വിദ്യാഭ്യാസ വകുപ്പിനെ ആരാണ് നയിക്കേണ്ടത്

May 16th, 2011

education-epathram

ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം. നിര്‍ഭാഗ്യവശാല്‍ കേരളമാണ് ഈ ആഘാതത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞ പ്രധാന മേഖല. വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു രംഗമാക്കി വളര്‍ത്തി കൊണ്ട് വരിക എന്ന മുതലാളിത്ത ആശയങ്ങള്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പ്‌ അതത് കാലങ്ങളിലെ മാറി മാറി വന്ന മന്ത്രിമാരുടെയോ സമുദായങ്ങളുടെയോ താല്പര്യത്തിലൂന്നി മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ പതിച്ചു കൊടുക്കുകയാണ് ഉണ്ടായത്‌. സമുദായങ്ങളിലെ വരേണ്യ വിഭാഗങ്ങള്‍ ഈ കച്ചവടത്തിലൂടെ തടിച്ചു കൊഴുത്തപ്പോള്‍ സാധാരണക്കാരന് വിദ്യാഭ്യാസമെന്നത് വന്‍ സാമ്പത്തിക ബാധ്യതയായി മാറി. സ്വകാര്യ വിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണ കൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെ പോലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറി. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാന ലക്ഷ്യമായതിനാല്‍ സ്വകാര്യ മേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസ കച്ചവടം സാധാരണക്കാരനിലേക്കും വളര്‍ത്തി കൊണ്ടുവന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവട വല്ക്കരണവും വര്‍ഗീയ വല്ക്കരണവും വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും. വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമോഹിക പ്രതിബദ്ധതയെ ഒരു വിലയും കല്‍പ്പിക്കാതെ കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. ധാര്‍മികതയും ധൈഷണികതയും ഉയര്‍ന്നു നിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നു വന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും കലാലയങ്ങള്‍ കമ്പോള താല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലന കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിമര്‍ശന ബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോള താല്പര്യത്തെ വളര്‍ത്തി കൊണ്ട് വരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍ പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കി കൊണ്ടിരിക്കുന്നു. ബദല്‍ സാധ്യതകളൊന്നും ഉയര്‍ന്നു വരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങു കൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരി വിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധന വിദ്യ ഉള്‍കൊണ്ട്, കച്ചവട വല്‍ക്കരണത്തിലൂടെയുള്ള ദുഷ്ട ലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോള വിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസ രംഗത്തെ ഈ  മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതു സമൂഹത്തില്‍ പ്രകടമായി കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസ മാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ട് വെക്കാറില്ല. സേവന മേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത പോലും നമ്മളില്‍ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുന്നു. സര്‍ക്കാരിന് ന്യായമായ  നിയന്ത്രണങ്ങള്‍ പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി വളര്‍ന്നു കഴിഞ്ഞു. ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍ പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

വിദ്യാര്‍ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനെ നിലവിലെ വിദ്യാഭ്യാസ നയങ്ങള്‍ ഉപകരിക്കുകയുള്ളൂ. വിദ്യാര്‍ഥി രാഷ്ട്രീയം അവരുടെ യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് അടിമകളാക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രീതിയെ വിമര്‍ശന ബുദ്ധിയോടെ നേരിടാന്‍ ശക്തിയുള്ള രാഷ്ട്രീയ ബോധം വളര്‍ന്നു വരണം. അരാഷ്ട്രീയ വാദത്തെ പൂര്‍ണ്ണമായും തള്ളികളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യ നന്മക്ക് പൊതു വിദ്യാഭ്യാസ മേഖല തകരാതെ നോക്കണം. പുതുതായി അധികാരമേല്‍ക്കുന്നവര്‍ ഇനിയെങ്കിലും ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണം. ഇനിയെങ്കിലും വിദ്യാഭ്യാസ വകുപ്പിനെ കക്ഷി രാഷ്ട്രീയ താല്പര്യമനുസരിച്ച് പങ്കുവെക്കുന്ന രീതി അവസാനിപ്പിച്ച് ഈ വകുപ്പിനെ നയിക്കാന്‍ കരുത്തുള്ള വിദ്യാഭ്യാസ വിചക്ഷണരെ വകുപ്പിന്റെ തലപ്പത്തിരുത്താന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ധൈര്യം കാണിക്കണം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അധികാരം കോണ്‍ഗ്രസിനു മുള്‍കിരീടമാകും

May 14th, 2011

oomen-chandy-ramesh-chennithala

തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണിക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അത്ര ഗുണകരമല്ല. ഇരു മുന്നണികളെയും മാറി മാറി പരീക്ഷിച്ചിരുന്ന കേരള ജനത ഇത്തവണയും തനിയാവര്‍ത്തനമായി എന്ന് പറയുമ്പോഴും ഐക്യ മുന്നണിയുടെ ഈ വിജയത്തെ കേവലം സങ്കേതികതയില്‍ ഊന്നിയുള്ള ഒരു വിജയമായി കാണാനേ കഴിയുകയുള്ളൂവെന്ന് യു. ഡി. എഫുകാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.  ഇടതു മുന്നണി ഇത്തവണ നല്ല മുന്നേറ്റം തന്നെ  നടത്തി. പാര്‍ട്ടി വി. എസിന്റെ വ്യക്തി പ്രഭാവം അംഗീകരിക്കുന്നില്ലെങ്കിലും കേരള ജനത അദ്ദേഹത്തെ സ്വീകരിച്ചു എന്നതിനു തെളിവാണ് ഈ മുന്നേറ്റം. ലോകസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റ്‌ പിന്നിലായിരുന്ന എല്‍. ഡി. എഫ്. ഇപ്പോള്‍ ഒപ്പത്തിനൊപ്പം എത്തി എന്നത് ചെറിയ കാര്യമല്ല. 

ഏറെ പ്രതീക്ഷക്ക് വകയില്ലായിരുന്ന ഇടതു മുന്നണി പരാജയം ഏറെ ക്കുറെ ഉറപ്പാക്കിയിരിക്കുമ്പോഴാണ് വി. എസിന്റെ ശക്തമായ ചില നടപടികള്‍ ഉണ്ടാകുന്നത്, ആദ്യമാദ്യം പാര്‍ട്ടി ഒരു തരത്തിലും സഹായിക്കാതിരിക്കുകയും എന്നാല്‍ ജന മനസുകളില്‍ വി. എസ്. എന്ന ചിത്രം കൂടുതല്‍ കൂടുതല്‍ പതിയുകയും ചെയ്തപ്പോള്‍ വി. എസിനെ പാര്‍ട്ടിക്ക് തള്ളി കളയാനാകില്ല എന്ന അവസ്ഥയുണ്ടായി. മറിച്ചായിരുന്നെകില്‍ ഗൌരിയമ്മക്കും എം. വി. രാഘവനും വന്ന അവസ്ഥ വി. എസിനും വരുമായിരുന്നു.

എന്നാല്‍ ജനകീയനായ മുഖ്യമന്ത്രി എന്ന സ്ഥാനം ദിനം പ്രതി വര്‍ദ്ധിച്ചു വരികയും പ്രതീക്ഷിച്ചതിലും അധികം ജന സമ്മതി വി. എസിന് ഉണ്ടാകുക കൂടി ചെയ്തപ്പോള്‍ ഔദ്യോഗിക പക്ഷത്തുള്ള സി. പി. എം. സ്ഥാനാര്‍ഥികള്‍ പോലും പതിവില്‍ വിപരീതമായി വി. എസിന്റെ പടം വെച്ച പോസ്റ്ററുകള്‍ ഇറക്കി. മറുപക്ഷത്ത് പ്രതിപക്ഷം എന്ന ഒരു വിഭാഗം തന്നെ ഇല്ലായിരുന്നു എന്ന അവസ്ഥയുമായിരുന്നു. ഐസ്ക്രീം വിവാദം, ബാലകൃഷ്ണപിള്ള ജയിലിലായത്, സുധാകരന്റെ ജഡ്ജി കൈകൂലി വിവാദം എന്നിങ്ങനെ നിരവധി വൈതരണികള്‍ നീന്തി കടക്കേണ്ടി വന്ന യു. ഡി. എഫിന് വിനാശ കാലേ വിപരീത ബുദ്ധി എന്ന പോലെ ആര് വായ തുറന്നാലും അത് വിവാദമാകുന്ന അവസ്ഥ ഏറെ ദോഷം ചെയ്തു.

കോണ്‍ഗ്രസ് രാഷ്ട്രീയപരമായി ഏറ്റവും തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന നേതാക്കളുടെ ഒരു നീണ്ട നിര തന്നെ കേന്ദ്രത്തില്‍ ഉണ്ട്. ഇതിനെല്ലാം പുറമെ പരസ്പരം തോല്‍പ്പിക്കാന്‍ മത്സരിക്കുന്ന ഗ്രൂപ്പ് നേതാക്കളുടെ കളികളും. വെറും 38 സീറ്റില്‍ കോണ്ഗ്രസ്സ് ഒതുങ്ങി എന്ന് പറയാം. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തകര്‍ച്ചക്ക്  ഒരു വലിയ ഉദാഹരണമാണ്  ഒന്‍പത് ജില്ലകളില്‍ ഇവര്‍ പിന്നിലാണ് എന്നത്. 

പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിന്റെ മികച്ച പ്രകടനത്തിനാണ് യു. ഡി. എഫിന്റെ ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്. മത്സരിച്ച 24 സീറ്റില്‍ ഇരുപതിലും ജയിച്ചു കയറി എന്ന് മാത്രമല്ല ഒട്ടു മിക്കയിടത്തും മികച്ച ഭൂരിപക്ഷവും നേടി. മികച്ച ഭൂരിപക്ഷം നേടിയ ആദ്യത്തെ മൂന്നു സ്ഥാനവും ലീഗിനാണ് എന്നത് വിജയ തിളക്കം വര്‍ദ്ധിപ്പിച്ചു. ഏറ്റവും പ്രതിസന്ധി യിലൂടെ കടന്നു പോയ സമയത്ത് തന്നെ ഈ വിജയം നേടാനായത് ലീഗിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏറെ വിവാദങ്ങള്‍ക്കിടയിലും പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മികച്ച വിജയം ഒരു നല്ല പകരം വീട്ടലായി.

എന്നാല്‍ മന്ത്രിസഭ ഉണ്ടാക്കലും, ഭരണം നില നിര്‍ത്തുക എന്നതും യു. ഡി. എഫിന് ഭഗീരഥ പ്രയത്നം തന്നെയാണ്. എപ്പോഴും മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്ന കെ. എം. മാണിയെ പോലുള്ളവര്‍ നടത്തുന്ന എന്ത് വില പേശലുകളും സമ്മതിച്ചു കൊടുക്കേണ്ട അവസ്ഥ. മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനു വലിയ തലവേദന സൃഷ്ടിക്കും.

25 ശതമാനം വരുന്ന പുതിയ വോട്ടര്‍മാരും, എന്നും നിഷ്പക്ഷമായി ചിന്തിക്കുന്നവരും ഇത്തവണ വി. എസില്‍ പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു എന്നതിന് തെളിവാണ് ഈ മുന്നേറ്റം. വി. എസ്‌. ഇത്തവണ ചിത്രത്തില്‍ ഇല്ലായിരുന്നെങ്കില്‍ ബംഗാളിലെ സമാന സ്ഥിതി കേരളത്തിലും സംഭവിക്കുമായിരുന്നു. എന്നാല്‍ ഈ പരാജയം പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് ഒരനുഗ്രഹമാണ്. രോഗി ആഗ്രഹിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന പോലെ വി. എസിനെ അകറ്റി നിര്‍ത്താനും എന്നാല്‍ പരാജയപ്പെട്ടില്ല എന്ന സ്ഥിതിയില്‍ നില്‍ക്കാനും കഴിഞ്ഞു.

പ്രതിപക്ഷത്തിരുന്നു കൊണ്ടു ഭരണ പക്ഷത്തെ നിരന്തരം ആക്രമിക്കുക എന്ന തന്ത്രമായിരിക്കും സി. പി. എം. പുലര്‍ത്തുക. അധികാര മോഹികളുടെയും, ഘടക കക്ഷികളുടെ അമിത സമ്മര്‍ദ്ദവും താങ്ങാനാവാത്ത അവസ്ഥയില്‍ ഇടയ്ക്കു വെച്ച് യു. ഡി. എഫിന് ഭരണം വിട്ടൊഴിഞ്ഞു പോകേണ്ടി വരുമെന്നും, ആ അവസരം വരെ കാത്തിരിക്കുകയുമാകും എല്‍. ഡി. എഫ്. ചെയ്യുക. അങ്ങിനെ വന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ സി. പി. എമ്മിനെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിക്കും. വി. എസിനെ അപ്പോഴേക്കും അകറ്റി നിര്‍ത്തുകയും കെ. എം. മാണി, ഷിബു ബേബി ജോണ്‍, വീരേന്ദ്ര കുമാര്‍ എന്നിവരെ അടര്‍ത്തി മാറ്റി ഭരണം കയ്കലാക്കുകയും ചെയ്യാം.

വി. എസിന് കുറച്ചു കൂടി അവസരം നല്‍കിയിരുന്നു എങ്കില്‍ വളരെ എളുപ്പത്തിലുള്ള ഒരു ഭരണ തുടര്‍ച്ച സാധ്യമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്തെ വിഭാഗീയത ഇല്ലാതാക്കിയത് ഈ അവസരമാണ്. ഔദ്യോഗിക പക്ഷത്തിന്റെ  വി. എസിനോടുള്ള വിരോധം മുഴച്ചു നിന്ന ഈ തെരഞ്ഞെടുപ്പില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത അവസ്ഥയില്‍ മാത്രമാണ് വി. എസിനൊപ്പം പാര്‍ട്ടി നിന്നത് എന്നത് ഇതിനോട് കൂട്ടി വായിക്കണം.

ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ച വല്ലാതെ തളര്‍ത്തുന്ന അവസരത്തില്‍ കേരളത്തിലെ ഈ തെരഞ്ഞെടുപ്പ്‌ ഫലം എന്തു കൊണ്ടും പാര്‍ട്ടിക്ക്‌ അനുഗ്രഹം തന്നെയാണ്.

മന്ത്രി സഭാ രൂപീകരണം മുതല്‍ തന്നെ ഐക്യ മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യത. ഒറ്റ അംഗ പാര്‍ട്ടികള്‍ക്ക് മന്ത്രി സഭയില്‍ അവസരം നല്‍കില്ല എന്ന് മുമ്പ്‌ കോണ്ഗ്രസ്സ് പറഞ്ഞത്‌ മാറ്റി പറയേണ്ടി വരും. ടി. എം. ജേക്കബ്‌, കെ. ബി. ഗണേഷ്‌ കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്ക്‌ ഉറപ്പായും മന്ത്രി സ്ഥാനം നല്‍കേണ്ടി വരും. കൂടാതെ രണ്ട് അംഗങ്ങള്‍ ഉള്ള സോഷ്യലിസ്റ്റ് ജനതാ ദള്‍ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കാം. അങ്ങിനെ വന്നാല്‍ എം. വി. ശ്രേയാംസ്‌ കുമാര്‍, കെ. പി. മോഹനന്‍ എന്നിവരും മന്ത്രിമാരാകും. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഇവര്‍ പരസ്പരം പഴി ചാരി മുന്നണി വിടാന്‍ സാധ്യത ഏറെയാണ്. ചുരുക്കി പറഞ്ഞാല്‍ രണ്ടു പേരെയും മന്ത്രിമാരാക്കലാകും ഭരണത്തിന് കൂടുതല്‍ സുരക്ഷിതം.

ഒന്‍പതു അംഗങ്ങളുള്ള കെ. എം. മാണി പരമാവധി നേടിയെടുക്കാന്‍ ശ്രമം നടത്തും. ഇടതു പക്ഷത്തു നിന്നും മാറി മാണി യുടെ കേരള കോണ്‍ഗ്രസില്‍ ലയിച്ച പി. ജെ. ജോസഫ്‌ അടക്കം കുറഞ്ഞത് നാല് മന്ത്രി സ്ഥാനം മാണി ആവശ്യപ്പെടും. രമേശ്‌ ചെന്നിത്തലയാണ് മുഖ്യമന്ത്രി യാകുന്നത് എങ്കില്‍ ഉപ മുഖ്യമന്ത്രി സ്ഥാനവും, അല്ലാത്ത പക്ഷം തന്റെ മകന്‍ ജോസ്‌ കെ. മാണിക്ക്‌ കേന്ദ്ര മന്ത്രി പദവും മാണി ആവശ്യപ്പെട്ടേക്കാം.

മലപ്പുറത്ത്‌ മികച്ച വിജയം നേടി മുന്നണിയുടെ മാനം കാത്ത മുസ്ലിം ലീഗും കൂടുതല്‍ മന്ത്രി സ്ഥാനവും ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും ആവശ്യപ്പെടും. ജാതി സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിച്ച് മന്ത്രി സഭ രൂപീകരിക്കുക എന്നത് കോണ്‍ഗ്രസിനു കടുത്ത വെല്ലുവിളിയാണ്. ജെ. എസ്‌. എസ്.‌, സി. എം. പി. എന്നിവര്‍ നിയമ സഭയില്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിനു അല്‍പ്പം ആശ്വാസമായി എന്ന് പറയാം. ഈ വെല്ലുവിളികളും ഒപ്പം പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉണ്ടാകാന്‍ ഇടയുള്ള അവകാശ വാദങ്ങളും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും. മുള്‍ കിരീടമാണ് ആര് നയിച്ചാലും ഇപ്രാവശ്യത്തെ ഭരണം എന്നതില്‍ സംശയമില്ല.

തനിയാവര്‍ത്തനത്തെ ഇനിയും സ്വീകരിക്കുമെന്ന അന്ധ വിശ്വാസം പുലര്‍ത്തി അവസാന കാലത്ത് യു. ഡി. എഫിന് പിന്തുണ യുമായെത്തിയ എന്‍. എസ്. എസിന് ഈ വിജയം മധുരിക്കുന്നതാകില്ല. സമദൂരമെന്നത് വിജയിക്കാന്‍ സാദ്ധ്യതയുള്ളവര്‍ക്കൊപ്പം തഞ്ചത്തില്‍ ചുവടു മാറ്റി ചവിട്ടുന്ന തന്ത്രമാണെന്ന് ഇത്തവണ തുറന്നു പറഞ്ഞ അബദ്ധം വിനയായി മാറിയെന്ന് സുകുമാരന്‍ നായര്‍ക്കെങ്കിലും മനസിലായി കാണും. കൊട്ടാരക്കരയിലെ പരാജയം എന്‍. എസ്‌. എസിന് ലഭിച്ച തിരിച്ചടിയാണ്. കഴിഞ്ഞ തവണ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ ഐഷാ പോറ്റി ഇത്തവണ കൂടുതല്‍ ഭൂരിപക്ഷം നേടിയത്‌ എന്‍. എസ്‌. എസിനെ കൂടിതല്‍ ആലോസപ്പെടുത്തും. നേതൃത്വത്തിന്റെ ആഹ്വാനങ്ങള്‍ ഒന്നും തന്നെ സമുദായ അംഗങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല എന്നത് ഇതോടെ തെളിഞ്ഞു. ജമാ അത്തെ ഇസ്ലാമി, എ. പി. വിഭാഗം സുന്നി, എസ്‌. എന്‍. ഡി. പി. എന്നിവരുടെ ആഹ്വാനങ്ങളൊന്നും കാര്യമായി ഗുണം ചെയ്തില്ല എന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ്‌ ഫലം തരുന്നത്.

ബി. ജെ. പി. ഇത്തവണയും അക്കൌണ്ട്‌ തുറന്നില്ല. മൂന്ന് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്‌ എത്തി എന്നതൊഴിച്ചാല്‍ സംസ്ഥാനത്ത്‌ മൊത്തത്തില്‍ ബി. ജെ. പി. ക്ക്‌ കാര്യമായ വോട്ടു ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത്തവണയും വോട്ടു മറിച്ചു വിറ്റ്‌ പാര്‍ട്ടിയുടെ പ്രതിച്ഛായ കളഞ്ഞു കുളിച്ചു എന്ന പരിഹാസം നേതൃത്വത്തിനെതിരെ വീണ്ടും ഉയരാനാണ് സാധ്യത. 

എന്നാല്‍ എസ്‌. ഡി. പി. ഐ. മത്സരിച്ച ഏകദേശം എല്ലായിടത്തും ആയിരത്തിനും നാലായിരത്തിനുമിടയില്‍ വോട്ടുകള്‍ നേടിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. ഈ പാര്‍ട്ടിയുടെ നിശബ്ദമായ മുന്നേറ്റം കേരള രാഷ്ട്രീയത്തില്‍ ദൂര വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വീരേന്ദ്രകുമാര്‍ എല്‍. ഡി. എഫിലേക്ക്‌?

May 13th, 2011

veerendrakumar-epathram

നെന്മാറ : ലോകകപ്പ്‌ ഫൈനലും ഐ.പി.എല്‍. ജ്വരവും നിഷ്പ്രഭമാക്കി കൊണ്ട് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഫൈനല്‍ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് പുതിയ ഉത്തരങ്ങള്‍ തേടുകയാണ് രാഷ്ട്രീയ കക്ഷികള്‍. വീരേന്ദ്രകുമാര്‍ മറുകണ്ടം ചാടുമോ എന്ന് ഉറ്റു നോക്കുന്നു രാഷ്ട്രീയ കേരളം. ഭരണ തുടര്ച്ചയ്ക്ക് സഹായകരമാവും വിധം രണ്ടു എം. എല്‍. എ. മാരുള്ള ജനതാ ദള്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചാല്‍ ഇടതുപക്ഷം വീണ്ടും ഭരണത്തില്‍ ഇറാന്‍ സാദ്ധ്യതയുണ്ട് എന്നാണു കരുതപ്പെടുന്നത്. ജനതാ ദള്‍ തങ്ങളുടെ നിലപാട് മാറ്റണം എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്‌ ഈ സാഹചര്യത്തില്‍ ഗൌരവമായി കാണേണ്ടതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ താമര വിരിഞ്ഞില്ല

May 13th, 2011

bjp-in-kerala-epathram

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടു നിന്നിരുന്നെങ്കിലും ബി. ജെ. പി. ക്ക് ഇത്തവണയും സംസ്ഥാന നിയമ സഭയിലേക്ക് വിജയിക്കുവാന്‍ ആയില്ല. കാസര്‍കോഡ് മണ്ഡലത്തില്‍ മത്സരിച്ച ജയലക്ഷ്മി ഭട്ട് ഒരു ഘട്ടത്തില്‍ അയ്യായി രത്തിലധികം വോട്ടിന്റെ ലീഡ് നേടിയിരുന്നു. ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാവായ ഒ. രാജഗോപാല്‍ നേമം മണ്ഡലത്തില്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ ഇരു മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ പിന്തള്ള പ്പെടുകയായിരുന്നു. 5776 വോട്ടിനാണ് ഒ. രാജഗോപാലിനെ സി. പി. എം. സ്ഥാനാര്‍ഥിയും എം. എല്‍. എ. യുമായ ശിവന്‍‌കുട്ടി പരാജയപ്പെടുത്തിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയായി

May 13th, 2011

abdullakkutty-epathram
കണ്ണൂര്‍ : കടന്നപ്പള്ളി രാമചന്ദ്രനെ 6581 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതം പ്രവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭൂമി നല്‍കിയതില്‍‌ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു: ഉമ്മന്‍ചാണ്ടി
Next »Next Page » കേരളത്തില്‍ താമര വിരിഞ്ഞില്ല »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine