- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, സ്ത്രീ
അന്തിക്കാട്: അന്തിക്കാട് സ്വദേശിയായ സി. പി. എം. പ്രവര്‍ത്തകന്‍ സുബ്രമണ്യനെ സി. പി. ഐ. ക്കാര്‍ കൊലപ്പെടുത്തിയെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരന്‍ രവി രംഗത്തെത്തി. 1970-ല്‍ കൊല്ലപ്പെട്ട സുബ്രമണ്യന്‍ സി. പി. എം. പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും കൊലക്ക് പിന്നില്‍ രാഷ്ടീയ വൈരമാണെന്ന് കരുതുന്നില്ലെന്നുമാണ് രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവം കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങളുടെ കുടുംബത്തെ സഹായിക്കുവാന്‍ ഇതു വരെ പാര്‍ട്ടി വന്നിട്ടില്ലെന്നും പറഞ്ഞ ചന്ദ്രന്‍ സഹായിച്ചില്ലെങ്കിലും തങ്ങളെ ദ്രോഹിക്കരുത് എന്ന് കൂട്ടിച്ചേർത്തു.
ടി. പി. ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സി. പി. എമ്മിനെ സി. പി. ഐ. സഹായിച്ചില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സി. പി. എം. – സി. പി. ഐ. നേതാക്കന്മാരുടെ വാക് പോരിനിടെ സി. പി. എമ്മുകാരനായ സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ആണെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിണറായി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും സുബ്രമണ്യന്‍ സി. പി. എമ്മുകാരന്‍ അല്ലെന്നും സി. പി. ഐ. നേതാക്കളായ വി. എസ്. സുനില്‍കുമാര്‍ എം. എല്‍. എ. യും കാനം രാജേന്ദ്രനും വ്യക്തമാക്കി.
സുബ്രമണ്യന്‍ വധക്കേസില്‍ സി. പി. ഐ. പ്രവര്‍ത്തകനായിരുന്ന പണ്ടാരന്‍ ശ്രീധരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ അക്രമം
കുട്ടിക്കാനം : ലോക മലയാളി കൌൺസിൽ സംഘടിപ്പിച്ച പ്രഥമ എൻ. ആർ. കെ. സംഗമം ആഗസ്റ്റ് 10, 11, 12, തിയതികളിൽ കുട്ടിക്കാനം മറിയൻ കോളജിൽ വെച്ച് നടന്നു. 137 മറുനാടൻ മലയാളി കുടുംബങ്ങൾ റജിസ്റ്റർ ചെയ്ത സംഗമത്തിൽ 200 പേർ പങ്കെടുത്തു. 18 രാജ്യങ്ങളിൽ നിന്നും എത്തിയ മലയാളികൾ ഒത്തു ചേർന്ന ഈ അപൂർവ്വ സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ സന്തോഷവും, അനുഭവങ്ങളും, ആശയങ്ങളും, ചിന്തകളും പരസ്പരം പങ്കു വെച്ചു.
അദ്യ ദിനത്തിൽ മന്ത്രി പി. ജെ. ജോസഫും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ഗാനമേള ഏറെ രസകരമായി. അടുത്ത ദിവസം നടന്ന അനൌപചാരിക ചർച്ചയിൽ മുൻ മന്ത്രി എം. എ. ബേബി, റിയാസ് കോമു എന്നിവർ പങ്കെടുത്തു.
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “ഇവൻ മേഘരൂപൻ” എന്ന ഏറ്റവും പുതിയ സിനിമ, സിനിമയിലെ നായകനും നിർമ്മാതാവുമായ പ്രകാശ് ബാരെയുടെ സാന്നിദ്ധ്യത്തിൽ തന്നെ പ്രദർശിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഒട്ടനവധി പരിപാടികൾ കോർത്തിണക്കി രൂപകല്പ്പന ചെയ്ത കുട്ടിക്കാനം എൻ. ആർ. കെ. സംഗമം പങ്കെടുത്ത എല്ലാവർക്കും എക്കാലത്തേയ്ക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, സിനിമ
കോഴിക്കോട്: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 76 പ്രതികള്‍ക്കെതിരെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ടി. പി. ചന്ദ്രശേഖരനെ വധിച്ചത് അദ്ദേഹത്തോടുള്ള രാഷ്ടീയ വിരോധം മൂലമെന്ന് ടി. പി. വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വ്യക്തമാക്കുന്നു. സി. പി. എം. വിട്ട ചന്ദ്രശേഖരന്‍ പിന്നീട് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഇത് സി. പി. എമ്മിനു വലിയ തോതില്‍ രാഷ്ടീയമായ തിരിച്ചടിയായി. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള പലരും സി. പി. എം. വിട്ട് ചന്ദ്രശേഖരന്റെ ആര്‍. എം. പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വടകരയില്‍ നിന്നും ലോക്‍സഭയിലേക്ക് മത്സരിച്ച സി. പി. എം. സ്ഥാനാര്‍ഥി പി. സതീദേവിയുടെ പരാജയവും വിരോധത്തിന്റെ ആക്കം കൂട്ടി. 2012 മാര്‍ച്ചില്‍ നടന്ന ആര്‍. എം. പി. യുടെ ഏരിയാ സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് ഏതു വിധേനയും ടി. പി. യെ വധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായും പറയുന്നു.
ടി. പി. ക്കെതിരെയും ആര്‍. എം. പി. ക്കെതിരെയും പല തവണ അക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ടി. പി. യെ വധിക്കുവാന്‍ 2009 സെപ്‌റ്റംബറിലും ഒക്ടോബറിലും ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ചന്ദ്രശേഖരന്‍ വധക്കേസില്‍ എം. സി. അനൂപാണ് ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, കെ. എച്ച്. മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, സായുധരായി കലാപം സൃഷ്ടിക്കല്‍, പ്രേരണ, തെളിവു നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, സ്ഫോടക വസ്തു ഉപയോഗിക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ വിളികള്‍ ഈ കേസില്‍ നിര്‍ണ്ണായക തെളിവായി. വാഹനങ്ങള്‍, ആയുധങ്ങള്‍, രക്തം, ഫോട്ടോകള്‍, സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, മൊബൈല്‍ സിം കാര്‍ഡുകള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ കേസില്‍ 181 വസ്തുക്കള്‍ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എ. ഡി. ജി. പി. വിന്‍സന്‍ എം. പോള്‍, എ. ഐ. ജി. അനൂപ് കുരുവിള ജോണ്‍, ഡി. വൈ. എസ്. പി. മാരായ കെ. വി. സന്തോഷ്, എ. പി. ഷൌക്കത്തലി, എം. ജെ. സാജന്‍ , ജോസി ചെറിയാന്‍ , സി. ഐ. ബെന്നി എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഈ കൊലപാതകത്തിന്റെ അന്വേഷണ ചുമതല വഹിച്ചത്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്
കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതേ കൊലക്കേസുമായി ബന്ധപ്പെട്ട് ഡി. വൈ. എഫ്. ഐ. നേതാവും എം. എൽ. എ. യുമായ ടി. വി. രാജേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ 38ഉം 39ഉം പ്രതികളാണ് ഇരുവരും. നേരത്തെ പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മറ്റ് ഏഴു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരിലാണ് ജയരാജനെ പ്രതി ചേര്‍ത്തതും അറസ്റ്റു ചെയ്തതുമെന്നും മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദ ഫലമായാണ് ജയരാജനെ പ്രതിയാക്കിയതെന്നുമെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി. പി. ശശീന്ദ്രന്‍ വാദിച്ചു. താലിബാന്‍ മാതൃകയിലുള്ള കൊലയാണ് നടന്നതെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ജയരാജന്‍ പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കുവാനും സാക്ഷികളെ ഭീഷണിപ്പെടുത്തുവാനും സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. കെ. ശ്രീധരന്‍ വാദിച്ചു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, കോടതി