- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, സ്ത്രീ

തൃശ്ശൂര്‍ : ഒരു ദിവസത്തെ എഴുന്നള്ളിപ്പില്‍ പങ്കെടുക്കുവാന്‍ 2,55,000 എന്ന റെക്കൊര്‍ഡ് ഏക്കത്തുകയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ഗജവീരന്‍ ചരിത്രമാകുന്നു. നെന്മാറ വല്ലങ്ങി വേലയ്ക്ക് 2,22,222 എന്ന തുകയ്ക്ക് ഗുരുവായൂര്‍ പത്മനാഭനെ വല്ലങ്ങി ദേശക്കാര്‍ ഒരു ദിവസത്തേക്ക് ഏക്കം കൊണ്ടതായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഇതിനെയാണ് ഇന്നലെ നടന്ന ലേലത്തില്‍ രാമചന്ദ്രന്‍ മറികടന്നത്. ജനുവരിയില്‍ നടക്കുന്ന ഏങ്ങണ്ടിയൂര്‍ മാമ്പിള്ളിക്കാവ് ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനാണ് ഇളയാല്‍ ഉത്സവകമ്മറ്റി ഇവനെ രണ്ടുലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്ക് ലേലത്തിനെടുത്തത്. വാശിയേറിയ ലേലം വിളിയില്‍ തൃശ്ശൂരിലെ പ്രമുഖ ആന പാട്ടക്കാരനായ സ്വാമിയെന്നറിയപ്പെടുന്ന വെങ്കിടാദ്രിയും ഇളയാല്‍ ഉത്സവക്കമ്മറ്റിയും ആയിരുന്നു പ്രധാന പങ്കാളികള്‍. വിയ്യൂരില്‍ നിന്നും അന്തിക്കാട്ടു നിന്നും ഉള്ള ചില ഉത്സവക്കമ്മറ്റിക്കാരും പങ്കെടുത്തിരുന്നു എങ്കിലും തുക ഒന്നര ലക്ഷം കടന്നതോടെ അവര്‍ പിന്‍വാങ്ങി. രണ്ടര ലക്ഷം വരെ സ്വാമിയും ഒഴിവായി. അങ്ങിനെയാണ് ഇളയാല്‍ ഉത്സവക്കമ്മറ്റിക്ക് ആനയെ ലഭിച്ചത്.
തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെയാണ് തലയെടുപ്പിനൊപ്പം ഭംഗിയുമുള്ള ഈ കൊമ്പന്‍. കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ രാമചന്ദ്രന്‍ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍ സ്റ്റാറാണ്. മത്സരപ്പൂരങ്ങളില്‍ രാമചന്ദ്രനെ സ്വന്തമാക്കുവാനായി വാശിയേറിയ ലേലം വിളികള്‍ സാധാരണമാണ്. ഏകദേശം ഒന്നര ലക്ഷത്തിനടുത്ത തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഇവനെ ഒരു ക്ഷേത്രോത്സവത്തിനു ലേലം കൊണ്ടത്. കുനിശ്ശേരി സ്വദേശി മണിയാണ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം പാപ്പാൻ.
- എസ്. കുമാര്‍
വായിക്കുക: ആനക്കാര്യം, ഉത്സവം

കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗിന് അപ്രിയമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും പൊതു യോഗത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പാര്‍ട്ടി വേദിയില്‍ പാര്‍ട്ടിയുടെ നേതാവ് പറയുന്നതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി പറയുന്നതും ഒരു പോലെ കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണ് എന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് താനാണ് സാമ്രാജ്യമെന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമനെ പോലെയാണ് പെരുമാറുന്നതെന്ന് ഹിന്ദു ഐക്യവേദിയുടെ കേരള ഘടകം അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ എല്ലാം തങ്ങളുടെ കീഴിലാണെന്ന അഹങ്കാരമാണ് ലീഗിനെന്നും ഇബ്രാഹിം കുഞ്ഞിനെ കൊണ്ട് ഇങ്ങനെ പറയിച്ചത് ഈ അഹങ്കാരം മൂലമാണെന്നും അവര്‍ പറഞ്ഞു. ലീഗിനെ ഇത്തരത്തില്‍ വളരുവാന്‍ വളം വെച്ചു കൊടുത്തത് കോണ്‍ഗ്രസ്സാണെന്നും ലീഗിന്റെ ഇത്തരം ധാര്‍ഷ്ട്യത്തിനെതിരെ ജനവികാരം ഉണരമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ആര്‍. ബാലകൃഷ്ണപിള്ള, സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

പട്ടാമ്പി: കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ് ആണെന്ന് പൊതു മരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്. സത്യം അതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നമ്മളത് ഏറ്റു പറയുന്നില്ലെന്നും പറഞ്ഞ മന്ത്രി ലീഗിന് അഹിതമായ ഒരു സംഗതിയും നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ഓര്‍മ്മപ്പെടുത്തി. പട്ടാമ്പി കുലുക്കുല്ലൂരിലെ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ തുറന്നു പറച്ചില്‍. വെള്ളിയാഴ്ച മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിടുകയായിരുന്നു.
അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയതുള്‍പ്പെടെ സംസ്ഥാന ഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്വമാണെന്ന് പല ഭൂരിപക്ഷ സമുദായ സംഘടനകളും പ്രതിപക്ഷ കക്ഷികളും കാലങ്ങളായി ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. യു. ഡി. എഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ബി. നേതാവ് ആര്‍. ബാലകൃഷണപിള്ള മന്ത്രിയുടെ അഭിപ്രായം സത്യ സന്ധമാണെന്നും അത് തന്നെയാണ് കേരളത്തില്‍ നടക്കുന്നതെന്നും പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

കൊച്ചി: കള്ളു നിരോധിക്കണമെന്ന ഹൈക്കോടതി പരാമരശത്തെ വിമര്‍ശിച്ച എക്സൈസ് മന്ത്രി കെ. ബാബുവിനു ഹൈക്കോടതിയുടെ വിമര്‍ശനം. എന്തു കള്ളാണ് കുടിക്കേണ്ടതെന്ന് ഹൈക്കോടതിയല്ല ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കള്ളു നിരോധിക്കുവാന്‍ ആയില്ലെങ്കില്‍ മായം ചേര്‍ക്കാത്ത കള്ള് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ തന്നിഷ്ട പ്രകാരം ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ചോദിച്ചു. കൊടിയുടെ നിറമേതായാലും എല്ലാ രാഷ്ടീയക്കാര്‍ക്കും വോട്ടു ബാങ്കാണ് പ്രധാനമെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ അഭിപ്രായപ്പെട്ടു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി