദ്ധ്യമ പ്രവര്‍ത്തകന്‍ രഘുനാഥ് വര്‍മ്മ അന്തരിച്ചു

August 4th, 2014

raghunath-varma-epathram

കൊച്ചി: മലയാളം ഈ മാഗസിന്‍.കോം എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് രഘുനാഥ് വര്‍മ്മ (25) പ്രമേഹ രോഗത്തെ തുടര്‍ന്ന് നിര്യാതനായി. കൊല്ലം ശാസ്താം കോട്ട സ്വദേശിയായ രഘുനാഥ് ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഒപ്പം നിരവധി പ്രമുഖരുടെ അഭിമുഖങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആയി വിപുലമായ സൌഹൃദ വലയം ഉണ്ടായിരുന്ന അദ്ദേഹം ഇന്ത്യക്ക് അകത്തും പുറത്തുമായി ധാരാളം യാത്രകളും നടത്തിയിട്ടുണ്ട്. ശാസ്താം കോട്ട ഡി. ബി. കോളേജിലും തുടര്‍ന്ന് തിരുനെല്‍‌വേലി യിലുമായിരുന്നു പഠനം. എം. ബി. എ. പഠന ശേഷം മാധ്യമ – ബിസിനസ്സ് രംഗത്തേക്ക് തിരിയുകയായിരുന്നു.

ഫിറ്റ്‌ എനി ബിസിനസ്സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടെ ആയിരുന്നു. ഡയബറ്റിക് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടെയായിരുന്നു രഘുനാഥ്. ശാസ്താം കോട്ട മനക്കര രമ്യ നിവാസില്‍ റിട്ട. പ്രൊഫസര്‍ രാഘവന്‍ നായരുടെ മകനാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ കാലം ചെയ്തു

May 27th, 2014

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ(93) കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ പരുമല ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 നുമണിക്ക് കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. ദയറ ചാപ്പലില്‍ പ്രത്യേകം തയ്യാറാക്കുന്ന കല്ലറയില്‍ ആണ് ബാവയെ സംസ്കരിക്കുക. ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതൊലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിക്കും.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റേയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ മകനായാണ് 1921 ഒക്ടോബറ് 29 ബാവ ജനിച്ചത്. സി.ടി.തോമസ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. 2005- മുതല്‍ 2010 ഒക്ടോബര്‍ വരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി ഇരുന്ന ഇദ്ദേഹം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ബാവയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സഭാവിശ്വാസികളും മത,രാഷ്ടീയ, സാംസ്കാരിക നേതാക്കളും അനുശോചിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

March 20th, 2014

മൂവാറ്റുപുഴ: മതനിന്ദ ആരോപിച്ച് ഒരു സംഘം മതമൌലികവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന്‍ പ്രൊ.ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രൊ.ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം മൂലമാണ് സലോമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് സലോമി ജോസഫ്(49) തൂങ്ങിമരിച്ച നിലയില്‍ അവരുടെ വീട്ടില്‍ കാണപ്പെട്ടത്. വിവാദമായ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊ.ജോസഫിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് 2010 ജൂലായ് 4 ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം മതമൌലികവാദികള്‍ പ്രൊഫസറും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈപത്തി വെട്ടിമാറ്റി. ഇതിനെ തുടര്‍ന്ന് കുറേ നാള്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നു. ജോലി നഷ്ടപ്പെടുകയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രൊ.ജോസഫും കുടുമ്പവും കടുത്ത ദാരിദ്രത്തില്‍ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.

കേസില്‍ അനുകൂല വിധി വന്നതോടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാനോ പ്രൊഫസര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുവാനോ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ മാസം മാര്‍ച്ച് 31 നു ജോലിയില്‍ നിന്നും വിരമിക്കും മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്താല്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ പ്രൊഫസറുടെ പ്രശ്നം മഹാത്മാഗാന്ധി സര്‍വ്വകലാശാല ട്രിബ്യൂണലിന്റെ മുമ്പിലാണെന്ന് പറഞ്ഞ് ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് എന്ന് ആരോപണം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കെ. പി. ഉദയഭാനു അന്തരിച്ചു

January 5th, 2014

singer-kp-udaya-bhanu-ePathram
തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ കെ. പി. ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോള മായി കിടപ്പി ലായിരുന്നു. എന്‍. എസ്. വര്‍മ യുടേയും അമ്മു നേത്യാരമ്മ യുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരി ലാണ് ഉദയ ഭാനു വിന്റെ ജനനം.

1958 ല്‍ ഇറങ്ങിയ ‘നായരു പിടിച്ച പുലിവാല്‍’ എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെയാണ് സിനിമാ പിന്നണി ഗാന രംഗത്ത് എത്തുന്നത്.

വെള്ളി നക്ഷത്രമേ നിന്നെ നോക്കി…, കാനനഛായ യില്‍ ആടു മേക്കാന്‍… (രമണന്‍), അനുരാഗ നാടക ത്തില്‍ … (നിണ മണിഞ്ഞ കാല്‍പ്പാടുകള്‍), ചുടു കണ്ണീരാലെന്‍…, താരമേ താരമേ…(ലൈലാമജ്നു), പൊന്‍ വള ഇല്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും… (കുട്ടിക്കുപ്പായം) എന്നിവയാണ് അദ്ദേഹ ത്തിന്റെ ശ്രദ്ധേയ ഗാനങ്ങള്‍.

എണ്‍പതിലധികം ദേശ ഭക്തി ഗാന ങ്ങള്‍ക്ക് സംഗീതം നില്‍കി. 1976 ലെ സമസ്യ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയതും ഉദയ ഭാനു വായിരുന്നു.

2009 ല്‍ ഭാരത സര്‍ക്കാര്‍ ഉദയ ഭാനുവിന് പത്മശ്രീ നല്‍കി ആദരിക്കുക യുണ്ടായി. കേരള സംഗീത നാടക അക്കാദമി യുടെ ഫെലോഷിപ്പ്(2003), കമുകറ പുരസ്കാരം (2006), ഡോക്യുമെന്‍്ററി സംഗീത ത്തിനുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആധാര്‍ ചേര്‍ക്കാന്‍ രണ്ടു മാസം കൂടി
Next »Next Page » കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine