
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
ന്യൂഡല്‍ഹി: നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടി വെച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കേസിനെ ദുര്‍ബലമാക്കും. ഈ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കുവാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതില്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എം. ടി. ജോര്‍ജ്ജ് എതിര്‍ത്തതുമില്ല.
എന്നാല്‍ കേന്ദ്ര നിലപാടില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണെന്നത് മറക്കരുതെന്ന് ശക്തമായ ഭാഷയില്‍ സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവിനെ ഓര്‍മ്മിപ്പിച്ചു.
കേസില്‍ തുടക്കം മുതല്‍ തന്നെ ഇറ്റലിയുടെ കനത്ത സമ്മര്‍ദ്ദം ഉണ്ട്. കപ്പല്‍കൊല സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനു തൊട്ടു മുമ്പ് കേരളത്തിന്റെ അഭിഭാഷകനെ മാറ്റിയിരുന്നു. സ്റ്റാന്‍ഡിങ്ങ് കോണ്‍സലായ എം. ആര്‍. രമേശ് ബാബുവിനെ വെള്ളിയാഴ്ച രാവിലെ മാറ്റുകയും പകരം എം. ടി. ജോര്‍ജ്ജിനെ കേസില്‍ ഹാജരാകുവാന്‍ നിയോഗിക്കുകയുമായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ ‘എൻറിക്ക ലെക്സി’ വിട്ടുകിട്ടണമെന്ന ഉടമകളുടെ ഹര്‍ജി പരിഗണിക്കവെ തികച്ചും അനവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസിനു ഗുരുതരമായി ദോഷം വരുത്തുന്ന പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ നിലപാട് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വളരെയധികം ഗുണം ചെയ്യും. വെടി വെയ്പ്പ് നടന്നത് ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഇറ്റാലിയന്‍ പൌരന്മാര്‍ക്കെതിരെ കൊലപാതകത്തിനു കേസെടുക്കാമെന്നുമാണ് കേരള പോലീസിന്റെ നിലപാട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കോടതി, വിവാദം
കൊച്ചി : വി.ബി. ഉണ്ണിത്താന്‍ വധ ശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. അബ്ദുള്‍ റഷീദിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. ഈ കേസ് അന്വേഷിക്കുന്ന സി. ബി. ഐ. യുടെ ആദ്യ അറസ്റ്റ് ആണിത്. കേരള പൊലീസ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ റഷീദ് ഇപ്പോള്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയാണ്. ഇയാളെ പോലിസ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതായി പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വധശ്രമം നടന്ന് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസമാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി ജയകുമാര്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ സി. ബി. ഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
2011 ഏപ്രില്‍ 16നു രാത്രി 9.30ഓടെയാണ് മാതൃഭൂമി കൊല്ലം ജില്ലാ ലേഖകനായിരുന്ന ഉണ്ണിത്താനെ ശാസ്താംകോട്ട ജംക്ഷനില്‍ വച്ച് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസം ചികിത്സയിലായിരുന്നു.
കേസിലെ പ്രധാന ഗൂഢാലോചനയിലെല്ലാം റഷീദും പങ്കാളിയായിരുന്നുവെന്ന് സിബിഐയുടെ അഭിഭാഷക ബോധിപ്പിച്ചു. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡി. വൈ. എസ്. പി. സന്തോഷ് നായരും ഗൂണ്ട കണ്ടെയ്നര്‍ സന്തോഷും അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ റഷീദ് എട്ടാം സ്ഥാനത്താണ്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്, പോലീസ് അതിക്രമം, വിവാദം
തിരുവനന്തപുരം: വിവാദ നാടകങ്ങള്‍ക്ക് ഒടുവില്‍ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയും കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്തു. രാവിലെ പത്തു മണിക്ക് രാജ്‌ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഇരുവര്‍ക്കും സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ഇരുവരും സത്യ പ്രതിജ്‌ഞ ചെയ്തത്. അനൂപ് ആയിരുന്നു ആദ്യം സത്യപ്രതിജ്‌ഞ ചെയ്തത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി. പ്രസിഡ്ണ്ടും എം. എല്‍. എ. യുമായ രമേശ് ചെന്നിത്തലയും പങ്കെടുത്തുവെങ്കിലും കെ. പി. സി. സി. തീരുമാനം ലംഘിച്ച് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വി. ഡി. സതീശൻ, കെ. മുരളീധരൻ, ടി. എൻ. പ്രതാപന്‍ തുടങ്ങി പ്രമുഖരായ പല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരും നേതാക്കന്മാരും ചടങ്ങില്‍ നിന്നും വിട്ടു നിന്നു.
അലിക്ക് മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന നഗര കാര്യവും പ്രവാസി കാര്യവും ലഭിക്കും. അനൂപിന്റെ വകുപ്പിന്റെ കാര്യത്തില്‍ ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ ടി. എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന സിവില്‍ സപ്ലൈസ് വകുപ്പ് തന്നെ തങ്ങള്‍ക്ക് ലഭിക്കണം എന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, വിവാദം
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം