- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
ന്യൂഡല്‍ഹി: മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്‌ഥാനം കൊടുക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പുമില്ലെന്ന് കേരള കോണ്‍ഗ്രസിനേതാവും ധന മന്ത്രിയുമായ കെ. എം.മാണി പറഞ്ഞു. സംസ്‌ഥാന നിയമസഭയില്‍ ചീഫ് വിപ്പ് പദവി ലഭിച്ചതോടെ മൂന്നാം മന്ത്രിയെന്ന അവകാശ വാദം തങ്ങള്‍ ഉപേക്ഷിച്ചെന്നു അദ്ദേഹം വ്യക്‌തമാക്കി. മൂന്നാം മന്ത്രിസ്‌ഥാനം ചോദിച്ചെങ്കിലും ചീഫ് വിപ്പ് പദവി ലഭിച്ചതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നടക്കുന്ന സംസ്‌ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായതിനാല്‍ മന്ത്രി പി.ജെ. ജോസഫിനെതിരായി ഉയര്‍ന്നു വന്ന എസ്.എം.എസ്. വിവാദത്തേക്കുറിച്ചും, പി. സി. ജോര്‍ജ്ജിന്റെ പങ്കിനെപ്പറ്റിയും തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന, അധികാരത്തിലും അല്ലാത്തപ്പോഴും ലളിത ജീവിതം നയിച്ചിരുന്ന പി. കെ. വി. നമ്മെ വിട്ടകന്നിട്ട് ആറു വര്ഷം തികയുന്നു. ലളിതമായ ജീവിത രീതിയുടെയും ലാളിത്യമാര്‍ന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി. കെ. വി. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പു വരെ തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നു കെ. എസ്. ആര്‍. ടി. സി. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ യാത്ര ചെയ്യുമായിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാകളില്‍ ഒരാളായിരുന്നു പി. കെ. വി. കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ ഇദ്ദേഹം കേരളത്തിന്റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായിരുന്നു.
ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് പി. കെ. വി. യുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എ. ഐ. വൈ. എഫ്. പ്രവര്‍ത്തകനായിട്ടാണ് അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദമെടുത്തതിനു ശേഷം അദ്ദേഹം നിയമ പഠനത്തിനായി തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന എ. ഐ. വൈ. എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.
അദ്ദേഹം 1945-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഒരു വിദ്യാര്‍ത്ഥി നേതാവായിരുന്ന അദ്ദേഹം 1947-ല്‍ തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ല്‍ പി. കെ. വി. ഓള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേള്‍ഡ് ഫെഡെറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
തിരുവിതാംകൂര്‍ രാജ ഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പി. കെ. വി. യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂട ത്തിനെതിരെ സായുധ വിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്താ തീസീസിനെ തുടര്‍ന്ന് നൂറു കണക്കിന് കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ പോയി. അക്കൂട്ടത്തില്‍ പി. കെ. വി. യും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തെ 1951-ല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാര്‍ത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന (എ. ഐ. എസ്. എഫ്.) യുടെയും സ്ഥാപകരില്‍ ഒരാളായിരുന്നു പി. കെ. വി. 1964-ല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം അദ്ദേഹം സി. പി. ഐ. യില്‍ തുടര്‍ന്നു. 1982-ല്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സി. പി. ഐ. പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.
അദ്ദേഹം നാലു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം). രണ്ടു തവണ കേരള നിയമ സഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980). സി. പി. ഐ. നിയമ സഭാ കക്ഷി നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോകസഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു. തന്റെ ലോകസഭയില്‍ ചിലവഴിച്ച കാലഘട്ടത്തിനിടയില്‍ അദ്ദേഹം സി. പി. ഐ. യുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, അദ്ധ്യക്ഷന്‍ എന്നിവരുടെ പാനലില്‍ അംഗമായിരുന്നു.1954 മുതല്‍ 1957 വരെ പാര്‍ട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.
1977 മുതല്‍ 1978 വരെ കെ. കരുണാകരന്റെയും എ. കെ. ആന്റണിയുടെയും മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായിരുന്നു പി. കെ. വി. ഇന്ദിര ചിക്മംഗളൂരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ സ്ഥാനര്‍ത്തിയെ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് എ. കെ. ആന്റണി 1978-ല്‍ മുഖ്യമന്ത്രി പദം രാജി വെച്ചു. ഈ ഒഴിവില്‍ പി. കെ. വി. കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തില്‍ സി. പി. എം. ഉം സി. പി. ഐ. യും കൂടിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനു പാത തെളിക്കാന്‍ 1979 ഒക്ടോബര്‍ 7-നു മുഖ്യമന്ത്രി പദം രാജി വെച്ചു ഒഴിയുകയായിരുന്നു. 2004-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12 നാണ് ദില്ലിയില്‍ വെച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം പി. കെ. വി. നമ്മെ വിട്ടു പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച് മരണം വരെ ജീവിച്ച ആ മനുഷ്യ സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും തെരഞ്ഞെടുത്തു. ബഷീറിന് പൊതുകാര്യവും മജീദിന് സംഘടനാ കാര്യവും എന്നിങ്ങിനെ ചുമതലകള്‍ വിഭജിച്ചു നല്‍കി. കുട്ടി അഹമ്മദ് കുട്ടി, എന്‍.സി മായിന്‍ ഹാജി, എം.ഐ തങ്ങള്‍, പി.എം.എ സലാം എന്നിവരാണ് സെക്രട്ടറിമാര്‍ . വൈസ്‌പ്രസിഡന്റുമാരരായി കെ.വി. മുഹമ്മദ്‌കുഞ്ഞി(കണ്ണൂര്‍), എ. മുഹമ്മദ്(ആലപ്പുഴ) തെരെഞ്ഞെടുത്തു. എം.എ മുഹമ്മദ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കളത്തില്‍ അബ്ദുല്ല, എന്നിവരെ സെക്രട്ടേറിയേറ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. പി.വി. അബ്‌ദുള്‍വഹാബിനാണു പാര്‍ട്ടിപത്രമായ ചന്ദ്രികയുടെ ചുമതല. കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായാണു ജനറല്‍ സെക്രട്ടറി പദവി വിഭജിച്ചതെന്നു ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
കാസര്‍കോട്: പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. പി. എം. നേതാവ് വി. വി. രമേശനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തി. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം ഹോസ്ദുര്‍ഗ്ഗ് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയതിന്റെ പേരിലാണ് ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന ട്രഷററും സി. പി. എം. കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ രമേശനെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്. എഫ്. ഐ., ഡി. വൈ. എഫ്. ഐ. തുടങ്ങിയ സംഘടനകള്‍ നിരന്തരം സമരം നടത്തി വരുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ മകള്‍ക്ക് അരക്കോടിയോളം വില വരുന്ന സീറ്റ് നേടിയെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം