- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, സ്ത്രീ
അന്തിക്കാട്: അന്തിക്കാട് സ്വദേശിയായ സി. പി. എം. പ്രവര്‍ത്തകന്‍ സുബ്രമണ്യനെ സി. പി. ഐ. ക്കാര്‍ കൊലപ്പെടുത്തിയെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരന്‍ രവി രംഗത്തെത്തി. 1970-ല്‍ കൊല്ലപ്പെട്ട സുബ്രമണ്യന്‍ സി. പി. എം. പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും കൊലക്ക് പിന്നില്‍ രാഷ്ടീയ വൈരമാണെന്ന് കരുതുന്നില്ലെന്നുമാണ് രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവം കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങളുടെ കുടുംബത്തെ സഹായിക്കുവാന്‍ ഇതു വരെ പാര്‍ട്ടി വന്നിട്ടില്ലെന്നും പറഞ്ഞ ചന്ദ്രന്‍ സഹായിച്ചില്ലെങ്കിലും തങ്ങളെ ദ്രോഹിക്കരുത് എന്ന് കൂട്ടിച്ചേർത്തു.
ടി. പി. ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സി. പി. എമ്മിനെ സി. പി. ഐ. സഹായിച്ചില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സി. പി. എം. – സി. പി. ഐ. നേതാക്കന്മാരുടെ വാക് പോരിനിടെ സി. പി. എമ്മുകാരനായ സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ആണെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിണറായി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും സുബ്രമണ്യന്‍ സി. പി. എമ്മുകാരന്‍ അല്ലെന്നും സി. പി. ഐ. നേതാക്കളായ വി. എസ്. സുനില്‍കുമാര്‍ എം. എല്‍. എ. യും കാനം രാജേന്ദ്രനും വ്യക്തമാക്കി.
സുബ്രമണ്യന്‍ വധക്കേസില്‍ സി. പി. ഐ. പ്രവര്‍ത്തകനായിരുന്ന പണ്ടാരന്‍ ശ്രീധരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ അക്രമം
കൊച്ചി: ഒമ്പത് പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. കീഴ്ക്കോടതി വെറുതെ വിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ്റ്റ് പി. ഭവദാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്. ജീവപര്യന്തം ശിക്ഷ 30 വര്‍ഷമാക്കണമെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികള്‍ ഒന്നിലധികം കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 63 പേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2008 ഡിസംബറില്‍ വന്ന ഈ വിധിക്കെതിരെ ആണ് പിന്നീട് പ്രതികളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.
2003 മെയ് 2നു മാറാട് കടപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ മാരകായുധങ്ങളുമായി സംഘം ചേർന്ന് എത്തി മറു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാളുകളോളം മാറാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, കോടതി, ക്രമസമാധാനം, പോലീസ്
തിരുവനന്തപുരം: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്റേയും മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെയും വധക്കേസുകളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുത്തില്ലെന്നതിന്റെ പേരില്‍ ആംഭിച്ച സി. പി. എം. – സി. പി. ഐ. പോരു മുറുകുന്നു. നേതാക്കന്മാരുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഇരു പാര്‍ട്ടികളുടേയും മുഖപത്രങ്ങള്‍ കൂടെ ഇപ്പോള്‍ രംഗത്തെത്തി. ഇടതു പക്ഷത്തിന്റെ കോട്ട പണിതത് വിപ്ലവ മാനവികതയുടെ കൂട്ടു കൊണ്ട് എന്ന തലക്കെട്ടോടെ ആണ് സി. പി. ഐ. മുഖപത്രമായ ജനയുഗം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ധാര്‍ഷ്ട്യങ്ങളും ശാഠ്യങ്ങളും ഏതു ഭാഗത്തു നിന്നും ഉണ്ടായാലും വെച്ചു പൊറുപ്പിക്കില്ലെന്ന് സി. പി. എമ്മിന്റെ പേരു എടുത്തു പറയാതെ തന്നെ ജനയുഗം വ്യക്തമാക്കുന്നു. ഇതിനു മറുപടിയെന്നോണം സി. പി. ഐ. വര്‍ഗ്ഗ വഞ്ചന കാണിച്ചെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സാഹോദര്യത്തിനു സി. പി. ഐ. സംസ്ഥാന നേതൃത്വം പോറല്‍ ഏല്‍പ്പിക്കുകയാണെന്നും സി. പി. എം. മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഏതാനും ദിവസങ്ങളായി ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സെക്രട്ടറിമാരായ പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും മറ്റു മുതിര്‍ന്ന നേതാക്കന്മാരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പാര്‍ട്ടി പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ കൂട്ടു ചേരണമോ എന്നത് തീരുമാനിക്കുന്നത് അതാതു പാര്‍ട്ടികള്‍ ആണെന്നും സി. പി. എമ്മിന്റെ നിലപാട് തങ്ങളുടെ മേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കരുതെന്നും സി. പി. ഐ. നേതൃത്വം വ്യക്തമാക്കി. തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുവാന്‍ സി. പി. ഐ. യെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സി. പി. ഐ. സ്വീകരിച്ച നിലപാടിനെ ആണ് ചോദ്യം ചെയ്തതെന്നും പിണറായി പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച ജനയുഗത്തിന്റെ നിലപാട് തിരുത്തുന്നതാണ് സി. പി. ഐ. ക്ക് നല്ലതെന്ന പിണറായിയുടെ താക്കീതിനു മറുപടിയെന്നോണം പൊതു വേദിയില്‍ പക്വത കാണിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
നെല്ലിയാമ്പതി പാട്ടക്കാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കല്‍, നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില , ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപെട്ട് യു. ഡി. എഫ്. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വരേണ്ട സമയത്ത് ഇടതു പക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ അണികളില്‍ അസംതൃപ്തിയും ആശങ്കയും ഉണര്‍ത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം
കുട്ടിക്കാനം : ലോക മലയാളി കൌൺസിൽ സംഘടിപ്പിച്ച പ്രഥമ എൻ. ആർ. കെ. സംഗമം ആഗസ്റ്റ് 10, 11, 12, തിയതികളിൽ കുട്ടിക്കാനം മറിയൻ കോളജിൽ വെച്ച് നടന്നു. 137 മറുനാടൻ മലയാളി കുടുംബങ്ങൾ റജിസ്റ്റർ ചെയ്ത സംഗമത്തിൽ 200 പേർ പങ്കെടുത്തു. 18 രാജ്യങ്ങളിൽ നിന്നും എത്തിയ മലയാളികൾ ഒത്തു ചേർന്ന ഈ അപൂർവ്വ സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ സന്തോഷവും, അനുഭവങ്ങളും, ആശയങ്ങളും, ചിന്തകളും പരസ്പരം പങ്കു വെച്ചു.
അദ്യ ദിനത്തിൽ മന്ത്രി പി. ജെ. ജോസഫും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ഗാനമേള ഏറെ രസകരമായി. അടുത്ത ദിവസം നടന്ന അനൌപചാരിക ചർച്ചയിൽ മുൻ മന്ത്രി എം. എ. ബേബി, റിയാസ് കോമു എന്നിവർ പങ്കെടുത്തു.
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “ഇവൻ മേഘരൂപൻ” എന്ന ഏറ്റവും പുതിയ സിനിമ, സിനിമയിലെ നായകനും നിർമ്മാതാവുമായ പ്രകാശ് ബാരെയുടെ സാന്നിദ്ധ്യത്തിൽ തന്നെ പ്രദർശിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഒട്ടനവധി പരിപാടികൾ കോർത്തിണക്കി രൂപകല്പ്പന ചെയ്ത കുട്ടിക്കാനം എൻ. ആർ. കെ. സംഗമം പങ്കെടുത്ത എല്ലാവർക്കും എക്കാലത്തേയ്ക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, സിനിമ