

- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടി ഉര്‍വ്വശി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മകള്‍ കുഞ്ഞാറ്റക്കൊപ്പം രണ്ടു മണിക്കൂര്‍ ചിലവിട്ടു. അച്ഛന്‍ മനോജ് കെ. ജയനോടൊപ്പമാണ് രാവിലെ പത്തുമണിയോടെ കുഞ്ഞാറ്റ എറണാകുളം കുടുംബ കോടതിയില്‍ എത്തിയത്. നേരത്തെ ഉര്‍വ്വശിക്കൊപ്പം പോകുവാന്‍ താല്പര്യം ഇല്ലെന്ന് കഴിഞ്ഞ ദിവസം മകള്‍ കുഞ്ഞാറ്റ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബകോടതിയിലെ കൌണ്‍സിലറുടെ മുറിയില്‍ വച്ച് അമ്മയും മകളും കൂടിക്കാഴ്ച നടത്തി. അതിനു ശേഷം കുഞ്ഞാറ്റ അച്ഛന്‍ മനോജ് കെ. ജയനൊപ്പം മടങ്ങി.- എസ്. കുമാര്‍

വടകര : ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് പ്രതി ചേർത്ത മോഹനൻ മാസ്റ്ററുടെ അറസ്റ്റിനെ തുടര്‍ന്ന് കോടതി പരിസരത്ത് സംഘർഷം. കെ. കെ. ലതിക എം. എല്‍. എ. യുടെ ഭര്‍ത്താവും സി. പി. എമ്മിന്റെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് മോഹനന്‍ മാസ്റ്റർ. കോടതി പരിസരത്ത് നേരത്തേ നിലയുറപ്പിച്ച ആർ. എം. പി. പ്രവർത്തകരും കോടതിയിൽ ഹാജരാക്കിയ മോഹനൻ മാഷെ കാണാൻ തടിച്ച് കൂടിയ സി. പി. എം. പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതിനെ തുടർന്ന് പോലീസ് സി. പി. എം. പ്രവർത്തകരെ തല്ലുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. സംഘര്‍ഷത്തില്‍ കോടതിക്കകത്തും പുറത്തും ഉള്ള പല വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
രാവിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് വരും വഴി നാടകീയമായാണ് മോഹനന്‍ മാസ്റ്ററെ ഡി. വൈ. എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം കാറു തടഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലയിലെ പ്രമുഖ നേതാവും എം. എല്‍. എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്ററുടെ അറസ്റ്റു വാര്‍ത്ത അണികളെ ഞെട്ടിച്ചു. മാഷെ വടകര കോടതിയില്‍ ഹാജരാക്കും എന്ന് ചാനലുകളില്‍ വാര്‍ത്ത വന്നതോടെ പ്രവര്‍ത്തകര്‍ കോടതി പരിസരത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി.
പോലീസ് അകമ്പടിയോടെ കോടതിയില്‍ എത്തിയ മോഹനൻ മാഷ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോടതി പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി നടപടികള്‍ അവസാനിപ്പിച്ച് പുറത്തേക്ക് കൊണ്ടു വന്ന മോഹനന്‍ മാസ്റ്റര്‍ക്ക് അനുകൂലമായ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ചുറ്റും കൂടി. പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മോഹനന്‍ മാസ്റ്റര്‍ പോലീസ് വാഹനത്തിൽ കയറി.
ഇതിനിടയിലാണ് ആർ. എം. പി. പ്രവർത്തകർ കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഈ അവസരം മുതലെടുത്ത് പോലീസ് സി. പി. എം. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പോലീസിന് പ്രതിയുമായി കോടതി വളപ്പില്‍ നിന്നും പുറത്തു കടക്കാനായത്.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, രാഷ്ട്രീയ അക്രമം

മാവേലിക്കര : ഓച്ചിറയിൽ 34 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്ത വിശ്വരാജന് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട വിധവയുടെ മകൾക്ക് ഒരു ലക്ഷം രൂപ നൽകാനും പ്രതിയോട് കോടതി വിധിച്ചു. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വഭാവമുള്ള ആളാണെന്നും കോടതി നിരീക്ഷിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് സ്ത്രീ പീഡന കേസുകൾ നിലവിലുണ്ട്. പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസും പ്രതിയ്ക്കെതിരെയുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വധശിക്ഷ.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, സ്ത്രീ

കണ്ണൂര്‍: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി മദ്ധ്യസ്ഥര്‍ മുഖേന കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ഇയാളാണ് ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ എന്നറിയുന്നു. നിരവധി കേസുകളില്‍ പ്രതിയായ കൊടി സുനി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കില്ല എന്ന ഉറപ്പു തന്നാല്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് കൊടി സുനി മദ്ധ്യസ്ഥര്‍ മുഖേന പോലീസിനെ അറിയിച്ചുവെന്നാണ് റിപോര്‍ട്ട്. അതേസമയം കണ്ണൂരില്‍ സി. പി. എമ്മിന് ക്വട്ടേഷന്‍ സംഘങ്ങളുണ്ടെന്നാണ് പോലീസ് ഭാഷ്യം. ടി. പി. വധക്കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ മൊഴിയില്‍ നിന്നും ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു എന്ന് പോലീസ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കോടതി, പോലീസ്