സി. പി. എം എം. എല്‍. എ യെ വിലക്ക് വാങ്ങാമോ?

March 10th, 2012
selvarajr-epathram
തിരുവനന്തപുരം: കേരള രാഷ്ടീയത്തെയും സി. പി. എമ്മിനേയും പിടിച്ചുലക്കുവാന്‍ പോന്ന ബോംബാണ് നെയ്യാറ്റിന്‍കര എം. എല്‍. എ ശെല്‍‌വരാജിന്റെ രാജി. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മറനീക്കി ഒരു എം. എല്‍. എയുടെ രാജിയിലൂടെ പുറത്തുവന്നത് സി. പി. എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.   ശെല്‍‌വരാജിനെതിരെ പാര്‍ട്ടി നേതൃത്വം പതിവുപോലെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എം. എല്‍. എയെ വന്‍ തുകയും വാഗ്‌ദാനങ്ങളും നല്‍കിക്കൊണ്ട് വിലക്കെടുക്കുകയായിരുന്നു എന്നതു തന്നെ ആണ് പ്രധാന ആരോപണം. പിറവം ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തടയിടുന്നതിനായി യു. ഡി. എഫ്, സി. പി. എം എം. എല്‍. എ ശെല്‍‌വരാജിനെ വിലക്കെടുക്കുകയായിരുന്നു എന്നും ഇതിനു പി. സി. ജോര്‍ജ്ജ്. എം. എല്‍. എയുടെ ഒത്താശയുണ്ടായിരുന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനും സമാനമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്. മുതിര്‍ന്ന നേതാക്കന്മാര്‍ ആവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നു വരുന്നത് മറ്റൊരു ചോദ്യമാണ്. വലതു പക്ഷത്തിനു വിലക്കുവാങ്ങുവാന്‍ തക്കവണ്ണം ദുര്‍ബലമനസ്കരാണോ സി. പി. എം എം. എല്‍. എമാര്‍?
വലതു പക്ഷ രാഷ്ടീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മറുകണ്ടം ചാടലും പാര്‍ട്ടി പിളര്‍ക്കലും ലയിക്കലുമെല്ലാം സര്‍വ്വ സാധാരണമാണ്. പി. സി. ജോര്‍ജ്ജും, കെ. എം. മാണിയും, പി. ജെ. ജോസഫും തുടങ്ങി മുന്‍‌നിര യു. ഡി. ഫ് നേതാക്കളില്‍ പലരും ഇത്തരത്തില്‍ രാഷ്ടീയത്തിലെ അവസരവാദ ചുവടുമാറ്റങ്ങള്‍ക്ക് പേരുകേട്ടവരുമാണ്.  എന്നാല്‍ എസ്. എഫ്. ഐയിലൂടെ രാഷ്ടീയ രംഗത്തേക്ക് കടന്നു വരികയും  പാര്‍ട്ടിയില്‍ പല സ്ഥാനമാനങ്ങളും ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്തിട്ടുള്ളതോടൊപ്പം രണ്ടു വട്ടം എം. എല്‍. എ ആയിട്ടുള്ള ആളാണ് ശെല്‍‌വരാജ്. ശെല്‍‌വരാജിനെ പോലെ  ഉറച്ച  ഒരു കേഡറിനെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മറുകണ്ടം ചാടും വിധത്തില്‍ യു. ഡി. എഫിനു വിലക്ക് വാങ്ങുവാന്‍ കഴിയുന്നത്ര ദുര്‍ബലമാണ് സി. പി. എമ്മിന്റെ സംഘടനാ സംവിധാനവും പ്രത്യയശാസ്ത്രവും എന്നാണോ മര്‍ക്കിസ്റ്റു പാര്‍ട്ടിയിലെ സമ്മുന്നത നേതാക്കളായ അച്ച്യുതാനന്തനും, കോടിയേരിയും അടക്കം ഉള്ളവര്‍  പറഞ്ഞു വരുന്നത്? പാര്‍ട്ടികകത്ത് കാലങ്ങളായി പുകയുന്ന പ്രതിഷേധത്തിന്റേയും അസംതൃപ്തിയുടേയും പൊട്ടിത്തെറിയായിട്ടാണ് സാമാന്യ ജനം ശെല്‍‌വരാജിന്റെ രാജിയെ കാണൂ. താന്‍ അനുഭവിക്കുന്ന മാനസിക പീഠനങ്ങളെ കുറിച്ചും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളെ കുറിച്ചും നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും അതുകൊണ്ടു പ്രയോജനമുണ്ടായില്ലെന്നും രാജിവെച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശെല്‍‌വരാജ് തുറന്ന് പറയുകയുണ്ടായി. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന സമ്മേളനമെന്നു വരെ അദ്ദേഹം പറഞ്ഞുവച്ചു. ആ വ്യക്തിയുടെ പേരു തുറന്ന് പറഞ്ഞില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനവും മതിപ്പുള്ള ആ മാര്‍ക്കിസ്റ്റ് നേതാവിനെ ഊഹിച്ചെടുക്കുവാന്‍ പ്രയാസമില്ല.
പാര്‍ട്ടി ഒരു ഫ്യൂഡല്‍ സംവിധാനമായി മാറിയെന്നും തിരുവനന്തപുരം ജില്ലാകമ്മറ്റി മാഫിയകളുടെ പിടിയിലകപ്പെട്ടിരിക്കുന്നതായും ശെല്‍‌വരാജ് ആരോപിക്കുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ആനാവൂര്‍ നാഗപ്പന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ തനിക്കേല്‍ക്കേണ്ടിവന്ന പഴിയെ പറ്റിയും ശെല്‍‌വരാജ് പറയുന്നു. സിറ്റിങ്ങ് എം. എല്‍. എ ആയിരുന്ന തന്നെ പാറശ്ശാലയില്‍ നിന്നും മാറ്റിക്കൊണ്ടാണ് ആനാവൂരിനു സീറ്റു നല്‍കിയത്. എന്നാല്‍ ജനകീയനല്ലാത്ത ആനാവൂര്‍ നാഗപ്പന്‍ അവിടെ മത്സരിച്ച് പരാജയപ്പെട്ടതോടെ തനിക്കേല്‍ക്കേണ്ടിവന്നത് നിരന്തരമായ പ്രതികാര നടപടികളായിരുന്നു. യു. ഡി. ഫിലെ പ്രമുഖ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തിട്ടു പോലും സി. പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ നിന്നു പോലും ആനാവൂരിന്റെ പരാജയത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.    പാര്‍ട്ടി നേതൃത്വത്തില്‍ സ്വാധീനമുണ്ടായാല്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത അനിവാര്യമാണ്. ( ജനസ്വാധീനമുള്ളവരെ ഒഴിവാക്കുവാന്‍ ശ്രമിച്ചാലും ജനം അവരെ കൈവിടില്ലെന്ന് വി. എസിന്റെ വിജയവും മുഖ്യമന്ത്രിയായതും അനുഭവം മുന്നിലുണ്ട്.) ഈ പൊതു തത്വം ഉള്‍ക്കൊള്ളുവാന്‍ ആകാത്തതുകൊണ്ടാകണം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ശെല്‍‌വരാജില്‍ ആരോപിക്കപ്പെട്ടത്.
വിഭാഗീയത ഇല്ലാതായി എന്ന് ഉറക്കെ പറയുമ്പോള്‍ അത് കണ്ണടച്ച് ഇരുട്ടാക്കുന്നതാണെന്ന് ശെല്‍‌വരാജിന്റെ രാജിയും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നു. ഷൊര്‍ണ്ണൂരും ഒഞ്ചിയവും തളിക്കുളവുമെല്ലാം മുമ്പിലുണ്ട്.  പാര്‍ട്ടി അച്ചടക്കത്തിന്റെ  ഇരുമ്പു ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്നതിനുള്ള ചങ്കൂറ്റം ഇനിയും എം. എല്‍. എ മാരും നേതാക്കന്മാരും കാണിക്കുവാന്‍ തുടങ്ങിയാല്‍ അണിചേരുവാന്‍ ജനങ്ങളും മനസ്സുവച്ചാല്‍ അതൊരു പുതിയ  ചരിത്രത്തിന്റെ തുടക്കമാകും എന്നതില്‍ സംശയമില്ല. ഫ്യൂഡലിസത്തിനെതിരെ പടപൊരുതി നിരവധി സാധാരണക്കാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് കെട്ടിപ്പടുത്ത ജനകീയ പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകന്ന് മറ്റൊരു ഫ്യൂഡലിസത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ചരിത്രം നല്‍കുന്ന മുന്നറിയിപ്പായി കാണാം ഇത്തരം രാജികളേയും വെളിപ്പെടുത്തലുകളേയും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തന്നെ തിരിച്ചെടുക്കാൻ ബെർളിയുടെ വെല്ലുവിളി

March 10th, 2012

berly-thomas-berlytharangal-epathram

തിരുവനന്തപുരം : ബ്ലോഗിൽ എഴുതിയതിന്റെ പേരിലാണ് സംഘടന തന്നെ പുറത്താക്കിയത് എങ്കിൽ തന്നെ തിരിച്ചെടുക്കാനും സംഘടന തയ്യാറാവുമോ എന്ന് പ്രശസ്ത ബ്ലോഗർ ബെർളി തോമസ് തന്റെ പുതിയ ബ്ലോഗ് പോസ്റ്റിലൂടെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) എന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയെ വെല്ലുവിളിച്ചു. സംഘടനയെ പരിഹസിച്ചു ബ്ലോഗിൽ എഴുതിയതിന്റെ പേരിൽ ബെർളിയുടെ പേരിൽ സംഘടന അച്ചടക്ക നടപടി സ്വീകരിക്കുകയും ബെർളിയെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തതായി ചില ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പത്ര റിപ്പോർട്ടുകളിൽ നിന്നാണ് ഇത്തരമൊരു നടപടിക്ക് വിധേയനായ വിവരം താൻ അറിഞ്ഞത് എന്ന് കഴിഞ്ഞ ദിവസം ബെർളി eപത്രത്തോട് പറഞ്ഞിരുന്നു. തന്നെ പുറത്താക്കിയതായി ഇതു വരെ സംഘടന തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും ബെർളി വ്യക്തമാക്കി.

ഓൺലൈൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെയാണെങ്കിൽ സംഘടന തന്നെ പുറത്താക്കിയത് താൻ തന്റെ സ്വകാര്യ ബ്ലോഗായ “ബെർളിത്തരങ്ങൾ” എന്ന ബ്ലോഗിൽ എഴുതിയ “ഇത് നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന പോസ്റ്റ് കാരണമാവാം. ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് ഇറ്റാലിക്സിൽ ബെർളി ഇങ്ങനെ എഴുതി:

ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു.’

ഇതാണ് തന്നെ പുറത്താക്കാൻ സംഘടനയെ പ്രേരിപ്പിച്ചത് എങ്കിൽ താൻ എഴുതുന്ന പ്രകാരം തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കണം എന്നാണ് ബെർളിയുടെ പുതിയ പോസ്റ്റിലെ ആവശ്യം. പത്രപ്രവർത്തകരുടെ ആവശ്യങ്ങൾക്ക് നേരെ പൊതുവെ കണ്ണടയ്ക്കുന്ന സംഘടന തന്റെ ഒരു ബ്ലോഗ് പോസ്റ്റിലെ ആവശ്യം ഇത്ര പെട്ടെന്ന് നടപ്പിലാക്കിയതിനെ കണക്കിന് പരിഹസിക്കുന്നു. സംഘടനയ്ക്ക് ഒരു കാര്യം നടപ്പിലാക്കാൻ തന്റെ ബ്ലോഗ് ആണ് മാനദണ്ഡം എങ്കിൽ താൻ ബ്ലോഗിലൂടെ മറ്റൊരു കാര്യം ആവശ്യപ്പെടുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് “ഞാൻ നിക്കണോ പോണോ” എന്ന പുതിയ പോസ്റ്റിൽ ബെർളി ഇങ്ങനെ എഴുതി:

ഇത്ര ഗംഭീരമായ ഒരു സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ആത്മാര്‍ഥമായി ഞാനഭിമാനിക്കുന്നു. സംഘടനയുടെ പുരോഗതിയെപ്പറ്റി ആകാംക്ഷയുള്ള അതിന്റെ അത്യുത്തന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ യൂണിയന്‍ പ്രസിഡന്റായി അവരോധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

മറ്റേ തീരുമാനമെടുത്തതുപോലെ ഈ ആവശ്യവും പരിഗണിച്ച് എത്രയും വേഗം സാധിച്ചുതരുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. കാരണം, ഇത് നമ്മളാരും ഉദ്ദേശിച്ചതുപോലെയുള്ള ഒരു സംഘടനയല്ല എന്നതു തന്നെ.

ഈ ആവശ്യം പരിഗണിച്ച് തന്നെ സംഘടനയുടെ പ്രസിഡണ്ട് ആക്കുമോ എന്നാണ് ബെർളിയുടെ വെല്ലുവിളി.

ബ്ലോഗ് അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ പരമ്പരാഗത പത്ര മാദ്ധ്യമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തക സംഘടന തന്നെ ഇത്തരം ഒരു ബ്ലോഗ് വിരുദ്ധ നടപടി സ്വീകരിച്ചത് ഏറെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.

ദുബായിലെ മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയും ഓൺലൈൻ മാദ്ധ്യമങ്ങളെ ഭയക്കുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓൺലൈൻ മാദ്ധ്യമങ്ങളെ സംഘടനയിൽ നിന്നും അകറ്റി നിർത്താൻ നേരത്തേ സംഘടനയുടെ ചുക്കാൻ പിടിച്ച ചിലർ നീക്കങ്ങൾ നടത്തിയിരുന്നു. പുതിയ സാങ്കേതിക വിദ്യകൾക്കും പുതിയ പ്രവണതകൾക്കും നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ഈ പഴഞ്ചൻ മാദ്ധ്യമ “താപ്പാനകൾക്ക്” എത്ര നാൾ കഴിയും എന്നാണ് ബെർളിയുടെ പോസ്റ്റ് ഉയർത്തുന്ന ചോദ്യം. അഭിപ്രായ സ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളേണ്ട മാദ്ധ്യമ പ്രവർത്തകരുടെ ഒരു സംഘടന ഒരു സംഘടനാ അംഗത്തിന്റെ സ്വകാര്യ ബ്ലോഗ് പോസ്റ്റിന്റെ പേരിൽ ഇത്തരം ഒരു അച്ചടക്ക നടപടി സ്വീകരിച്ചത് ഏറെ അപലപനീയമാണ് എന്ന് ഈ സംഭവം ഒന്നുകൂടെ അടിവരയിട്ട് വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശെൽവരാജ് എം.എല്‍.എ. രാജി വെച്ചു

March 9th, 2012

r-selvaraj-mla-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം. എല്‍. എ. യും പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ ആര്‍. ശെല്‍വരാജ് സി. പി. എമ്മില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന അവഗണനയും തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന ഉപദ്രവങ്ങളിലും മനംനൊന്താണ്‌ രാജിയെന്നാണ്‌ ശെല്‍വരാജ്‌ ആദ്യം പ്രതികരിച്ചത്‌. ഇത്തവണ സിറ്റിംഗ്‌ മണ്ഡലമായ പാറശാലയില്‍ നിന്നും മാറ്റി നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിച്ചത് പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യായിരുന്നെന്നും, സംസ്‌ഥാന സമിതിയംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ശെല്‍വരാജ്‌ ആരോപിച്ചിരുന്നു. എന്നാല്‍ ശക്തമായ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതവും നാടകീയവുമാണെന്നാണ്‌ മുന്‍മന്ത്രി എം. വിജയകുമാര്‍ വാര്‍ത്തയോട്‌ പ്രതികരിച്ചത്‌. പാര്‍ട്ടി ജില്ലാ ഘടകം രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ്‌ അറിയുന്നതെന്നുമാണ്‌ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെയും ജില്ലാ കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദന്റെയും പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയില്‍‌ പുള്ളിയായിരിക്കെ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണ്‍ വിളിച്ചവര്‍ക്കെതിരെ കേസ്

March 6th, 2012

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരെ കേസെടുക്കുവാന്‍ കോടതി തീരുമാനം. കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല എം. എല്‍. എ., പിള്ളയുടെ മകനും മന്ത്രിയുമായ ഗണേശ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം. പി., എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ തടവു പുള്ളിയായ പിള്ളയെ അദ്ദേഹത്തിന്റെ പേരില്‍ ഉള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിള്ള തന്റെ മൊബൈല്‍ ഫോണ്‍ ഉപയൊഗിച്ച് പലരുമായും ബന്ധപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഒരു മാധ്യമ പ്രവര്‍ത്തകനുമായി ആശുപത്രിയില്‍ നിന്നും പിള്ള സംസാരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടിരുന്നു. ജയില്‍ പുള്ളികള്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നിരിക്കെയാണ് മുന്‍‌മന്ത്രി കൂടിയായ പിള്ള മന്ത്രി അടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ചിരുന്നത്. ജോയ് കൈതാരം അഡ്വക്കേറ്റ് എം. രാഹുല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് തിരുവനന്തപുരം സി. ജെ. എം. കോടതി തടവു പുള്ളിയായിരിക്കെ പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ട വര്‍ക്കെതിരെ നടപടി്യെടുക്കുവാന്‍ തീരുമാനിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് മടിയന്മാരുടെ കളി; പത്മശ്രീമമ്മൂട്ടി

March 5th, 2012

mammootty-epathram

കോഴിക്കോട്: ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന് പത്മശ്രീ മമ്മൂട്ടി. ശരീരം അനങ്ങിക്കളിക്കുന്ന ഏക കളി ഫുഡ്‌ബോളാണെന്നും എന്നാല്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു ആളുകള്‍ക്ക് ഇപ്പോള്‍ താല്പര്യം മടിന്മാരുടെ കളിയായ ക്രിക്കറ്റിനോടാണെന്നും അദ്ദേഹം പറഞ്ഞു.  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഈ.കെ.നായനാര്‍ സ്വര്‍ണ്ണക്കപ്പ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടന വേളയിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ ക്രിക്കറ്റിനെതിരെ തുറന്നടിച്ചത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ പത്മശ്രീ മോഹന്‍‌ലാലിന്റെ നേതൃത്വത്തില്‍ മലയാളി സിനിമാതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. കളി കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും മമ്മൂട്ടി എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന മമ്മൂട്ടിയുടെ പരാമര്‍ശം പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.വിഷയം ഇതിനോടകം സോഷ്യല്‍ മീഡിയകളായ ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയവയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

ഈ.കെ.നായനാരുടെ പേരിലുള്ള ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് കണ്ണൂരില്‍ നിന്നും കോഴിക്കോട്ട് എത്തിയിരിക്കുന്നു ഇനിയത് എല്ലാ ജില്ലകളിലേക്കും എത്തണമെന്നും മമ്മൂട്ടി പറഞ്ഞു.  പി. ടി. ശ്രീനിവാസന്‍, ഓട്ടോ ചന്ദ്രന്‍, രജീന്ദ്രനാഥ്, യൂനുസ്, കെ. ടി. ജോസഫ് തുടങ്ങിയവര്‍ മമ്മൂട്ടിയില്‍ നിന്നും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം. എല്‍. എ, കോഴിക്കോട് മേയര്‍ എം. കെ പ്രേമജം, സി. പി. എം ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് ഒമ്പതു മുതലാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടിക്കറ്റുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളിലും ഫുഡ്‌ബോള്‍ അസോസിയേഷന്റെ ഓഫീസിലും ലഭിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: വി. എസ്
Next »Next Page » ഡോ. കെ.ടി. വിജയമാധവൻ അന്തരിച്ചു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine