- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, പോലീസ്
തൃശൂര്‍ : ടി. എന്‍. പ്രതാപന്‍ ധീവരസഭ യുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതി എന്ന പി. സി. ജോര്‍ജ് നടത്തിയ അധിക്ഷേപ കരമായ പ്രസ്താവനയ്‌ക്കെതിരെ പ്രതാപന്റെ തുറന്ന കത്ത്.
നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ പരസ്പരം ഇരുവരും വിമര്‍ശനം ഉന്നയിച്ചിരുന്നിരുന്നു. ഇതിനിടെയാണ് പ്രതാപനെതിരെ പി. സി. ജോര്‍ജ് ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ജോര്‍ജിനെ പോലുള്ള കൊതിയന്‍മാരുടെ കണ്ണും കയ്യും പതിയുന്നിടത്ത് താന്‍ ഇടപെടാന്‍ ഉണ്ടാകുമെന്നും മണ്ണും മനുഷ്യനുമാണ് തന്റെ സമുദായമെന്നും പൊതുമുതല്‍ വെട്ടിപ്പിടിക്കാന്‍ ഒരുത്തനേയും അനുവദിക്കില്ലെന്നും പ്രതാപന്‍ കത്തില്‍ പറയുന്നു.
തല്‍ക്കാലം നിങ്ങളുടെ കൂടെനിന്ന് ആടുവാന്‍ ചിലരെ കിട്ടിയേക്കുമെന്നും എന്നാല്‍ എപ്പോഴും എല്ലാവരേയും കബളിപ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ പ്രതാപന്‍ താന്‍ ജീവിതത്തില്‍ പിന്നിട്ട ദുരിത കാലത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ജോര്‍ജിന്റെ പ്രസ്താവനയെ തുടര്‍ന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പിന്നീട് പ്രതാപന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചെന്നിത്തലയേക്കാള്‍ വിഷമിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായമാണ്. തന്നേയും ജോര്‍ജിനേയും ഒരുപോലെയാണ് അദ്ദേഹം കാണുന്നത് എങ്കില്‍ കടുത്ത തീരുമാനങ്ങള്‍ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പ്രതാപന്‍ പറഞ്ഞു. പി. സി. ജോര്‍ജിനെതിരെ പാലക്കാട് ഡി. സി. സി.യും രംഗത്തുവന്നു.
- pma
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
കൊച്ചി: ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണമെന്നും ആര്‍ക്കും കൊട്ടാവുന്ന വഴിച്ചെണ്ടയല്ല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരെന്നും വി. ഡി. സതീശന്‍ എം. എല്‍. എ. കഴിഞ്ഞ ദിവസം പി. സി. ജോര്‍ജ്ജ് ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യെ ജാതിപരമായും വ്യക്തിപരമായും അധിക്ഷേപിച്ചതിനെതിരെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വി. ഡി. സതീശന്‍ . നെല്ലിയാമ്പതിയിലെ പാട്ട ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നിരത്തിക്കൊണ്ട് പ്രതാപന്‍ നടത്തിയ ചില നീക്കങ്ങളാണ് പി. സി. ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രതാപന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും നീക്കം തന്റെ താല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പി. സി. ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നം നോക്കുവാന്‍ താന്‍ ഉണ്ടെന്നും പ്രതാപന്‍ തന്റെ സമുദായത്തിലെ ആളുകളുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞിരുന്നു.
തനിക്കിഷ്ടമില്ലാത്തവരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് പി. സി. ജോര്‍ജ്ജിന്റെ പതിവാണെന്ന് വി. ഡി. സതീശന്‍ പറഞ്ഞു. പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതാപനെതിരായ പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് വി. ഡി. സതീശനും, ഹൈബി ഈഡനും രംഗത്തെത്തിയത്. എം. എല്‍. എ. മാരെ ഇത്തരം ആക്ഷേപങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാല്‍ യു. ഡി. എഫ്. രാഷ്ടീയത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ടി. എന്‍ . പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനേക്കാള്‍ വലിയ വേദന നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം ഉണ്ടാക്കിയെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.
നെല്ലിയാമ്പതി സന്ദര്‍ശിച്ച ഉപസമിതിയില്‍ പി. സി. ജോര്‍ജ്ജ് അംഗമാണെന്നും പ്രതാപനെതിരെ അദ്ദേഹം ഉന്നയിച്ച പരാമര്‍ശങ്ങളോടെ ഉപസമിതിയുടെ വിശ്വാസ്യത കുറഞ്ഞുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ടി. എന്‍ . പ്രതാപന്‍ , വി. ഡി. സതീശന്‍ , ഹൈബി ഈഡന്‍ , എം. വി. ശ്രേയാംസ് കുമാര്‍, വി. ടി. ബല്‍റാം, കെ. എന്‍ . ഷാജി എന്നിവര്‍ അടങ്ങുന്ന ആറ് യു. ഡി. എഫ്. എം. എല്‍. എ. മാരുടെ സംഘം തിങ്കളാഴ്ച നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ലെന്നും കയ്യേറ്റക്കാര്‍ കര്‍ഷകരുടെ വേഷം ധരിച്ച് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 9000 ഏക്കര്‍ എങ്കിലും ടൂറിസം മേഖലയായി മാറുമെന്നും അതു കൊണ്ട് ടൂറിസമെന്നത് ഒഴിവാക്കുവാന്‍ ഉള്ള തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വി. ഡി. സതീശന്‍ പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, വിവാദം
കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍്റു ചെയ്തു. തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന, അറിഞ്ഞിട്ടും മറച്ചു വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘ ത്തിന്‍റെ വിലയിരുത്തല്‍. ടി. വി. രാജേഷ് എം എല്‍ എ യും ജയരാജും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
- pma
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, രാഷ്ട്രീയ അക്രമം
ആലപ്പുഴ : കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരന്‍ തൊണ്ണന്‍ മാക്രിയെ പോലെ ആണെന്ന് എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കന്മാരോടും സുധീരനു അസൂയയാണ്. ആരെക്കാളും വലുത് താനാണെന്ന് പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും, ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നടേശന്‍ പറഞ്ഞു. പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കുവാനാണ് സുധീരന്റെ ശ്രമം. സഹ മന്ത്രിമാരെ വിമര്‍ശിക്കുന്നത് വലിയ കാര്യമായി കരുതുന്ന സുധീരന്റെ ആരെയും അംഗീകരിക്കില്ലെന്ന സ്വഭാവം അദ്ദേഹത്തെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
എന്നാല്‍ വി. എം. സുധീരനെ തൊണ്ണന്‍ മാക്രിയോട് ഉപമിച്ച വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സമുദായ നേതാക്കള്‍ ഇടപെടേണ്ടെന്നും വെള്ളാപ്പള്ളി തന്റെ പദവിക്ക് യോജിക്കുന്ന രീതിയില്‍ സംസാരിക്കണമെന്നും വി. ടി. ബല്‍റാം എം. എല്‍. എ. പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം